Showing posts with label Social Issues. Show all posts
Showing posts with label Social Issues. Show all posts

Sunday, 1 April 2018

മതമില്ലാത്ത ജീവൻ

കഴിഞ്ഞ ആഴ്ച കൃത്യമായി പറഞ്ഞാൽ 26/03/2018-ൽ സഖാവ് ഡി കെ മുരളി നൽകിയ 5266-മത് നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനു നൽകിയ മറുപടിയിൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രി സഖാവ് പ്രൊഫസർ സി രവീന്ദ്രനാഥ് നൽകിയ മറുപടി കേരളത്തെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.  സഖാവ് ഡി കെ മുരളി എം എൽ എ യുടെ ചോദ്യം "2017-18 അദ്ധ്യയനവർഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളിൽ ജാതി മതം എന്നിവയ്ക്കുള്ള കോളങ്ങൾ പൂരിപ്പിക്കാതെ പ്രവേശനം നേടിയ എത്രകുട്ടികൾ ഉണ്ടെന്ന് വ്യക്തമാക്കാമോ?" എന്നതായിരുന്നു.  ഇതിനു വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് നൽകിയ മറുപടി (http://bit.ly/2JbiYiT) "2017-18 അദ്ധ്യയനവർഷം സംസ്ഥാനത്തെ സ്ക്കൂളികളിൽ ഒന്നു മുതൽ പത്തു വരെ പഠിക്കുന്ന കുട്ടികളിൽ ജാതി മതം എന്നിവയ്ക്കുള്ള കോളങ്ങൾ പൂരിപ്പിക്കാതെ 1,23,630 കുട്ടികളും ഹയർസെക്കന്ററി സ്ക്കൂളുകളിൽ ഒന്നാം വർഷം 278 കുട്ടികളും രണ്ടാം വർഷം 239 കുട്ടികളും പ്രവേശനം നേടിയിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളുകളിൽ ജാതി, മതം എന്നിവയ്ക്കുള്ള കോളം പൂരിപ്പിക്കാതെ ആരും പ്രവേശനം നേടിയിട്ടില്ല" എന്നുമായിരുന്നു. ഇതോടൊപ്പം ഒന്നു മുതൽ പത്തുവരെയുള്ള കുട്ടികൾ പഠിക്കുന്ന 9209 സ്ക്കൂളുകളൂടേയും ഹയർ സെക്കന്ററി വിഭാഗത്തിൽ 384 സ്ക്കൂളുകളുടേയും കണക്കുകൾ ചേർത്തിരുന്നു. മന്ത്രി പ്രഖ്യാപിച്ച 1,23,630 എന്ന സംഖ്യയാണ് വിശദമായ മാദ്ധ്യമചർച്ചകൾക്കും കേരളത്തിന്റെ സാമുഹ്യ നവോത്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചത്. പല 'പുരോഗമന' ചിന്തകരും ഈ കണക്കുകൾ ആശാവഹമാണെന്നും മറ്റും പ്രഖ്യാപിക്കുകയും ചെയ്തു.

വിശദമായ മാദ്ധ്യമചർച്ചകൾക്ക് പെട്ടന്നു തന്നെ പ്രതികരണം ഉണ്ടായി. പല സ്ക്കൂളുകളും ഈ കണക്ക് തെറ്റാണെന്ന് അഭിപ്രായവുമായി രംഗത്തു വന്നു. എന്റെ അറിവിൽ ആദ്യമായി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ മലപ്പുറം ജില്ലയിലെ തുറയ്ക്കൽ എന്ന സ്ഥലത്തെ അൽ ഹിദായത്ത് ഇ എം സ്ക്കൂളിലെ അദ്ധ്യാപകനായ അഷ്കർ ആണ് ഈ വിവരം പറഞ്ഞത്. അദ്ദേഹം വ്യക്തമാക്കുന്നത് അൽ ഹിദായത്ത് ഒരു അൻ ഐയ്ഡഡ് വിദ്യാലയമാണ്. അതുകൊണ്ട് ഡിവിഷൻ ഫാൾ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഇല്ല. അതുകൊണ്ട് വിദ്യാർത്ഥികളുടെ വിവരങ്ങൾ ചേർക്കുന്നതിനുള്ള ഓൺലൈൻ സോഫ്റ്റ്‌വെയർ ആയ സമ്പൂർണ്ണയിൽ വിവരങ്ങൾ ചേർക്കുമ്പോൾ പൂർണ്ണമായ വിവരങ്ങൾ അല്ല ചേർത്തത്. ആ സ്ക്കൂളിലെ 1011 വിദ്യാർത്ഥികളും ജാതിയും മതവും രേഖപ്പെടുത്തൈയാണ് അപേക്ഷാഫോം പൂരിപ്പിച്ചത്. എന്നാൽ ഈ വിവരങ്ങൾ നിർബന്ധമായും സോഫ്റ്റ്‌വെയർ ചേർക്കേണ്ടതില്ലാത്തതിനാൽ അങ്ങനെ ചേർത്തില്ല എന്നാണ് അഷ്കർ പറയുന്നത്. സർക്കാർ പ്രസിദ്ധീകരിച്ച പട്ടികയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ജാതി, മതം എന്നിവ രേഖപ്പെത്താത്ത സ്ക്കൂളുകളിൽ ഒന്നായിരുന്നു അഹ് ഹിദായത്ത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സ്ക്കൂളുകൾ ഈ വിശദീകരണവുമായി എത്തി. സമ്പൂർണ്ണയിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ ജാതി മതം എന്നിവ ചേർക്കണം എന്ന് നിർബന്ധമില്ലാത്തതിനാൽ പലരും ആ കോളങ്ങൾ ഒഴിവാക്കിയുള്ള വിവരങ്ങളാണ് ഓൺലൈൻ സോഫ്റ്റ്‌വെയർ ആയ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയത്. ഇതിനെ ആശ്രയിച്ചതാണ് മന്ത്രി തെറ്റായ വിവരം നിയമസഭയിൽ പറയാൻ ഇടയായത്.

നാലു ദിവസങ്ങൾക്ക് ശേഷം ഐ ടി അറ്റ് സ്ക്കൂൾ ഡയറക്ടർ അൻവർ സാദത്ത് തന്റെ ഫേസ്ബുക്കിൽ മറ്റൊരു കണക്ക് പുറത്തുവിട്ടു. അതനുസരിച്ച് ആകെ  1234 കുട്ടികൾ ആണ് ജാതി മതം എന്നീ കോളങ്ങൾ ഒഴിവാക്കി പ്രവേശനം നേടിയത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് അദ്ദേഹം പിൻവലിച്ചു. അതിനു മുൻപ് മറ്റൊരു കണക്ക് വന്നിരുന്നു. അതനുസരിച്ച് മന്ത്രി പറഞ്ഞത് 2984 കുട്ടികൾ എന്നായിരുന്നു. എന്തായാലും യഥാർത്ഥകണക്ക് വരും ദിവസങ്ങളിൽ പുറത്ത് വരും എന്ന് കരുതാം.

ഇത്രയും പറഞ്ഞത് ഈ വിഷയത്തിൽ എന്റെ ചില കാഴ്ചപ്പാടുകൾ പങ്കെവെയ്ക്കാനാണ്. വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുമ്പോൾ ജാതി, മതം എന്നിവ ചേർക്കാതിരുന്നാൽ സമൂഹത്തിൽ നിന്നും ജാതിയും മതവും ഇല്ലാതാകുമോ? കുട്ടികൾക്ക് ജാതിയും മതവും ഇല്ലെന്ന് പറയുന്ന മാതാപിതാക്കൾ അവരോട് ചെയ്യുന്നത് നീതിയാണോ? ഒരു കുട്ടി ജനിക്കുന്നതിനു മുൻപേ തന്നെ ജാതിയുടെ പേരിലുള്ള പല ആനുകൂല്യങ്ങൾക്കും അവനെ / അവളെ അർഹരാക്കുന്ന ഒരു സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത്. സത്യത്തിൽ അവ ആനുകൂല്യങ്ങൾ അല്ല ഭരണഘടന അവർക്ക് നൽകുന്ന അവകാശങ്ങൾ ആണ്. ആ അവകാശങ്ങൾ മക്കൾക്ക് വേണ്ട എന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് അധികാരമില്ല എന്നാണ് ഞാൻ കരുതുന്നത്. വിദ്യാഭ്യാസത്തിനു നൽകുന്ന സാമ്പത്തിക സഹായങ്ങൾ, സംവരണം എന്നിവയൊക്കെ വളരെ മത്സരം നിറഞ്ഞ ഈ സാമൂഹ്യവ്യവസ്ഥിതിയിൽ മറ്റുള്ളവർക്ക് ഒപ്പമെത്താൻ പിന്നാക്കാവസ്ഥയിലുള്ള വിവിധ ജാതി വിഭാഗങ്ങളിലെ കുട്ടികൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ ആണ്. അതുപോലെ തൊഴിൽ ലഭിക്കുന്നതിനുള്ള സംവരണവും. മക്കൾക്ക് ജാതി, മതം എന്നിവ ഇല്ല എന്ന് പ്രഖ്യാപിക്കുന്നതിലൂടെ അവർക്ക് ലഭിക്കേണ്ട ഈ അവകാശങ്ങൾ ആണ് മാതാപിതാക്കൾ ഇല്ലാതാക്കുന്നത്. അത് അവരോട് ചെയ്യുന്ന അനീതിയാണെന്നാണ് എന്റെ അഭിപ്രായം.

സമൂഹത്തിൽ ജാതിയും മതവും ഇല്ലാതാവണമെങ്കിൽ അത് വിദ്യാലയങ്ങളിലെ കോളങ്ങളിൽ നിന്നുമാത്രം അപ്രത്യക്ഷമായിട്ട് കാര്യമില്ല. നമ്മുടെ പൊതുജീവിതത്തിലും ജാതിയ്ക്കും മതത്തിനും യാതൊരു പ്രാധാന്യവും ഇല്ലാത്ത അവസ്ഥ വരണം. അത്തരം ഒരു അവസ്ഥ ഉണ്ടാകുന്നതു വരെ നമ്മുടെ സർക്കാർ രേഖകളിൽ ജാതിയും മതവും തുടരട്ടെ. അത്തരം ഒരു അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ സ്ക്കൂൾ രേഖകളിൽ നിന്നുമാത്രമല്ല സർക്കാർ രേഖകളിലും ഒരു വ്യക്തിയുടെ പൊതുജീവിതത്തിലും ജാതിക്കും മതത്തിനും സ്ഥാനമില്ലാത്ത അവസ്ഥ എത്തും. അങ്ങനെ ജാതിയും മതവും ഒരു വ്യക്തിയുടെ സ്വകാര്യതയായി മാറും എന്ന് പ്രതീക്ഷിക്കാം. 

