Showing posts with label Supreme Court. Show all posts
Showing posts with label Supreme Court. Show all posts

Monday, 18 November 2019

ശബരിമല റിവ്യൂ പെറ്റീഷൻ

ശബരിമല റിവ്യു പെറ്റീഷൻ പരിഗണിച്ച ഭരണഘടന ബഞ്ച് ജസ്റ്റിസുമാരായ
ഇന്ദു മൽഹോത്ര, ഖാൻവിൽക്കർ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്,
റൊഹിങ്ടൺ നരിമാൻ, ഡി വൈ ചന്ദ്രചൂഡ് (കടപ്പാട് ലൈവ് ലോ)

12 കൊല്ലം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം, ആ കാലയളവിൽ പല ബഞ്ചുകൾ മറിഞ്ഞ ഒടുവിൽ ഭരണഘടനയുടെ തലനാരിഴകീറിപരിശോധിക്കാൻ ഒരു അഞ്ചംഗ ഭരണഘടന ബഞ്ചിനു വിട്ടു. അവിടെയും തുടർച്ചയായ വാദം കഴിഞ്ഞ് അതിൽ 4:1 എന്ന അനുപാതത്തിൽ കാണ്ഡം കാണ്ഡം വരുന്ന കാര്യകാരണങ്ങൾ നിരത്തി വിധിയും പറഞ്ഞു. ആ വിധിയുടെ റിവ്യൂ പെറ്റീഷനുമായി ആളുകൾ പോയി. അതിലും ഒരു മൂന്നരമണിക്കൂർ വാദം കേട്ട് അതിന്റെ തീരുമാനം പറയാൻ ഒരു ആറു മാസം കാത്തിരുന്നപ്പോൾ ദേ പറയുന്നു ആദ്യം പരിഗണിച്ച വിഷയം പരിഗണിക്കാനുള്ള അധികാരം ഞങ്ങൾക്കുണ്ടോ എന്ന് ഞങ്ങൾ ഒന്നുകൂടെ പരിശോധിക്കട്ടെ എന്നിട്ട് നിങ്ങളുടെ റിവ്യു പെറ്റീഷനിൽ തീരുമാനം എടുക്കാം എന്ന്. ആഹോ ഭാഗ്യം അഹോ ഭാഗ്യം.


പൊതുവിൽ ജഡ്ജിമാർക്ക് പൊതുജനത്തോട് എന്തു ഉത്താവാദിത്വം ഉണ്ടോ എന്ന് പലപ്പോഴും തോന്നാറുണ്ട്. സുപ്രീംകോടതിയ്ക്ക് ഉണ്ടോ എന്ന് ഇപ്പോൾ അവർ സംശയിക്കുന്ന അധികരം ഉപയോഗിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി കഴിഞ്ഞ കുറെ നാളുകളായി ചുരുങ്ങിയപക്ഷം ഈ സംസ്ഥാനത്തെങ്കിലും എത്ര ലക്ഷം ആളുകളുടെ മനഃസമാധാനവും ജീവിതവും ആണ് ഇല്ലാതാക്കിയത്. സമാധാനപരമായി ആളുകൾ പോയിരുന്ന ഒരു തീർത്ഥാടനകേന്ദ്രത്തെ എത്രമാത്രം ഭീതിതമായ അന്തരീക്ഷത്തിൽ എത്തിച്ചു. സന്നിധാനത്ത് നാമജപം നടത്തിയതിനു പോലും ആളുകൾ എത്ര ദിവസമാണ് ജയിലിൽ കിടന്നത്? തങ്ങളുടെ വിശ്വാസത്തിനേറ്റ മുറിവിൽ മനംനൊന്ത് ആത്മഹത്യ ചെയ്തവർ അവർക്ക് എന്തു നീതിയാണ് ഈ കോടതി നൽകാൻ പോകുന്നത്?


എന്നിട്ടു ചില ന്യായാധിപർ പറയുന്നു ഭരണഘടനയാണ് വിശുദ്ധപുസ്തകം എന്ന്. ഏട്ടിലെ പശു പുല്ലു തിന്നില്ല മൈ ലോർഡ്. ഈ നാട്ടിലെ ഒരു സാധാപോലീസ് സ്റ്റേഷനിൽ പോലും ഭയമില്ലാതെ തനിയെ ചെല്ലാൻ സാധാരണക്കാരനു ആത്മവിശ്വാസം താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാക്കുകളും താങ്കൾ ഉൾപ്പടെയുള്ളവർ പുറപ്പെടുവിക്കുന്ന വിധി വാചകങ്ങളും നൽകുന്നില്ല മൈ ലോഡ്. സാധാരണക്കാരനു ഇപ്പോഴും താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാചകങ്ങളേക്കാൾ വിശ്വാസം അവനവന്റെ മതഗ്രന്ഥങ്ങളിലെ വാക്ക്യങ്ങളെ ആണ്. അതിൽ വിശ്വസിച്ചാണ് അവരോരുത്തരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാക്യങ്ങളേക്കാൾ സ്വന്തം മതവിശ്വാസം സാധാരണക്കാരനു പ്രിയമാകുന്നത്.

സ്വന്തം പിഞ്ചുകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ പോലും അവർക്ക് ശരിയായ ശിക്ഷ നൽകാൻ സാധിക്കാത്ത താങ്കളുടേ വിശുദ്ധഗ്രന്ഥത്തിലെ വകുപ്പുകളേക്കാൾ സാധാരണക്കാരൻ വിശ്വസിക്കുന്നത് എല്ലാത്തിനു മുകളിലെ അവന്റെ ദൈവത്തിന്റെ കോടതിയെ ആണ്. പുരോഗമനവാദികളും നിരീശ്വരവാദികളുമായ താങ്കളെ പോലുള്ളവർ എങ്ങനെ ഒക്കെ അപഹസിച്ചാലും ആ വിശ്വാസം ആണ് അവരെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് മൈ ലോഡ് ഇനിയും നാട്ടിലെ ജനങ്ങളുടെ ദൈവ വിശ്വാസത്തിനും മേലെ ആണ് താങ്കൾ പറയുന്ന വിശുദ്ധപുസ്തകത്തിലെ വകുപ്പുകളും ചട്ടങ്ങളും എന്ന് സാധാരണക്കാരനു ബോധ്യമാകണമെങ്കിൽ സാധാരണക്കാരനു നീതി ലഭിക്കാൻ പാകത്തിൽ നാട്ടിലെ കോടതികളും നീതിന്യായ വ്യവസ്ഥയും മാറണം. അങ്ങനെ താങ്കളുടെ വിശുദ്ധപുസ്തകത്തിലെ വാചകങ്ങളെ വിശ്വസിക്കാൻ ഈ നാട്ടിലെ ജനങ്ങൾക്ക് കഴിയുന്ന കോടതികൾ നീതി നടപ്പിലാക്കും എന്ന വിശ്വാസം സാധരണക്കാരനു ഉണ്ടാകുന്ന കാലത്ത് ഞങ്ങൾ താനെ പറയും ഞങ്ങളുടെ വിശ്വാസത്തേക്കാൾ ഈ നാട്ടിലെ നിയമപുസ്തകം തന്നെ വലുതെന്ന്. അതുവരെ സ്വന്തം വിശ്വാസങ്ങളിൽ മുറുകെ പിടിച്ച് ജീവിക്കാൻ ഞങ്ങളെ അനുവദിക്കണം എന്ന് അഭ്യർത്ഥനയാണുള്ളത്.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് 2018 സെപ്തംബർ 28-ലെ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ റിവ്യുഹർജികളിൽ 2019 നവംബർ 14നു സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ കുറിച്ചുള്ള എന്റെ സംശയങ്ങൾ 2019 നവംബർ 16നു ഒരു ഫേസ്ബുക്ക് ലൈവിൽ ഉന്നയിച്ചിരുന്നു. ഇടയ്ക്ക് നെറ്റ്‌വർക്ക് കട്ടായതിനെ തുടർന്ന് രണ്ട് ഭാഗങ്ങളായി പോയ ആ വീഡിയോയുടെ രണ്ട് ഭാഗങ്ങളും ചുവടെ ചേർക്കുന്നു.





ശബരിമല 2018 സെപ്തംബർ 28ലെ സുപ്രീംകോടതി വിധി : https://drive.google.com/open?id=1yiPOmbywZkatVg8yKkONY-FD2h-UNWDf

റിവ്യു പെറ്റീഷനിലെ 2019 നവംബർ 14നു പുറപ്പെടുവിച്ച വിധി: https://drive.google.com/open?id=1W0i_1YFiR0yjdPHzhDYRXkmXK4xB_mVp

Wednesday, 11 September 2019

മരടിലെ അനധികൃത ഫ്ലാറ്റുകൾ


വീണ്ടും മരടിലെ ഫ്ലാറ്റുകളെ കുറിച്ചാണ്. ഇത്ര നാളും വിവിധ ചർച്ചകൾ കേട്ടതിൽ നിന്നും മനസ്സിലാക്കുന്നതും ചില സംശയങ്ങളും കുറിക്കാം എന്ന് കരുതുന്നു.

നിർമ്മാണം തുടങ്ങിയ ഘട്ടത്തിൽ ഇടതുപക്ഷം ഭരിക്കുന്ന ഒരു പഞ്ചായത്ത് ആയിരുന്നു മരട്. തീരദേശനിയമപ്രകാരം ഒരു നിർമ്മാനവും സാധ്യമല്ലാത്ത ഒരു സ്ഥലം കുറെ ബിൽഡർമാർ ഉടമകളിൽ നിന്നും വാങ്ങി (അത് കുറഞ്ഞ വിലയിൽ ആയിരിക്കണമല്ലൊ) അവിടെ ഫ്ലാറ്റുകൾ നിർമ്മിക്കാനുള്ള ശ്രമം തുടങ്ങുന്നു. എല്ലാ നിർമ്മാണങ്ങൾക്കും തീരദേശപരിപാലന അതോറിറ്റിയുടെ സമ്മതപത്രം ലഭ്യമാക്കേണ്ടതുണ്ട്. കെട്ടിടത്തിന്റെ പ്ലാനും അനുബന്ധ രേഖകളും തീരദേശപരിപാലന അതോറിറ്റിയ്ക്ക് അയച്ചുകൊടുക്കേണ്ടത് പഞ്ചായത്ത് ആണ്. അത് ലഭിക്കുന്നതനുസരിച്ചു മാത്രമേ പഞ്ചായത്ത് കെട്ടിടനിർമ്മാണത്തിനു അനുവാദം നൽകേണ്ടതുള്ളു. എന്നാൽ ഇവിടെ ആ സമ്മതപത്രം ഇല്ലാതെ തന്നെ പഞ്ചായത്ത് സെക്രട്ടറി നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നു. ഇതിനെതിരെ പ്രതിപക്ഷം സമരം നടത്തുന്നു. എന്നാൽ ഭരണപക്ഷം പഞ്ചായത്ത് സെക്രട്ടറിയുടെ അഭിപ്രായത്തിനൊപ്പം നിൽക്കുന്നു. അല്ലെങ്കിൽ ഭരനപക്ഷത്തിനു വേണ്ടി പഞ്ചായത്ത് സെക്രട്ടറി ഫ്ലാറ്റ് നിർമ്മാണത്തിനു അനുകൂലമായ നിലപാട് എടുക്കുന്നു.

ഒരു വിജിലൻസ് കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നു. അതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി ഈ ഫ്ലാറ്റുകളുടെ ഫയലുകൾ ഉൾപ്പടെ മുപ്പതിലധികം ഫയലുകൾ വിജിലൻസ് പിടിച്ചെടുക്കുന്നു. ഈ ഫയലുകൾ പരിശോധിച്ച വിജിലൻസ് കെട്ടിടനിർമ്മാണത്തിനു നൽകിയ അനുമതിയിൽ അഴിമതി ഉണ്ടെന്ന് റിപ്പോർട്ട് തദ്ദേശസ്വയം ഭരണ സെക്രട്ടറിയ്ക്ക് നൽകുന്നു. നിർമ്മാണം നിറുത്തിവെയ്ക്കാൻ തദ്ദേശസ്വയംഭരണ സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകുന്നു. ‌കെട്ടിടം പണിയുന്നതിനു നൽകിയ അനുമതി റദ്ദാക്കാതിരിക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 04/06/2007 -ൽ പഞ്ചായത്ത് കെട്ടിട നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകുകയും ടി നോട്ടീസിനു മറുപടി നൽകാതെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു ചെയ്തത്. നിർമ്മാതാക്കളുടെ ഹർജി പരിഗണിച്ച കേരല ഹൈക്കോടതി സിംഗിൾ ബഞ്ച് നിർമ്മാണം തുടരാൻ 10/09/2012-ൽ അനുമതി നൽകി. ഇതിനെതിരെ മരട് മുനിസിപ്പാലിറ്റിയും (2010 നവംബറിൽ മരട് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി ആയി മാറിയിരുന്നു) തീർദേശപരിപാലന അതോറിറ്റിയും ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. 02/06/2015 -ൽ ഡിവിഷൻ ബഞ്ചും നിർമ്മാണത്തിനു അനുമതി നൽകുകയായിരുന്നു.

ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെതിരെ മരട് മുനിസിപ്പാലിറ്റി പിന്നീട് അപ്പീൽ പോകുന്നില്ല. എന്നാൽ തീരദേശപരിപാലന അതോറിറ്റി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകുന്നു. മുനിസിപ്പാലിറ്റി ആകട്ടെ പിന്നീടു വന്ന അപേക്ഷകർക്കെല്ലാം ഹൈക്കോടതി ഉത്തരവ് അനുസരിച്ച് കെട്ടിടനമ്പർ നൽകുകയും കരം വാങ്ങുകയും ചെയ്തു പോന്നു.

തീരദേശപരിപാലന അതോറിറ്റി നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ഈ കേസുമാായി ബന്ധപ്പെട്ടവരുടെ വാദം കേട്ടശേഷം വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാകളക്ടർ, തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറി, മരട് മുനിസിപ്പൽ സെക്രട്ടറി എന്നീ മൂന്നു പേരുടെ കമ്മറ്റി രൂപീകരിക്കാനും അവരുടെ റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിനു നിർദ്ദേശം നൽകുന്നു. പ്രസ്തുത ഉത്തരവിൽ നിന്നും

After hearing the appeals for two days, we constituted the Committee to hear the parties. Following is the order passed by this Court on 27.11.2018 :

“1. The writ petitions filed questioning the show cause notice dated 4.6.2007 issued for the removal of the buildings, which according to show cause notice were falling within the prohibited area of CRZ Category. Various violations were mentioned in the show cause notice. Without availing the remedy of filing reply to the show cause notice, writ petitions were filed directly in the High Court. The Single Bench of the High Court vide its judgment and order dated10.09.2012, allowed the writ petition. Aggrieved thereby, the Municipality preferred writ appeals before the Division Bench, which were dismissed by the impugned judgment and order dated 02.06.2015.

2. Considering the peculiar facts and circumstances of the case, as there is no categorical finding recorded either by the Single Bench or by the Division Bench that whether the area in question is in CRZ Category-III, Category-I or Category-II. It was claimed by the petitioner before the Single Bench that they fell within the CRZ Category-II, whereas the case set up by Coastal Zone Management Authority in this Court is that area is of CRZ CategoryIII. We deem it appropriate to call for the findings on the aforesaid aspect.

3. We constitute a Three-Member Committee consisting of the Secretary to the Local Self Government Department, the Chief Municipal officer of the concerned Municipality and the Collector of the District, to hear the objections and to give a finding in terms of Notification dated 19th February 1991.

4. Let the Committee hear the affected parties as well as Kerala State Coastal Zone Management Authority and State Government and consider the matter as submitted by the parties and send a report to this Court as to legality of construction and precisely in which category the area in question is to be categorized and whether building is in prohibited zone. Let the exercise be done within a period of two months and a report be submitted to this Court.

