Thursday 30 January 2014

കാത്തിരിക്കുന്ന ദുരന്തം


ഹരിപ്പാട് അപകടത്തെകുറിച്ച് 30/01/2014ലെ മനോരമ വാർത്ത
പാചകവാതക ടാങ്കറുകൾ മൂലം ഉണ്ടാകുന്ന വന്ദുരന്തങ്ങളിൽ കേരളത്തിൽ ജനുവരിമാസത്തിൽ മാത്രം ഒഴിവായിപ്പോയത് 3 അപകടങ്ങളാണ്. മുൻവർഷങ്ങളിൽ ചാലയിലും പുത്തൻതെരുവിലും ഉണ്ടായ ദുരന്തങ്ങളിൽ ഇനിയും ഒന്നും പഠിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു ഹരിപ്പാട് അപകടത്തിനു ശേഷം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ നടപടികൾ. വലിയൊരു ദുരന്തമാണ് നമ്മളെ കാത്തിരിക്കുന്നതെന്ന് തോന്നിപ്പോകുന്ന. കഴിഞ്ഞ ഏതാനും അപകടങ്ങളെക്കുറിച്ചുള്ള മാദ്ധ്യമവാർത്തകളുടേ അടിസ്ഥാനത്തിൽ എഴുതിയ കുറിപ്പ്. കാത്തിരിക്കുന്ന ദുരന്തം ഇവിടെ വായിക്കാം.

കാത്തിരിക്കുന്ന ദുരന്തം

        കേരളം "ദൈവത്തിന്റെ സ്വന്തം നാട്" എന്നാണ് പലപ്പോഴും നമ്മൾ വിശേഷിപ്പിക്കുന്നത്. വിനോദസഞ്ചാരത്തിന്റെ തലവാചകം എന്നതിൽ ഉപരി വലിയ പ്രാധാന്യം ഒന്നും ഈ എഴുത്തിൽ തോന്നാറില്ല. എന്നാൽ ഈ മാസം ഉണ്ടായ ചില സംഭവങ്ങൾ - ഒഴിവയിപ്പോയ വലിയ ദുരന്തങ്ങൾ - ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രയോഗം അന്വർത്ഥമാണെന്ന് തോന്നൽ ഉണ്ടാക്കുന്നു. ജനുവരി മാസത്തിൽ കേരളം രക്ഷപ്പെട്ടത് മൂന്ന് വലിയ ദുരന്തങ്ങളിൽ നിന്നാണ്. ജനുവരി 7, 14, 29 തീയതികളിൽ എൽ പി ജി ബുള്ളറ്റ് ടാങ്കർ അപകടങ്ങൾ തലനാരിഴ വ്യത്യാസത്തിൽ ആണ് ഒഴിഞ്ഞു പോയത്.
അങ്കമാലിയിൽ ലീക്ക് ഉണ്ടായ ടാങ്കർ അഗ്നിശമനസേന
വെള്ളം പമ്പ് ചെയ്ത് തണുപ്പിക്കുന്നു
ചിത്രത്തിനു കടപ്പാട്: The Hindu

