Showing posts with label Terrorism. Show all posts
Showing posts with label Terrorism. Show all posts

Sunday, 17 February 2019

രാജ്യം നേരിടുന്ന രണ്ട് തീവ്രവാദ ഭീഷിണികൾ

പാടത്തെ പണിയ്ക്ക് വരമ്പത്ത് കൂലികൊടുക്കണം എന്ന് പാർടി അണികൾക്ക് ആഹ്വാനം നൽകുന്ന ആർടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പറയുന്നു കാശ്മീരിലെ പ്രശ്നങ്ങൾക്ക് ഹിംസ പരിഹാരമല്ലെന്ന്. അതെന്താ കാശ്മീരിൽ പ്രശ്നം ഉണ്ടാക്കുന്നവർക്ക് വരമ്പത്ത് കൂലികൊടുക്കുന്നതിൽ ബാലകൃഷ്നനു ഇത്ര സങ്കടം എന്ന ന്യായമായ സംശയം ഓരോ തീവ്രവാദി ആക്രമണത്തിനും കൂലിമാത്രം പോര  പലിശയടക്കം മറുപടി കൊടുക്കണം എന്ന് ആഗ്രഹിക്കുന്ന എന്നേപ്പോലുള്ളവർക്ക് തോന്നും.
പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാർക്ക്
ആദരം (ചിത്രത്തിനു കടപ്പാട് PTI)
ഈ രാജ്യം രണ്ടുതരം തീവ്രവാദ ഭീഷിണി നേരിടുന്നു എന്നാണ് ഞാൻ കരുതുന്നത്. കശ്മീരിൽ ഇസ്ലാമിക തീവ്രവാദവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നക്സലിസം എന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദവും. ഇന്ത്യയുടെ സൈനിക, അർദ്ധസൈനീക വിഭാഗങ്ങൾ കൊല്ലപ്പെടുന്നത് കൂടുതലായും ഈ രണ്ട് തീവ്രവാദി വിഭാഗങ്ങൾ നടത്തുന്ന സായുധ ആക്രമണങ്ങൾ മൂലമാണ്. ഇസ്ലാമിക തീവ്രവാദത്തോടും കമ്മ്യൂണിസ്റ്റ് തീവ്രവാദത്തോടും സന്ധിയില്ലാത്ത സമ‌രം തന്നെയാണ് ആവശ്യം. ഇത് രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ആയതുകൊണ്ടാണ് ബാലകൃഷ്ണൻ കശ്മീരിലെ ഇസ്ലാമിക തീവ്രവാദത്തോട് ആയുധം കൊണ്ടല്ല സമവായത്തിലൂടെ ആണ് പരിഹാരം കണ്ടെത്തേണ്ടതെന്ന് പറയുന്നത്. നാട്ടിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പോലും പാടത്തെ പണിയ്ക്ക് വരമ്പത്ത് കൂലികൊടുക്കണം എന്നും, നമ്മളെ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ തിരിച്ചു കണക്കിനു