5. Let the report be submitted covering the aspect that may be urged by the parties as to the legality of construction.”

എന്നാൽ സുപ്രീംകോടതിയുടെ ഉത്തരവിൽ നിന്നും വ്യത്യസ്തമായി തദ്ദേശസ്വയംഭരണവകുപ്പ സെക്രട്ടറിയ്ക്കു പകരം സ്പെഷ്യൽ സെക്രട്ടറിയെ ഉൾപ്പെടുത്തിയ കമ്മറ്റിയാണ് സർക്കാർ രൂപീകരിക്കുന്നത് എന്നും ഈ കമ്മറ്റി മറ്റൊരു മൂന്നംഗ വിദഗ്ദ്ധസമിതിയെ വിഷയം പഠിക്കാൻ ഏല്പിക്കുന്നു എന്നും. ആ സമിതിയിലെ രണ്ട് അംഗങ്ങളാകട്ടെ ഈ കേസിലെ ഒരു കക്ഷിയായ തീർദേശപരിപാലന അതോറിറ്റിയിലെ അംഗങ്ങൾ ആണെന്നും ഫ്ലാറ്റ് ഉടമകളും നിർമ്മാതാക്കളും ആരോപിക്കപ്പെടുന്നു. ഈ കമ്മറ്റിയുടെ റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ ആണ്. ഈ റിപ്പോർട്ട് പരിഗണിച്ച സുപ്രീംകോടതി മരടിലെ പ്രസ്തുത നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്ന നിഗമനത്തിൽ എത്തിച്ചേരുന്നു.

1) Marad Panchayat which was formed in 1953 was upgraded into a municipality in November 2010. 

2) The Coastal Zone Management Plan (CZMP of Kerala currently applicable is the one that was approved in 1996. As per the said CZMP, Marad has been marked as Panchayat area and hence falls in the Coastal Regulation Zone (CRZ) category of CRZ-III. The area is represented in the Map numbers 33, 33A and 34 of CZMP 1996. These maps are attached as Annexure 1 and 2. A mosaic of the three maps showing the Marad area is attached as Annexure 3. Since the Panchayat has been upgraded to Municipality in the year 2010, the same has been shown as CRZ-II category in the draft CZMP prepared as per the CRZ Notification 2011 and submitted to the MoEF&CC of Government of India recently. Until the Government of Kerala/KCZMA receives a communication from the Government of India on the approval of the CZMP draft submitted, the CZMP of 1996 stands valid. Hence, as on date, Maradu area being a backwater island the provisions as detailed below is applicable after 6th January 2011 i.e., the date on which Government of India published Coastal Zone Management Plan (CZMP). 

i) The islands within the backwaters shall have 50 mts width from the High Tide Line on the landward side as the CRZ area; 
ii) within 50 mts from the HTL of these backwater islands existing dwelling units of local communities may be repaired or reconstructed however no new construction shall be permitted;
  
iii) beyond 50 mts from the HTL on the landward side of backwater islands, dwelling units of local communities may be constructed with the prior permission of the Grama panchayat; 
iv) foreshore facilities such as fishing jetty, fish drying yards, net mending yard, fishing processing by traditional methods, boat building yards, ice plant, boat repairs and the like, may be taken up within 50 mts width from HTL of these backwater islands. 

CONCLUSION 
The Coastal Zone Management Plan (CZMP) of Kerala currently applicable is the one that was approved in 1996. As per the said CZMP Maradu has been marked as Panchayat area and hence falls in the Coastal Regulation Zone (CRZ) category of CRZ

III. Maradu Panchayat has been upgraded to Municipality in the year 2010 and hence in the draft CZMP prepared as per CRZ Notification 2011, it is shown as CRZ II category. The new draft CZMP is submitted to MoEF & CC of Government of India for approval. Until Government of India approved the draft notification CZMP 1996 stands valid."

ഈ റിപ്പോർട്ട് പഠിച്ച കോടതി മരടിലെ തർക്കത്തിലുള്ള നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്ന് ഉത്തരവിടുന്നു. 

It is apparent that at the relevant time when the construction has been raised by the respondents in the matters, the area was within CRZ-III. With respect to CRZ-III, the relevant notification dated 19.2.1991 indicates that the area of 200 meters from the High Tide Line is no development zone. No construction shall be permitted within this zone except for repairs of the authorized structures not exceeding existing FSI.


സുപ്രീംകോടതി മുൻപാകെ എത്തിയിട്ടുള്ള ഈ റിപ്പോർട്ടിൽ വസ്തുതാപരമായ പിഴവുകൾ വരെ ഉണ്ടെന്നാണ് ഈപ്പോൾ ഫ്ലാറ്റ് ഉടമകളുടെ ആരോപണം. ആ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതി ഫ്ലാറ്റുകൾ പൊളിച്ചുകളയാൻ ഉത്തരവിട്ടത് എന്നാണ് ഫ്ലാറ്റ് ഉടമകളുടേയും ബിൽഡർമാരുടേയും ആക്ഷേപം.

എന്റെ സംശയം ഇവയാണ്.

1. കെട്ടിടനമ്പർ നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മരട് മുനിസിപ്പാലിറ്റി അപ്പീൽ നൽകാഞ്ഞത് എന്തുകൊണ്ട്? അത്രകാലവും പ്രതിപക്ഷത്തിരുന്ന (പഞ്ചായത്തിൽ) ഈ അഴിമതിയ്ക്ക് എതിരായിരുന്നല്ലൊ.

3. ഹൈക്കോടതി ഉത്തരവിനെതിരായി തീരദേശപരിപലാന അതോറിറ്റി നൽകിയ കേസിൽ മരട് മുനിസിപ്പാലിറ്റിയും ബിൽഡർമാരും കക്ഷികൾ ആണല്ലൊ. ഈ കേസ് സുപ്രീംകോടതിയിൽ നടക്കുന്നുണ്ടെന്നും സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായിട്ടായിരിക്കും കെട്ടിടങ്ങളുടെ ഭാവി എന്നതും ഈ രണ്ട് കൂട്ടർക്കും അറിയാവുന്നതാണ്. അവർ ഈ വിവരം മനഃപൂർവ്വം മറച്ചു വച്ചു എന്ന് വേണം മനസ്സിലാക്കാൻ. മരട് മുനിസിപ്പാലിറ്റി ഈ വിവരം എന്തുകൊണ്ടാവും ഫ്ലാറ്റ് ഉടമകളോട് യഥാസമയങ്ങളിൽ വെളിപ്പെടുത്താതിരുന്നത്?

4. ഈ ഫ്ലാറ്റുകളിൽ ചിലത് ആദ്യം വാങ്ങിയ ആളുകൾക്ക് കേസിനെപ്പടി അറിയാവുന്നതായിരിക്കണം. അവർ പിന്നീട് ഈ കേസിൽ അപ്പീൽ ഉണ്ടെന്ന വസ്തുത അറിയില്ല എന്ന് പറയുന്നത് വിശ്വാസയോഗ്യമാണോ?

5. ഫ്ലാറ്റുടമകൾ പറയുന്നത് ഇങ്ങനെ കേസുണ്ടെന്ന വസ്തുത അവർക്ക് അറിവില്ലായിരുന്നു എന്നാണ്. അങ്ങനെ വ്യവഹാരത്തിൽ കിടക്കുന്ന വസ്തു അക്കര്യം മറച്ചുവച്ച് തങ്ങൾക്ക് വിറ്റ ബിൽഡെഴ്സിനെതിരെ വഞ്ചനാക്കുറ്റത്തിനൂ കേസുകൊടുക്കാം എന്നിരിക്കെ അത്തരം ഒരു നടപടിയ്ക്ക് അവർ ഇതുവരെ തയ്യാറാകാത്തത് എന്തുകൊണ്ടാവും?

Sunday, 21 April 2019

ചീഫ് ജസ്റ്റിസിനെതിരായ ആരോപണവും സുപ്രീംകോടതി നടപടിയും

വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന നിയമങ്ങൾ ആണ് സ്ത്രീ സുരക്ഷയുടെ പേരിലുള്ള പല നിയമങ്ങളും. ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണത്തിന്റെ പേരിൽ മാത്രം ഒരു വ്യക്തിയെ അയാളുടെ എല്ലാ അവകാശങ്ങളും നിഷേധിച്ച് ജയിലിൽ പാർപ്പിക്കുന്ന നിയമങ്ങൾ ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഒരു പ്രാഥമിക അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ മാത്രം വ്യക്തയെ അറസ്റ്റു ചെയ്യാം. റിമാന്റ് എന്നത് ആവശ്യമാണോ എന്ന് മജിസ്ട്രേട്ട് പരിശോധിക്കട്ടെ. അതുപോലെ സ്വകാര്യതയ്ക്കുള്ള അവകാശം പുരുഷനും ഉണ്ടാകണം. കുറ്റവാളിയാണെന്ന് കോടതി തീരുമാനിക്കുന്നതു വരെ.

മുൻപ് ഇതുപോലെ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ദീപക് മിശ്രയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം നടത്തിയിരുന്നു. അതിനു അറിഞ്ഞോ അറിയാതെയോ സുപ്രീംകോടതിയിലെ ചില ജഡ്ജിമാരും (ഇപ്പോളത്തെ ചീഫ് ഉൾപ്പടേ) ഭാഗമാവുകയും ചെയ്തു. എന്റെ അഭിപ്രായത്തിൽ ആ ശ്രമത്തിൽ അവർ കുറെയൊക്കെ വിജയിച്ചു എന്നു തന്നെ കരുതുന്നു. പല വിഷയങ്ങളിലും തന്റെ മുൻനിലപാടുകളിൽ നിന്നും വ്യത്യസ്തനായി താൻ കൂടുതൽ ലിബറൽ ആണെന്ന ഒരു ഇമേജ് ഉണ്ടാക്കാൻ അദ്ദേഹം മനഃപൂർവ്വം ശ്രമിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്തെ പലവിധികളും കാണുമ്പോൾ ഈ തോന്നൽ ഉണ്ടാവാറുണ്ട്. അന്ന് തങ്ങൾ ചെയ്ത തെറ്റ് ഗൊഗോയിയും സംഘവും ഇപ്പോൾ തിരിച്ചറിയുന്നു എങ്കിൽ നല്ലത്. അന്ന് അരുൺ മിശ്രയ്ക്ക് കേസുകൾ കൊടുക്കുന്നതായിരുന്നു ഒരു പരാതി. ഇന്ന് ചീഫിനൊപ്പം ആ ബഞ്ചിൽ ഇരുന്നതും മിശ്രതന്നെ അല്ലെ?



ഇന്നത്തെ നടപടിയിൽ അസ്വാഭാവികത ഒന്നും കാണുന്നില്ല. തങ്ങൾക്കെതിരെ വരുന്ന ആരോപണങ്ങൾക്ക് പത്ര സമ്മേളനം വിളിച്ചു മറുപടിപറയാൻ ജഡ്ജിമാർക്കാവില്ലല്ലൊ. അതുകൊണ്ട് തനിക്കു പറയാനുള്ള കാര്യങ്ങൾ കോടതി വിളിച്ചുകൂട്ടി ഗൊഗോയ് പറഞ്ഞു. ആ തീരുമാനത്തിൽ ഒപ്പുവെയ്ക്കാതെ മാറിനിൽക്കുകയും ചെയ്തു. ഇനി അന്വേഷണം അതിന്റെ വഴിയ്ക്ക് നടക്കട്ടെ.

തന്നെ പണം നൽകി സ്വാധീനിക്കാൻ അവർക്ക് കഴിയാത്തതുകൊണ്ടാണ് ഇപ്പോൾ ഈ ആരോപണവുമായി അവർ വന്നിരിക്കുന്നതെന്ന് ഗൊഗോയ് പറഞ്ഞതായി പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ എങ്കിൽ 'അവർ' എന്ന് അദ്ദേഹം വിവക്ഷിക്കുന്നത് ആരെയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം. ഒപ്പം അവർക്കെതിരെ ക്രിമിനൽ നടപടികളും കോടതിയലക്ഷ്യനടപടികളും ആരംഭിക്കുകയും വേണം. 'അവർ' എന്ന് അദ്ദേഹം പറഞ്ഞതെ ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കാതെ അദ്ദേഹം മുന്നോട്ട് പോകുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല.

Thursday, 27 December 2018

അയ്യപ്പജ്യോതി

  ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് മേൽ സുപ്രീംകോടതിയും കേരളസർക്കാരും നടത്തുന്ന കടന്നുകയറ്റങ്ങളിൽ പ്രതിഷേധിച്ചും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ശബരിമല കർമ്മന്മിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ വടക്കേഅറ്റം മുതൽ തെക്കേഅറ്റം വരെ വിശ്വാസികൾ ദേശീയപാതയുടെയും സംസ്ഥാനപാതയുടേയും ഒരു വശത്ത് അണിനിരന്നു കൈയ്യിൽ ദീപം തെളിയിച്ചു പിടിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. എറണാകുളം ജില്ലയിൽ ഈ പ്രതിഷേധം നടത്തുന്നത് അങ്കമാലി-കാലടി-പെരുമ്പാവൂർ-മൂവാറ്റുപുഴ വഴിയാണ്. എന്റെ നാടായ കുഴുപ്പിള്ളിക്കാർക്ക് അങ്കമാലിയിൽ കരയാപറമ്പ് എന്ന സ്ഥലത്ത് പ്രതിഷേധനിരയിൽ അണിചേരാനാണ് നിർദ്ദേശം കിട്ടിയിരുന്നത്. ഇന്ന് ഓഫീസിൽ നിന്നും ഇറങ്ങി ആറ് മണിയോടെ കരയാപറമ്പിൽ എത്തണം എന്നതായിരുന്നു ആഗ്രഹം. 

  വൈകീട്ട് അഞ്ചുമണിയ്ക്ക് കളമശ്ശേരി ഓഫീസിൽ നിന്നും ഇറങ്ങുന്ന സമയത്തും എങ്ങനെ ആറുമണിയ്ക്ക് മുൻപ് കരയാപറമ്പിൽ എത്താം എന്നതായിരുന്നു ചിന്ത. ഞാൻ വാഹനം ഒന്നും ഓടിക്കാത്ത ആളാണ്. ബസ്സു തന്നെ ശരണം. അപ്പോഴാണ് സഹപ്രവർത്തകനായ അനൂപ് പറഞ്ഞത് മണികണ്ഠൻഭായി ശരത്ത് അങ്കമാലിയ്ക്ക് പോകുന്നുണ്ട് വേണമെങ്കിൽ അവന്റെ ഒപ്പം പോയിക്കോളൂ. ജോയിച്ചേട്ടനും ഞാൻ കൊണ്ടുപോയ്ക്കോളാം. ശരത്തും അനൂപും പാറപ്പുറത്തും (കാഞ്ഞൂർ) ജോയിച്ചേട്ടൻ മലയാറ്റൂരും ആണ് താമസം. ശരത്ത് ഇന്ന് അങ്കമാലി വഴി പോകുന്നു. പിന്നെ വേറെ ഒന്നും ആലോചിക്കാനുണ്ടായില്ല. ശരത്തിന്റെ ബൈക്കിൽ അങ്കമാലിയിലേയ്ക്ക്.