Friday, 2 February 2018

അശാന്തത പടർത്തുന്നവർ

എറണാകുളത്ത് കഴിഞ്ഞ ദിവസം അന്തരിച്ച അശാന്തൻ (മഹേഷ്) എന്ന ചിത്രകാരന്റെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ പല നിറങ്ങളിൽ ചർച്ചയാവുകയാണല്ലൊ. ഇതുമായി ബന്ധപ്പെട്ട് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ, പത്രവാർത്തകളെ അടിസ്ഥാനമാക്കി (http://bit.ly/2E5VXyh) പങ്കുവെയ്ക്കുന്നു. അശാന്തന്റെ ഭൗതികശരീരം പൊതുദർശനത്തിനു ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ വെയ്ക്കുന്നതിനുള്ള തീരുമാനം അറിഞ്ഞ് ശിവക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദും കോർപ്പറേഷനിലെ കോൺഗ്രസ്സ് കൗൺസിലർ കൃഷ്ണകുമാറും ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ ഇപ്പോഴത്തെ ഉടമസ്ഥരായ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്നിയം ചന്ദ്രനെ കണ്ട് ക്ഷേത്രനട അടച്ചിട്ടില്ലാത്തതിനാൽ പൊതുദർശനം മാറ്റിവെയ്ക്കണം എന്നു ആവശ്യപ്പെടുന്നതിൽ നിന്നാണ് തർക്കങ്ങൾ തുടങ്ങുന്നത്. അതിനുശേഷം കുറച്ചാളുകൾ വന്ന് പൊതുദർശനത്തിനായി തയ്യാറാക്കിയ വേദി അലങ്കോലപ്പെടുത്തുകയും അവിടെ സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തു. ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ നിന്നും 50 മീറ്റർ മാത്രം അകലത്തിലുള്ള ക്ഷേത്രത്തിന്റെ കവാടത്തിനു നേരെ മുന്നിലായി മൃതദേഹം പ്രദർശനത്തിനു കൊണ്ടുപോകാൻ സാധിക്കില്ല എന്നതായിരുന്നു അവരുടെ ആവശ്യം. ഈ ബഹളങ്ങൾ തുടർന്നപ്പോൾ ലളിതകലാ അക്കാദമി സെക്രട്ടറി പോലീസിനെ വിളിച്ചു വരുത്തുകയും തുടർന്ന് നടന്ന ചർച്ചകളിൽ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ മറ്റൊരു കവാടത്തിലൂടെ മൃതദേഹം അകത്തു കൊണ്ടുവന്ന് പൊതുദർശനത്തിനു വെയ്ക്കാം എന്ന ഒത്തുതീർപ്പിൽ പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്തു.

അതിനുശേഷം ചില ഓൺലൈൻ പോർട്ടലുകളിൽ ഈ വാർത്തവന്നത് (http://bit.ly/2rX5y5D) ദളിതനായ അശാന്തന്റെ മൃതദേഹം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ പൊതുദർശനത്തിനു വെയ്ക്കുന്നത് തടഞ്ഞു എന്നാണ്. വായിക്കുന്നവർക്ക് തോന്നുക ദളിതർ അല്ലാത്തവരുടെ മൃതദേഹം അവിടെ പൊതുദർശനത്തിനു പതിവായി വെയ്ക്കാറുണ്ട് എന്നാവും. ഇതുസംബന്ധിച്ച ഡൂൾ ന്യൂസിൽ വന്ന വാർത്തയിൽ ആരോ ഈ രംഗങ്ങൾ ചിത്രീകരിച്ചത് പൂർണ്ണമായും ഉണ്ട്. അതിൽ തർക്കങ്ങൾക്കിടയിൽ കേൾക്കാൻ സാധിക്കുന്ന ഒരു കാര്യം ഉണ്ട്. ആറു കൊല്ലം മുൻപ് ഇതുപോലെ ഒരു സംഭവം ഉണ്ടായതാണെന്നും അതിനു ശേഷം പിന്നെ ഇപ്പോഴാണ് സംഭവിക്കുന്നത് എന്നും. ആറുകൊല്ലം മുൻപും തർക്കമുണ്ടായി. ഇനി ഇങ്ങനെ ഉണ്ടാകില്ല എന്ന ഒത്തുതീർപ്പ് അക്കാദമിയും ക്ഷേത്രം ഭരണസമിതിയും തമ്മിൽ ഉണ്ടായിരുന്നതാണ്. അതാണ് ലംഘിച്ചത്. 1989 വരെ പുരാവസ്തു വകുപ്പിന്റെ കീഴിൽ "പരീക്ഷിത് തമ്പുരാൻ മ്യൂസിയം" (http://bit.ly/2DTUYxZ) എന്ന പേരിൽ ആണ് ഇന്നത്തെ ഈ ആർട് ഗ്യാലറി അറിയപ്പെട്ടിരുന്നത്. 1989-ൽ ഒന്നാമത്തെ നില മാത്രം ലളിതകലാ അക്കാദമിയ്ക്ക് നൽകുകയും 1991-ൽ മുകളിലത്തെ നിലയിൽ ആർട്ട് ഗ്യാലറി തുടങ്ങുകയും പിന്നീട് 1992-ൽ പൂർണ്ണമായും അക്കാദമിയ്ക്ക് കൈമാറുകയുമാണ് ചെയ്തത്. അതിനു മുൻപ് പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ ഓഫീസായും, എൻ സി സി ഓഫീസായും എല്ലാം ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. അതിനും മുൻപ് രാജഭരണകാലത്ത് കൊച്ചി രാജാവിന്റെ അതിഥിമന്ദിരവും ദർബാറും ആയിരുന്നു.


(അശാന്തന്റെ മൃതദേഹം എറണാകുളം ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ പൊതുദർശനത്തിനു വെയ്ക്കുന്നത് സംബന്ധിച്ച തർക്കം ഡൂൾ ന്യൂസ് എന്ന ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ചതും ഈ തർക്കത്തെ കുറിച്ച് ദി ഹിന്ദു പത്രത്തിൽ വന്ന റിപ്പോർട്ടും മുകളിലെ വീഡിയോവിൽ കാണാം)

ഇവിടെ തർക്കം ക്ഷേത്രപരിസരത്തുള്ള, ഒരിക്കൽ ക്ഷേത്രഭൂമിയായിരുന്ന സ്ഥലത്ത് ക്ഷേത്രം തുറന്നിരിക്കുന്ന അവസരത്തിൽ ക്ഷേത്രകവാടത്തിനു അൻപതു മീറ്റർ മുൻപിൽ ഒരു മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതു സംബ്നധിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിലാണ്. അതിൽ ഒരിക്കലും പരാമർശന വിഷയമാകാത്ത ദളിത് എന്ന ഇഷ്യു കുത്തിത്തിരുകി പ്രശ്നങ്ങൾ സൃഷിക്കുവാൻ ഒരു കൂട്ടർ മനഃപൂർവ്വം ശ്രമം നടത്തുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവിടെ ആരുടെ മൃതദേഹം പൊതുദർശനത്തിനു വെച്ചാലും നാളെ ഇതേ തർക്കം ഉണ്ടാകും. ആറു വർഷം മുൻപ് തർക്കമുണ്ടായത് ആരുടെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണെന്നത് എനിക്കറിയില്ല. മുൻ മന്ത്രി ആയിരുന്ന ടി കെ രാമകൃഷ്ണന്റെ മൃതദേഹം ഇവിടെ പൊതുദർശനത്തിനു വെച്ചിട്ടുണ്ടെന്ന് പറഞ്ഞു കേട്ടു. ടിക കെ രാമകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചത് തൃപ്പൂണിത്തുറയിൽ ലായം ഗ്രൗണ്ടിൽ ആണെന്നാണ് വാർത്തകളിൽ (http://bit.ly/2ny4D6o) നിന്നും മനസ്സിലാക്കുന്നത്. ഈ വിഷയത്തിൽ സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുടെ 02/02/2018-ൽ വന്ന ഫേസ്ബുക്ക് പോസ്റ്റിൽ (http://bit.ly/2DYEQ1W) ഇതിനു മുൻപ് പ്രശസ്ത ചലച്ചിത്രസംവിധായകൻ ശശികുമാർ മരിച്ചപ്പോൾ (http://bit.ly/2E8XovG) അദ്ദേഹത്തിന്റെ മൃതദേഹം ദർബാർ ഹാൾ ഗ്രൗണ്ടിലെ ഓപ്പൺ സ്റ്റേജിൽ പൊതുദർശനത്തിനു വെയ്ക്കുന്നത് സംബന്ധിച്ചും തർക്കം ഉണ്ടായതായും അത് എന്ന് ജില്ലാകളക്ടർ ആയിരുന്നു ഷേക്ക് പരീത് ഇടപെട്ട് ഒത്തുതീർപ്പാക്കിയതായും പറയുന്നുണ്ട്. അതായത് ദ്രബാർ ഹാൾ ആർട് ഗ്യാലറിയിൽ ഇതിനു മുൻപ് ആരുടേയും ഭൗതികശരീരം പൊതുദർശനത്തിനു വെച്ചിട്ടില്ല എന്നുതന്നെ. 

ഇനി ഉള്ള ഒരു ചോദ്യം സർക്കാർ ഉടമസ്ഥതയിൽ ഉള്ള കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സ്ഥാപനത്തിന്റെ മുൻപിൽ രണ്ടു തവണ പുരസ്കാരം നൽകി സർക്കാർ ആദരിച്ച ഒരു വ്യക്തിയുടെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കരുതെന്ന് പറയാനുള്ള അവകാശം ആർക്കെങ്കിലും ഉണ്ടോ എന്നതാണ്. അത്തരം തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടുക തന്നെ വേണം. ഇവിടെ ക്ഷേത്രത്തിനു നേരെ മുൻപിൽ വരാത്തരീതിയിൽ മറ്റൊരു കവാടത്തിലൂടെ ഇതേ ആർട് ഗ്യാലറിയുടെ മറ്റൊരു ഭാഗത്ത് പൊതുദർശനം നടത്തുന്നതു സംബന്ധിച്ച് രമ്യമായ തീരുമാനം ഉണ്ടായി എന്നത് ശുഭകരമായി കാണുന്നു. ഇനി അതല്ല ക്ഷേത്രകവാടത്തിനു നേരെ മുൻപിൽ തന്നെ പന്തലിട്ട് അവിടത്തന്നെ ഇനിയും ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കാനാണ് ലളിതകലാ അക്കാദമിയുടെ തീരുമാനം എങ്കിൽ ആ രീതിയിൽ അവർ മുന്നോട്ട് പോകണം. അതിൽ എതിർപ്പുള്ളവർ കോടതിയേയോ പോലീസിനേയോ സമീപിക്കണം. അതൊക്കെ നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെ, ഒപ്പം ഇത്തരം വിഷയങ്ങളിൽ ഇല്ലാത്ത ദളിത് നിറം നൽകി ഇതിൽ നിന്നും മുതലെടുപ്പിനു ശ്രമിക്കുന്നവരേയും തിരിച്ചറിയണം.