കൊടുക്കണം എന്നും അണികളോട് ആഹ്വാനം ചെയ്യുന്ന ആളാണ് ബാലകൃഷ്ണൻ. പണ്ട് ഇദ്ദേഹം പറഞ്ഞത് വേണ്ടിവന്നാൽ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കും എന്നാണ്. ബോംബിലൂടേയും തോക്കിൻകുഴലിലൂടേയും സായുധവിപ്ലവം നടത്തി അധികാരം പിടിച്ചെടുക്കണം എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ജനാധിപത്യകേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നു എന്ന് ചിരുക്കം. കേരളത്തിലെ കമ്മ്യൂണീസ്റ്റ് നേതാവിന്റെ ഭാഷ്യം ഇങ്ങനെ ആണെങ്കിൽ രാജ്യത്തെ ഇടതുപക്ഷ സഹയാത്രികൾ എന്തിനാണ് ശ്രമിക്കുന്നതെന്ന് നോക്കൂ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാർ തന്നെ മനഃപൂർവ്വം നടത്തിയതാണ് ഈ ആക്രമം എന്ന് ഒരു വിഭാഗം ഇടതു അനുകൂലികൾ. ഇന്റെലിജൻസ് റിപ്പോർട്ട് മനഃപൂർവ്വം അവഗണിച്ച സർക്കാർ വീഴ്ചകൊണ്ടാണ് ഈ സംഭവം ഉണ്ടായതെന്ന് മറ്റൊരു വിഭാഗം ഇടതു ജീവികൾ. മുഹമ്മദിന്റെ സേന എന്നർത്ഥം വരുന്ന ജെയ്ഷ്-ഇ-മുഹമ്മദ് എന്ന തീവ്രവാദസംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടും ചാവേറായ തീവ്രവാദിയുടെ വീഡിയോ കണ്ടിട്ടും ആ ആക്രമണത്തെ അപലപിക്കാനോ ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി ചെറുക്കണം എന്ന് പറയാനോ അല്ല ഈ ഇടതു നേതാക്കൾക്കും അനുയായികൾക്കും തോന്നുന്നത്. പാർശ്വവൽക്കരിക്കപ്പെടുന്ന കശ്മീർ യുവതയെക്കുറിച്ചാണ് അവരുടെ സങ്കടം. ഇസ്ലാമിക തീവ്രവാദം മൂലം സ്വന്തം ജന്മദേശം വിട്ട് സ്വന്തം രാജ്യത്തിന്റെ മറ്റിടങ്ങളിൽ അഭയാർത്ഥികളായി കഴിയുന്ന കാശ്മീരി പണ്ഡിറ്റുകളെ കുറിച്ച് ആവലാതിയില്ല ഇവർക്ക്. പക്ഷെ റോഹിങ്യകളെ കുറിച്ച് ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾക്ക് ആശങ്കകൾ ഉണ്ട്. രണ്ടും ഒരു നാണയത്തിന്റെ രണ്ട് പുറങ്ങൾ ആണ്. കമ്മ്യൂണീസ്റ്റ് തീവ്രവാദവും ഇസ്ലാമിക തീവ്രവാദവും. രണ്ടും ഒരു പോലെ എതിർക്കപ്പെടേണ്ടതാണ്