   ആലുവയിലും, ദേശംകവലയിലും, കരിയാടും അത്താണിയിലും എല്ലാം ബ്ലോക്ക് ഉണ്ടായിരുന്നു. എന്നിട്ടും അഞ്ച് നാല്പതോടെ അങ്കമാലിയിൽ എത്തി. അവിടെ ഇറങ്ങി ശ്രീകാന്തിനെ വിളിച്ചു, ഞാൻ അങ്കമാലിയിൽ എത്തി കരയാപറമ്പ് വരെ എത്താൻ പറ്റുമെന്ന് തോന്നുന്നില്ല. ഇവിടെ കൂടട്ടെ. സമയമുണ്ട് കരയാപറമ്പിൽ എത്താനായിരുന്നു നിർദ്ദേശം. കെ എസ് ആർ ടി സി സ്റ്റാന്റിൽ ബസ്സൊന്നും കാണുന്നില്ല. കുറെ ഓട്ടോകൾക്ക് കൈകാണിച്ചു. ഒന്നും നിറുത്തിയില്ല. അങ്ങനെ പത്തുമിനിറ്റ് തെക്കോട്ടും വടക്കോട്ടും ഓട്ടം. പെട്ടന്ന് ഒരാൾ ബൈക്കിൽ മുന്നിൽ വന്നു നിറുത്തി. മണികണ്ഠൻ ചേട്ടാ എങ്ങോട്ടാ. എനിക്ക് ആദ്യം ആളെ മനസ്സിലായില്ല. ഞാൻ പറഞ്ഞു കരയാപറമ്പ് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനാണ്. എന്റെ നാട്ടുകാർ അവിടെ ആണ്. ബൈക്കിൽ വന്ന ആൾ പറഞ്ഞു കയറിക്കോ ഞാൻ ഇറക്കാം. അങ്ങനെ ആ ബൈക്കിന്റെ പുറകിൽ കയറി. ചേട്ടന് എന്ന് മനസ്സിലായോ? ഞാൻ വിനോദ്, വിനോദ് പട്ടമന നമ്മൾ കൃഷ്ണൻകുട്ടിച്ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ പരിചയപ്പെട്ടിരുന്നു. അപ്പോൾ ഞാൻ ഓർത്തു. അമ്മാവൻ പറവൂർ കെ എം കെ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ ബൈസ്റ്റാന്റർ ആയി നിന്നിരുന്നു, അന്ന് അമ്മാവനെ കാണാൻ വന്നതാണ് ഏഴിക്കരക്കാരനായ വിനോദ്. ബൈക്കിൽ പോകുമ്പോൾ എന്റെ നാട്ടുകാർ നിൽക്കുന്നത് ഞാൻ കണ്ടു. അവിടെ ധാരാളമാളുകളുണ്ട്.ഏഴിക്കരയിൽ നിന്നും വന്നവർ കരയാപറമ്പ് പാലത്തിന്റെ വടക്കു വശത്താണ് എന്റെ നാട്ടുകാർ (കുഴുപ്പിള്ളിക്കാർ) തെക്കുഭാഗത്തും. ഏഴിക്കര എന്റെ അച്ഛന്റെ നാടാണ്. ആ നിലയിൽ ഞാൻ ഏഴിക്കരക്കാരനും ആണ്. അങ്ങനെ വിനോദിനൊപ്പം ഏഴിക്കരക്കാർ നിൽക്കുന്ന സ്ഥലത്തേയ്ക്കായി യാത്ര. അവിടെ ഞങ്ങളുടെ തന്നെ കുടുംബാംഗമായ മുട്ടത്തിൽ വിജയൻ ചേട്ടൻ ബൈക്കിറങ്ങുന്നതിനും മുൻപേ എന്നെ കൈകാട്ടി വിളിച്ചു. ബൈക്ക് പാർക്ക്ചെയ്ത് റോഡ് മുറിച്ചുകടന്ന് ഞാനും വിനോദും ഏഴിക്കരക്കാർക്കൊപ്പം നിന്ന് അയപ്പജ്യോതിയുടെ ഭാഗമായി. 

   രാവിലെ മുതൽ ഒരു പ്രാർത്ഥന ഇതുമാത്രമായിരുന്നു. എന്തായാലും സ്വാമി കൈവിട്ടില്ല. ആറുമണിയ്ക്ക് തന്നെ കരയാപറമ്പിൽ എത്താനും ആറര വരെ അയ്യപ്പജ്യോതിയുടെ ഭാഗമാകാനും സാധിച്ചു. എല്ലാം സ്വാമിയുടെ തന്നെ അനുഗ്രഹം. കൃത്യസമയത്ത് ശരത്തിനേയും വിനോദിനേയും എന്റെ മുന്നിൽ എത്തിച്ചതും സ്വാമിയല്ലാതെ മറ്റാര്. ജ്യോതി തെളിയിച്ചു കഴിഞ്ഞ് കുഴുപ്പിള്ളിക്കാർക്കൊപ്പംതിരികെ കുഴുപ്പള്ളിയിൽ എത്തി. ഇപ്പോൾ നല്ല സന്തോഷവും സമാധാനവും ഉണ്ട്. ആഗ്രഹിച്ചതു പോലെ അയ്യപ്പജ്യോതിയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം. 

അങ്കമാലിയിൽ എളവൂർ കവലയ്ക്കും കരയാപറമ്പ് പാലത്തിനും ഇടയിൽ
ദേശീയപാത-47-ൽ ഏഴിക്കരക്കാർക്കൊപ്പം അയ്യപ്പജ്യോതിയുടെ ഭാഗമായി.

Friday, 9 November 2018

ആചാരലംഘനത്തിനു കോടതിയെ മറയാക്കുന്നവർ

കേരളസംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു കൂട്ടുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. പാർടി നയത്തിനു മറുചോദ്യമോ എതിർ വാദമോ ഇല്ലാത്ത ചൈനയോ കൊറിയയോ അല്ല ഇതെന്നത് ഈ അധികാരികൾ മറക്കുന്നു. അഞ്ചു വർഷം ഭരിക്കാനുള്ള അവകാശം മാത്രമാണ് ജനങ്ങൾ ഇവർക്ക് നൽകിയത്. വേണ്ടിവന്നാൽ അതുപോലും പൂർത്തീകരിക്കാനാകാത്ത അവസ്ഥയുണ്ടാകും.

സാമൂഹ്യനവോത്ഥാനം ആണ് ഇവർ വീമ്പിളക്കുന്നതുപോലെ ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ അത് നടപ്പിലാക്കേണ്ടത് നിയമനിർമ്മാണത്തിലൂടെ ആണ്. പഴയ നവോത്ഥാന ചരിത്രം പറയുന്ന ഇവർ മറക്കുന്ന ഒന്നുണ്ട് അന്നൊന്നും ജനം ആയിരുന്നില്ല അധികാരത്തിൽ ഉണ്ടായിരുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകളാണ് ഇപ്പോൾ ഭരിക്കുന്നത്. അപ്പോൾ ജനാഭിലാഷം നവോത്ഥാനമെന്ന് ഇവർ വിളിക്കുന്ന ആചാരങ്ങളെ ഇല്ലാതാക്കുന്നതാണെങ്കിൽ, വിഗ്രഹങ്ങൾ തച്ചുടയ്ക്കുന്നതാണെങ്കിൽ, ക്ഷേത്രങ്ങൾ പാർക്കുകളും സിനിമാ തീയറ്ററുകളും പോലെ ആർക്കും കയറി ഇറങ്ങാവുന്ന പൊതുസ്ഥനങ്ങളാക്കിമാറ്റുന്നതാണെങ്കിൽ അതിനു ഉതകുന്ന വിധത്തിൽ 1965-ലെ ഹൈന്ദവ ആരാധനാലയ പ്രവേശന നിയമത്തിൽ ആവശ്യമായ ഭേദഗതി നിയമനിർമ്മാണത്തിലൂടെ വരുത്താൻ ഈ സർക്കാർ തയ്യാറാകണമായിരുന്നു. എന്താണ് 1965-ലെ നിയമത്തിലെ വിവാദമായ വ്യവസ്ഥകൾ. എല്ലാ ഹിന്ദുക്കൾക്ക് ഹൈന്ദ ആരാധനാലയങ്ങളിൽ പ്രവേശനത്തിനു അനുവാദം ഉണ്ടെന്ന് പറയുന്ന നിയമം അതിനു ചില നിയന്ത്രണങ്ങളും പറയുന്നുണ്ട് അത് താഴെ പറയും പ്രകാരമാണ്

“The classes of persons mentioned here under shall not be entitled to offer worship in any place of public worship or bathe in or use the water of any sacred tank, well, spring or water course appurtenant to a place of public worship whether situate within or outside precincts thereof, or any sacred place including a hill or hill lock, or a road, street or pathways which is requisite for obtaining access to the place of public worship-

(a) Persons who are not Hindus. 
(b) Women at such time during which they are not by custom and usage allowed to enter a place of public worship.
(c) Persons under pollution arising out of birth or death in their families.
(d) Drunken or disorderly persons.
(e) Persons suffering from any loathsome or contagious disease.
(f) Persons of unsound mind except when taken for worship under proper control and with the permission of the executive authority of the place of public worship concerned.
(g) Professional beggars when their entry is solely for the purpose of begging.”

ഇതിലെ 3ബി ഉപവകുപ്പ് ഇപ്രകാരം പറയുന്നു "ആചാരങ്ങളും രീതികളും അനുസരിച്ച് അരാധനാലയങ്ങൾ പ്രവേശിക്കുന്നതിനു വിലക്കുള്ള അവസ്ഥയിലെ സ്ത്രീകൾ" ഈ വകുപ്പ് ഭരണഘടനാ വിരുദ്ധം ആണെന്നതായിരുന്നു സർക്കാർ വാദം. സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ ജയദീപ് ഗുപ്തയുടെ വാദങ്ങൾ ഇപ്രകാരമായിരുന്നു എന്ന് ജസ്റ്റിസ് ധനഞ്ജയ് ചന്ദ്രചൂഡ് തന്റെ വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്

Mr Jaideep Gupta,15 learned Senior Counsel submitted:

i. The State Government of Kerala stands by the affidavit filed on 13 November 2007 wherein the State Government was not in favour of any discrimination against women;
ii. That women fall within the ambit of ‘section or class’ in Section 3 of the 1965 Act;
iii. Article 17 must be given a broad interpretation which prohibits the exclusion of women;
iv. That Rule 3(b) of the 1965 Rules is ultra vires the 1965 Act;
v. The devotees of Lord Ayyappa do not constitute a religious denomination under Article 26 of the Constitution;
vi. The practice of excluding women from the Sabarimala temple does not constitute an Essential Religious Practice; and
vii. That the impugned custom of excluding women falls within the ambit of Article 13 and is constitutionally invalid.

അതായത് കേരള നിയമസഭ പാസാക്കിയ നിയമത്തിലെ തന്നെ ചില വകുപ്പുകൾ ഭരണഘടനാ വിരുദ്ധം ആണെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുയോഗത്തിൽ സർക്കാരിന്റേയും സിപി എമ്മിൻടെയും നിലപാടുകൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ ഇതാണ്. "എത്ര വോട്ട് കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റുകിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല. പരിഗണനയിൽ വരുന്നത് ഒന്നുമാത്രം അത് കേരളത്തെ പുരോഗമന സ്വഭവത്തിൽ നിലനിറുത്തുക എന്ന് മാത്രം"  പാപ്പാത്തിചോലയിൽ സർക്കാർഭൂമിയിൽ അനധികൃതമായി നാട്ടിയ ഒരു കുരിശു പൊളിച്ചുമാറ്റിയ സബ്കളക്ടറൂടെ നടപടിയിൽ "എന്തുപിഴച്ചൂ കുരിശ്" എന്ന് രോക്ഷം‌പൂണ്ട മുഖ്യമന്ത്രിയാണ് ഈ ചോദ്യം ചോദിക്കുന്നത്. മേല്പറഞ്ഞ വാക്കുകൾ ആത്മാർത്ഥമായിരുന്നു എങ്കിൽ  1965-ലെ നിയമത്തിലെ 3ബി ഉൾപ്പടെയുള്ള നിയമങ്ങൾ നിയമഭേദഗതിയിലൂടെ റദ്ദാക്കാനുള്ള ആർജ്ജവം ആയിരുന്നു സർക്കാരിനു ഉണ്ടാകേണ്ടിയിരുന്നത്. പക്ഷെ സർക്കാരിനറിയാം അത്തരത്തിൽ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾക്ക് അനുസരിച്ച് വിശ്വാസങ്ങളെ / ആരാധനാലയങ്ങളെ തകർക്കാൻ ഇറങ്ങിയാൽ വിശ്വാസികളിൽ നിന്നും ശക്തമായ എതിർപ്പുണ്ടാകുമെന്നും അതിനെ അതിജീവിക്കാൻ സർക്കാരിനു കഴിയില്ല എന്നും. ഈ നാട്ടിലെ ഭൂരിഭാഗം വിശ്വാസികളും അത്തരത്തിലുള്ള ഒരു കൈകടത്തിൽ തങ്ങളുടെ ആചാരങ്ങളിൽ, അനുഷ്ഠാനങ്ങളിൽ വിശ്വാസങ്ങളിൽ സർക്കാർ കൊണ്ടുവരുന്നത് ആഗ്രഹിക്കുന്നില്ല എന്നും. അതുകൊണ്ട് ഈ ആചാരങ്ങളേയും ക്ഷേത്രങ്ങളേയും തകർക്കാനുള്ള മറയായി സർക്കാർ കോടതിയെ ഉപയോഗിക്കുകയാണ് ചെയ്തത്. കോടതി ഉത്തരവായി ഈ കാര്യങ്ങൾ അവതരിപ്പിച്ചാൽ വിശ്വാസികൾ എതിർക്കില്ല എന്ന് സർക്കാർ കണക്ക് കൂട്ടി. കോടതി ഉത്തരവിന്റെ മറപറ്റി തങ്ങളുടെ ആശയങ്ങൾ വിശ്വാസികളുടെ മേൽ അടിച്ചേല്പിക്കാം എന്ന് സർക്കാർ കരുതി. പക്ഷെ ആ കണക്കുകൂട്ടലുകൾ തെറ്റുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ശക്തമായ പ്രതിഷേധങ്ങൾ അതും വിശ്വാസികളായ സ്ത്രീകളുടെ ഭാഗത്തുനിന്നും തന്നെ ഉണ്ടായി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കഴിഞ്ഞ കാലങ്ങളിൽ അനാചാരങ്ങൾക്ക് എതിരെ സമരരംഗത്തിറങ്ങിയത് വിശ്വാസികൾ ആണെങ്കിൽ അതേ വിശ്വാസികൾ ഇപ്പോൾ പറയുന്നത് അവിശ്വാസികളും നിരീശ്വരവാദികളുമായവർ കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ പരിഷ്കാരങ്ങൾ തങ്ങൾക്ക് ആവശ്യമില്ല എന്നാണ്. കോടതിയുടെ തോളിൽ ചാരി വെടിവെയ്ക്കാം എന്ന ഇടതുപക്ഷ സ്വപ്നം പൊളിഞ്ഞു വീഴുക തന്നെ ചെയ്യും. എന്തെല്ലാം പ്രതിരോധങ്ങൾ സർക്കർ തീർത്താലും അന്തിമവിജയം വിശ്വാസികൾക്ക് തന്നെ ആയിരിക്കും. അതിനായി കലിയുഗവരദനായ ശ്രീ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാവുക തന്നെ ചെയ്യും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

Monday, 9 April 2018

പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമവും സുപ്രീംകോടതി ഉത്തരവും.

നാളത്തെ ഹർത്താൽ എന്തിന്? ഇന്ന് പലരും ചോദിച്ച ചോദ്യമാണ്. അതുകൊണ്ട് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ഇവിടെ എഴുതിയിടാം എന്ന് കരുതുന്നു.