          ഈ വർഷം ആദ്യത്തെ  എൽ പി ജി അപകടം എന്ന് വിശേഷിപ്പൈക്കാവുന്നത് ജനുവരി 7ന് അങ്കമാലിയിൽ ഉണ്ടായതാണ്. നിറയെ ഗ്യാസുമായി പോയിരുന്ന ബുള്ളറ്റ് ടാങ്കറിന്റെ വാൽവ് തകരാറിൽ അവുകയും ഗ്യാസ് ലീക്ക് ചെയ്യുകയും ചെയ്തു. തീപിടിക്കുന്നതുമുൻപേ പിന്നാലെ വന്ന വാഹനത്തിലെ ആളുകൾ അപകടം അറിയിച്ചതിനാൽ ടാങ്കറിന്റെ ഡ്രൈവർ വാഹനം ആളൊഴിഞ്ഞ സ്ഥലത്ത് ഒതുക്കുകയും ഫയർഫ്ഴ്സും പോലീസും നാട്ടുകരും സമയോചിതമായി പ്രവർത്തിച്ചതിന്റെ ഫലമായി അപകടം ഒഴിവായി. പിന്നീട് ഉണ്ടായ അപകടം ജനുവരി 14ന് കണ്ണൂരിലെ കല്ല്യാശേരിയിൽ ആണ്. അന്ന് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ടാങ്കർ മറിഞ്ഞ് തീപിടിക്കുകയാരുന്നു. അവിടേയും സമീപവാസികളൂടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും അവസരോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കി. എങ്കിലും 36 മണിക്കൂറിലധികം നീണ്ട തീവ്രപരിശമത്തിനൊടുവിലാണ് തീഅണയ്ക്കാൻ സാധിച്ചത്. മുന്നാമത്തേത് ഇന്നു (29/01/2014) രാവിലെ ഹരിപ്പാട്ട് ഉണ്ടായ അപകടം. ടാങ്കർ റോഡിൽ നിന്നും മാറി അഞ്ചടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. ഇവിടേയും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. 
കരുനാഗപ്പിള്ളിയ്ക്കടുത്ത് പുത്തൻതെരുവിൽ ഉണ്ടായ അപകടം
ചിത്രത്തിനു കടപ്പാട് The Hindu
             ടാങ്കർ അപകടത്തിന്റെഭീകരത കേരളം ഒരു പക്ഷെ ആദ്യമായി അറിയുന്നത് 2009 ഡിസംബർ 31ന് കരുനഗപ്പള്ളിയിലെ പുത്തൻതെരുവ് എന്ന സ്ഥലത്ത് ടാങ്കർ ലോറി മറിഞ്ഞ് തീപിടിച്ചപ്പോൾ ആയിരിക്കണം. അന്ന് അഗ്നിശമനസേനാവിഭാഗത്തിലെ ആളുകൾ ഉൾപ്പടെ 7 ജീവനുകൾ ആണ് നഷ്ടപ്പെട്ടത്. തീപിടിച്ച് പൊട്ടിത്തെറിക്കാവുന്ന ടാങ്കർ ലോറി റോഡിൽ കിടക്കുമ്പോൾ എന്തുചെയ്യണം എന്നറിയാതെ നോക്കിനിൽക്കുകയാരുന്നു കേരളം. പിന്നീട് കേരളം കണ്ട ദുരന്തം 2012 ആഗസ്ത് 27ന് കണ്ണൂരിലെ ചാല ദുരന്തം ആണ്. രാത്രി ടാങ്ക്ർ മറിഞ്ഞ് പെട്ടിത്തെറിച്ച് ഒരു പ്രദേശം ആകെ അഗ്നിനാളങ്ങൾ വിഴുങ്ങിയപ്പോൾ ഉറങ്ങിക്കിടന്ന കുട്ടികളുൾപ്പടെ 20 ജീവനുകൾ നഷ്ടപ്പെട്ടു.
ചാല ദുരന്തത്തിൽ കത്തിക്കൊണ്ടിരിക്കുന്ന ടാങ്കർ കടപ്പാട് മാതൃഭൂമി
             ചാല ദുരന്തം ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു. സർക്കാർ സംവിധാനങ്ങൾ ഇത്തരം ദുരന്തം നേരിടേണ്ട രീതികളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു. പാചകവാതകം കൊണ്ടുപോകുന്ന ബുള്ളറ്റ് ടാങ്കറുകളുടെ നീക്കത്തിന് സർക്കാർ ചിലകർശനവ്യവസ്ഥകൾ മുന്നോട്ട് വെച്ചു. അത് കൃത്യമായി പാലിക്കപ്പെടും എന്ന ഉറപ്പ് എണ്ണക്കമ്പനികളിൽ നിന്നും ടാങ്കർ ഉടമകളിൽ നിന്നും ഉണ്ടായി. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച OISD (Oil Indusrty Safety Directorate) അതിന്റെ റിപ്പോർട്ടിൽ ചില നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ട്. അവ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കേണ്ട ചുമതല വിവിധ സർക്കാർ ഏജൻസികൾക്കാണ്. ബുള്ളറ്റ് കാരിയർ എന്നറിയപ്പെടുന്ന പാചകവാതക ടാങ്കറുകളിൽ രണ്ട് ഡ്രൈവർമാർ ഉണ്ടാകണമെന്നതാണ് അതിലെ ഒരു വ്യവസ്ഥ. പലപ്പോഴും ലംഘിക്കപ്പെടുന്നതും ഈ വ്യവസ്ഥതന്നെ. എന്നാൽ ആ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്നാണ് ഇന്നത്തെ ഹരിപ്പാട് അപകടം വ്യക്തമാക്കുന്നത്.