Friday, 19 January 2018

യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ അണിചേരാം

സി പി എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് എറണാകുളത്ത് നടന്ന പ്രകടനങ്ങളുടേയും ആ പ്രകടനങ്ങളും സമ്മേളനവും സുഗമമായി നടക്കുന്നതിനു കൊച്ചി സിറ്റി പോലീസ് സ്വീകരിച്ച ഗതാഗതക്രമീകരണങ്ങളുടേയും ഫലമായുണ്ടായ കടുത്ത ഗതാഗതക്കുരുക്കിൽ നിന്നും ഞാൻ ഇതെഴുതിക്കൊണ്ടിരിക്കുന്ന ഈ പാതിരാത്രിയിലും ജനങ്ങൾ പൂർണ്ണമായും മോചിതരായിട്ടില്ല. പൊതു നിരത്തുകളിൽ പ്രകടനങ്ങളും എറണാകുളം നഗരത്തിൽ പൊതുസമ്മേളനങ്ങളും നടത്തുന്നതിനു ബഹുമാനപ്പെട്ട സുപ്രീംകോടതിയും ബഹുമാനപ്പെട്ട കേരളഹൈക്കോടതിയും നൽകിയ നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനം ആയിരുന്നു സി പി എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് എറണാകുളം നഗരത്തിൽ ഇന്നു നടന്ന പ്രകടനങ്ങളും ആ പ്രകടനങ്ങൾക്കായി കൊച്ചി സിറ്റി പോലീസ് നടത്തിയ ഗതാഗതക്രമീകരണവും. ഇതിന്റെ ദുരിതഫലം ഏറ്റവും കൂടുതലായി അനുഭവിച്ച ഒരു വിഭാഗം ആളുകൾ വൈപ്പിൻ ജനതയാണ്. വൈപ്പിനിൽ നിന്നും എറണാകുളം ഹൈക്കോടതി ജങ്ഷനിൽ സർവ്വീസ് അവസാനിപ്പിക്കാൻ അനുവാദമുള്ള ബസ്സുകൾ രണ്ടു കിലോമീറ്റർ മുൻപ് ബോൾഗാട്ടിയിൽ വെച്ച് സർവ്വീസ് അവസാനിപ്പിക്കണം എന്നായിരുന്നു പോലീസ് നിർദ്ദേശം. അതിന്റെ ഫലമായി വൈപ്പിൻ നിവാസികൾക്ക് ഹൈക്കോടതി ജങ്ഷനിൽ നിന്നും ബോൾഗാട്ടി വരെ നടക്കേണ്ടി വന്നു ചിലർക്കാകട്ടെ അത് കച്ചേരിപ്പടിയിൽ നിന്നും ബോൾഗാട്ടി വരെ ആയിരുന്നു. എറണാകുളത്തിന്റെ പ്രധാന റോഡുകളിൽ ഒന്നായ എം ജി റോഡിൽ മെട്രോ നിർമ്മാണങ്ങൾ നടക്കുന്നതിനാൽ നിലവിൽ നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ട്. അതിനു സമാന്തരമായ പാർക്ക് അവന്യുവിലൂടേയും ഷണ്മുഖം റോഡിലൂടേയും പോകേണ്ട വാഹനങ്ങൾ കൂടി എം ജി റോഡിലേയ്ക്കും ഇടറോഡുകളിലേയ്ക്കും തിരിച്ചു വിട്ടതോടെ നഗത്തിലെ ഗതാഗതക്കുരുക്ക് അതിന്റെ പാരമ്യത്തിൽ എത്തി

ജാഥകളെ തുടർന്ന് ഗതാഗതക്കുരുക്കിൽ
ആയ പാർക്ക് അവന്യു, ഷണ്മുഖം റോഡ്,
എബ്രാഹം മടമാക്കൽ റോഡ്, ചത്യാത്ത് റോഡ്
ഗോശ്രീപാലം1, കണ്ടെയ്നർ റോഡ്

രണ്ട് ജാഥകൾ ആണ് സി പി എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്നത്. ഒന്ന് ചത്യാത്ത് റോഡ് ആരംഭിക്കുന്ന ഒന്നാം ഗോശ്രീ പാലത്തിന്റെ ജങ്ഷനിൽ നിന്നും അബ്രാഹം മാടമാക്കൽ റോഡ് ഹൈക്കോടതി ജങ്ഷൻ വഴി മറൈൻ ഡ്രൈവിൽ സമാപിച്ചതും. രണ്ടാമത്തേത് രാജേന്ദ്രമൈതാനിയിൽ നിന്നും ആരംഭിച്ച് മറൈൻ ഡ്രൈവിൽ അവസാനിച്ചതും. എബ്രഹം മാടമാക്കൽ റോഡ് വഴിയുള്ള ജാഥ ഉപേക്ഷിച്ച് രാജേന്ദ്രമൈതാനിയിൽ നിന്നും ആരംഭിക്കുന്ന ഒരു ജാഥ ഷണ്മുഖം റോഡിന്റെ പടിഞ്ഞാറുഭാഗം മാത്രം ഉപയോഗപ്പെടുത്തി മറൈൻഡ്രൈവിലെ സമ്മേളനവേദിയിൽ എത്തുന്ന വിധമായിരുന്നു ക്രമീകരണം എങ്കിൽ ഇത്രയും ആളുകൾക്ക് (ചുരുങ്ങിയ പക്ഷം വൈപ്പിൻ നിവാസികൾക്ക് എങ്കിലും) അധികം ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല. 

ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട്
കൊച്ചി സിറ്റിപോലീസിന്റെ പത്രക്കുറിപ്പ്
ഷണ്മുഖം റോഡിന്റെ കിഴക്കു ഭാഗം ഒരു ഡയറക്ഷനിൽ (towards south) സാധാരണപോലെ ഗതാഗതത്തിനും ഉപയോഗിക്കാമായിരുന്നു. അങ്ങനെ വരുമ്പോൾ സൗത്തിൽ നിന്നും മേനക വഴി വരേണ്ടുന്ന വാഹനങ്ങൾ പള്ളിമുക്കിൽ നിന്നും തിരിച്ചുവിട്ടാൽ മാത്രം മതിയാകുമായിരുന്നു. വൈപ്പിൻ നിവാസികൾക്ക് കച്ചേരിപ്പടിയിൽ നിന്നും ഹൈക്കോടതി വരെ നടന്നാൽ മതിയായിരുന്നു. കലൂർ ഭാഗത്തുനിന്നും മേനക വഴി സൗത്തിലേയ്ക്കുള്ള ഗതാഗതം തടസ്സപ്പെടാത്തതിനാൽ ആ വഴി വരുന്നവർക്ക് നേരെ ഹൈക്കോടതി ജങ്ഷനിൽ ഇറങ്ങുകയും ചെയ്യാം. അതുപോലെ കണ്ടെയ്നർ റോഡ്, ഗോശ്രീ പാലങ്ങൾ വഴി വരുന്ന വാഹനങ്ങൾക്ക് ഹൈക്കോടതി ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാധവ ഫാർമസി ജങ്ഷനിൽ എത്തി എം ജി റോഡിലേയ്ക്കും സൗത്തിലേയ്ക്കും പോകാൻ സാധിക്കുമായിരുന്നു. അങ്ങനെ ഒന്നുമല്ലാതെ ഗോശ്രീ റോഡിൽ നിന്നുള്ള സ്വകാര്യബസ്സുകൾ ബോൾഗാട്ടി വരെ വന്നാൽ മതിയെന്നും അബ്രാഹം മാടമാക്കൽ റോഡ് വഴി ഗതാഗതം തടയാനും ഉള്ള കൊച്ചി പോലീസിന്റെ നിലപാടാണ് വൈപ്പിൻ നിവാസികളുടെ ഈ ദുരിതത്തിനുള്ള ഒരു കാരണം റോഡിലൂടെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രകടനങ്ങൾക്ക് അനുമതി നൽകരുതെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ട് (Dejo Kappen vs State of Kerala, W.P(C) No.32429 of2011). കേരള ഹൈക്കോടതി ഉത്തരവിൽ നിന്നും
11. So far as Section 5(1)(d) is concerned, we have already stated that right to take out procession on public roads is covered by Full Bench decision of this court confirmed by the Honourable Supreme Court wherein the finding is that procession should be permitted on one side of the road by allowing free flow of traffic on the other side. However, we wish wisdom should prevail upon the enlightened political and religious leaders and they should not risk the life of the public by leading them in procession on the road along with dangerous traffic. We wish atleast this time the State will notice the "Lakshman Rekha" contained in Article 13(2) so that they don't repeat another legislative misadventure in this direction.
500 ആളുകളിൽ കൂടുതൽ പങ്കെടുക്കുന്ന പ്രകടനങ്ങൾ എറണാകുളം നഗരത്തിൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് INSTITUTE OF SOCIAL WELFARE സമർപ്പിച്ച ഹർജിയിൽ 22/06/2010-ൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ (WP(C).No. 2636 of 2010(S)) ഷണ്മുഖം റോഡുൾപ്പടെയുള്ളവയിലെ ഗതാഗതം തടസ്സപ്പെടാതെ നോക്കണം എന്നും കോടതി പറയുന്നുണ്ട്. കേരളഹൈക്കോടതി ഉത്തരവിൽ നിന്നും
We are in complete agreement with the view expressed by Police Commissioner that if people in excess of the capacity of the ground where they assemble are allowed entry in the City, the same will lead to complete confusion and blockade of roads. We therefore feel one another condition is required to be added to Ext.P1 judgment, that is, the applicant who seeks permission to hold meeting or procession should state the approximate anticipated number of persons participating the meeting or procession and the ground or place where they are going to assemble.