പട്ടികജാതി / പട്ടിവർഗ്ഗ പീഡന നിരോധനനിയമത്തിൽ കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിൽ അയക്കുന്നതിനുമുണ്ടായിരുന്ന വ്യവസ്ഥകൾ സുഭാഷ് കാശിനാഥൻ മഹാജൻ Vs സ്റ്റേറ്റ് ഓഫ് മഹരാഷ്ട്ര & അതേഴ്സ് എന്ന കേസിലെ അപ്പീലിൽ 20/03/2018-ൽ പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി കുറേക്കൂടി കർശനമാക്കി. സുപ്രീംകോടതി ഒരു കേസിൽ പ്രസ്താവിക്കുന്ന വിധി രാജ്യത്തെ നിയമം ആയതിനാൽ എസ് സി / എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് ഇനി വരുന്ന എല്ലാ കേസുകളിലും ഈ വിധിയനുസരിച്ചുള്ള നടപടികളേ സാദ്ധ്യമാകൂ. നേരത്തെ പീഡനത്തെ / ആക്രമണത്തെ കുറിച്ചുള്ള പരതി പോലീസിൽ ലഭിക്കുന്ന അവസരത്തിൽ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനും കുറ്റവാളിയായ വ്യക്തിയെ കസ്റ്റഡിയിൽ എടുക്കാനും സാധിക്കുമായിരുന്നു. എന്നാൽ ഈ ഉത്തരവിൽ സുപ്രീംകോടതി കൂടുതൽ പരിശോധനകൾക്ക് ശേഷമേ അറസ്റ്റും കസ്റ്റഡിയും പാടുള്ളു എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. പരാതി ലഭിച്ച് 7 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം. അങ്ങനെ നടത്തുന്ന അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നും കുറ്റാരോപിതനായ വ്യക്തിയെ സംശയിക്കുന്നതിനുള്ള തെളിവുകൾ ഉണ്ടെന്നും ബോധ്യമായാൽ ആ വ്യക്തിയ്ക്കെതിരായ എഫ് ഐ ആർ റജിസ്റ്റർചെയ്യാം. നേരത്തെ നിയമം അനുസരിച്ച് കസ്റ്റഡിയിൽ എടുക്കാൻ സാധിക്കുമായിരുന്നു എങ്കിൽ ഇപ്പോൾ അത് സാധിക്കില്ല. കുറ്റാരോപിതൽ സർവ്വീസിൽ ഉള്ള വ്യക്തിയാണെങ്കിൽ അയാളുടെ നിയമാധികാരിയുടേയും അല്ലാത്ത വ്യക്തിയാണെങ്കിൽ സീനിയർ സൂപ്രണ്ട് ഓഫ് പോലീസിന്റേയും ഏതെല്ലാം കുറ്റങ്ങൾക്കാണ് കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ അനുവദിച്ചിട്ടുള്ളതെന്ന് രേഖാമൂലമുള്ള അനുവാദം വാങ്ങിയ ശേഷം മത്രമേ അറസ്റ്റ് സാധ്യമാകൂ. ഇനി ആ വ്യക്തിയെ കസ്റ്റഡിയിൽ വിടണമെന്നുണ്ടെങ്കിൽ ആ വ്യക്തിയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ പട്ടിക ജാതി / പട്ടികവർഗ്ഗ പീഡന നിരോധന നിയമം അനുസരിച്ചുള്ള കുറ്റങ്ങൾ മാത്രമാണെങ്കിൽ ഈ വ്യക്തിയെ ജാമ്യത്തിൽ വിടുന്നത് കേസിന്റെ തുടർനടപടികളെ ബാധിക്കും എന്ന വിശ്വാസം മെജിസ്ട്രേറ്റിനു ഉണ്ടെങ്കിൽ മാത്രമേ ഇയാൾക്ക് ജാമ്യം നിഷേധിക്കാവൂ എന്നും സുപ്രീംകോടതി ഈ ഉത്തരവിൽ പറയുന്നു. കുറ്റാരോപിതനായ വ്യക്തിയ്ക്ക് മുൻകൂർ ജാമ്യത്തിനും അർഹതയുണ്ടാകും എന്ന് കോടതി വിധിച്ചിരുന്നു. പീഡനത്തിനു വിധേയനാകുന്ന വ്യക്തിയ്ക്ക് നൽകേണ്ട മ്റ്റു നിയമപരിരക്ഷകളിൽ (ആവ്യക്തിയ്ക്ക് വൈദ്യ സഹായം ആവശ്യമുണ്ടെങ്കിൽ അത് നൽകണം, പോലീസ് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ അത് നൽകണം, സുരക്ഷിതമായ താമസസ്ഥലം അങ്ങനെയുള്ള വ്യവസ്ഥകളിൽ) ഒരു മാറ്റവും കോടതി വരുത്തിയിട്ടില്ല. 

എന്നാൽ സുപ്രീംകോടതി നിർദ്ദേശിച്ച ഈ മാറ്റങ്ങൾ പട്ടികജാതി / പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിന്റെ പല്ലും നഖവും എടുത്തുകളയുന്നതാണെന്നും അതിനെ അങ്ങനെ ദുർബലപ്പെടുത്തുന്നതാണെന്നും ആരോപിച്ചുകൊണ്ട് പല സംഘടനകളും പ്രതിഷേധവുമായി ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെരുവിൽ ഇറങ്ങി. (ഇതിനു പിന്നിലും ചില സംഘടനകൾക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. തൽക്കാലം അതിലേയ്ക്ക് പോകുന്നില്ല) അതിനെ തുടർന്നുണ്ടായ ആക്രമണങ്ങളിലും പോലീസ് നടപടിയിലും പക്ഷേഭത്തിൽ ഏർപ്പെട്ടിരുന്ന 11 ആളുകൾ വിവിധ സംസ്ഥാനങ്ങളിൽ ആയി കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് കേരളത്തിലെ വിവിധ സംഘടനകൾ നാളെ ഹർത്താൽ നടത്തുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മാർച്ച് 20നു സുപ്രീംകോടതി പുറപ്പെടുവിച്ച ഈ  ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഏപ്രിൽ 3നു സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ തങ്ങൾ നിയമത്തിനു എതിരല്ലെന്നും നിയമത്തിന്റെ ദുരുപയോഗം തടയുന്നതിനാണ് അറസ്റ്റും കസ്റ്റഡിയും സംബന്ധിക്കുന്ന വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയതെന്നും ആണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പുനഃപരിശോധനാഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ആണ്.

സുപ്രീം കോടതി ഉത്തരവിന്റെ പ്രധാനഭാഗം (Operative Part) ഇങ്ങനെ ആണ്.  

Conclusions
83. Our conclusions are as follows:

i) Proceedings in the present case are clear abuse of process of court and are quashed.

ii) There is no absolute bar against grant of anticipatory bail in cases under the Atrocities Act if no prima facie case is made out or where on judicial scrutiny the complaint is found to be prima facie mala fide. We approve the view taken and approach of the Gujarat High Court in Pankaj D Suthar (supra) and Dr. N.T. Desai (supra) and clarify the judgments of this Court in Balothia (supra) and Manju Devi (supra);

Iii) In view of acknowledged abuse of law of arrest in cases under the Atrocities Act, arrest of a public servant can only be after approval of the appointing authority and of a non-public servant after approval by the S.S.P. which may be granted in appropriate cases if considered necessary for reasons recorded. Such reasons must be scrutinized by the Magistrate for permitting further detention.

iv) To avoid false implication of an innocent, a preliminary enquiry may be conducted by the DSP concerned to find out whether the allegations make out a case under the Atrocities Act and that the allegations are not frivolous or motivated.

v) Any violation of direction (iii) and (iv) will be actionable by way of disciplinary action as well as contempt.


(വിവിധ വാർത്തകൾ കോടതി ഉത്തരവ് എന്നിവ വാായിച്ചതിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ ആണ് മുകളിൽ പറഞ്ഞത്. തെറ്റുകൾ, വിമർശനങ്ങൾ എന്നിവ സ്വാഗതം ചെയ്യുന്നു)

Tuesday, 28 November 2017

അഖിലയ്ക്ക് തുടർ പഠനത്തിനു അനുമതി

അഖില കേസിൽ വളരെ പ്രധാനപ്പെട്ട രണ്ട് സംഭവങ്ങൾ ഇന്ന് സുപ്രീംകോടതിയിൽ നടന്നു. കോടതി അഖിലയുമായി സംസാരിച്ചു. അഖിലയ്ക്ക് പറയാനുള്ളത് അടച്ചിട്ട കോടതിമുറിയിൽ കേൾക്കണം എന്ന് അശോകന്റേയും എൻ ഐ എയുടേയും അഭിഭാഷകർ ശക്തമായ വാദം ഉന്നയിച്ചു എങ്കിലും കോടതി അത് നിരാകരിച്ചു. തുറന്ന കോടതിയിൽ തന്നെ അഖിലയ്ക്ക് പറയാനുള്ളത് കോടതി കേട്ടു. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് അഖില പറഞ്ഞപ്പോൾ കോടതിയുടെ ചോദ്യങ്ങളും അഖിലയുടെ മറുപടിയും തർജ്ജമചെയ്യാൻ സംസ്ഥാനസർക്കാരിന്റെ അഭിഭാഷകൻ ആയ വി ഗിരിയെ കോടതി ചുമതലപ്പെടുത്തി. അങ്ങനെ അഖിലയോട് വിദ്യാഭ്യാസത്തെ പറ്റിയും ഭാവിപരിപാടികളെക്കുറിച്ചു എല്ലാം ചോദിച്ച കോടതി തുടർന്നു പഠിക്കണമെന്ന് അഖിലയുടെ ആവശ്യം അംഗീകരിച്ചു. അഖിലയുടെ തുടർ പഠനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ അഖില മുൻപ് പഠിച്ചിരുന്ന സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കൽ കോളേജിനു കോടതി നിർദ്ദേശം നല്കി. സർവ്വകലാശാലയുമായി ബന്ധപ്പെട്ട് അതിനുള്ള നടപടികൾ കോളേജ് അധികാരികൾ തന്നെ സ്വീകരിക്കണം. അഖിലയുടെ താമസത്തിനുള്ള സൗകര്യം ഒരുക്കണം. അതിനു ഒരു മുറിയോ ഷെയർ ചെയ്യുന്ന മുറിയോ ആകാം. ഹോസ്റ്റലിൽ മറ്റുകുട്ടികൾക്ക് ബാധകമായ എല്ലാ നിയമങ്ങളും അഖിലയ്ക്കും ബാധകമായിരിക്കും. അഖിലയുടെ പഠനത്തിന്റേയും താമസത്തിന്റേയും ചെലവ് കേരളസർക്കാർ വഹിക്കണം. അഖിലയുടെ സുരക്ഷ തമിഴ്നാട് പോലീസിന്റെ ചുമതല ആയിരിക്കും. അഖിലയുമായി ബന്ധപ്പെട്ട അഡ്മിഷൻ, താമസം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങൾക്കും കോളേജ് ഡീനിനു കോടതിയെ സമീപിക്കാവുന്നതാണ്. അച്ഛനോടൊപ്പമോ ഷെഫിൻ ജഹാനൊപ്പമോ പോകാൻ അഖിലയെ അനുവദിച്ചില്ല. കോളേജ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട കോടതി അതുവരെ അഖിലയ്ക്ക് കേരള ഹൗസിൽ തുടർന്നും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ കേരളത്തിന്റെ അഭിഭാഷകനായ വി ഗിരിയ്ക്ക് നിർദ്ദേശം നൽകി.

രണ്ടാമത്തേത് 16/08/2017-ൽ ഈ കേസിൽ എൻ ഐ എ അന്വേഷണത്തിനു സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണം എന്ന ഷെഫിൻ ജഹാന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല എന്നതാണ്. നിയമാനുസൃതമായ അന്വേഷണവുമായി എൻ ഐ എയ്ക്ക് മുൻപോട്ട് പോകാം എന്ന് കോടതി അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം ഇന്നത്തെ ഉത്തരവിൽ വ്യക്തമാക്കി. 

തികച്ചും ഉയർന്ന നീതിബോധത്തോടെയുള്ളതാണ് ഇന്നത്തെ ഈ വിധിന്യായം എങ്കിലും ഇതിൽ വ്യക്തതയില്ലാത്ത പല വിഷയങ്ങളും ഉണ്ടെന്ന് ഞാൻ കരുതുന്നു. അഖിലയെ കാണാൻ ആർക്കെല്ലാം അനുവാദം ഉണ്ട്? അഖിലയ്ക്ക് മുഴുവൻ സമയവും ക്യാമ്പസ്സിൽ സംരക്ഷണം നൽകേണ്ടതുണ്ടോ? അഖിലയുടെ യാത്രകൾ എവിടെയ്ക്കൊക്കെ ആകാം? ക്യാമ്പസ്സിനു വെളിയിൽ പോകുന്നതിനും മറ്റുമുള്ള അനുവാദം അഖിലയ്ക്ക് ഉണ്ടോ? പതിനൊന്നുമാസത്തെ സമയമാണ് ഹൗസർജൻസി പൂർത്തിയാക്കുന്നതിനു വേണ്ടത്. അഖിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ ആവശ്യമുണ്ടെങ്കിൽ കോളേജ് ഡീനിനു കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ അഖിലയുടെ രക്ഷാകർതൃത്വം ആർക്കാണെന്നത് ഈ വിധിയിൽ ഇല്ല. അങ്ങനെ പല സംശയങ്ങൾ ഉള്ളതിനാൽ അതിൽ വ്യക്തതകൾ ആവശ്യപ്പെട്ടുള്ള ഹർജികൾ അടുത്ത ദിവസങ്ങളിൽ തന്നെ കോടതിയിൽ എത്തും എന്ന് കരുതുന്നു

ഇന്നത്തെ കോടതിവിധി ഇവിടെ വായിക്കാം

Sunday, 26 November 2017

അഖിലകേസ് സുപ്രീംകോടതി അഖിലയെ കേൾക്കുമ്പോൾ

അങ്ങനെ നാളെ അഖിലയ്ക്ക് പറയാനുള്ളത് സുപ്രീംകോടതി കേൾക്കുന്നു. കേരളഹൈക്കോടതിയിൽ പറഞ്ഞതിൽ നിന്നും കാര്യമായ വ്യത്യാസമുള്ള വസ്തുതകൾ ഒന്നും സുപ്രീം കോടതിയിലും പറയാൻ അഖിലയ്ക്ക് ഉണ്ടാകും എന്ന് കരുതുന്നില്ല. അശോകനും പൊന്നമ്മയ്ക്കും ഒപ്പം ഇത്രയും നാൾ താമസിച്ചപ്പോൾ പലർക്കും ഉണ്ടായിരുന്ന സംശയം അഖിലയിൽ മാറ്റങ്ങൾ ഉണ്ടാകുമോ, അഖിലയെ അശോകൻ അപായപ്പെടുത്തുമോ എന്നതായിരുന്നു. അശോകൻ കേരളഹൈക്കോടതിയിൽ പറഞ്ഞതുപോലെ മകൾ ഏത് മതം തിരഞ്ഞെടുക്കുന്നു എന്നത് അദ്ദേഹത്തിനു വിഷയം അല്ല. ഇസ്ലാം മതം അനുഷ്ടിച്ച് ജീവിക്കാനുള്ള സൗകര്യം മകൾക്ക് തന്റെ വീട്ടിൽ ഒരുക്കാം എന്നത് അശോകൻ ഹൈക്കോടതിയിലും പറഞ്ഞകാര്യമാണ്. മകൾ രാജ്യം വിട്ടു അപകടകരമായ സ്ഥലങ്ങളിലെത്തപ്പെടുമോ, തീവ്രവാദപ്രവർത്തകരുടെ കൈയ്യിൽ എത്തപ്പെടുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. അതുകൊണ്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അശോകന്റെ കൈയ്യിൽ നിന്നും അഖിലയെ തട്ടിയെടുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു 19നു നടത്തിയ തട്ടിക്കൂട്ട് കല്ല്യാണം എന്നു തന്നെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. കളവായ കാര്യങ്ങൾ രേഖപ്പെടുത്തിയ, മുസ്ലീം ആണെന്നതിനു നിയമപരമായ ഒരു രേഖയും സമർപ്പിച്ചിട്ടില്ലാത്ത ഒരാളുടെ ഇസ്ലാമിക ആചാരപ്രകാരം നടന്ന വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയും ശരിയാണെന്നു തന്നെ ആണ് എന്റെ അഭിപ്രായം. ആ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹവും. അഖിലയ്ക്ക് ഷെഫിൻ ജഹാനെ വിവാഹം കഴിക്കാനോ വിവാഹം കഴിക്കാതെ തന്നെ അയാൾക്കൊപ്പം ജീവിക്കാനോ ഒക്കെ സ്വബോധം ഉള്ള സ്വന്തം കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാൻ കഴിവുള്ള ഏതൊരാൾക്കും നിയമം നൽകുന്ന അവകാശം ഉണ്ട്. അത്തരം ഒരു മാനസികാവസ്ഥ അഖിലയ്ക്ക് ഉണ്ടോ എന്നത് ആദ്യം കോടതി ഉറപ്പുവരുത്തട്ടെ. നാളത്തന്നെ അഖിലയെ ഷെഫിൻ ജഹാനൊപ്പം പോകാൻ സുപ്രീംകോടതി അനുവദിക്കും എന്ന് കരുതുന്നില്ല. ഒപ്പം കേരളത്തിൽ നടക്കുന്ന സംഘടിതമായ മതപർവർത്തനങ്ങളെ കുറിച്ചും ഐ എസ് പോലുള്ള തീവ്രവാദപ്രസ്ഥാനങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനെ കുറിച്ചും സമഗ്രമായ അന്വേഷണവുമായി മുന്നോട്ട് പോകാൻ എൻ ഐ എയ്ക്ക് അനുവാദം ലഭിക്കും എന്ന് കരുതുന്നു. അഖില കേസിലെ വിധിയെ തുടർന്ന് കേരളഹൈക്കോടതിയിലെ രണ്ട് ന്യായാധിപന്മാർക്കെതിരെ ഉയർന്ന ഭീഷിണികളെക്കുറിച്ചും കേരളഹൈക്കോടതിയിലേയ്ക്ക് നടന്ന പ്രക്ടനത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ എങ്കിലും സുപ്രീംകോടതി തേടുമെന്നും ആ സംഭവത്തിൽ കോടതിയലക്ഷ്യനടപടികൾക്ക് അനുമതി നൽകുമെന്നും കരുതുന്നു. ഇതെല്ലാമാണ് എന്റെ പ്രതീക്ഷകൾ