കരുനാഗപ്പള്ളിയിൽ (പുത്തെൻതെരുവ്) കത്തിയമർന്ന ടാങ്കർ
ചിത്രത്തിനു കടപ്പാട് www.veethi.com
             2009 ഡിസംബറിലെ പുത്തൻതെരുവ് അപകടത്തിനു ശേഷം 3 വർഷമായിട്ടും ആലോചനതുടങ്ങിയ പലകാര്യങ്ങളും എങ്ങും എത്തിയില്ല. ഇന്ന് ഹരിപ്പാടിനു സമീപം ടാങ്കർ ലോറി മറിഞ്ഞിട്ട് ഇതെഴുതുമ്പോൾ 24 മണിക്കൂർ തികയാൻ അധികസമയം ബാക്കിയില്ല. വെളുപ്പിന് മൂന്നു മണിയ്ക്ക് അപകടം നടന്നിട്ട് മറിഞ്ഞ ടാങ്കറിലെ ഗ്യാസ് മറ്റൊന്നിലേയ്ക്ക് മാറ്റുന്നതിനുള്ള സംവിധാനം എറണാകുളത്തുനിന്നും അപകടസ്ഥലത്ത് എത്തുന്നത് 8 മണിക്കൂർ കഴിഞ്ഞാണ്. ഇപ്പോഴും ടാങ്കർ ഉയർത്തിമാറ്റുന്നതിനുള്ള ശ്രമം പൂർണ്ണമായും വിജയിച്ചിട്ടില്ല. കേരളത്തിൽ മൂന്ന് എൽ പി ജി ബോട്ടിലിങ് പ്ലാന്റുകൾ ആണുള്ളത് ചേളാരി, നടക്കാവ്, പാരിപ്പിള്ളി എന്നിവിടങ്ങളിലാണ് ഈ പ്ലാന്റുകൾ. കേരളത്തിനു വെളിയിൽ മംഗലാപുരത്തുനിന്നും തമിഴ്നാട്ടിൽ നിന്നും ബൾക്ക് കാരിയർ എന്നറിയപ്പെടുന്ന ടാങ്കറുകളിലാണ് പാചകവാതകം എത്തിക്കുന്നത്. ദീർഘദൂരം ഒരേ ഡ്രൈവർ തന്നെ വണ്ടി ഓടിക്കുന്നതും, റോഡിന്റെ ശോചനീയാവസ്ഥയും, ശരിയായ സിഗ്നൽ ബോർഡുകളുടെ അഭാവവും, കണ്ടെയ്നർ ലോറികളുടെ കാലപ്പഴക്കവും എല്ലാം അപകടകാരണങ്ങളായി വിലയിരുത്തപ്പെടുന്നു. 
ഹരിപ്പാട് ഇന്ന് 29/01/2013 ഉണ്ടായ അപകടം
ചിത്രത്തിനു കടപ്പാട് മാധ്യമം
             നിലവിലെ നിയമങ്ങൾ കൃത്യമായി പാലിച്ചാൽ ഒഴിവാക്കാൻ സാധിക്കുന്നവയാണ് ഇപ്പോൾ ഉണ്ടാകുന്ന പല ദുരന്തങ്ങളും. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനലിൽ ഒരു സംവാദം (അകം പുറം 28/01/2014) ഈ വിഷയത്തിൽ ഉണ്ടായിരുന്നു. അതിൽ പങ്കെടുത്തുകൊണ്ട് ശ്രീ ഉപേന്ദ്രനാരായണൻ പറഞ്ഞ ചിലകാര്യങ്ങൾ ഗൗരവതരമായ ചർച്ചയും നടപടികളും ഈ വിഷയത്തിൽ വേണം എന്ന് ഉറപ്പിക്കുന്നതാണ്. ചാലയിലും കല്യാശേരിയിലും ഉണ്ടായതുപോലുള്ള അപകടങ്ങൾ തിരക്കേറിയ ഏതെങ്കിലും നഗരത്തിലോ ഹൈവേയിലോ സംഭവിച്ചാൽ ഉണ്ടാകുന്ന ആൾ നാശവും വസ്തുനാശവും പ്രവചനാതീതമാണ്. ട്രാൻസ്പോർട്ട് കമ്മീഷണർ ഋഷിരാജ് സിങ്ങും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കി. കേരളത്തിൽ ഓടുന്ന 90% അധികവും (ശ്രീ ഉപേന്ദ്രനാരായണൻ പറഞ്ഞതനുസരിച്ചാണെങ്കിൽ കേരളത്തിൽ ഒരു കോട്ടയം സ്വദേശിയായ വ്യക്തിക്ക് മാത്രമാണ് ബുള്ളറ്റ് ടാങ്കർ ഉള്ളത്) അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ടാങ്കറുകളാണ്. ഇവയിൽ പലതും പത്തുവർഷത്തിൽ അധികം പഴക്കമുള്ളതും, കൃത്യമായ സുരക്ഷാപരിശോധനകൾ നടത്താതെ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് സമ്പാദിക്കുന്നവയും ആണ്. ഇവയ്ക്കെതിരെ മോട്ടോർ വാഹനവകുപ്പ നടപടി എടുക്കുമ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവ കേരളത്തിലേയ്ക്കുള്ള ഓട്ടം നിറുത്തുന്നു. ഇതുമൂലം കേരളത്തിൽ പാചകവാതകക്ഷാമം ഉണ്ടാകുകയും തുടർന്നുള്ള സമ്മർദ്ദങ്ങൾ പരിശോധന നിറുത്തിവെയ്ക്കാൻ വകുപ്പിനെ നിർബന്ധത്തിലാക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ സന്ധിചെയ്യുന്നത് ഒരു വലിയ അപകടവുമായാണ്. അപകടമുണ്ടായാൽ തന്നെ അതിനെ നേരിടുന്നതിനുള്ള കാര്യക്ഷമമായ സംവിധാനങ്ങൾ ഒന്നും നമുക്കില്ല എന്നതും അലോസരപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്.
 