The Police Commissioner or Superintendent of Police, or the Police Officer concerned, should assess the capacity for comfortable entry and seating of people in such ground and permission to hold procession or meeting should be issued only to so much of the number of persons and police will ensure that entry to the City is limited to such number of persons. In fact at entry levels in the City, police can provide checking of vehicles so that unnecessary vehicles can be prevented. The above shall be in addition to the directions contained in Ext.P1 judgment which shall be followed by respondents 1 to 3.

ഈ നിർദ്ദേശങ്ങൾ എല്ലാം ഇന്ന് ലംഘിക്കപ്പെട്ടു.



രാത്രിയിലും നിശ്ചലമായ എറണാകുളത്തെ ഗതാഗതം ആണ് മുകളിലെ വീഡിയോവിൽ. (കടപ്പാട് വീഡിയോ അയച്ചു തന്ന സുഹൃത്തിനു) ഇനിയും ഇത്തരം അനുഭവങ്ങൾ ഇല്ലാതാവണമെങ്കിൽ കോടതി തന്നെ ശരണം. ഇന്നത്തെ ദുരനുഭവങ്ങൾ കോടതിയെ അറിയിക്കു. ഈ വിഷയത്തിൽ രണ്ട് അപേക്ഷകൾ ഇ-മെയിൽ (hckerala@nic.in) മുഖാന്തരം ഞാൻ അയച്ചിരുന്നു. ഊമക്കത്തുകൾ പോലും ഫയലിൽ സ്വീകരിച്ച് നടപടികൾ സ്വീകരിച്ച ചരിത്രം കേരള ഹൈക്കോടതിയ്ക്ക് ഉണ്ട്. ഇമെയിലും സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. വൈപ്പിനിലെ അഭിഭാഷകർ ആരെങ്കിലും ഉണ്ട് എങ്കിൽ ഉത്തരവുകളുടെ ലംഘനം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരൂ. 

സമ്മേളനം കഴിഞ്ഞിട്ടും രാത്രി 11 മണി
സമയത്തും ഗോശ്രീപാലത്തിലെ ഗതാഗതക്കുരുക്ക്

മൂന്നും നാലും മണിക്കൂർ ഗതാഗതക്കുരുക്കിൽ പെട്ടാണ് പലരും ഇന്ന് വീടണഞ്ഞത്. ഇതെഴുന്ന അവസരത്തിൽ രാത്രി 11 മണി സമയത്തും ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്ക് മുകളിലെ ഗൂഗിൾ മാപ്പിൽ കാണാം.  ഒരുമിച്ചു ശ്രമിച്ചാൽ ഇത്തരം ദുരനുഭവങ്ങൾ ഇനിയും ഉണ്ടാകാതെ നോക്കാം. ഒത്തൊരുമിച്ച സമരത്തിലൂടെ പലതും നേടിയവരാണ് നമ്മൾ. ഇതും നിയമപരമായി നീങ്ങിയാൽ നേടിയെടുക്കാവുന്നതേയുള്ളു. പരമാവധി ഷെയർ ചെയ്യുക. ഇനിയും ഇത്തരം നിയമലംഘനങ്ങളിൽ നിന്നും രക്ഷനേടാൻ നമുക്ക് ഒരുമിച്ചു നീങ്ങാം.

കൂട്ടിച്ചേർക്കൽ 1 (19/01/2018 മാതൃഭൂമി റിപ്പോർട്ട്)

ഇന്നലെ നടന്ന സമ്മേളനത്തിനു വേണ്ടി പോലീസ് നടത്തിയ ഗതഗതക്രമീകരണം എറണാകുളത്ത് ഉണ്ടാക്കിയ ഗതാഗതക്കുരുക്കിനെ കുറിച്ചും ആ കുരുക്കിൽ അകപ്പട്ടെ ഗർഭിണിയായ സ്ത്രീയുടെ ദുരവസ്ഥയെക്കുറിച്ചും ഇന്നത്തെ മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ. മാതൃഭൂമി റിപ്പോർട്ട് ഇവിടെ വായിക്കാം.


കൊച്ചി: സി.പി.എം ജില്ലാ സമ്മേളനം നടന്ന കൊച്ചി മറൈന്‍ ഡ്രൈവില്‍ പ്രസവ വേദന അനഭവിച്ച് യുവതി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയത് അരമണിക്കൂര്‍. മറൈന്‍ ഡ്രൈവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ജില്ലാ സമ്മേളനം നടന്നത്. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിലാണ് ഗര്‍ഭിണി കുടുങ്ങിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജനങ്ങളും പോലീസും രംഗത്തെത്തി ഇവര്‍ സഞ്ചരിച്ച വാഹനം കടന്നു പോകാന്‍ വഴിയൊരുക്കി. എന്നിട്ടും മൂന്നു മിനുട്ടുകൊണ്ട് ഓടിയെത്താവുന്ന ബോള്‍ഗാട്ടി ജങ്ക്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂറെടുത്തു. പറവൂര്‍ ഭാഗത്തു നിന്നെത്തിയ വാഹനമാണ് ട്രാഫിക് ബ്ലോക്കില്‍ പെട്ടത്. മറൈന്‍ ഡ്രൈവിന് ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളും വാഹനങ്ങളുമാണ് ഇന്നലെ നഗരത്തിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കുടുങ്ങി. കൂടുതല്‍ പേര്‍ എത്തിച്ചേരുന്ന സമ്മേളനങ്ങള്‍ നടത്താന്‍ നഗരത്തിന് പുറത്ത് നിരവധി സ്ഥലങ്ങളുള്ളപ്പോള്‍ നഗരസിരാകേന്ദ്രമായ മറൈന്‍ ഡ്രൈവ് തിരഞ്ഞെടുക്കുന്നതിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിട്ടുണ്ട്.

Thursday, 4 January 2018

ബസ്സുകളിലെ വാതിലുകൾ




ഇന്നത്തെ മനോരമയിൽ നിന്നുള്ള വാർത്ത. കൊച്ചിയിൽ ഇത്തരം വാർത്തകൾ ഇതിനു മുൻപും ധാരാളം കേട്ടിട്ടുണ്ട്. വാതിൽ ഇല്ലാത്ത ബസ്സിൽ നിന്നും തെറിച്ചു വീണ് ആളുകൾ മരിക്കുന്നത് സംബന്ധിച്ച്. ഇവിടെ അത് ഗർഭിണി ആയിപ്പോയി. അവർ മരിക്കുകയും അവരുടെ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുകയും ചെയ്തു. തീർത്തും സങ്കടകരം തന്നെയാണ് ഇത്തരത്തിലുള്ള ഓരോ മരണവും.

പല സുഹൃത്തുക്കളും ആ സ്ത്രീയ്ക്ക് സീറ്റ് ലഭിക്കാഞ്ഞതുകൊണ്ടാണ് അപകടം എന്ന് പറയുന്നത് കണ്ടു. സീറ്റ് ലഭിച്ചിരുന്നു എങ്കിൽ അവർ അപകടത്തിൽ പെടില്ലായിരുന്നു. മറ്റാർക്കെങ്കിൽ അപകടം സംഭവിക്കുമായിരുന്നു. ഇവിടെ വിഷയം ഡോർ ഉണ്ടായിട്ടും അത് തുടന്നിട്ട് ബസ്സുകൾ സർവ്വീസ് നടത്തുന്നതാണ്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനു ബസ്സുകളിൽ ഡ്രൈവർ പ്രവർത്തിപ്പിക്കുന്ന ന്യുമാറ്റിക് ഡോറുകൾ വേണമെന്ന ആവശ്യത്തിനു സർക്കാരുകൾ മുഖം തിരിക്കുന്നതാണ് ഇവിടെ പ്രധാനപ്രശ്നം. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് സർക്കാർ ആണെന്ന് ഞാൻ പറയും. കൃത്യമായി പറഞ്ഞാൽ ഉമ്മൻ ചാണ്ടി സർക്കാർ. പിന്നെ ഇപ്പോഴത്തെ വിജയൻ സർക്കാരും എറണാകുളം ആർ ടി എ കൊച്ചിയിൽ ഇത്തരം അപകടങ്ങൾ വർദ്ധിച്ചപ്പോൾ എല്ലാ ബസ്സുകൾക്കും വാതിൽ നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. അതിനെതിരെ ബസ്സുടമകൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയെ സമീപിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റി എറണാകുളം ആർ ടി എ യുടെ ഈ തീരുമാനം സ്റ്റേ ചെയ്തു. നിയമം അങ്ങനെ പറയുന്നില്ല അത്രെ. അതിനെതിരെ എറണാകുളം ആർ ടി എ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി എങ്കിലും അന്നത്തെ സർക്കാർ അനുവദിച്ചില്ല. നിയമം ഇല്ലാത്തതിനാൽ ഹൈക്കോടതിയിൽ പോയിട്ടും കാര്യമില്ല എന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ വർഷം ആറുകഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷയെ കരുതി നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറല്ല. എല്ലാ ബസ്സുകൾക്കും ഡ്രൈവർ ഓപ്പറേറ്റഡ് ന്യുമാറ്റിക് ഡോർ സ്ഥാപിക്കണം എന്നതാണ് എറണാകുളം ആർ ടി എയുടെ നിർദ്ദേശം. കേരള ഹൈക്കോടതിയിൽ ഈ കേസ് നിലവിൽ പെന്റിങ്ങാണ്. അതിലും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നു.