Tuesday, 31 October 2017

അഖില കേസ് 30/10/2017

അഖില കേസിൽ എൻ ഐ എ അന്വേഷണത്തിനു 16/08/2017 സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഷെഫിൽ ജഹാൻ നൽകിയ ഹർജി 09/10/2017നു നടന്ന വാദം ദുഷ്യന്ത് ദവെയും മനീന്ദർ സിങ്ങും തമ്മിലുള്ള ചൂടൻ വാഗ്വാദങ്ങൾക്ക് വഴിമാറിയപ്പോൾ കേസ് 30/10/2017ലേയ്ക്ക് മാറ്റിവെച്ചതായി കഴിഞ്ഞ ബ്ലോഗിൽ എഴുതിയിരുന്നല്ലൊ. അതനുസരിച്ച് ഇന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി 27/11/2017നു ഉച്ചതിരിഞ്ഞു 3 മണിയ്ക്ക് അഖിലയെ കോടതി മുൻപാകെ ഹാജറാക്കാൻ അശോകനു നിർദ്ദേശം നൽകി. ഉത്തരവിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

UPON hearing the counsel the Court made the following
O R D E R

Having heard learned counsel for the parties, we are inclined to modify the order dated 16.08.2017 and accordingly direct the presence of the daughter of the first respondent at 3.00 P.M. on 27.11.2017. We may further add that this Court shall speak to her not in camera but in open Court. 

We will be failing in our duty if we do not note the submission of Mr.Maninder Singh, learned Additional Solicitor General appearing on behalf of the National Investigation Agency and Mr.Shaym Divan, learned senior counsel appearing for the first respondent that in a case of the present nature when there is material with regard to a pattern of indoctrination, the choice of the person should not be treated as absolute for guiding the jurisdictional spectrum of habeas corpus. It is additionally urged that having regard to the antecedents of the petitioner (who claims to be the husband of the daughter of the first respondent) and his association with Popular Front of India, his should not be straight away allowed on the basis of the interaction with the lady until the larger issue is decided. The larger issue that has been focused is centered on the antecedents of the petitioner and his association with Popular Front of India. Be it stated that we have noted the submission of Mr.Shyam Divan, learned senior counsel as he has urged it today. Mr.Kapil Sibbal, learned senior counsel for the petitioner has, however, objected to the allegations made against the petitioner

Mr.Shyam Divan, learned senior counsel undertakes that  the first respondent shall produce his daughter before this Court at the time and date fixed by this Court i.e. 27.11.2017 at 3.00 P.M.

Any interim protection that was given to the family of respondent No.1 shall continue until further orders.

List on 27.11.2017 at 3.00 P.M.

മലയാള വിവർത്തനം:

കക്ഷികളുടെ വാദങ്ങൾ കേട്ടതിനു ശേഷം കോടതി താഴെ കൊടുത്തിരിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരുടെ വാദങ്ങൾ കേട്ടതിനു ശേഷം  16/08/2017-ലെ ഞങ്ങളുടെ ഉത്തരവിൽ ചില ഭേദഗതികൾ വരുത്തുവാൻ ഞങ്ങൾ തയ്യാറാകുന്നു. ഒന്നാം എതിർകക്ഷിയുടെ മകളെ നവംബർ 27 ഉച്ചതിരിഞ്ഞു 3 മണിയ്ക്ക് ഈ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കുന്നു. ഞങ്ങൾ രഹസ്യമായല്ലാതെ തുറന്ന കോടതിയിൽ അവളോട് സംസാരിക്കുന്നതാണെന്നും അറിയിക്കുന്നു. 

ഈ കേസിൽ ആസൂത്രിതമായ മതപരിവർത്തനമാണ് നടന്നതെന്ന് സാധൂകരിക്കുന്നതിനുള്ള വസ്തുതകൾ ഉള്ളതിനാൽ ഹേബിയസ് കോർപ്പസ് നിയമവ്യവസ്ഥയുടെ ഉള്ളിൽ നിന്നുകൊണ്ട് ഈ കേസിന്റെ അന്തിമമായ തീരുമാനം എടുക്കുന്നത് വ്യക്തിയുടെ അഭിപ്രായത്തെ ആശ്രയിച്ചുകൊണ്ട് മാത്രം ആവരുതെന്നുള്ള നാഷണൽ ഇൻവെസ്റ്റിഗേറ്റിങ് ഏജൻസിയ്ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റേയും ഒന്നാം എതിർകക്ഷിയ്ക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാന്റേയും അപേക്ഷകൾ ഇവിടെ രേഖപ്പെടുത്താതെ പോവുകയാണെങ്കിൽ അത് ഞങ്ങളുടെ കൃത്യനിർവ്വഹണത്തിൽ ഞങ്ങൾ വരുത്തുന്ന വീഴ്ച ആയിരിക്കും. (ഒന്നാം എതിർകക്ഷിയുടെ മകളുടെ ഭർത്താവ് എന്ന് അവകാശപ്പെടുന്ന)  ആവലാതിക്കാരന്റെ മുൻകാലചെയ്തികളും, പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ എന്ന സംഘടനയുമായി അയാൾക്കുള്ള ബന്ധവും കണക്കിലെടുത്ത് സ്ത്രീയുമായി സംസാരിച്ചതിനു ശേഷവും ഈ കേസിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ തിരുമാനമാകുന്നതുവരെ ആവലാതിക്കാരനെ നേരിട്ട്  ഏല്പിക്കരുതെന്ന അപേക്ഷയും ഉന്നയിച്ചിട്ടുണ്ട്. പരിഗണിക്കപ്പെടുന്ന പ്രധാനവിഷയം കേന്ദ്രീകരിച്ചിരിക്കുന്നത് ആവലാതിക്കാരന്റെ മുൻകാലചെയ്തികളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുമായി അയാൾക്കുള്ള ബന്ധവും ആണ്. മുതിർന്ന അഭിഭാഷകനായ ശ്യാം ദിവാൻ ഇന്ന് ഉന്നയിച്ച ഈ ആവശ്യവും ഞങ്ങൾ രേഖപ്പെടുത്തുന്നു. എന്നാൽ ആവലതിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബിൽ തന്റെ കക്ഷിയ്ക്കെതിരായ ഈ ആരോപണങ്ങൾ നിരാകരിച്ചിട്ടുണ്ട്.

കോടതി നിശ്ചയിച്ച ദിവസം നിശ്ചയിച്ച സമയത്ത് അതായത് 27/11/2017 ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ഒന്നാം എതിർകക്ഷിയുടെ മകളെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള ഉത്തരവാദിത്വം മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഏറ്റിട്ടുണ്ട്.

ഒന്നാം എതിർകക്ഷിയ്ക്കും കുടുംബത്തിനും ഇപ്പോൾ നൽകിവരുന്ന സംരക്ഷണങ്ങൾ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ തുടർന്നും നൽകേണ്ടതാണ്.

ഈ കേസ് 27/11/2017 ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് പരിഗണിക്കുന്നതാണ്.


Tuesday, 10 October 2017

അഖില കേസ് സുപ്രീം കോടതി 09/10/2017

അഖില കേസിൽ ഇന്ന് (09/10/2017) കോടതിയിൽ നടന്ന് വാദം. കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ ബഞ്ച്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഖൻവിൽകർ. ശ്രീ ബാലഗോപാൽ ബി നായർ തയ്യാറാക്കിയ ഫേസ്ബുക്ക് പോസ്റ്റിനെ അധികരിച്ച് എഴുതിയത്. 

സമയം 3:30 പി എം

ചീഫ് ജസ്റ്റിസ് മിശ്ര: തുടങ്ങാം

ദുഷ്യന്ത് ദവെ (ദവെ) (ഷഫിൻ ജഹാന്റെ അഭിഭാഷകൻ): ഈ കേസിൽ വളരെയധികം അസ്വസ്ഥമാക്കുന്ന വസ്തുതകൾ ഉണ്ട്. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. ദയവായി പേജ് 156 നോക്കൂ, കോടതി രണ്ടാമത്തെ ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ വിവാഹം അസാധുവാക്കിയിരിക്കുന്നു. അങ്ങ് ദയവായി പേജ് നമ്പർ 126 നോക്കിയാലും. ഞാൻ വീണ്ടും അങ്ങയോട് പറയുന്നു ഈ കേസിൽ അത്യന്തം അസ്വസ്ഥമാക്കുന്ന വസ്തുതകൾ ഉണ്ട്

ദവെ: വിവിധ മതവിഭാഗങ്ങളുടെ സഹനത്തിന്റേയും സഹവർത്തിത്വത്തിന്റേയും ചരിത്രപരമായ ധാരാളം ഉദാഹരണങ്ങൾ ഉള്ള നാടാണ് കേരളം എന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതി ഇന്നലെ കേരളസന്ദർശനവേളയിൽ പറഞ്ഞിരുന്നു. ഈ രാജ്യത്തിനു വിവിധ മതങ്ങളെ ഉൾക്കൊള്ളുന്ന മഹത്തായ ഒരു പാരമ്പര്യം ഉണ്ട്, നമ്മൾ അത് ഓർമ്മവയ്ക്കണം

ദവെ: അവൾ അഞ്ചു തവണ ഹൈക്കോടതി മുൻപാകെ ഹാജറായി ബഹുമാനപ്പെട്ട ഹൈക്കോടതി മുൻപാകെ തന്റെ മൊഴി / സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അവൾ സ്വന്തം ഇഷ്ടപ്രകാരമാണ്, പരപ്രേരണകൂടാതെ ആണ് ഷഫിൻ ജഹാനെ വിവാഹം കഴിച്ചതെന്നും അവരുടെ വിവാഹം നിയമപരമായി സാധുതയുള്ളതാണെന്നും കോടതിയിൽ എല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട്. ദയവായി പേജ് 156 നോക്കൂ. കോടതി അവളുടെ അച്ഛൻ സമർപ്പിച്ച ആദ്യത്തെ ഹേബിയസ്കോർപ്പസ് തീർപ്പാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ തന്നെ രണ്ടുതവണ ഹേബിയസ് കോർപ്പസ് സംർപ്പിച്ചിട്ടുണ്ട്

ദവെ: ഇന്ന് ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയമാണ്. കേരളത്തിലെ രാഷ്ട്രീയ ജാഥകളിൽ ലൗ ജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ പരമർശിക്കപ്പെടുന്നു. അഞ്ചു തവണ കേരളഹൈക്കോടതിയിൽ ഹാജറായി അവൾ മതം മാറിയതും എന്റെ കക്ഷിയെ വിവാഹം ചെയ്തതും അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പറഞ്ഞിട്ടുണ്ട്. സി പി എം എന്തുചെയ്യുന്നു ബി ജെ പി എന്തു ചെയ്യുന്നു എന്നതിൽ ഞങ്ങൾക്ക് താല്പര്യമില്ല. ഈ ജാഥകൾ മിശ്രവിവാഹങ്ങൾ ധാരളമായി നടക്കുന്ന സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷത്തെ മലീമസമാക്കുന്നതിനുള്ള ദൗർഭാഗ്യകരമായ ശ്രമങ്ങൾ ആണ്. കഴിഞ്ഞ അറുപതു വർഷങ്ങൾ ആയി കേരളത്തിലെ ജനങ്ങൾ ജാതി മതങ്ങൾ നോക്കാതെ വിവാഹം കഴിക്കുന്നു. മുസ്ലീങ്ങൾ ക്രിസ്ത്യാനികളെ വിവാഹം കഴിക്കുന്നു. ക്രിസ്ത്യാനികൾ ഹിന്ദുക്കളെ വിവാഹം കഴിക്കുന്നു. അങ്ങനെ തിരിച്ചും ഉണ്ടാകുന്നുണ്ട്. ഇനി മറ്റൊരു മതവിഭാഗത്തിൽ നിന്നും വിവാഹം കഴിക്കുന്നതിനു കോടതി ഉത്തരവ് വാങ്ങേണ്ടിവരും എന്നാണോ? യാഥാർത്ഥ്യങ്ങളെ അവഗണിക്കാൻ അങ്ങേയ്ക്ക് ആവില്ല.

ദവെ: ഈ വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും കേരളത്തിൽ എത്തി ലൗ ജിഹാദിനെ കുറിച്ചുള്ള പ്രസംഗങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തെ രാഷ്ട്രീയ വൽക്കരിച്ചിരിക്കുന്നു. ഞാൻ എന്റേയും അവളുടേയും ജീവനെക്കുറിച്ച് (ഷെഫിൻ ജഹാൻ അഖിലയുടെ) ആശങ്കാകുലനാണ്. ഈ വിഷയ്ത്തെ മറ്റൊരു രീതിയിൽ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ കേസിൽ എൻ ഐ എയ്ക്ക് ഒന്നും ചെയ്യാനില്ല. അഞ്ച് അവസരങ്ങളിൽ ഹൈക്കോടതിയ്ക്ക് ഈ കേസിൽ ഒന്നും കണ്ടെത്താനായില്ല. കുട്ടികൾക്ക് സ്വന്തമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്നതിനു അവകാശം ഉണ്ട്. അവൾ പ്രായപൂർത്തി ആയവൾ ആണ്. അവൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ്, റിട്ട് പെറ്റീഷൻ സമർപ്പിച്ചിട്ടില്ല. അവൾ ആരുടെയും നിയമവിരുദ്ധമായ തടവിൽ ആയിരുന്നില്ല. അവൾ ഹൈക്കോടതിയിൽ എത്തി. സത്യവാങ് മൂലം സമർപ്പിച്ച ശേഷം അവൾ ഹൈക്കോടതിയിൽ ഹാജറായി. കോടതിയുടെ അധികാരം ഉപയോഗിച്ച് അവളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയിരിക്കുന്നു. എങ്ങനെയാണ് എൻ ഐ എയ്ക്ക് ഹൈക്കോടതി ഉത്തരവിനെ ന്യായീകരിക്കാൻ സാധിക്കുക? ഈ കേസ് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. ഇത് രാഷ്ട്രീയവൽക്കരിക്കുന്നത് അനുവദിക്കാനാകില്ല.