2011 ജനുവരി 1ന് മലപ്പുറം ജില്ലയിൽ താഴെക്കാട് ഉണ്ടായ അപകടം
ചിത്രത്തിനു കടപ്പാട് The Hindu

        മേല്പറഞ്ഞതുപോലെ ഈ മാസം മൂന്നപകടങ്ങൾ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ കടന്നുപോയി. അതുപോലെ മുൻകാലങ്ങളിലും ചെറുതും വലുതുമായ നിരവധി ടാങ്കർ അപകടങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. അതൊന്നും പുത്തെൻതെരുവിലും ചാലയിലും ഉണ്ടായതുപോലുള്ള ദുരന്തങ്ങളിൽ കലാശിച്ചില്ല. പക്ഷെ എല്ലാത്തവണയും അങ്ങനെ ആകണം എന്നില്ല. ഇനി ഒരു ദുരന്തമുണ്ടാകുമ്പോൾ പണ്ട് പറഞ്ഞതെല്ലാം വീണ്ടും പറയും. പിന്നെ എല്ലാം പഴയപടി. അടുത്ത ഒരു ദുരന്തത്തിനായി കാത്തിരിക്കാം.
(കേരളത്തിൽ സമീപകാലത്തുണ്ടായ ഗ്യാസ് ടാങ്കർ അപകടങ്ങളെക്കുറിച്ച് വിവിധ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കി എഴുതിയത്)

Sunday 19 January 2014

നവീകരണത്തിനു നന്ദി!

"എന്തിന് ഈ അവഗണ" എന്ന തലക്കെട്ടോടെ കഴിഞ്ഞ ജൂൺ 25ന് ഞാൻ ഈ ബ്ലോഗ് പോസ്റ്റിടുമ്പോൾ വളരെയൊന്നും പ്രതീക്ഷകൾ ഇല്ലായിരുന്നു. ഞങ്ങൾ വൈപ്പിൻകരക്കാർ എറണാകുളത്ത് വന്നിറങ്ങുന്ന പഴയ ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടും വെളിച്ചക്കുറവും എല്ലാമായിരുന്നു ആ പോസ്റ്റിലെ പ്രതിപാദ്യവിഷയം. ഈ വിഷയത്തിൽ ഞാൻ പലർക്കും പരാതി അയച്ചിരുന്നു. കൊച്ചി മേയർ ശ്രീ ടോണി ചമ്മിണി, വൈപ്പിൻ എം എൽ എ സഖാവ് എസ് ശർമ്മ, എറണാകുളം ജില്ലാ കളക്‌ടർ ഷെയ്ക് പരീത് എന്നിവർക്കാണ് ഈ വിഷയത്തിൽ പരാതികൾ അയച്ചത്. എന്നാൽ പ്രതികരണം ഒന്നും ഉണ്ടായില്ല. മാതൃഭൂമിയുടെ "പൗരവാർത്തയിലും" ഇത് അയച്ചിരുന്നു. മാതൃഭൂമി പ്രസിദ്ധീകരിക്കുകയും ചെയ്തു. 2013 ഒക്‌ടോബർ 3നു ചേർന്ന ആർ ടീ എ യോഗത്തിൽ വൈപ്പിനിൽ സർവ്വീസ് റദ്ദാക്കുന്ന ബസ്സുകളെക്കുറിച്ചുള്ള പരാതിയുമായി ചെന്നപ്പോൾ അവിടെയും ഈ വിഷയം പരാമർശിച്ചു. എന്നാൽ പഴയ ഹൈക്കോടതി പരിസരത്തെ ബസ് സ്റ്റോപ്പിന് എന്തെങ്കിലും നവീകരണം നേടിയെടുക്കാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. യാതൊരു നടപടിയും ഉണ്ടായില്ല. എന്നാൽ കഴിഞ്ഞ രണ്ടുമാസം കൊണ്ട് അവിടെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. തുറന്നുകിടന്ന കാന സ്ലാബിട്ട് മൂടി. അതിന്റെ സൈഡിലെ നടപ്പാതയും ചേർത്ത് ടൈലുകൾ പാകീ മനോഹരമാക്കി. ഇപ്പോൾ വെള്ളക്കെട്ടിന്റേയും ചെളിയുടേയും പ്രശ്നമില്ല. ഇനി അവിടത്തെ വഴിവിളക്കുകൾ തെളിയിക്കുന്നതിനും ഒരു മൂത്രപ്പുര പണിയുന്നതിനും ഒപ്പം ഒരു ബസ് ഷെൽട്ടർ കൂടി പണിയാൻ അധികാരികൾ ശ്രദ്ധിക്കണം എന്നൊരു അപേക്ഷയുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തത് ആരായാലും അവർക്കുള്ള നന്ദിയും ഈ അവസരത്തിൽ അറിയിച്ചുകൊള്ളട്ടെ.
നവീകരിച്ച പുതിയ ബസ്റ്റോപ്പ്.
2013 ജൂൺ 25നു ഇതേ സ്ഥലത്തിന്റെ അവസ്ഥ.