സീറ്റു സംവരണം എന്നത് ഈ വിഷയത്തിൽ പരിഹാരമേ അല്ല. എളുപ്പം ഇങ്ങനെ ഓരോ സീറ്റ് സംവരണം നൽകി ആളുകളെ സുഖിപ്പിക്കലാണല്ലൊ. നിലവിൽ 60% അധികം സംവരണം ഉണ്ട് ബസ്സിലെ സീറ്റുകൾക്ക്. ആകെ സംവരണം 50% കൂടുതൽ ആവരുതെന്ന നിർദ്ദേശം ബസ്സിലെ സീറ്റുകളുടെ കാര്യത്തിൽ ബാധകമല്ലെന്ന് തോന്നുന്നു. തോന്നിയ പടി എല്ലാവർക്കും സംവരണം ചെയ്തുകൊടുത്താൽ മതിയല്ലൊ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുതിർന്ന പൗരന്മാർക്കുള്ള സീറ്റ് ആദ്യം 5% സ്ത്രീകൾക്കും 5% പുരുഷന്മാർക്കും എന്നാക്കി. പിന്നെ അത് 10% വീതമാക്കി (G. O. (P)No.11/2013/Tran Dated 13/02/2013) . അതുപോലെ ഭിന്നശേഷിക്കാർക്ക് 2.5% സ്ത്രീ, 2.5% പുരുഷൻ (G. O.(P)No.5/2012/Tran Dated 02/02/2012). അമ്മയും കുഞ്ഞും ഒരു സീറ്റ്. ഇപ്പോൾ ദാ ഗർഭിണിയ്ക്കും 1 സീറ്റ് ഉണ്ടത്രേ. ജനറൽ സീറ്റുകൾ ഇത്ര ശതമാനം വേണം എന്ന് നിയമം നിഷ്കർഷിക്കുന്നുണ്ടോ ആവോ? പല സ്വകാര്യബസ്സുകളിലും സംവരണസീറ്റുകൾ കഴിഞ്ഞാൽ ആകെ നാലു അല്ലെങ്കിൽ ആറ് സീറ്റാണ് ബാക്കി പൊതുവിഭാഗത്തിനായി അവശേഷിക്കുക. പെർമിറ്റിൽ പറയുന്ന അത്രയും സീറ്റുകൾ ഇല്ലെങ്കിൽ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാവാറും ഇല്ല. പൊതുസീറ്റുകൾ കുറവുള്ള പല ബസ്സുകളെക്കുറിച്ചു ഞാൻ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ട്. എന്നിട്ടും നടപടി ഉണ്ടായി കണ്ടില്ല.

Sunday, 24 December 2017

ചാന്തുപൊട്ടും ഉനൈസും പാർവതിയും

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് സിനിമയിലെ സൂപ്പർസ്റ്റാറുകൾ സമൂഹത്തിൽ അടിച്ചേല്പിക്കുന്ന സ്ത്രീ വിരുദ്ധത, ലൈംഗീകന്യൂനപക്ഷവിരുദ്ധത എന്നിവ. ഈ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് അഭിനേത്രി ആയ പാർവതി ഒരു പരിപാടിയിൽ കസബ എന്ന മലയാള ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പോലീസ് കഥാപാത്രം അതേ ചിത്രത്തിലെ മറ്റൊരു സ്ത്രീ പോലീസ് കഥാപാത്രത്തോട് ചിത്രത്തിലെ ഒരു രംഗത്ത് പെരുമാറുന്ന രീതി പാർവതിയെ വല്ലാതെ വേദനിപ്പിച്ചു എന്നും അത്തരം രംഗങ്ങൾ അവർ പ്രതീക്ഷിക്കുന്നില്ല എന്നുമുള്ള അഭിപ്രായം പങ്കുവെച്ചതിനെ തുടർന്നാണ്. ഇതെതുടർന്ന് ഇത്തരം നിരവധി രംഗങ്ങളെപ്പറ്റി സാമൂഹ്യമാദ്ധ്യമങ്ങളിൽ വിശദമായ വിമർശനാത്മകമായ ചർച്ചകൾ നടന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് മുഹമ്മദ് ഉനൈസ് എന്ന വ്യക്തി ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് ഫേസ് ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പ്. അതിനെ തുടർന്ന് മലയാളം സിനിമാലോകത്തിനു വേണ്ടി മുഹമ്മദ് ഉനൈസിനോട് മാപ്പുചോദിച്ചുകൊണ്ട് പാർവ്വതി ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഉനൈസിനു ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ ഉണ്ടായ ദുരനുഭവങ്ങളെ നിഷേധിക്കാൻ വേണ്ടിയല്ല എന്റെ ഈ കുറിപ്പ്. മറിച്ച് ഉനൈസിന്റെ കുറിപ്പ് വായിച്ച നടി പാർവതി സിനിമലോകത്തിനു വേണ്ടി ഉനൈസിനോട് മാപ്പ് ചോദിച്ചതിനെ കുറിച്ചാണ്. അങ്ങനെ മാപ്പ് ചോദിച്ചതിനോട് ഞാൻ വിയോജിക്കുന്നു എന്നറിയിക്കാനാണ്. സിനിമ തീർച്ചയായും ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമം തന്നെയാണ്. ഉനൈസിന്റെ ആ വാദം അംഗീകരിക്കുന്നു. ചാന്ത്പൊട്ട്എന്ന സിനിമ പൂർണ്ണമായും ഞാനും കണ്ടിട്ടില്ല. പല അവസരങ്ങളിലായി സിനിമയുടെ 80% ഭാഗങ്ങൾ കണ്ടിട്ടുണ്ടാവും. ആ സിനിമയിൽ ഞാൻ മനസ്സിലാക്കിയിടത്തോളം സ്ത്രൈണമായ ചേഷ്ടകൾ പ്രകടിപ്പിക്കുന്ന ദിലീപിന്റെ കഥാപാത്രത്തിനു നേരിടേണ്ടി വരുന്ന ജീവിത ദുരന്തങ്ങൾ ആണ് ആ കഥയുടെ അടിസ്ഥാനം. ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രാൻസ്ജന്ററോ, ഹോമോസെക്ഷ്വൽ ആയ വ്യക്തിയോ അല്ല. അമ്മൂമ്മ പെൺകുട്ടി വേണം അവരുടെ മോഹം കൊണ്ട് (അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ കൊമ്പനാണെങ്കിലും കണ്ണേ, അമ്മൂമ്മ പൂതിയാൽ ഈ കുഞ്ഞുകാതിലായ് രാധ എന്നാദ്യമായെ ചൊല്ലാം) രാധ എന്ന് വിളിച്ചു പെൺകുട്ടിയെ പോലെ അണിയിച്ചൊരുക്കി വളത്തിയതുകൊണ്ട് അയാൾക്കുണ്ടാകുന്ന ഒന്നാണ് പെരുമാറ്റത്തിലെ സ്ത്രൈണ സ്വഭാവം. പറഞ്ഞു വന്നത് ലൈംഗീകന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന വ്യക്തികൾക്ക് (ആ കഥയിലെ കഥാപാത്രം ലൈംഗീകന്യൂനപക്ഷം അല്ലെങ്കിലും) പൊതുവിൽ സമൂഹത്തിൽ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ തന്റെ ചിത്രത്തിലൂടെ കാട്ടുകയാണ് അതിന്റെ ശില്പികൾ ചെയ്യുന്നത്.  ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ബെന്നി പി നായരമ്പലം എന്ന എന്റെ നാട്ടുകാരൻ (വൈപ്പിൻകരക്കാരൻ) തന്നെയാണ് ചെയ്തിരിക്കുന്നത്. കാർത്തികേയൻ എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി "അറബിക്കടലും അത്ഭുതവിളക്കും" എന്ന പേരിൽ രാജൻ പി ദേവിനു വേണ്ടി ബെന്നി പി നായരമ്പലം രചിച്ച നാടകം ആണ് പിന്നീട് "ചാന്തുപൊട്ട്" എന്ന സിനിമയാകുന്നത്. നാടകത്തിൽ രാധാകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ റോൾ ചെയ്തതും ബെന്നി പി നായരമ്പലം ആയിരുന്നു. സിനിമയിലെ രാധാകൃഷ്ണനെ പോലെ ഒരു തിരിച്ചുവരവ് യഥാർത്ഥ ജീവിതത്തിൽ കാർത്തികേയനില്ലായിരുന്നു. മാനസീക വിഭ്രാന്തി പിടിപെട്ട് കാർത്തികേയൻ എവിടെയോ പോയ്മറഞ്ഞു. ലൈഗീകന്യൂനപക്ഷവിഭാഗങ്ങളിൽ പെടുന്നവർക്ക് (ആ ചിത്രത്തിലെ നായകകഥാപാത്രമായ രാധാകൃഷ്ണൻ അത്തരം വിഭാഗത്തിൽ പെടുന്ന ആൾ അല്ലെങ്കിലും) സമൂഹത്തിൽ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ തങ്ങളുടെ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് ചാന്തുപൊട്ടിന്റെ ശില്പികൾ ചെയ്തത്.  

സിനിമ ജനങ്ങളെ സ്വാധീനിക്കുന്ന മാദ്ധ്യമം ആണെന്ന ഉനൈസിന്റെ ആ വാദം അംഗീകരിക്കുന്നു. ഉനൈസിനുണ്ടായ അനുഭവങ്ങൾ നിഷേധിക്കുകയല്ല, മറിച്ച് അത്തരം ഒരു അനുഭവം ഉണ്ടാകത്തക്കവിധത്തിലുള്ള സന്ദേശങ്ങൾ ഒന്നു ആ സിനിമ നൽകുന്നില്ല എന്നുമാണ് ഞാൻ പറഞ്ഞത്. ചാന്തുപൊട്ട് എന്ന സിനിമയുടെ പേരിൽ ഉനൈസിനോട് മലയാളസിനിമാലോകം മൊത്തം മാപ്പു ചോദിക്കേണ്ട ഒന്നും ആ സിനിമയിൽ ഇല്ല. ചാന്തുപൊട്ട് എന്ന ചിത്രം രാധാകൃഷ്ണന്റെ സമരമാണ് (struggle) മറ്റുള്ളവരെപ്പോലെ ജീവിക്കാൻ തനിക്കും അവകാശമുണ്ടെന്ന് സ്ഥാപിക്കാനുള്ള സമരം. ചില ലൈംഗീകന്യൂനപക്ഷവിഭാഗങ്ങൾക്ക് സമൂഹത്തിൽ നിന്നുണ്ടാകുന്ന അവഗണനയും അവഹേളനങ്ങളും രാധാകൃഷ്ണന്റെ അനുഭവങ്ങളിലൂടെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. എന്നിട്ടും ആ ലൈംഗീകന്യൂനപക്ഷങ്ങളെ അവഹേളിക്കാൻ സമൂഹത്തിലെ ചിലർ ആ ചിത്രത്തിന്റെ പേരുൾപ്പടെയുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നു എങ്കിൽ കുഴപ്പം ചിത്രത്തിന്റേതല്ല, അത്തരത്തിൽ ആളുകളെ അവഹേളിക്കുന്ന വ്യക്തികളുടേതാണ്. അതിനു പാർവതിയ്ക്കു മാത്രമല്ല  ആ വ്യക്തികൾ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ഉനൈസിനോട് മാപ്പ് ചോദിക്കാം. അല്ലാതെ മലയാള സിനിമയുടെ പേരിൽ മാപ്പു ചോദിക്കേണ്ട ആവശ്യം ഇല്ല എന്നതു തന്നെയാണ് എന്റെ നിലപാട്.