ചീഫ് ജസ്റ്റിസ് മിശ്ര: അവൾ പ്രായപൂർത്തി ആയവളാണ്. അവൾക്ക് ഏത് മതവും സ്വീകരിക്കാനുള്ള അവകാശം ഉണ്ട്. അടിസ്ഥാനപരമായി ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ ആ വ്യക്തിയുടെ സമ്മതത്തിനാണ് പ്രാമുഖ്യം. അവൾ ആവലാതിക്കാരനെ സ്വമനസ്സാലെ വിവാഹം കഴിച്ചതാണ്. അവൾ ഒരു പരാതിയോ റിട്ട് പെറ്റിഷനോ ആവലാതിക്കാരനെതിരെ സമർപ്പിച്ചിട്ടില്ല. വിവാഹം അസാധുവാക്കണം എന്നാവശ്യപ്പെടുന്ന റിട്ട് പെറ്റീഷനും അവൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഈ കേസിലെ യഥാർത്ഥ ആവലാതിക്കാരി അവളാണ്. അവൾക്ക് എന്താണ് പറയാനുള്ളത്? അവളുടെ സമ്മതമോ പരാതിയോ ഇല്ലാതെ അവളുടെ വിവാഹം അസാധുവാക്കാനുള്ള അധികാരം എങ്ങനെയാണ് ഹൈക്കോടതി ഉപയോഗിച്ചതെന്ന് ഞങ്ങൾക്ക് അറിയണം. ദയവായി രാഷ്ട്രീയപ്രസംഗങ്ങൾ മറന്നേയ്ക്കൂ, കാരണം അവ അടിസ്ഥാനമില്ലാത്തതാണ്. നമ്മൾ ഈ കേസിന്റെ നിയമപരമായ സാധുതയാണ് പരിശോധിക്കുന്നത്. ഹൈക്കോടതിയ്ക്ക് എങ്ങനെയാണ് വിവാഹം അസാധുവാക്കാൻ സാധിക്കുന്നത്? അവർ നിയമപ്രകാരമാണ് വിവാഹിതരായതെന്ന വസ്തുത പെൺകുട്ടി ഹൈക്കോടതി മുൻപാകെ സമ്മതിച്ചിട്ടുണ്ട്.

മനീന്ദർ സിങ് (എൻ ഐ എയുടെ അഭിഭാഷകൻ): ഞാൻ എൻ ഐ എയ്ക്ക് വേണ്ടി ഹാജരാകുന്നു.

ചീഫ് ജസ്റ്റിസ് മിശ്ര (മനീന്ദർ സിങിനോട്): ഒരു വ്യക്തി വിവാഹത്തിലുള്ള സമ്മതം അറിയിച്ചാൽ ഹൈക്കോടതിയ്ക്ക് ആ വ്യക്തിയുടെ അനുവാദം ഇല്ലാതെ ആ വിവാഹം അസാധുവാക്കാൻ സാധിക്കുമോ? 

മനീന്ദർ സിങ്: ഈ കേസിന്റെ അന്വേഷണത്തെകുറിച്ചും നിയമവശത്തെകുറിച്ചും എനിക്ക് കോടതിയെ ധരിപ്പിക്കാൻ സാധിക്കും. 226ആം അനുശ്ചേദത്തിന്റെ അധികാരം ഉപയോഗിച്ച് പ്രായപൂർത്തിയായ  മക്കൾ ഉള്ള രക്ഷിതാക്കളുടെ രക്ഷാകർത്തൃത്വം കോടതിയ്ക്ക് ഏറ്റെടുക്കാൻ സാധിക്കും എന്നതിനു ഹൈക്കോടതി ഫുൾ ബഞ്ചിന്റെ വിധിയുണ്ട്. 

ചീഫ് ജസ്റ്റിസ് മിശ്ര: ആ ഫുൾബഞ്ച് ജഡ്ജ്മെന്റിന്റെ ലോജിക്ക് എന്താണ്? 

മനീന്ദർ സിങ്: ഹദിയയുടെ വിവാഹം ഒറ്റപ്പെട്ട ഒന്നല്ല. അതിന്റെ പിന്നിൽ ചില കളികൾ ഉണ്ട്. ഇതേ സംഘടനകൾ മറ്റുചില സമാനമായ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. മതപ്രബോധനത്തിന്റെ അന്വേഷണം അർഹിക്കുന്ന  ഗുരുതരമായ കേസുകൾ ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹിപ്നോട്ടിസം പോലുള്ള വിദ്യകൾ ഈ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദവെ: ഇതെല്ലാം പമ്പരവിഢിത്തമാണ്. നിങ്ങൾ സ്വതന്ത്രമായ ഒരു ഏജൻസി അല്ല. നിങ്ങൾ അമിത് ഷായുടെയും ഭരണകക്ഷിയുടേയും സ്വാധീനത്തിനു വശംവദരായിരിക്കുന്നു.

മനീന്ദർ സിങ്: ഇതെന്തൊക്കെയാണ് വിളിച്ചു പറയുന്നത്. ദവെ എല്ലായിപ്പോഴും ഇത്തരം നിന്ദ്യമായ വ്യക്തിഹത്യയാണ് നടത്തുന്നത്.

ദവെ: ഇത് പൂർണ്ണമായും നിലനിൽക്കുന്നതല്ല. ഇത് രാഷ്ട്രീയം മാത്രമാണ്.  അവർ അങ്ങയുടെ ഉത്തരവിനു അവമതിപ്പുണ്ടാക്കിയിരിക്കുന്നു. ജസ്റ്റിസ് രവീന്ദ്രന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് അങ്ങ് ഉത്തരവിട്ടത്. ജസ്റ്റിസ് രവീന്ദ്രൻ പിൻമാറി, എന്നിട്ടും അവർ അന്വേഷണവുമായി മുന്നോട്ട് പോയി. ഇത് രാഷ്ട്രീയമാണ്. ഈ ഏജൻസിയ്ക്ക് ഇതിൽ കാര്യമൊന്നുമില്ല. നിങ്ങളുടെ അമിത് ഷാ കേരളത്തിൽ പോയിരുന്നു. എൻ ഐ എ ചെയ്യുന്നത് അദ്ദേഹം പറയുന്ന കാര്യങ്ങൾ ആണ്. എൻ ഐ എയ്ക്ക് കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ന്യായീകരിക്കേണ്ട എന്തു ബാദ്ധ്യതയാണുള്ളത്?

മനീന്ദർ സിങ്ങ്: നിങ്ങൾ നിന്ദ്യമായ ആരോപണങ്ങളിലൂടെ എതിർപക്ഷത്തെ ഭീഷിണിപ്പെടുത്തുന്നതിൽ എനിക്ക് ആശങ്കയുണ്ട്.  ഭീഷിണിപ്പെടുത്തി കാര്യം നേടാനുള്ള തന്ത്രമാണ് ഇവർ തുടർച്ചയായി ഉപയോഗിക്കുന്നത്.

ദവെ: ചുരുങ്ങിയപക്ഷം ഞാൻ ഭീഷിണിപ്പെടുത്തുന്നത് കോടതിയ്ക്ക് ഉള്ളിൽ ആണല്ലൊ, നിങ്ങളുടെ സർക്കാരിനെപ്പോലെ വെളിയിൽ ആരേയും ഭീഷിണിപ്പെടുത്തുന്നില്ലല്ലൊ.

ജസ്റ്റിസ് ചന്ദ്രചൂഡ്: നമുക്ക് ഇവിടെ രാഷ്ട്രീയമായ വാദപ്രദിവാദങ്ങൾ ഒഴിവാക്കാം. രാഷ്ട്രീയവ്യക്തിത്വങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ല. നമ്മൾ അങ്ങനെ തുടങ്ങിയാൽ എങ്ങനെയാണ് നമുക്ക് രാഷ്ട്രീയത്തിൽ നിന്നും വേറിട്ടുനിൽക്കാൻ ആവുക? നമ്മൾ നമ്മുടെ വാദങ്ങളിലും നടപടികളിലും നിയമസംവിധാനത്തേയും ഭരണസംവിധാനത്തേയും ഒപ്പം  നിറുത്തുന്നു. രാഷ്ട്രീയവ്യക്തിത്വങ്ങൾ ഈ കേസുമായി നേരിട്ട് ബന്ധപ്പെടുന്നതല്ല എങ്കിൽ അവരെ പരാമർശിക്കാതിരിക്കുക. നിങ്ങൾ അല്പം ശാന്തമായി വാദിക്കണം.

ചീഫ് ജസ്റ്റിസ് മിശ്ര: നോക്കൂ.... ഇത് അനുവദിക്കാനാകില്ല. കോടതിയിൽ രാഷ്ട്രീയവ്യക്തിത്വങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഞങ്ങൾ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. നിയമപരമായ പോയിന്റുകളിൽ ഊന്നിമാത്രമേ ഞങ്ങൾക്ക് ഈ കേസിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ. ഇത് ഒരു കോടതിയാണ്. നിങ്ങൾക്ക് പറയാനുള്ളത് ഇന്ന് ഇനി ഞങ്ങൾ കേൾക്കില്ല.

ദവെ: അങ്ങനെ ചെയ്യാൻ അങ്ങേയ്ക്ക് എങ്ങനെ സാധിക്കും? എനിക്ക് പറയാനുള്ളത് അങ്ങ് കേൾക്കണം. അങ്ങ് തയ്യാറല്ലെങ്കിൽ ഞാൻ വദിക്കേണ്ട എന്ന് തീരുമാനിക്കും.

ജസ്റ്റിസ് ഖൻവിൽകർ: നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇന്ന് സമയം നിശ്ചയിച്ചത്. ഇതിനായി മറ്റു പലകാര്യങ്ങളും മാറ്റിവെച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾക്ക് രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കില്ല. മിസ്റ്റർ ദവെ നിങ്ങൾ നിൽക്കുന്നത് കോടതിയിൽ ആണ്. നിങ്ങൾ വാദം ഉന്നയിക്കുന്ന രീതി ഞങ്ങൾക്ക് സ്വീകാര്യമല്ല.

ദവെ: അങ്ങ് യാഥാർത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുകയാണ്. ഉത്തർപ്രദേശ് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഈ കേസിൽ കക്ഷിചേർക്കണമെന്ന അപേക്ഷയുമായി ഇവിടെ എത്തിയിട്ടുണ്ട്. നിങ്ങൾ അവരെ കക്ഷി ചേർക്കുകയാണ്.

ചീഫ് ജസ്റ്റിസ് മിശ്ര: ഇല്ല, ഞങ്ങൾ ആരേയും കക്ഷിചേരാൻ അനുവദിച്ചിട്ടില്ല.

ദവെ: കക്ഷി ചേരുന്നതിനുള്ള അപേക്ഷകളെ സംബന്ധിക്കുന്ന വിശദാംശങ്ങൾ ഇന്നത്തെ വർത്തമാനപത്രങ്ങളിൽ ഉണ്ട്

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾ പത്രവാർത്തകൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. രാഷ്ട്രീയപ്രസ്താവനകളെകുറിച്ചുള്ള അഭിപ്രായം പറയാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങൾ പറയുന്നത് ഇന്ന് ഇനി കേൾക്കാനാവില്ല. നിങ്ങൾ നിയമപരമായ മര്യാദകളോടും നിയമത്തോടും ചേർന്നു നിൽക്കുന്നു എങ്കിൽ മറ്റൊരു അവസരത്തിൽ ഞങ്ങൾ കേൾക്കാം.

ജസ്റ്റിസ് ചന്ദ്രചൂഡ്: മിസ്റ്റർ ദവെ, മിസ്റ്റർ സിങ് ദയവായി ശാന്തരാകൂ. മുതിർന്ന രണ്ട് അഭിഭാഷകർക്ക് ഇത്തരം പെരുമാറ്റം ഒട്ടും ഭൂഷണമല്ല. നിങ്ങൾ രണ്ട് പേരും വളരെ മുതിർന്ന അഭിഭാഷകരാണ്. ദയവായി മര്യാദകൾ പാലിക്കൂ. ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയാണ്.

ദവെ: യഥാർത്ഥത്തിൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് പറയാനുള്ള അവകാശം എനിക്കില്ലെ?

ചീഫ് ജസ്റ്റിസ് മിശ്ര: നിങ്ങൾ പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ ആണ്.

ദവെ: ഇത് ഊഹാപോഹങ്ങൾ അല്ല, യാഥാർത്ഥ്യമാണ്. പരിമിതമായ നിർദ്ദേശങ്ങൾ ആണ് അങ്ങ് എൻ ഐ എയ്ക്ക് നൽകിയത്.

ഐശ്വര്യ ഭാടി (നിമിഷയുടെ അമ്മ ബിന്ദു സമ്പത്തിന്റെ അഭിഭാഷക): ദയവായി എനിക്ക് പറയാനുള്ളത് കേൾക്കണം. ഞാൻ ഉത്തർ പ്രദേശിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആണ്. എന്നാൽ ഈ അപേക്ഷ സമർപ്പിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. ഇതൊരമ്മയുടെ ആവലാതിയാണ്. അവരുടെ മകളെ അഫഗാനിസ്ഥാനിലേയ്ക്ക് കടത്തിയിരിക്കുന്നു. കേരളത്തിലെ മതപരിവർത്തനങ്ങൾക്ക് ഒരു സംഘടിതസ്വഭാവം ഉണ്ട്.

ജസ്റ്റിസ് ചന്ദ്രചൂഡ്: ഇവിടെ ശ്രേഷ്ഠരായ അഭിഭാഷകർ ഒരച്ഛനുവേണ്ടിയും ഹാജരായിട്ടുണ്ട്.

ഐശ്വര്യ ഭാടി: അവളെ അഫഗാനിസ്ഥാനിലേയ്ക്ക് കൊണ്ടുപോയിരിക്കുന്നത് ഒരു സൂയിസൈഡ് ബോബർ ആക്കാനാണ്.

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾ ഇവിടെ പ്രസംഗങ്ങൾ കേൾക്കുന്നില്ല. മിസ്റ്റർ ദവെ നിങ്ങളിൽ നിന്നായാലും മാഡം നിങ്ങളിൽ നിന്നായാലും

ചീഫ് ജസ്റ്റിസ് മിശ്ര: മിസ്റ്റർ ദവെ നിങ്ങൾ വാദിക്കുന്ന ഈ രീതി ക്ഷമിക്കാനും സഹിക്കാനും ആകില്ല. നിങ്ങൾക്ക് പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് തോന്നുന്നതെല്ലാം പറയാൻ സാധിക്കില്ല. നിങ്ങൾ നിങ്ങളുടെ ഈ വാദങ്ങളിലൂടെ നിങ്ങളുടെ തന്നെ കേസ്  അട്ടിമറിച്ചിരിക്കുകയാണ്. 

ദവെ: ഈ നിരീക്ഷണത്തോട് ഞാൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറല്ലെങ്കിൽ വേണ്ട. പക്ഷെ വെറുതെ എന്റെ മേൽ കുറ്റംചാർത്തരുത്.

വി ഗിരി: ഞാൻ കേരളസർക്കാരിനു വേണ്ടി ഹാജരായതാണ്. 

ദീപക് മിശ്ര: ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷൻ തീരുമാനിക്കുന്ന ഹൈക്കോടതിയ്ക്ക് ആ വിവാഹം അസാധുവാക്കാനുള്ള അധികാരം ഉണ്ടോ?