Saturday 18 January 2014

വിവരാവകാശം - അല്പം പ്രതീക്ഷ നൽകുന്ന വാർത്ത.

ബസ്സുകളുടെ സമയക്രമം ആവശ്യപ്പെട്ടുകൊണ്ട് ആർ ടി ഓഫീസിൽ കൊടുത്ത വിവരാവകാശ അപേക്ഷയിൽ അത്തരം വിവരം സൂക്ഷിച്ചുവെച്ചിട്ടില്ല എന്ന മറുപടികിട്ടിയത് ഞാൻ കഴിഞ്ഞ ബ്ലോഗ്‌പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലൊ. ഈ വിഷയത്തിൽ മറ്റൊരു വിവരാവകാശ അപേക്ഷയും അതിനു കിട്ടിയ മറുപടിയിൽ ഒരു അപ്പീൽ അപേക്ഷയും നൽകിയിരുന്നു. ഇതിൽ അപ്പീൽ പരിഗണിച്ച ആർ ടി ഒ ബസ്സുകളുടെ സമയ വിവരപ്പട്ടിക തയ്യാറാക്കിവെയ്ക്കാൻ പബ്ലിക് ഇൻഫോർമേഷൻ ആഫീസർക്ക് നിർദ്ദേശം നൽകിയതായുള്ള മറുപടി കിട്ടിയുണ്ട്.
വിശദമായ വായന്യ്ക്ക് ദയവായി എന്റെ പുതിയ ബ്ലോഗ് സന്ദർശിക്കുക. നിങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി.

Friday 17 January 2014

വിവരാവകാശം എന്റെ അനുഭവം

എന്റെ നാട്, എറണാകുളം ജില്ലയിൽ വൈപ്പിൻ എന്ന് ദ്വീപിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന കുഴുപ്പിള്ളി എന്ന ഗ്രാമമാണ്. ഇവിടെ പ്രധാനപാത സംസ്ഥാന ഹൈവേ ആയ വൈപ്പിൻ - പള്ളിപ്പുറം റോഡും. ഞങ്ങൾ എറണാകുളം എന്ന മഹാനഗരത്തിലേയ്ക്ക് പ്രവേശിക്കുന്നത് ഗോശ്രീപാലങ്ങൾ വഴിയാണ്. പണ്ട് വൈപ്പിനിൽ നിന്നും ബോട്ട് മാർഗ്ഗമാണ് ഞങ്ങൾ എറണാകുളത്ത് എത്തിയിരുന്നത്. എന്നാൽ ഏതാനും വർഷം മുൻപ് ഗോശ്രീപാലങ്ങൾ തുറന്നതോടെ എറണാകുളം നഗരവുമായി ഞങ്ങൾ കൂടുതൽ അടുത്തു. മുൻപ് ഈ ദ്വീപിനെ റോഡ് മാർഗ്ഗം ബന്ധിപ്പിച്ചിരുന്നത് ചെറായി വഴിയാണ്. പിന്നീട് മാല്യങ്കരയിലും പാലം വന്നു. അങ്ങനെ കൊടുങ്ങല്ലൂരുമായും ഞങ്ങൾ കൂടുതൽ അടുത്തു. 