Tuesday, 28 November 2017

അഖിലയ്ക്ക് തുടർ പഠനത്തിനു അനുമതി

അഖില കേസിൽ വളരെ പ്രധാനപ്പെട്ട രണ്ട് സംഭവങ്ങൾ ഇന്ന് സുപ്രീംകോടതിയിൽ നടന്നു. കോടതി അഖിലയുമായി സംസാരിച്ചു. അഖിലയ്ക്ക് പറയാനുള്ളത് അടച്ചിട്ട കോടതിമുറിയിൽ കേൾക്കണം എന്ന് അശോകന്റേയും എൻ ഐ എയുടേയും അഭിഭാഷകർ ശക്തമായ വാദം ഉന്നയിച്ചു എങ്കിലും കോടതി അത് നിരാകരിച്ചു. തുറന്ന കോടതിയിൽ തന്നെ അഖിലയ്ക്ക് പറയാനുള്ളത് കോടതി കേട്ടു. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് അഖില പറഞ്ഞപ്പോൾ കോടതിയുടെ ചോദ്യങ്ങളും അഖിലയുടെ മറുപടിയും തർജ്ജമചെയ്യാൻ സംസ്ഥാനസർക്കാരിന്റെ അഭിഭാഷകൻ ആയ വി ഗിരിയെ കോടതി ചുമതലപ്പെടുത്തി. അങ്ങനെ അഖിലയോട് വിദ്യാഭ്യാസത്തെ പറ്റിയും ഭാവിപരിപാടികളെക്കുറിച്ചു എല്ലാം ചോദിച്ച കോടതി തുടർന്നു പഠിക്കണമെന്ന് അഖിലയുടെ ആവശ്യം അംഗീകരിച്ചു. അഖിലയുടെ തുടർ പഠനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ അഖില മുൻപ് പഠിച്ചിരുന്ന സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കൽ കോളേജിനു കോടതി നിർദ്ദേശം നല്കി. സർവ്വകലാശാലയുമായി ബന്ധപ്പെട്ട് അതിനുള്ള നടപടികൾ കോളേജ് അധികാരികൾ തന്നെ സ്വീകരിക്കണം. അഖിലയുടെ താമസത്തിനുള്ള സൗകര്യം ഒരുക്കണം. അതിനു ഒരു മുറിയോ ഷെയർ ചെയ്യുന്ന മുറിയോ ആകാം. ഹോസ്റ്റലിൽ മറ്റുകുട്ടികൾക്ക് ബാധകമായ എല്ലാ നിയമങ്ങളും അഖിലയ്ക്കും ബാധകമായിരിക്കും. അഖിലയുടെ പഠനത്തിന്റേയും താമസത്തിന്റേയും ചെലവ് കേരളസർക്കാർ വഹിക്കണം. അഖിലയുടെ സുരക്ഷ തമിഴ്നാട് പോലീസിന്റെ ചുമതല ആയിരിക്കും. അഖിലയുമായി ബന്ധപ്പെട്ട അഡ്മിഷൻ, താമസം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങൾക്കും കോളേജ് ഡീനിനു കോടതിയെ സമീപിക്കാവുന്നതാണ്. അച്ഛനോടൊപ്പമോ ഷെഫിൻ ജഹാനൊപ്പമോ പോകാൻ അഖിലയെ അനുവദിച്ചില്ല. കോളേജ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട കോടതി അതുവരെ അഖിലയ്ക്ക് കേരള ഹൗസിൽ തുടർന്നും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ കേരളത്തിന്റെ അഭിഭാഷകനായ വി ഗിരിയ്ക്ക് നിർദ്ദേശം നൽകി.

രണ്ടാമത്തേത് 16/08/2017-ൽ ഈ കേസിൽ എൻ ഐ എ അന്വേഷണത്തിനു സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണം എന്ന ഷെഫിൻ ജഹാന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല എന്നതാണ്. നിയമാനുസൃതമായ അന്വേഷണവുമായി എൻ ഐ എയ്ക്ക് മുൻപോട്ട് പോകാം എന്ന് കോടതി അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം ഇന്നത്തെ ഉത്തരവിൽ വ്യക്തമാക്കി. 

തികച്ചും ഉയർന്ന നീതിബോധത്തോടെയുള്ളതാണ് ഇന്നത്തെ ഈ വിധിന്യായം എങ്കിലും ഇതിൽ വ്യക്തതയില്ലാത്ത പല വിഷയങ്ങളും ഉണ്ടെന്ന് ഞാൻ കരുതുന്നു. അഖിലയെ കാണാൻ ആർക്കെല്ലാം അനുവാദം ഉണ്ട്? അഖിലയ്ക്ക് മുഴുവൻ സമയവും ക്യാമ്പസ്സിൽ സംരക്ഷണം നൽകേണ്ടതുണ്ടോ? അഖിലയുടെ യാത്രകൾ എവിടെയ്ക്കൊക്കെ ആകാം? ക്യാമ്പസ്സിനു വെളിയിൽ പോകുന്നതിനും മറ്റുമുള്ള അനുവാദം അഖിലയ്ക്ക് ഉണ്ടോ? പതിനൊന്നുമാസത്തെ സമയമാണ് ഹൗസർജൻസി പൂർത്തിയാക്കുന്നതിനു വേണ്ടത്. അഖിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ ആവശ്യമുണ്ടെങ്കിൽ കോളേജ് ഡീനിനു കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ അഖിലയുടെ രക്ഷാകർതൃത്വം ആർക്കാണെന്നത് ഈ വിധിയിൽ ഇല്ല. അങ്ങനെ പല സംശയങ്ങൾ ഉള്ളതിനാൽ അതിൽ വ്യക്തതകൾ ആവശ്യപ്പെട്ടുള്ള ഹർജികൾ അടുത്ത ദിവസങ്ങളിൽ തന്നെ കോടതിയിൽ എത്തും എന്ന് കരുതുന്നു

ഇന്നത്തെ കോടതിവിധി ഇവിടെ വായിക്കാം

Sunday, 26 November 2017

അഖിലകേസ് സുപ്രീംകോടതി അഖിലയെ കേൾക്കുമ്പോൾ

അങ്ങനെ നാളെ അഖിലയ്ക്ക് പറയാനുള്ളത് സുപ്രീംകോടതി കേൾക്കുന്നു. കേരളഹൈക്കോടതിയിൽ പറഞ്ഞതിൽ നിന്നും കാര്യമായ വ്യത്യാസമുള്ള വസ്തുതകൾ ഒന്നും സുപ്രീം കോടതിയിലും പറയാൻ അഖിലയ്ക്ക് ഉണ്ടാകും എന്ന് കരുതുന്നില്ല. അശോകനും പൊന്നമ്മയ്ക്കും ഒപ്പം ഇത്രയും നാൾ താമസിച്ചപ്പോൾ പലർക്കും ഉണ്ടായിരുന്ന സംശയം അഖിലയിൽ മാറ്റങ്ങൾ ഉണ്ടാകുമോ, അഖിലയെ അശോകൻ അപായപ്പെടുത്തുമോ എന്നതായിരുന്നു. അശോകൻ കേരളഹൈക്കോടതിയിൽ പറഞ്ഞതുപോലെ മകൾ ഏത് മതം തിരഞ്ഞെടുക്കുന്നു എന്നത് അദ്ദേഹത്തിനു വിഷയം അല്ല. ഇസ്ലാം മതം അനുഷ്ടിച്ച് ജീവിക്കാനുള്ള സൗകര്യം മകൾക്ക് തന്റെ വീട്ടിൽ ഒരുക്കാം എന്നത് അശോകൻ ഹൈക്കോടതിയിലും പറഞ്ഞകാര്യമാണ്. മകൾ രാജ്യം വിട്ടു അപകടകരമായ സ്ഥലങ്ങളിലെത്തപ്പെടുമോ, തീവ്രവാദപ്രവർത്തകരുടെ കൈയ്യിൽ എത്തപ്പെടുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. അതുകൊണ്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അശോകന്റെ കൈയ്യിൽ നിന്നും അഖിലയെ തട്ടിയെടുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു 19നു നടത്തിയ തട്ടിക്കൂട്ട് കല്ല്യാണം എന്നു തന്നെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. കളവായ കാര്യങ്ങൾ രേഖപ്പെടുത്തിയ, മുസ്ലീം ആണെന്നതിനു നിയമപരമായ ഒരു രേഖയും സമർപ്പിച്ചിട്ടില്ലാത്ത ഒരാളുടെ ഇസ്ലാമിക ആചാരപ്രകാരം നടന്ന വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയും ശരിയാണെന്നു തന്നെ ആണ് എന്റെ അഭിപ്രായം. ആ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹവും. അഖിലയ്ക്ക് ഷെഫിൻ ജഹാനെ വിവാഹം കഴിക്കാനോ വിവാഹം കഴിക്കാതെ തന്നെ അയാൾക്കൊപ്പം ജീവിക്കാനോ ഒക്കെ സ്വബോധം ഉള്ള സ്വന്തം കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാൻ കഴിവുള്ള ഏതൊരാൾക്കും നിയമം നൽകുന്ന അവകാശം ഉണ്ട്. അത്തരം ഒരു മാനസികാവസ്ഥ അഖിലയ്ക്ക് ഉണ്ടോ എന്നത് ആദ്യം കോടതി ഉറപ്പുവരുത്തട്ടെ. നാളത്തന്നെ അഖിലയെ ഷെഫിൻ ജഹാനൊപ്പം പോകാൻ സുപ്രീംകോടതി അനുവദിക്കും എന്ന് കരുതുന്നില്ല. ഒപ്പം കേരളത്തിൽ നടക്കുന്ന സംഘടിതമായ മതപർവർത്തനങ്ങളെ കുറിച്ചും ഐ എസ് പോലുള്ള തീവ്രവാദപ്രസ്ഥാനങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനെ കുറിച്ചും സമഗ്രമായ അന്വേഷണവുമായി മുന്നോട്ട് പോകാൻ എൻ ഐ എയ്ക്ക് അനുവാദം ലഭിക്കും എന്ന് കരുതുന്നു. അഖില കേസിലെ വിധിയെ തുടർന്ന് കേരളഹൈക്കോടതിയിലെ രണ്ട് ന്യായാധിപന്മാർക്കെതിരെ ഉയർന്ന ഭീഷിണികളെക്കുറിച്ചും കേരളഹൈക്കോടതിയിലേയ്ക്ക് നടന്ന പ്രക്ടനത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ എങ്കിലും സുപ്രീംകോടതി തേടുമെന്നും ആ സംഭവത്തിൽ കോടതിയലക്ഷ്യനടപടികൾക്ക് അനുമതി നൽകുമെന്നും കരുതുന്നു. ഇതെല്ലാമാണ് എന്റെ പ്രതീക്ഷകൾ

Tuesday, 10 October 2017

അഖില കേസ് സുപ്രീം കോടതി 09/10/2017

അഖില കേസിൽ ഇന്ന് (09/10/2017) കോടതിയിൽ നടന്ന് വാദം. കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ ബഞ്ച്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഖൻവിൽകർ. ശ്രീ ബാലഗോപാൽ ബി നായർ തയ്യാറാക്കിയ ഫേസ്ബുക്ക് പോസ്റ്റിനെ അധികരിച്ച് എഴുതിയത്. 