കാശ്മീരിന്റെ നാലിലൊന്നു പോലും വിസ്തീർണ്ണമില്ലാത്ത ഇത്രയും സങ്കീർണ്ണമല്ലാത്ത ഭൂപ്രകൃതിയുള്ള, ഇതിനേക്കാൾ വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന, ഇത്രയും ജനസംഖ്യ ഇല്ലാത്ത, ഇതിനേക്കാൾ പതിന്മടങ്ങ് ആശയവിനിമയ സംവിധാനങ്ങൾ ഉള്ള, ഇതിനേക്കാൾ സാങ്കേതികമായി വികാസം പ്രാപിച്ച, മെച്ചപ്പെട്ട സൈനീകശക്തിയുള്ള യൂറോപ്യൻ / അമേരിക്കൻ നാടുകളിൽ പോലും ഇതുപോലെ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. അവരും കൈയ്യും കെട്ടി ഇരിക്കുകയല്ല ചെയ്യുന്നത്. കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്. എന്നിട്ടും സംഭവിക്കുന്നു. അതുപോലെ തന്നെയാണ് അതിനേക്കാൾ സങ്കീർണ്ണമായ പരിസ്ഥിതിയുള്ള ജമ്മു കാശ്മീരിൽ ഇന്ത്യയുടെ വിവിധ ഏജൻസികൾ അതിശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. അതിന്റെ ഫലമായി പല നുഴഞ്ഞുകയറ്റങ്ങളും തീവ്രവാദി ആക്രമണങ്ങളും തടയപ്പെടുന്നുണ്ട്. അതിർത്തിയോട് ചേർന്നുള്ള പല തീവ്രവാദപരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സൈന്യം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിലൊക്കെ വിവിധ തീവ്രവാദസംഘടനയുടെ നേതാക്കൾ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ബുർഹാൻ വാണി ഉൾപ്പടെ പലരും കൊല്ലപ്പെട്ടപ്പോൾ ഇപ്പോൾ ഇന്ത്യൻ സൈന്യത്തേയും അതിന്റെ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങളെയും കുറ്റപ്പെടുത്തുന്ന പലരേയും എന്ന് ഇതേ സൈനിക സംവിധാനങ്ങളെ അഭിനന്ദിക്കാൻ കണ്ടില്ലായിരുന്നു. അനേകം തവണ നമ്മൾ ജയിക്കുന്നുണ്ട്. ഹർക്കത്ത് ഉൽ മുജാഹിദീൻ, ലഷ്കർ എ തോയ്ബ എന്നിങ്ങനെ ചില തീവ്രവാദസംഘടനകളുടെ കാശ്മീരിലെ നേതാക്കളെ പൂർണ്ണമായി ഇല്ലാതാക്കാനും അവയുടെ പ്രവർത്തനം നിറുത്താനും സാധിച്ചിട്ടുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ തീവ്രവാദികളുടെ നീക്കങ്ങൾ അറിയുന്നതിൽ പരാജയം സംഭവിക്കുന്നുണ്ട്. അതിനു ഇതുപോലെ കനത്ത വിലനൽകേണ്ടതായും വരുന്നുണ്ട്. പക്ഷെ അതിലൊന്നും പതറി പിന്മാറുക അല്ല ചെയ്യുന്നത്. ശക്തമായ തിരിച്ചടി തന്നെ നൽകും. സമവായം അല്ല തീവ്രവാദത്തോട് സൈന്യത്തിന്റെ ഭാഷ പ്രതിരോധവും പ്രത്യാക്രമണവും തന്നെയാണ്. ആ റിസ്ക് അറിഞ്ഞു തന്നെയാണ് ഓരോ ധീരന്മാരും സൈന്യത്തിൽ ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങൾ നോക്കിയാൽ കാണാൻ സാധിക്കും ഇന്ത്യൻ സൈന്യ ഏറ്റുമുട്ടലിൽ വധിച്ച ചില കൊടുംഭീകരരെ സംബ്ന്ധിക്കുന്ന വാർത്തകൾ. അതെല്ലാം ജഗ്രതയോടെ അവർ ഇരിക്കുന്നതുകൊണ്ട് തന്നെയാണ് സാധിക്കുന്നത്. സൈന്യത്തിനു വേണ്ടത പ്രവർത്തന സ്വാതന്ത്ര്യം ആണ്. ഇവിടെ പുറമെനിന്നുള്ള ആക്രമണകാരികൾക്കൊപ്പം ആ ആക്രമണകാരികൾക്ക് പിന്തുണനൽകുന്ന വലിയൊരു വിഭാഗവും ഈ രാജ്യത്തിലുണ്ടെന്നതാണ് നമ്മുടെ വലിയ ദൗർഭാഗ്യം