ഇങ്ങനെ പുതിയ പാലങ്ങൾ ദ്വീപിലെ ഗതാഗതം വർദ്ധിപ്പിച്ചു. ആദ്യകാലങ്ങളിൽ സ്വകാര്യബസ്സുകൾ മാത്രം ഉണ്ടായിരുന്ന ദ്വീപിൽ കെ എസ് ആർ ടിസി യും സർവ്വീസ് ആരംഭിച്ചു. ദ്വീപിൽ നിന്നും ദൂരസ്ഥലങ്ങളിലേയ്ക്കുള്ള സർവ്വീസുകൾ കെ എസ് ആർ ടി സിയുടെ കുത്തകയായി. ആദ്യമെല്ലാം വൈപ്പിൻ - പറവൂർ, വൈപ്പിൻ - മുനമ്പം മാത്രമായിരുന്നു സർവ്വീസുകൾ. ഇപ്പോൾ ദ്വീപിന്റെ മറ്റു പ്രദേശങ്ങളിലേയ്ക്കും ദൂര ദേശങ്ങളിലേയ്ക്കും ബസ്സുകൾ ഉണ്ട്. ഫലത്തിൽ ബസ്സുകൾ തമ്മിലും കെ എസ് ആർ ടി സിയുമായും മത്സരം കൂടി. കേരളത്തിൽ ആദ്യമായി സ്വകാര്യബസ്സുകൾക്ക് ടൈം പഞ്ചിങ്ങ് ഉണ്ടായിരുന്നത് വൈപ്പിനിൽ ആണ്. കെ എസ് ആർ ടി സി പഞ്ചിങ്ങിന് തയ്യാറാവാതെ വന്നതോടെ സ്വകാര്യബസ്സുകളും അതിൽ നിന്നും പിന്മാറി. ഇന്ന് ഞങ്ങളുടെ പൊതുഗതാഗതരംഗം ആകെ താറുമാറായ അവസ്ഥയാണുള്ളത്. രാത്രികാലങ്ങളിൽ ബസ്സ് സർവ്വീസുകൾ റദ്ദാക്കുന്നത് തുടർക്കഥയായി. പലപ്പോഴും വീട്ടിൽ പോകാൻ നൂറും ഇരുന്നൂറും രൂപ ഓട്ടോ ചാർജ്ജ് ഇനത്തിൽ കൊടുക്കേണ്ട ദുരവസ്ഥയിൽ ആയി വൈപ്പിൻ ജനത. മാദ്ധ്യമങ്ങൾ പലവട്ടം ഈ കാര്യം വാർത്താപ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു. ഈ ദുരവസ്ഥയ്ക്കെതിരെ ഞാൻ നടത്തിയ വിവരാവകാശനിയമപ്രകാരമുള്ള പ്രതിക്ഷേധങ്ങൾ ആണ് ഇനി വിവരിക്കുന്നത്. 

മേൽകാണിച്ചിരിക്കുന്നത് സർവ്വീസുകൾ റദ്ദാക്കുന്ന ബസ്സുകളെക്കുറിച്ച് മലയാള മനോരം 2013 ഡിസംബർ എട്ടിന് പ്രസിദ്ധീകരിച്ച വാർത്തയാണ്. ഇത്തരത്തിൽ പലപ്പോഴും വാർത്തകൾ മനോരമയും മാതൃഭൂമിയും മറ്റ് പത്രങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. എന്നാലും ഫലം ഉണ്ടാകാറില്ല. ഒടുവിൽ സർവ്വീസ് മുടക്കുന്ന ബസ്സുകളെക്കുറിച്ച് മോട്ടോർവാഹനവകുപ്പിന് പരാതി നൽകാൻ ഞാൻ തീരുമാനിച്ചു. ആ പരാതി നൽകിയപ്പോൾ സർവ്വീസ് നടത്താത്ത ബസ്സുകളെ കുറിച്ചു വ്യക്തമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പരാതി നൽകാനായി മോട്ടോർ വാഹനവകുപ്പിൽ നിന്നുള്ള മറുപടി. അങ്ങനെ വ്യക്തമായ ഒരു പരാതി നൽകണമെങ്കിൽ സർവ്വീസ് നടത്തേണ്ടുന്ന എല്ലാ ബസ്സുകളെക്കുറിച്ചുമുള്ള വിവരം നമ്മുടെ പക്കൽ ഉണ്ടായിരിക്കണം. ദൗർഭാഗ്യവശാൽ എന്റെ പക്കൽ ആ വിവരം ഇല്ല. അതിനാൽ രാത്രി 8:30നു ശേഷം ഹൈക്കോടതി ജങ്ഷനിൽ നിന്നും 8 മണിക്ക് ശേഷം പറവൂരിൽ നിന്നും സർവ്വീസ് നടത്തേണ്ട എല്ലാ ബസ്സുകളുടേയും വിവരങ്ങൾ ലഭ്യമാക്കണമെന്ന വിവരാവകാശ നിയമപ്രകാരമുള്ള ഒരു അപേക്ഷ ഞാൻ എറണാകുളം ആർ ടി ഓഫീസിലെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ മുൻപാകെ 2013 ആഗസ്റ്റ് 13ന് സമർപ്പിച്ചു.