വി ഗിരി: നിയമം എന്തു പറയുന്നു എന്നാണോ അങ്ങ് എന്നോട് ചോദിക്കുന്നത്

ദീപക് മിശ്ര: അതെ, ഞങ്ങൾ ഇവിടെ നിയമം എന്തു പറയുന്നു എന്ന് മാത്രമേ ചോദിക്കാറുള്ളു

വി ഗിരി: നിയമം എന്തുപറയുന്നു എന്നാണെങ്കിൽ ഇല്ല എന്നാണ് ഉത്തരം. എന്നാൽ ഈ കേസിലെ സാഹചര്യങ്ങളും വസ്തുതയും അനുസരിച്ച് എന്താണ് ശരി എന്നത് അങ്ങ് തന്നെ തീരുമാനിക്കണം

ചീഫ് ജസ്റ്റിസ് മിശ്ര: ഹൈക്കോടതിയ്ക്ക് വിവാഹം അസാധുവാക്കാൻ സാധിക്കില്ല എന്നാണ് ഞങ്ങൾ കരുതുന്നത്. ഞങ്ങൾ ഇത് നവംബർ 30(?) നു കേൾക്കും.

ദവെ: ദയവായി വീണ്ടും ഈ കേസ് വെള്ളിയാഴ്ച പരിഗണിക്കണം. ദീപാവലിയ്ക്കെങ്കിലും അവരെ ഒരുമിക്കാൻ അനുവദിക്കണം. കേരളം എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്ന ഒരു സംസ്ഥാനമാണ്. അങ്ങ് ഹൈക്കോടതി ഉത്തരവിനു സ്റ്റേ അനുവദിക്കണം ആ ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം. അവർ പരസ്പരം വിവാഹിതരായവർ ആണ്. ആ വിവാഹം സാധുവായതാണ്. കഴിഞ്ഞ മുന്നു മാസക്കാലമായി അവൾ വീട്ടു തടങ്കലിൽ ആണ്. വീടുനു പുറത്തുകടക്കാൻ പോലും അവളെ അനുവദിക്കുന്നില്ല.

ചീഫ് ജസ്റ്റിസ് മിശ്ര: ഇന്ന് ഇനി നിങ്ങൾ പറയുന്നത് കേൾക്കാൻ ആകില്ല. നിങ്ങൾ നിയമപരമായ മര്യാദകളോടും നിയമത്തോടും ചേർന്നു നിൽക്കുന്നു എങ്കിൽ മറ്റൊരു അവസരത്തിൽ ഞങ്ങൾ കേൾക്കാം. ഇന്ന് നമുക്ക് എന്തെല്ലാം ചെയ്യാമായിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്. ഞങ്ങൾക്ക് പ്രസംഗങ്ങൾ കേൾക്കാൻ താല്പര്യമില്ല. നിയമപരമായ കാര്യങ്ങൾ മാത്രം. ഞങ്ങൾ ഇത് വീണ്ടും ഒക്ടോബർ 30നു കേൾക്കും. അച്ഛനും കേരള സർക്കാരിനും പറയാനുള്ളതുമാത്രമേ ഞങ്ങൾ കേൾക്കൂ. 

പി വി ദിനേഷ് (കേരളസംസ്ഥാന വനിതാകമ്മീഷന്റെ സ്റ്റാന്റിങ് കൗൺസിൽ): പരിഗണനയിലുള്ള വിഷയങ്ങളുടെ യാഥാർത്ഥ്യത്തിലേയ്ക്ക് കടക്കാതെ തന്നെ വളരെ പരിമിതമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ കേസിൽ കക്ഷിചേരാനുള്ള ഒരു അപേക്ഷ വനിതകമ്മീഷൻ കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. യോഗ്യതയുള്ള ഒരു ഡോക്ടർക്കൊപ്പം ആ പെൺകുട്ടിയെ സന്ദർശിക്കാനും അതിന്റെ ഒരു റിപ്പോർട്ട് സീൽചെയ്തകവറിൽ കോടതിയിൽ സമർപ്പിക്കാനും ഞങ്ങളെ അനുവദിക്കണം. 

മനീന്ദർ സിങ്: പറ്റില്ല പറ്റില്ല

ചീഫ് ജസ്റ്റിസ് മിശ്ര: നിങ്ങൾ ഈ കേസിന്റെ പരിഗണനാവിഷയങ്ങൾ വിപുലപ്പെടുത്തുകയാണ്.

ദിനേഷ്: വനിതാകമ്മീഷൻ നിയമപരമായ ഒരു സംവിധാനമാണ്. ആ നിലയിൽ അവളെ സന്ദർശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധാരാളം കത്തുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് മിശ്ര: ആരിൽ നിന്നും?

ദിനേഷ്: പല വ്യക്തികൾ, സംഘടനകൾ, ആശങ്കയുള്ള നാട്ടുകാർ എന്നിവരിൽ നിന്നും

ചീഫ ജസ്റ്റിസ് മിശ്ര: നിങ്ങൾക്ക് ഒരു അവസരമുണ്ട്. പക്ഷെ ഇപ്പോൾ അല്ല. മുപ്പതാം തീയതി വരെ കാത്തിരിക്കൂ. അപ്പോൾ ഒരു വഴിയുണ്ടാക്കാം.

ചീഫ് ജസ്റ്റിസ് മിശ്ര: അടിസ്ഥാനപരമായി ഇത് ഒരു നിയമപ്രശ്നമാണ്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം കഴിക്കുന്നതിൽ കോടതിയ്ക്ക് ഇടപെടാൻ ആകില്ല. മാസികമായ വളർച്ചയില്ലാത്തതോ, മാനസീകമായി തളർന്നതോ ആയ വ്യക്തിയെ മാത്രമെ അച്ഛന്റെ കസ്റ്റഡിയിൽ വിടാൻ ആകൂ. പ്രായപൂർത്തിയായ മകളുടെ പൂർണ്ണമായ നിയന്ത്രണം അച്ഛനു ആവശ്യപ്പെടാൻ സാധിക്കില്ല. ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ പെൺകുട്ടിയ്ക്ക് പറയാനുള്ളത് കേൾക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും ഞങ്ങൾ ഒഴിഞ്ഞു മാറില്ല.

Monday, 9 October 2017

അഖില കേസ് - ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം

അഖില കേസ് അങ്ങനെ നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നു. കേസിലെ ആവലാതിക്കാരനായ ഷെഫിൻ ജഹാൻ അഖില കേസിന്റെ അന്വേഷണം എൻ ഐ എയ്ക്ക് വിട്ട സുപ്രീംകോടതി ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ആണ് നാളെ കോടതി പരിഗണിക്കുന്നത്. പല കക്ഷികളും ഈ കേസിനെ ഒരു സാധാരണമതപരിവർത്തവനവും അതിനെ തുടർന്ന് നടന്ന വിവാഹവും കോടതി ഇടപെട്ട് റദ്ദാക്കിയതാണെന്ന ഒരു തെറ്റിദ്ധാരണ സമുഹത്തിൽ (അത് ഓൺലൈനിൽ ആയാലും ഓഫ് ലൈനിൽ ആയാലും) പരത്താൻ ശ്രമിച്ചിരുന്നു. അതിൽ ആദ്യഘട്ടത്തിൽ അവർ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. എത്രമൂടിവെയ്ക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തുവരും എന്ന് പറയുന്നതു പോലെ ആ തെറ്റിദ്ധാരണപരത്താനുള്ള ശ്രമം പിന്നീട് അത്രവിജയിച്ചില്ല. അദ്യം തെറ്റിദ്ധരിക്കപ്പെട്ടവർ പോലും പിന്നീട് കാര്യങ്ങൾ ശരിയായി മനസ്സിലാക്കി ശരിക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാലും സ്വന്തം കള്ളത്തരങ്ങൾ പിടിക്കപ്പെടും എന്നതുകൊണ്ട് രക്ഷപ്പെടാനുള്ള എല്ലാ ശ്രമവും അഖിലയെ വലയിലാക്കിയവർ നടത്തുന്നുണ്ട്. അത് വിജയിക്കില്ല എന്ന് കരുതുന്നു. അങ്ങനെ ഒരു ശുഭപ്രതീക്ഷ വെച്ചു പുലർത്താനെ സാധിക്കൂ.

നാളെ ഈ കേസ് കോടതി പരിഗണിക്കുമ്പോൾ സമൂഹത്തിന്റെ വിവീധ വിഭാഗങ്ങളിൽ ഉള്ളവർ ഈ കേസിൽ കക്ഷിചേരാനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിലെ പ്രധാന കക്ഷികൾ ആയ അഖിലയുടെ പിതാവ് അശോകനും, ഷെഫിൻ ജഹാനും പുറമെ തിരുവനന്തപുരത്തു നിന്നും മതപരിവർത്തനത്തിനു വിധേയയായി അഫ്ഗാനിസ്ഥാനിൽ ഐസിസിന്റെ ക്യാമ്പിൽ എത്തിച്ചേർന്നു എന്ന് കരുതപ്പെടുന്ന നിമിഷയുടെ അമ്മ ബിന്ദു, അതുപോലെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയയായ ലത്തൂരിലെ സുമതി ആര്യ എന്നിവരും മതപരിവർത്തനത്തെ കുറിച്ചും അതിലൂടെ നടത്തുന്ന മനുഷ്യക്കടത്തിനെ കുറിച്ചും അന്വേഷിക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. അഖിലകേസിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേരളഹൈക്കോടതിയിലെയ്ക്ക് നടന്ന പ്രകടനവും കേസ് പരിഗണിച്ച / ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാർക്കെതിരെ നടന്ന പ്രസ്താവനകളും സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനായി കേരളഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് അഭിഭാഷകരും കേസിൽ കക്ഷിചേരാനുള്ള അപേക്ഷ (അഡ്വക്കേറ്റ് ആർ ബസന്ത് വഴി) സമർപ്പിച്ചിട്ടുണ്ട്. അതിനു പുറമെ അഖിലയെ നേരിൽ കാണാനും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനും അനുവദിക്കണം എന്ന ആവശ്യപ്പെട്ട് സംസ്ഥാന വനിത കമ്മീഷനും അപേക്ഷ സമർപ്പിചിട്ടുണ്ട്. ഇത് കൂടാതെ മതപരിവർത്തനത്തിനു വിധേയയായി രാജ്യത്തിനു വെളിയിലേയ്ക്ക് കടത്തിക്കൊണ്ടു പോകാനുള്ള ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ആതിരയും സുപ്രീം കോടതിയെ സമീപിക്കും എന്ന് കേൾക്കുന്നു. എൻ ഐ എ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും / സത്യവാങ്മൂലവും, അതുപോലെ സംസ്ഥാന സർക്കാർ സമർപ്പിച്ച് സത്യവാങ്ങ്മൂലവും എല്ലാം നാളെ കോടതി പരിഗണിക്കും.

സത്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് നാളെ. തങ്ങളെ വിട്ടുപോയ എവിടെയാണെന്നു പോലും അറിയാത്ത മക്കളെ ഓർത്ത് കണ്ണീർപൊഴിച്ച് ജീവിക്കുന്ന ബിന്ദുവിനെ പോലുള്ള അമ്മമാർക്കും അച്ഛന്മാർക്കും പ്രതീക്ഷയുടെ ചെറിയ കിരണം പോലെ ഒന്ന് തോന്നിപ്പിക്കുന്ന ഒരു നടപടി കോടതിയിൽ നിന്നും ഉണ്ടാകും എന്ന് കരുതുന്ന ഒരു ദിവസം. മതപരിവർത്തനത്തിനു വിധേയരായി രാജ്യം വിട്ടു മറ്റൊരു രാജ്യത്ത് എവിടെയോ എത്തപ്പെട്ടു എന്ന വിശ്വസിക്കുന്ന തങ്ങളുടെ  മക്കളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് ആകുലപ്പെടുന്ന ആ മാതാപിതാക്കൾക്കൊപ്പമാണ് ഞാനും. അവരെ കണ്ടെത്താനും അവരെ ഇങ്ങനെ മതം മാറ്റി മറ്റൊരു രാജ്യത്ത് എത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചവർ ആരെന്നും കണ്ടെത്താനും എൻ ഐ എ തന്നെ ഈ കേസ് അന്വേഷിക്കണം എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. ഇതൊരു കച്ചിത്തുരുമ്പാണ്. ഇത് കൈവിട്ടു പോകാൻ അനുവദിക്കരുത്. 

എന്നാൽ ദൗർഭാഗ്യവശാൽ അത്തരമൊരു നീക്കം കേരളസർക്കാരിൽ നിന്നും ഉണ്ടായില്ല. വളരെ വിശാലമായിക്കാണേണ്ട ഒരു കുറ്റകൃത്യത്തെ അത്യന്തം ലാഘവത്തോടെയാണ് സർക്കാർ കാണുന്നത്. അതുകൊണ്ടാണ് ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന ഒരു കേസ് എൻ ഐ എ അന്വേഷിക്കേണ്ടതില്ലെന്ന് ഈ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ഈ മാതാപിതാക്കളുടെ ആധിയേക്കാൾ അവരുടെ കണ്ണീരിനേക്കാൾ സർക്കാരിനും പാർട്ടിയ്ക്കും പ്രധാനം വേങ്ങരയിൽ കൂടുതൽ കിട്ടിയേക്കാവുന്ന ഏതാനും വോട്ടുകൾ ആണ്. അതിനാണ് പാതിവെന്ത ഒരു സത്യവാങ്മൂലം സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. കേരളഹൈക്കോടതി അഖില കേസിന്റെ വിധിയിൽ ഈ കേസന്വേഷിച്ച പോലീസുദ്യോഗസ്ഥനെതിരെ നിശിതമായ വിമർശനം ആണ് ഉന്നയിച്ചത്. ആ ഉദ്യോഗസ്ഥന്റെ വീഴ്ചകൾ കേരളഹൈക്കോടതി വിധിയിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്. ആ ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ട് കോടതി തള്ളിക്കളയുകയും ചെയ്തു. അതേ ഗതി നാളെ കേരളസർക്കാരിന്റെ ഈ അസത്യവാങ്മൂലത്തിനും ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോർട്ടിനും ഉണ്ടാകട്ടെ. അശോകന്റേയും ബിന്ദുവിന്റേയും ആതിരയുടെയും സുമതി ആര്യയുടേയും എല്ലാം നിയമപോരാട്ടങ്ങൾ സഫലമാകട്ടെ. സമയബന്ധിതമായി ഈ കേസ് എൻ ഐ എ അന്വേഷിക്കണമെന്ന ഒരു ഉത്തരവ് നാളെ ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകട്ടെ. അങ്ങനെ പ്രാർത്ഥിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കാൻ മാത്രമേ ഇപ്പോൾ എനിക്കാവൂ. ഒരു പക്ഷെ എന്നെപ്പോലെ നിങ്ങളിൽ പലർക്കും. നമുക്ക് പ്രാർത്ഥിക്കാം.

Wednesday, 4 October 2017

അഖില കേസ് സുപ്രീംകോടതി 03/10/2017

അഖിലകേസിൽ W.P.(Crl.)297/2016 KHC കേരളഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി 17/08/2017-ൽ എൻ ഐ എ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുംകൊണ്ട് ഷെഫിൻ ജഹാൻ നൽകിയ ഹർജി ഇന്ന് (03/10/2017) സുപ്രീംകോടതി പരിഗണിച്ചു. കോടതിയിൽ ഇന്ന് നടന്ന വാദത്തെകുറിച്ച് റിപ്പോർട്ടർ ചാനലിലെ സീനിയർ റിപ്പോർട്ടർ ബാലഗോപാൽ ബി നായർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ എനിക്ക് മനസ്സിലായ കാര്യങ്ങൾ മലയാളത്തിൽ ചേർക്കുന്നു. ഔപചാരികതകൾ ആയ ചില വാക്കുക്കൾ ലോഡ്ഷിപ്, യുവർ ഓണർ എന്നിങ്ങനെ തൽക്കാലം ചേർക്കുന്നില്ല. എങ്കിലും അതൊക്കെ യഥാസ്ഥാനത്ത് ഉപയോഗിച്ചിട്ടുണ്ടെന്ന് കരുതുക. അദ്ദേഹം എഴുതിയതിന്റെ തർജ്ജമ അല്ല എന്നുകൂടി പറയട്ടെ, ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ആണ് ചേർക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടാവുന്നതാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ചാണ് ഈ കേസ് ഇന്ന് പന്തണ്ടാമത്തെ ഐറ്റമായി ഇന്ന് പരിഗണിച്ചത്.
(നേരത്തെ ഈ കേസ് പരിഗണിച്ചത് അന്ന് ചീഫ് ആയിരുന്ന കെഹാർ വിരമിച്ചതിനെ തുടർന്ന് പുതിയ ബഞ്ചാണ് ഇന്ന് വാദം കേട്ടത്. പഴയ മൂന്നംഗ ബഞ്ചിൽ ഉണ്ടായിരുന്നവരിൽ ജസ്റ്റിസ് ചന്ദ്രചൂഡ് മാത്രമാണ് പുതിയ ബഞ്ചിൽ ഉള്ളത്.)