Thursday, 15 January 2009

കൊടുംഭീകരരും നമ്മുടെ സർക്കാർസംവിധാനവും.

തമിഴ് പുലികൾക്കുമേൽ ശ്രീലങ്കൻ സൈനം ശക്തമായ ആക്രമണം നടത്തുകയും പുലികളുടെ പല പ്രധാന കേന്ദ്രങ്ങളിലും അധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതിനിടയിലാണ് ഏറെ ചിരിപ്പിച്ച ഒരു പ്രസ്താവന നമ്മുടെ സർക്കാരിന്റെ ഭാഗത്തുനിന്നും കേൾക്കാൻ ഇടയായത്. വേലുപ്പിള്ള പ്രഭാകരനെ പിടിക്കുന്ന പക്ഷം ശ്രീലങ്കൻ സർക്കാർ അയാളെ ഭാരതത്തിനു കൈമാറണം. ഏതോ വലിയകുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റവാളിയെ ഇങ്ങു കൈയ്യിൽ കിട്ടിയാൽ മതി ഇപ്പൊത്തന്നെ ശിക്ഷിക്കും എന്ന പ്രതീതിയാണ് ആ പ്രസ്താവന കേട്ടപ്പോൾ ഉണ്ടായത്. പാകിസ്താൻ സർക്കാരിനോടു ബോംബെ ആക്രമണത്തിന്റെ ‘തെളിവുകൾ’ സമർപ്പിക്കുന്ന പോലുള്ള ഒരു നാണം കെട്ട ഏർപ്പാടാവും ഇതെന്നാണ് ആദ്യം കരുതിയത്. ശ്രീലങ്കൻ സർക്കാർ അത് അർഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളുമെന്നും ഞാൻ കരുതി. അപ്പോൾ ദാ ഇന്നു വരുന്നു ശ്രീലങ്കൻ സർക്കാരിന്റെ പ്രതിനിധിയായി ഭാരതത്തിലുള്ള സ്ഥാനപതിയുടെ പ്രസ്താവന. പ്രഭാകരനെ ജീവനോടെ കിട്ടിയാൽ ഭാരതത്തിനു കൈമാറുന്ന കാര്യം പരിഗണിക്കാം. പ്രഭാകരന്റെ പേരിൽ നമ്മുടെ രാജ്യത്ത് ഇപ്പോൾ നിലവിലുള്ള ഗുരുതരമായ ഒരു കുറ്റം രാജീവ് ഗാന്ധി വധക്കേസാണ്. അതിലും വലിയ കൃത്യങ്ങളൊന്നും ഇല്ലന്നാണ് എന്റെ അറിവ്. അതിലെ ഗൂഢാലോചന, അസൂത്രണം എന്നിവയാണ് വേലുപ്പിള്ള പ്രഭാകരന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഈ കേസിൽ തന്നെ രാജ്യത്തെ പരമോന്നത നീതിപീഠം വധശിക്ഷവിധിച്ച മറ്റു നാലുപ്രതികൾ കഴിഞ്ഞ ഒൻപതു വർഷമായി തമിഴ്‌നാട്ടിലെ വെല്ലൂർ ജയിലിൽ കഴിയുന്നു. 1999 ഒൿറ്റോബർ എട്ടിന് ഈ കേസിലെ നാലു പ്രതികളെ സുപ്രീം കോടതി അന്തിമമായി വധശിക്ഷക്കു വിധിച്ചിരുന്നു. തുടർന്ന് ഇവർ സമർപ്പിച്ച ദയാഹർജിയിൽ തീരുമാനമാവുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിറുത്തിവെയ്ക്കാൻ 1999 നവംബർ 1 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴനാട് സർക്കാരിനോടു ആവശ്യപ്പെടുകയായിരുന്നു. ആ ദയാഹർജികൾ ഇന്നും തീരുമാനമാവാതെ കിടക്കുന്നു. (ഇതിൽ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി പിന്നീട് ഇളവു ചെയ്തു) ഈ സാഹചര്യത്തിലാണ് വേലുപ്പിള്ളൈ പ്രഭാകരനെ കൈമാറണം എന്ന് നമ്മുടെ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റവാളികൾ എന്ന് രാജ്യത്തെ പരമോന്നതനീതിപീഠം വിധിച്ചു ശിക്ഷയും പ്രഖ്യാപിച്ചവരെ ശിക്ഷിക്കാൻ കഴിയാത്ത ഒരു ഭരണസംവിധാനം എന്തിനാണ് പ്രഭാകരനെ ആവശ്യപ്പെടുന്നത്? ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വാഭാവിക മരണം സംഭിവിക്കുന്നതുവരെ ‘തടവിൽ’ പാർപ്പിക്കാനോ? അതോ വോട്ടു ബാങ്ക് അധിഷ്ഠിതമായ നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ ഒരു വിഭാഗം ജനങ്ങളുടെ വോട്ടിനുവേണ്ടി ഇയാളെ മുൻ‌നിറുത്തി വിലപേശാനോ?