സമയം 3:30 പി എം

ചീഫ് ജസ്റ്റിസ് മിശ്ര: തുടങ്ങാം

ദുഷ്യന്ത് ദവെ (ദവെ) (ഷഫിൻ ജഹാന്റെ അഭിഭാഷകൻ): ഈ കേസിൽ വളരെയധികം അസ്വസ്ഥമാക്കുന്ന വസ്തുതകൾ ഉണ്ട്. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. ദയവായി പേജ് 156 നോക്കൂ, കോടതി രണ്ടാമത്തെ ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ വിവാഹം അസാധുവാക്കിയിരിക്കുന്നു. അങ്ങ് ദയവായി പേജ് നമ്പർ 126 നോക്കിയാലും. ഞാൻ വീണ്ടും അങ്ങയോട് പറയുന്നു ഈ കേസിൽ അത്യന്തം അസ്വസ്ഥമാക്കുന്ന വസ്തുതകൾ ഉണ്ട്

ദവെ: വിവിധ മതവിഭാഗങ്ങളുടെ സഹനത്തിന്റേയും സഹവർത്തിത്വത്തിന്റേയും ചരിത്രപരമായ ധാരാളം ഉദാഹരണങ്ങൾ ഉള്ള നാടാണ് കേരളം എന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതി ഇന്നലെ കേരളസന്ദർശനവേളയിൽ പറഞ്ഞിരുന്നു. ഈ രാജ്യത്തിനു വിവിധ മതങ്ങളെ ഉൾക്കൊള്ളുന്ന മഹത്തായ ഒരു പാരമ്പര്യം ഉണ്ട്, നമ്മൾ അത് ഓർമ്മവയ്ക്കണം

ദവെ: അവൾ അഞ്ചു തവണ ഹൈക്കോടതി മുൻപാകെ ഹാജറായി ബഹുമാനപ്പെട്ട ഹൈക്കോടതി മുൻപാകെ തന്റെ മൊഴി / സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അവൾ സ്വന്തം ഇഷ്ടപ്രകാരമാണ്, പരപ്രേരണകൂടാതെ ആണ് ഷഫിൻ ജഹാനെ വിവാഹം കഴിച്ചതെന്നും അവരുടെ വിവാഹം നിയമപരമായി സാധുതയുള്ളതാണെന്നും കോടതിയിൽ എല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട്. ദയവായി പേജ് 156 നോക്കൂ. കോടതി അവളുടെ അച്ഛൻ സമർപ്പിച്ച ആദ്യത്തെ ഹേബിയസ്കോർപ്പസ് തീർപ്പാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ തന്നെ രണ്ടുതവണ ഹേബിയസ് കോർപ്പസ് സംർപ്പിച്ചിട്ടുണ്ട്

ദവെ: ഇന്ന് ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയമാണ്. കേരളത്തിലെ രാഷ്ട്രീയ ജാഥകളിൽ ലൗ ജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ പരമർശിക്കപ്പെടുന്നു. അഞ്ചു തവണ കേരളഹൈക്കോടതിയിൽ ഹാജറായി അവൾ മതം മാറിയതും എന്റെ കക്ഷിയെ വിവാഹം ചെയ്തതും അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പറഞ്ഞിട്ടുണ്ട്. സി പി എം എന്തുചെയ്യുന്നു ബി ജെ പി എന്തു ചെയ്യുന്നു എന്നതിൽ ഞങ്ങൾക്ക് താല്പര്യമില്ല. ഈ ജാഥകൾ മിശ്രവിവാഹങ്ങൾ ധാരളമായി നടക്കുന്ന സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷത്തെ മലീമസമാക്കുന്നതിനുള്ള ദൗർഭാഗ്യകരമായ ശ്രമങ്ങൾ ആണ്. കഴിഞ്ഞ അറുപതു വർഷങ്ങൾ ആയി കേരളത്തിലെ ജനങ്ങൾ ജാതി മതങ്ങൾ നോക്കാതെ വിവാഹം കഴിക്കുന്നു. മുസ്ലീങ്ങൾ ക്രിസ്ത്യാനികളെ വിവാഹം കഴിക്കുന്നു. ക്രിസ്ത്യാനികൾ ഹിന്ദുക്കളെ വിവാഹം കഴിക്കുന്നു. അങ്ങനെ തിരിച്ചും ഉണ്ടാകുന്നുണ്ട്. ഇനി മറ്റൊരു മതവിഭാഗത്തിൽ നിന്നും വിവാഹം കഴിക്കുന്നതിനു കോടതി ഉത്തരവ് വാങ്ങേണ്ടിവരും എന്നാണോ? യാഥാർത്ഥ്യങ്ങളെ അവഗണിക്കാൻ അങ്ങേയ്ക്ക് ആവില്ല.

ദവെ: ഈ വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും കേരളത്തിൽ എത്തി ലൗ ജിഹാദിനെ കുറിച്ചുള്ള പ്രസംഗങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തെ രാഷ്ട്രീയ വൽക്കരിച്ചിരിക്കുന്നു. ഞാൻ എന്റേയും അവളുടേയും ജീവനെക്കുറിച്ച് (ഷെഫിൻ ജഹാൻ അഖിലയുടെ) ആശങ്കാകുലനാണ്. ഈ വിഷയ്ത്തെ മറ്റൊരു രീതിയിൽ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ കേസിൽ എൻ ഐ എയ്ക്ക് ഒന്നും ചെയ്യാനില്ല. അഞ്ച് അവസരങ്ങളിൽ ഹൈക്കോടതിയ്ക്ക് ഈ കേസിൽ ഒന്നും കണ്ടെത്താനായില്ല. കുട്ടികൾക്ക് സ്വന്തമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്നതിനു അവകാശം ഉണ്ട്. അവൾ പ്രായപൂർത്തി ആയവൾ ആണ്. അവൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ്, റിട്ട് പെറ്റീഷൻ സമർപ്പിച്ചിട്ടില്ല. അവൾ ആരുടെയും നിയമവിരുദ്ധമായ തടവിൽ ആയിരുന്നില്ല. അവൾ ഹൈക്കോടതിയിൽ എത്തി. സത്യവാങ് മൂലം സമർപ്പിച്ച ശേഷം അവൾ ഹൈക്കോടതിയിൽ ഹാജറായി. കോടതിയുടെ അധികാരം ഉപയോഗിച്ച് അവളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയിരിക്കുന്നു. എങ്ങനെയാണ് എൻ ഐ എയ്ക്ക് ഹൈക്കോടതി ഉത്തരവിനെ ന്യായീകരിക്കാൻ സാധിക്കുക? ഈ കേസ് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. ഇത് രാഷ്ട്രീയവൽക്കരിക്കുന്നത് അനുവദിക്കാനാകില്ല.

ചീഫ് ജസ്റ്റിസ് മിശ്ര: അവൾ പ്രായപൂർത്തി ആയവളാണ്. അവൾക്ക് ഏത് മതവും സ്വീകരിക്കാനുള്ള അവകാശം ഉണ്ട്. അടിസ്ഥാനപരമായി ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ ആ വ്യക്തിയുടെ സമ്മതത്തിനാണ് പ്രാമുഖ്യം. അവൾ ആവലാതിക്കാരനെ സ്വമനസ്സാലെ വിവാഹം കഴിച്ചതാണ്. അവൾ ഒരു പരാതിയോ റിട്ട് പെറ്റിഷനോ ആവലാതിക്കാരനെതിരെ സമർപ്പിച്ചിട്ടില്ല. വിവാഹം അസാധുവാക്കണം എന്നാവശ്യപ്പെടുന്ന റിട്ട് പെറ്റീഷനും അവൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഈ കേസിലെ യഥാർത്ഥ ആവലാതിക്കാരി അവളാണ്. അവൾക്ക് എന്താണ് പറയാനുള്ളത്? അവളുടെ സമ്മതമോ പരാതിയോ ഇല്ലാതെ അവളുടെ വിവാഹം അസാധുവാക്കാനുള്ള അധികാരം എങ്ങനെയാണ് ഹൈക്കോടതി ഉപയോഗിച്ചതെന്ന് ഞങ്ങൾക്ക് അറിയണം. ദയവായി രാഷ്ട്രീയപ്രസംഗങ്ങൾ മറന്നേയ്ക്കൂ, കാരണം അവ അടിസ്ഥാനമില്ലാത്തതാണ്. നമ്മൾ ഈ കേസിന്റെ നിയമപരമായ സാധുതയാണ് പരിശോധിക്കുന്നത്. ഹൈക്കോടതിയ്ക്ക് എങ്ങനെയാണ് വിവാഹം അസാധുവാക്കാൻ സാധിക്കുന്നത്? അവർ നിയമപ്രകാരമാണ് വിവാഹിതരായതെന്ന വസ്തുത പെൺകുട്ടി ഹൈക്കോടതി മുൻപാകെ സമ്മതിച്ചിട്ടുണ്ട്.

മനീന്ദർ സിങ് (എൻ ഐ എയുടെ അഭിഭാഷകൻ): ഞാൻ എൻ ഐ എയ്ക്ക് വേണ്ടി ഹാജരാകുന്നു.

ചീഫ് ജസ്റ്റിസ് മിശ്ര (മനീന്ദർ സിങിനോട്): ഒരു വ്യക്തി വിവാഹത്തിലുള്ള സമ്മതം അറിയിച്ചാൽ ഹൈക്കോടതിയ്ക്ക് ആ വ്യക്തിയുടെ അനുവാദം ഇല്ലാതെ ആ വിവാഹം അസാധുവാക്കാൻ സാധിക്കുമോ? 