ആ അപേക്ഷയിൽ എനിക്ക് ലഭിച്ച മറുപടിയാണ് ((G7/188/2013/RTI/E, 11/09/2013) ) മുകളിലെ ചിത്രത്തിൽ. ഞാൻ ആവശ്യപ്പെട്ടപ്രകാരമുള്ള സമയവിവരപ്പട്ടിക പ്രസ്തുത ആഫിസിൽ സൂക്ഷിച്ചിട്ടില്ലെന്നും അതിനാൽ ലഭ്യമാക്കാൻ സാധിക്കില്ലെന്നും മറുപടിയിൽ പറയുന്നു. എന്നാൽ സമാനമായ ചോദ്യം ഞാൻ 2010ലും ചോദിച്ചിരുന്നു. അന്ന് എനിക്കെ വ്യക്തമായ മറുപടി തന്നതും ആയിരുന്നു. 


2010 ഡിസംബറിൽ സമർപ്പിച്ച അപേക്ഷയിൽ 2011 ജനുവരിയിൽ ലഭിച്ച മറുപടിയാണ് ചിത്രത്തിൽ. ഇതോടൊപ്പം ലഭിച്ച സമയവിവരപ്പട്ടികയുടെ ഒരു പേജും ചുവടെ ചേർക്കുന്നു.

മേൽ ചിത്രങ്ങളിലെ മറുപടികൾ ചൂണ്ടിക്കാട്ടി, ബസ്സുകളെ സമയവിവരം സൂക്ഷിക്കുന്നത് നിറുത്തലാക്കിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്  2013 സെപ്തംബർ 30ന് ഒരു പുതിയ അപേക്ഷ തയ്യാറാക്കി സമർപ്പിച്ചു. ഇത്തവണ ലഭിച്ച മറുപടി കൂടുതൽ രസകരമായിരുന്നു.

എനിക്ക് കിട്ടിയ മറുപടിയാണ് (G7/229/2013/RTI/E, 29/10/2013) മുകളിലെ ചിത്രത്തിൽ. വിവരങ്ങൾ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് വൈറസ് കയറി നശിച്ചുപോയതിനാൽ ആണ് ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സാധിക്കാത്തതെന്നും, ഇപ്രകാരം വിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന രീതി നിറുത്തലാക്കികൊണ്ടുള്ള ഉത്തരവൊന്നും നിലവിലില്ല എന്നും ഈ മറുപടിയിൽ പറയുന്നു. ഈ മറുപടിയും എനിക്ക് തൃപ്തികരമല്ലാഞ്ഞതിനാൽ ബസ്സുകളുടെ സമയവിവരം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്ന ഒരു അപ്പീൽ ഞാൻ അപ്പീൽ അധികാരിയായ എറണാകുളം ആർ ടി ഓയ്ക്ക് 20/11/2013-ൽ അയച്ചിരുന്നു. ആ അപ്പീൽ 23/11/2013-ൽ കൈപ്പറ്റിയതായുള്ള അറിയിപ്പ് എനിക്ക് കിട്ടി. 13/01/2014-ൽ അപ്പീൽ തീർപ്പാക്കികൊണ്ടുള്ള ആർ ടി ഒയുടെ മറുപടി (G7/AP 33/2013/RTI/E, 03/01/2014) എനിക്ക് ലഭിച്ചു.

ഇതനുസരിച്ച് ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിൽ പബ്ലിക് ഇൻഫോർമേഷൻ ഓഫീസറുടെ (പി ഐ ഒ) ഭാഗത്തുനിന്നും മനഃപൂർവ്വമായ വീഴ്ച ഉണ്ടായിട്ടില്ലെന്നും, ഞാൻ ആവശ്യപ്പെട്ട പ്രകാരം ബസ്സുകളുടെ സമയക്രമം ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പി ഐ ഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറയുന്നു.