ബോംബെ അധോലോക നേതാക്കളിൽ പ്രധാനിയും, 1993-ലെ ബോംബെ സ്‌ഫോടനങ്ങളിൽ പ്രതിയുമായ അബു സലിമിനെ ഇവിടെ എത്തിക്കാൻ സി ബി ഐ ചില ശ്രമങ്ങൾ മുൻപ് നടത്തിയിരുന്നു. പോർട്ടുഗൽ പോലീസ് ഇയാളെ അറസ്റ്റുചെയ്ത വേളയിൽ ആയിരുന്നു അത്. അന്ന് ഇന്ത്യയിൽ ഇയാളെ വധശിക്ഷക്കു വിധേയനാക്കില്ലെന്നു പോർട്ടുഗൽ സർക്കാരിന് എഴുതിനൽകാൻ പോലും ഇവിടത്തെ ഭരണസംവിധാനം തയ്യാറായി. അഥവാ ഏതെങ്കിലും കോടതി ഇയാളെ വധശിക്ഷക്കു വിധിച്ചാൽ ഭരണഘടനയുടെ 72-ആം അനുശ്ച്ഛേദംനൽകുന്ന വിശിഷ്ടാധികാരം ഉപയോഗിക്കാൻ രാഷ്ട്രപതിയോടു ശുപാർശചെയ്യും എന്നർത്ഥം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒരു കേസിലും ഇയാൾക്ക് വധശിക്ഷനൽകണം എന്നു സി ബി ഐ വാദിക്കില്ല. അങ്ങനെ നവംബർ 2005-ൽ പോർട്ടുഗൽ ഇയാളെ ഭാരതത്തിനു കൈമാറി. ഇപ്പോളും ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളിലെ വിചാരണയുമായി ഇയാൾ ബോംബെയിലെ ഒരു ജയിലിൽ ശക്തമായ കാവലിൽ കഴിയുന്നു. ഇയാളുടെ മേലുള്ള കുറ്റങ്ങൾ തെളിയിക്കപ്പെടാൻ ഇനിയും എത്രകാലം കാത്തിരിക്കണം? ഇനി കുറ്റങ്ങൾ തെളിയിക്കപ്പെട്ടാലും സ്വാഭാവിക മരണം സംഭവിക്കുന്നതു വരെ ഇയാളെ ചുമക്കേണ്ട ഗതികേടുണ്ടാവും എന്നുറപ്പ്.

പിന്നെ പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സൽ. ഈ മാന്യദേഹത്തിന്റെ ദയാഹർജിയും 2006 ഒൿടോബർ മൂന്നു മുതൽ കേന്ദ്ര‌ആഭ്യന്തരമന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനെല്ലാം പുറമെ അനന്തമായി ‘സൂക്ഷിക്കാൻ’ ഒരു പ്രതിയെക്കൂടി കിട്ടിയിട്ടുണ്ട് നമ്മുടെ സംവിധാനത്തിന്. അജ്‌മൽ കസബ്. മുംബൈ ആക്രമണത്തിൽ കൊല്ലപ്പെടാതെ അവശേഷിച്ച ഏക ഭീകരൻ. ഇയാളെയും മറ്റുള്ളവരെപ്പോലെതന്നെ ‘സംരക്ഷിക്കേണ്ട’ ഗതികേടും നമുക്കുണ്ടാവും എന്നുവേണം കരുതാൻ.

ഇങ്ങനെ ഇവിടെ പിടിക്കപ്പെട്ടവരുടേയും ഇരന്നുവാങ്ങിയവരേയും നേരാംവണ്ണം ശിക്ഷിച്ച ശേഷം പോരെ കൂടുതൽ പേർക്കു വേണ്ടി അന്താരഷ്ട്രസമൂഹത്തോട് ഇരക്കുന്നത്. കൊടും കുറ്റവാളികളെ ഇങ്ങനെ സൂക്ഷിക്കുന്നത് ഭാവിയിൽ കാണ്ഡഹാർ, മുഫ്തി സംഭവങ്ങൾ ആവർത്തിച്ചാൽ കൂടുതൽ നാണക്കേടിനും ധന നഷ്ടത്തിനും ഇടയാക്കും എന്ന എളിയ അഭിപ്രായമാണ് എന്റേത്.