സമയം 11:05 രാവിലെ

അഡ്വക്കേറ്റ് തുഷാർ മേത്ത (എൻ ഐ എയ്ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ): ഈ കേസിൽ മുൻപ് ഹാജരായിരുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വക്കേറ്റ് മനീന്ദർ സിങ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് പോയിട്ടുള്ളതിനാൻ ഈ കേസ് അല്പസമയത്തേയ്ക്ക് നീട്ടിവെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ദുഷ്യന്ത് ദവെ (ഷെഫിൻ ജഹാന്റെ അഭിഭാഷകൻ): ഞാൻ ഇതിനെ എതിർക്കുന്നു. സർക്കാരോ , എൻ ഐ എയോ ഈ കേസിൽ അപ്പീൽ നൽകിയിട്ടില്ല. ഞങ്ങളാണ് അപ്പീൽ നൽകിയത്. അങ്ങാകട്ടെ (യുവർ ലോഡ്ഷിപ്) നിയമപരമായ പരിധികൾ കടന്ന് ഈ കേസ് എൻ ഐ എയ്ക്ക് വിട്ടുകൊണ്ട് കൂടുതൽ വിപുലപ്പെടുത്തുകയാണ് ചെയ്തത്. ഈ രാജ്യത്തിന്റെ ബഹുമതവിശ്വാസത്തിന്റെ അടിത്തറയെത്തന്നെ ഇളക്കുന്നതാണ് ആ വിധി.

ചീഫ്, ദുഷ്യന്ത് ദവെയോട്: എന്താണ് ഈ കേസിന്റെ കാതലായ വിഷയം?

ദുഷ്യന്ത് ദവെ: 24 വയസ്സായ ഒരു യുവതിയുടെ വിവാഹത്തിൽ ഹൈകോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് കേസിൽ നിയമപരിധികൾ വിപുലപ്പെടുത്തി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടാൻ ബഹുമാനപ്പെട്ട സുപ്രീംകോടതിയ്ക്ക് സാധിക്കുമോ എന്നതാണ് ഇവിടെ പരിഗണിക്കപ്പെടേണ്ട വിഷയം. അത്തരം ഒരു അപേക്ഷ ഹൈക്കോടതിയിലെ പരാതിയിൽ പോലും ഇല്ലായിരുന്നു.

(ദുഷ്യന്ത് ദവെ ശബ്ദമുയർത്തിക്കൊണ്ട്) 

ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയ്ക്ക് വന്ന വിഷയത്തെ തന്നെ ആ ഉത്തരവിലൂടെ അട്ടിമറിച്ചു, അതിനിലാണ് ആ ഉത്തരവ് പിൻവലിക്കണമെന്ന അപേക്ഷയുമായി വരേണ്ടിവന്നത്.

തുഷാർ മേത്ത: ഞങ്ങൾ ഈ കോടതിയിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ദുഷ്യന്ത് ദവെ: (ഉച്ചത്തിൽ) ബി ജെ പിയിലെ രണ്ട് സമുന്നതരായ നേതാക്കളുടെ മക്കൾ ന്യൂനപക്ഷവിഭാഗത്തിൽ നിന്നുമാണ് വിവാഹം ചെയ്തിട്ടുള്ളത്. ബഹുമാനപ്പെട്ട കോടതി അവരുടെ കാര്യത്തിലും എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടുമോ? ഈ ഉത്തരവ് വളരെ ആശങ്കാ ജനകമായ സന്ദേശമാണ് ലോകത്തിനു നൽകുന്നത്.

ജസ്റ്റിസ് ഖൻവിൽക്കർ: മിസ്റ്റർ ദവെ നിങ്ങൾ ഇങ്ങനെ ഒച്ചവെച്ചാൽ ഞങ്ങൾക്ക് നിങ്ങൾ പറയുന്നത് കേൾക്കാൻ സാധിക്കില്ല.

ദുഷ്യന്ത് ദവെ: അങ്ങ് ഹർജിയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് അപ്പുറം പോകേണ്ടതില്ല.

ചീഫ് ജസ്റ്റിസ്: എനിക്ക് ആശ്ചര്യം തോന്നുന്നു. ആകെ രണ്ട് കാര്യങ്ങൾ മാത്രമാണ് ഈ കോടതി പരിഗണിക്കേണ്ടത്. ഒന്ന് പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ സമ്മതപ്രകാരം നടത്തിയ അവരുടെ വിവാഹം റദ്ദാക്കാൻ ഭരണഘടനയുടെ 226-ആം അനുശ്ചേദം ഹൈക്കോടതിയ്ക്ക് അധികാരം നൽകുന്നുണ്ടോ? രണ്ട് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടേണ്ടതുണ്ടായിരുന്നോ?

ജസ്റ്റിസ് ചന്ദ്രചൂഡ്, ദുഷ്യന്ത് ദവേയോട്: എന്തിനാണ് നിങ്ങൾ ഈ കേസ് മാറ്റിവെയ്ക്കുന്നതിനെ എതിർക്കുന്നത്. എൻ ഐ എ അല്പം മാറ്റിവെയ്ക്കണം എന്നല്ലെ പറഞ്ഞുള്ളു.

ചീഫ് ജസ്റ്റിസ്: മുതിർന്ന അഭിഭാഷകൻ (ദവെ) പ്രസക്തമായ വാദം അല്ല നടത്തുന്നത്. അദ്ദേഹം അതുമിതും പറയുകയാണ്. നമുക്ക് വസ്തുതാപരമായ നിയമങ്ങളിൽ ഊന്നിയുള്ള വാദങ്ങൾ ആണ് വേണ്ടത് വെറുതെ ഒച്ചവെയ്ക്കലല്ല. നമുക്ക് ഈ കേസ് വെള്ളിയാഴ്ചത്തേയ്ക്കോ തിങ്കളാഴ്ചത്തയ്ക്കോ മാറ്റിവെയ്ക്കാം.

അഡ്വക്കേറ്റ് മേത്ത: അടുത്ത അവസരത്തിൽ ഒച്ചവയ്ക്കലല്ലാതെ കൂടുതൽ നിലവാരമുള്ള വാദങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

അഡ്വക്കേറ്റ് ദവെ: മിസ്റ്റർ മേത്തയിൽ നിന്നാണ് ഇനി ഞാൻ കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതെന്ന് തോന്നുന്നു.

ചീഫ് ജസ്റ്റിസ്: ഇവിടെ ആകെ രണ്ട് വിഷയങ്ങളേ ഉള്ളു. ഒന്ന് പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ സമ്മതപ്രകാരം നടത്തിയ അവരുടെ വിവാഹം റദ്ദാക്കാൻ ഭരണഘടനയുടെ 226-ആം അനുശ്ചേദം ഹൈക്കോടതിയ്ക്ക് അധികാരം നൽകുന്നുണ്ടോ? രണ്ട് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടേണ്ടതുണ്ടായിരുന്നോ?

മറ്റൊരു കേസിന്റെ വാദത്തിനായി നാലാമത്തെ നിരയിൽ ഇരിക്കുകയായിരുന്ന അഡ്വക്കേറ്റ് ഫാലി എസ് നരിമാനോട് ചീഫ് ജസ്റ്റിസ്: ഭരണഘടനയുടെ 136-ആം അനുശ്ചേദം അനുസരിച്ച് ഹൈക്കോടതി പരിഗണിക്കാതിരുന്ന വിഷയങ്ങളിലും ഉത്തരവിടാൻ നമുക്ക അധികാരം ഇല്ലെ? വളരെ വിപുലമായ ഒരു നിയമവ്യവസ്ഥയല്ലെ അത്?

നരിമാൻ: 136 അനുസരിച്ച് ഇതുവരെ ഇല്ല എന്ന് പറഞ്ഞിട്ടില്ല

അഡ്വക്കെറ്റ് ദുഷ്യന്ത് ദവെ: ആ സ്ത്രീയെ (അഖില) കോടതി മുൻപാകെ ഹാജരാക്കേണ്ടതും കോടതി അവരോട് കാര്യങ്ങൾ ചോദിക്കേണ്ടതും അത്യാവശ്യമാണ്. ആ സ്ത്രീ അച്ഛനമ്മമാർക്കൊപ്പം താമസിച്ചാൽ മതി എന്നാണ് പറയുന്നതെങ്കിൽ ആവലാതിക്കാർ അതിനെ എതിർക്കില്ല. എന്നാൽ ഇപ്പോൾ അവരുടെ ആരോഗ്യത്തിലും പരിപാലനത്തിലും ആശങ്കയുണ്ട്.

അഡ്വക്കേറ്റ് മാധവി ദിവാൻ: എൻ ഐ എ അന്വേഷണത്തിനുള്ള ഉത്തരവ് (എതിർ കക്ഷികളുടെ) സമ്മതത്തോടെ ഉള്ളതാണ്. അവൾ എനിക്കൊപ്പം (എന്റെ കക്ഷിയ്ക്കൊപ്പം) ഉണ്ട്.

ചീഫ് ജസ്റ്റിസ് (മാധവി ദിവാനോട്): നിങ്ങൾ ആർക്ക് വേണ്ടിയാണ് ഹാജരാകുന്നത്?

അഡ്വക്കേറ്റ് മാധവി ദിവാൻ: ഞാൻ ആ പെൺകുട്ടിയുടെ അച്ഛനു വേണ്ടിയാണ് ഹാജരാകുന്നത്. എൻ ഐ എ അന്വേഷണം തീരുമ്പോൾ ആ പെൺകുട്ടിയോട് സംസാരിക്കാം എന്ന് ബഹുമാനപ്പെട്ട കോടതി പറഞ്ഞിട്ടുണ്ട്.

ചീഫ് ജസ്റ്റിസ്: അവൾ 24 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. അത് വ്യക്തമായ കാര്യമാണ്. അവൾ അച്ഛന്റെ പരിരക്ഷയിൽ തന്നെ കഴിയണം എന്ന് നിർബന്ധിക്കാൻ ആകില്ല. അവളുടെ പൂർണ്നിയന്ത്രണം നിങ്ങൾക്ക് അവകാശപ്പെടാൻ ആകില്ല. ആവശ്യമെന്ന് കണ്ടാൽ ഞങ്ങൾ അവൾക്ക് മറ്റൊരു കസ്റ്റോഡിയനെ നിശ്ചയിക്കും അല്ലെങ്കിൽ അവളെ ഒരു ഹോസ്റ്റലിൽ ആക്കും.

അഡ്വക്കേറ്റ് മേത്ത (എൻ ഐ എ): ഞങ്ങൾ ഒരു റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകൾ അങ്ങ് മനസ്സിലാക്കിയിട്ടില്ല. ഇതുനു പിന്നിൽ ചില കളികൾ ഉണ്ട്. അത് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ്: കളികൾ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ. ഞങ്ങൾക്ക് അറിയേണ്ടത് കേരളഹൈക്കോടതി ആർട്ടിക്കിൽ 226 ഉപയോഗിച്ച് ഒരു വിവാഹം എങ്ങനെ അസാധുവാക്കി എന്നതാണ്.

അഡ്വക്കേറ്റ് വി ഗിരി (കേരള സർക്കാരിനു വേണ്ടി): സംസ്ഥാനസർക്കാർ ഈ കേസിൽ ഇതുവരെ സത്യവാങ്മൂലം ഒന്നും നൽകിയിട്ടില്ല. എൻ ഐ എ അന്വേഷണം പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള ഈ അപ്പീലിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ ദയവായി അനുവദിക്കണം.

ചീഫ് ജസിറ്റ്: നിങ്ങൾക്ക് അത് സമർപ്പിക്കാം

അഡ്വക്കേറ്റ് വി ഗിരി: അതിന് ഞങ്ങൾക്ക് അല്പം സമയം വേണം. കേസ് ദീപാവലി കഴിയുന്നതുവരെ നീട്ടിവയ്ക്കാൻ സാധിക്കുമോ? 

അഡ്വക്കേറ്റ് ഹാരിസ് ബീരാൻ: അല്ല അത് സാദ്ധ്യമല്ല

അഡ്വക്കേറ്റ് ദവെ: ഈ കേസ് അങ്ങനെ നീട്ടിക്കൊണ്ട് പോകാൻ സാദ്ധ്യമല്ല

അഡ്വക്കേറ്റ് പി വി ദിനേഷ് (സംസ്ഥാന വനിത കമ്മീഷനു വേണ്ടി): വിവിധ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഈ സ്ത്രീയുടെ സുരക്ഷയും ആരോഗ്യവും അന്വേഷിക്കണം എന്ന് അറിയിച്ചുകൊണ്ടുള്ള കത്തുകൾ ഞങ്ങൾക്ക് കിട്ടുന്നുണ്ട്. നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ ഒരു മെഡിക്കൽ പ്രാക്റ്റീഷണർക്കൊപ്പം ഈ സ്ത്രീയെ സന്ദർശിക്കാനും അതുസംബന്ധിച്ച ഒരു റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ഈ കോടതിമുൻപാകെ സമർപ്പിക്കാനും ഞങ്ങൾക്ക് ബഹുമാനപ്പെട്ട കോടതിയുടെ അനുവാദം ആവശ്യമുണ്ട്.

ചീഫ് ജസ്റ്റിസ്: മിസ്റ്റർ ദിനേഷ്, നിങ്ങൾക്ക് ഈ വിഷയം കേസ് പരിഗണിക്കുന്ന അടുത്ത ദിവസം ഉന്നയിക്കാം.

അഡ്വക്കേറ്റ് പി വി ദിനേഷ്: ഞങ്ങൾ ഇതിനായി ഒരു അപേക്ഷ നിലവിൽ സമർപ്പിച്ചിട്ടുണ്ട്. ദയവായി അത് സമർപ്പിക്കാൻ അനുവദിക്കണം

ചീഫ് ജസ്റ്റിസ്: നിങ്ങൾക്ക് അത് സമർപ്പിക്കാം

അഡ്വക്കേറ്റ് അർ ബസന്ത്: ഞാൻ ഒരു പറ്റം അഭിഭാഷകരെ പ്രതിനിധീകരിക്കുന്നു. ഞങ്ങളേയും ഈ കേസിൽ കക്ഷി ചേരാൻ അനുവദിക്കണം.

ചീഫ് ജസ്റ്റിസ്: വനിതകമ്മീഷൻ കക്ഷിചേർക്കണം എന്ന് പറയുന്നത് ഞങ്ങൾക്ക് മനസ്സിലാക്കാം. മറ്റാരേയും കക്ഷിചേർക്കാൻ നിർവ്വാഹമില്ല.

ചീഫ് ജസ്റ്റിസ്: ഈ കേസ് 09/10/2017ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പരിഗണിക്കും. ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും സത്യവാങ്ങ്മൂലം സമർപ്പിക്കാം.

(അങ്ങനെ കേസ് 09/10/2017 തിങ്കാളാഴ്ചത്തേയ്ക്ക് മാറ്റി. ബാലഗോപാൽ ബി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.)