ഇതിനിടയിൽ ബഹുമാനപ്പെട്ട എറണാകുളം ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിൽ ഒരു അറിയിപ്പ് കണ്ടു. എറണാകുളം ആർ ടി എ (റീജണൽ ട്രാൻസ്പോർട്ട് അഥോറിട്ടി)യുടെ ഒരു യോഗം 25/09/2013ന് എറണാകുളം കളക്‌ടറേറ്റിൽ കൂടുന്നു. ആ അറിയിപ്പിൽ പൊതുജനങ്ങൾക്ക് ഈ യോഗത്തിൽ സംബന്ധിക്കാൻ സാധിക്കുമോ എന്നൊരു സംശയം ഞാൻ ഉന്നയിച്ചിരുന്നു. അതിനു മറുപടിയായി പൊതുജനങ്ങൾക്കുള്ള പരാതികൾ സെക്രട്ടറി, ആർ ടി എ, കളക്‌ടറേറ്റ് എറണാകുളം എന്ന വിലാസത്തിൽ അയക്കാം എന്ന് അറിയിച്ചു. അതനുസരിച്ച് ബസ്സുകൾ സർവ്വീസ് മുടക്കുന്നത് ചൂണ്ടിക്കാട്ടി ഒരു പരാതി അയച്ചു. തുടർന്ന് 30/09/2013-ൽ എനിക്ക് ആർ ടി ഓഫീസിൽ നിന്നും അറിയിപ്പ് കിട്ടി. "ആർ ടി എ യോഗം 2013 ഒക്‌ടോബർ 3ന് നടക്കുന്നു പരാതിയിൽ (G/5956/2013/E) നേരിട്ട് ഹാജരായി വിശദീകരണം നൽകാം." യോഗത്തിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി 01/10/2013-ൽ എറണാകുളം ഹൈക്കോടതി ജങ്ഷനിൽ നിന്നും വൈകീട്ട് 7:35മുതൽ 9:05വരെ സർവ്വീസ് നടത്തിയ എല്ലാ ബസ്സുകളെയും സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിച്ചു. അതുമായി 02/10/2013-ൽ കളക്‌ടറേറ്റിൽ ചേർന്ന ആർ ടി എ യോഗത്തിൽ പങ്കെടുത്തു വിഷയം അവതരിപ്പിച്ചു. ഈ വിഷയം അടിയന്തിരമായി അന്വേഷിക്കാനും സർവ്വീസ് റദ്ദാക്കുന്ന ബസ്സുകൾക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 86(5) വകുപ്പു അനുസരിച്ച് നടപടി സ്വീകരിക്കാനും ആർ ടി എ നിർദ്ദേശം (സപ്ലിമെന്ററി ഐറ്റം-16) നൽകി.

ഈ വിഷയത്തിൽ തുടർന്നും നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. കാരണം ബസ്സുകളുടെ സർവ്വീസ് റദ്ദാക്കൽ ഇപ്പോഴും തുടരുന്നു. അതിന് പല കാരണങ്ങൾ അവർക്കും പറയാനുണ്ട്. പക്ഷെ അതിൽ പലതും സർവ്വീസ് റദ്ദാക്കുന്നത് ന്യായീകരിക്കുന്നില്ല. ബസ്സുടമകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവർ അധികാരികളുടെ മുന്നിൽ അവതരിപ്പിച്ച് അതിന് പരിഹാരം കണ്ടത്താൻ ശ്രമിക്കണം.
ഇത്രയും നാളത്തെ ഈ പ്രയത്നങ്ങൾ വൃഥാവിൽ ആവില്ല എന്നാണ് എന്റെ വിശ്വാസം. ഇത്തരം സമരങ്ങളിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം ആവശ്യമാണ്. 03/10/2013-ലെ ആർ ടി എ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച മേൽനടപടികൾ ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പബ്ലിക് ഇൻഫോർമേഷൻ ഓഫീസറെ സമീപിക്കാം. അതിന്റെ മറുപടിയ്ക്ക് അനുസരിച്ച് അധികാരികളിൽ നിന്നും തുടർനടപടികൾ ആവശ്യപ്പെടാം. എന്റെ അപ്പീൽ തീർപ്പാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള സമയവിവരപ്പട്ടിക തയ്യാറാക്കുന്നതിന്റെ പുരോഗതികൾ വിവരാവകാശനിയമം വഴി ആവശ്യപ്പെടാം. അങ്ങനെ നമ്മൾ ജാഗരൂകരായിരുന്നാൽ അധികാരികളും നിയമലംഘകർക്കെതിരെ നപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകും എന്ന് ഞാൻ വിശ്വസിക്കുന്നു.

എന്നെപ്പോലെ ഒരു സാധാരണ പൗരന് ഇതൊക്കെ  ചെയ്യാൻ സാധിക്കും എങ്കിൽ ഇതു വായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഒരു പക്ഷെ അത്ഭുതങ്ങൾ കൊണ്ടുവരാൻ സാധിച്ചേക്കും. ഈ ബ്ലൊഗ് വായിക്കുന്ന നിങ്ങളിൽ ഒരാളെങ്കിലും സ്വന്തം നാട്ടിലെ പ്രശ്നങ്ങൾക്ക് വിവരാവകാശനിയമത്തെ ഉപയോഗിക്കാൻ തീരുമാനിച്ചു എങ്കിൽ ഞാൻ ഈ എഴുതുന്നത് ഫലം കണ്ടു എന്ന് ഞാൻ കരുതും. വിവരാവകാശനിയമം ഒരുപാട് വെള്ളം ചേർത്ത് ലഘൂകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് ഇപ്പോഴും നിയമലംഘനങ്ങൾക്കും അനീതിയ്ക്കും എതിരെ പോരാടാൻ ശക്തമായ ആയുധം തന്നെയാണ്. കൂടുതൽ ആളുകൾ ഈ ആയുധം പ്രയോഗിക്കാൻ തയ്യാറാവണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.