മനീന്ദർ സിങ്: ഈ കേസിന്റെ അന്വേഷണത്തെകുറിച്ചും നിയമവശത്തെകുറിച്ചും എനിക്ക് കോടതിയെ ധരിപ്പിക്കാൻ സാധിക്കും. 226ആം അനുശ്ചേദത്തിന്റെ അധികാരം ഉപയോഗിച്ച് പ്രായപൂർത്തിയായ  മക്കൾ ഉള്ള രക്ഷിതാക്കളുടെ രക്ഷാകർത്തൃത്വം കോടതിയ്ക്ക് ഏറ്റെടുക്കാൻ സാധിക്കും എന്നതിനു ഹൈക്കോടതി ഫുൾ ബഞ്ചിന്റെ വിധിയുണ്ട്. 

ചീഫ് ജസ്റ്റിസ് മിശ്ര: ആ ഫുൾബഞ്ച് ജഡ്ജ്മെന്റിന്റെ ലോജിക്ക് എന്താണ്? 

മനീന്ദർ സിങ്: ഹദിയയുടെ വിവാഹം ഒറ്റപ്പെട്ട ഒന്നല്ല. അതിന്റെ പിന്നിൽ ചില കളികൾ ഉണ്ട്. ഇതേ സംഘടനകൾ മറ്റുചില സമാനമായ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. മതപ്രബോധനത്തിന്റെ അന്വേഷണം അർഹിക്കുന്ന  ഗുരുതരമായ കേസുകൾ ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹിപ്നോട്ടിസം പോലുള്ള വിദ്യകൾ ഈ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദവെ: ഇതെല്ലാം പമ്പരവിഢിത്തമാണ്. നിങ്ങൾ സ്വതന്ത്രമായ ഒരു ഏജൻസി അല്ല. നിങ്ങൾ അമിത് ഷായുടെയും ഭരണകക്ഷിയുടേയും സ്വാധീനത്തിനു വശംവദരായിരിക്കുന്നു.

മനീന്ദർ സിങ്: ഇതെന്തൊക്കെയാണ് വിളിച്ചു പറയുന്നത്. ദവെ എല്ലായിപ്പോഴും ഇത്തരം നിന്ദ്യമായ വ്യക്തിഹത്യയാണ് നടത്തുന്നത്.

ദവെ: ഇത് പൂർണ്ണമായും നിലനിൽക്കുന്നതല്ല. ഇത് രാഷ്ട്രീയം മാത്രമാണ്.  അവർ അങ്ങയുടെ ഉത്തരവിനു അവമതിപ്പുണ്ടാക്കിയിരിക്കുന്നു. ജസ്റ്റിസ് രവീന്ദ്രന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് അങ്ങ് ഉത്തരവിട്ടത്. ജസ്റ്റിസ് രവീന്ദ്രൻ പിൻമാറി, എന്നിട്ടും അവർ അന്വേഷണവുമായി മുന്നോട്ട് പോയി. ഇത് രാഷ്ട്രീയമാണ്. ഈ ഏജൻസിയ്ക്ക് ഇതിൽ കാര്യമൊന്നുമില്ല. നിങ്ങളുടെ അമിത് ഷാ കേരളത്തിൽ പോയിരുന്നു. എൻ ഐ എ ചെയ്യുന്നത് അദ്ദേഹം പറയുന്ന കാര്യങ്ങൾ ആണ്. എൻ ഐ എയ്ക്ക് കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ന്യായീകരിക്കേണ്ട എന്തു ബാദ്ധ്യതയാണുള്ളത്?

മനീന്ദർ സിങ്ങ്: നിങ്ങൾ നിന്ദ്യമായ ആരോപണങ്ങളിലൂടെ എതിർപക്ഷത്തെ ഭീഷിണിപ്പെടുത്തുന്നതിൽ എനിക്ക് ആശങ്കയുണ്ട്.  ഭീഷിണിപ്പെടുത്തി കാര്യം നേടാനുള്ള തന്ത്രമാണ് ഇവർ തുടർച്ചയായി ഉപയോഗിക്കുന്നത്.

ദവെ: ചുരുങ്ങിയപക്ഷം ഞാൻ ഭീഷിണിപ്പെടുത്തുന്നത് കോടതിയ്ക്ക് ഉള്ളിൽ ആണല്ലൊ, നിങ്ങളുടെ സർക്കാരിനെപ്പോലെ വെളിയിൽ ആരേയും ഭീഷിണിപ്പെടുത്തുന്നില്ലല്ലൊ.

ജസ്റ്റിസ് ചന്ദ്രചൂഡ്: നമുക്ക് ഇവിടെ രാഷ്ട്രീയമായ വാദപ്രദിവാദങ്ങൾ ഒഴിവാക്കാം. രാഷ്ട്രീയവ്യക്തിത്വങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ല. നമ്മൾ അങ്ങനെ തുടങ്ങിയാൽ എങ്ങനെയാണ് നമുക്ക് രാഷ്ട്രീയത്തിൽ നിന്നും വേറിട്ടുനിൽക്കാൻ ആവുക? നമ്മൾ നമ്മുടെ വാദങ്ങളിലും നടപടികളിലും നിയമസംവിധാനത്തേയും ഭരണസംവിധാനത്തേയും ഒപ്പം  നിറുത്തുന്നു. രാഷ്ട്രീയവ്യക്തിത്വങ്ങൾ ഈ കേസുമായി നേരിട്ട് ബന്ധപ്പെടുന്നതല്ല എങ്കിൽ അവരെ പരാമർശിക്കാതിരിക്കുക. നിങ്ങൾ അല്പം ശാന്തമായി വാദിക്കണം.

ചീഫ് ജസ്റ്റിസ് മിശ്ര: നോക്കൂ.... ഇത് അനുവദിക്കാനാകില്ല. കോടതിയിൽ രാഷ്ട്രീയവ്യക്തിത്വങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഞങ്ങൾ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. നിയമപരമായ പോയിന്റുകളിൽ ഊന്നിമാത്രമേ ഞങ്ങൾക്ക് ഈ കേസിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ. ഇത് ഒരു കോടതിയാണ്. നിങ്ങൾക്ക് പറയാനുള്ളത് ഇന്ന് ഇനി ഞങ്ങൾ കേൾക്കില്ല.

ദവെ: അങ്ങനെ ചെയ്യാൻ അങ്ങേയ്ക്ക് എങ്ങനെ സാധിക്കും? എനിക്ക് പറയാനുള്ളത് അങ്ങ് കേൾക്കണം. അങ്ങ് തയ്യാറല്ലെങ്കിൽ ഞാൻ വദിക്കേണ്ട എന്ന് തീരുമാനിക്കും.

ജസ്റ്റിസ് ഖൻവിൽകർ: നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇന്ന് സമയം നിശ്ചയിച്ചത്. ഇതിനായി മറ്റു പലകാര്യങ്ങളും മാറ്റിവെച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾക്ക് രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കില്ല. മിസ്റ്റർ ദവെ നിങ്ങൾ നിൽക്കുന്നത് കോടതിയിൽ ആണ്. നിങ്ങൾ വാദം ഉന്നയിക്കുന്ന രീതി ഞങ്ങൾക്ക് സ്വീകാര്യമല്ല.

ദവെ: അങ്ങ് യാഥാർത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുകയാണ്. ഉത്തർപ്രദേശ് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഈ കേസിൽ കക്ഷിചേർക്കണമെന്ന അപേക്ഷയുമായി ഇവിടെ എത്തിയിട്ടുണ്ട്. നിങ്ങൾ അവരെ കക്ഷി ചേർക്കുകയാണ്.

ചീഫ് ജസ്റ്റിസ് മിശ്ര: ഇല്ല, ഞങ്ങൾ ആരേയും കക്ഷിചേരാൻ അനുവദിച്ചിട്ടില്ല.

ദവെ: കക്ഷി ചേരുന്നതിനുള്ള അപേക്ഷകളെ സംബന്ധിക്കുന്ന വിശദാംശങ്ങൾ ഇന്നത്തെ വർത്തമാനപത്രങ്ങളിൽ ഉണ്ട്

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾ പത്രവാർത്തകൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. രാഷ്ട്രീയപ്രസ്താവനകളെകുറിച്ചുള്ള അഭിപ്രായം പറയാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങൾ പറയുന്നത് ഇന്ന് ഇനി കേൾക്കാനാവില്ല. നിങ്ങൾ നിയമപരമായ മര്യാദകളോടും നിയമത്തോടും ചേർന്നു നിൽക്കുന്നു എങ്കിൽ മറ്റൊരു അവസരത്തിൽ ഞങ്ങൾ കേൾക്കാം.

ജസ്റ്റിസ് ചന്ദ്രചൂഡ്: മിസ്റ്റർ ദവെ, മിസ്റ്റർ സിങ് ദയവായി ശാന്തരാകൂ. മുതിർന്ന രണ്ട് അഭിഭാഷകർക്ക് ഇത്തരം പെരുമാറ്റം ഒട്ടും ഭൂഷണമല്ല. നിങ്ങൾ രണ്ട് പേരും വളരെ മുതിർന്ന അഭിഭാഷകരാണ്. ദയവായി മര്യാദകൾ പാലിക്കൂ. ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയാണ്.

ദവെ: യഥാർത്ഥത്തിൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് പറയാനുള്ള അവകാശം എനിക്കില്ലെ?

ചീഫ് ജസ്റ്റിസ് മിശ്ര: നിങ്ങൾ പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ ആണ്.

ദവെ: ഇത് ഊഹാപോഹങ്ങൾ അല്ല, യാഥാർത്ഥ്യമാണ്. പരിമിതമായ നിർദ്ദേശങ്ങൾ ആണ് അങ്ങ് എൻ ഐ എയ്ക്ക് നൽകിയത്.

ഐശ്വര്യ ഭാടി (നിമിഷയുടെ അമ്മ ബിന്ദു സമ്പത്തിന്റെ അഭിഭാഷക): ദയവായി എനിക്ക് പറയാനുള്ളത് കേൾക്കണം. ഞാൻ ഉത്തർ പ്രദേശിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആണ്. എന്നാൽ ഈ അപേക്ഷ സമർപ്പിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. ഇതൊരമ്മയുടെ ആവലാതിയാണ്. അവരുടെ മകളെ അഫഗാനിസ്ഥാനിലേയ്ക്ക് കടത്തിയിരിക്കുന്നു. കേരളത്തിലെ മതപരിവർത്തനങ്ങൾക്ക് ഒരു സംഘടിതസ്വഭാവം ഉണ്ട്.

ജസ്റ്റിസ് ചന്ദ്രചൂഡ്: ഇവിടെ ശ്രേഷ്ഠരായ അഭിഭാഷകർ ഒരച്ഛനുവേണ്ടിയും ഹാജരായിട്ടുണ്ട്.

ഐശ്വര്യ ഭാടി: അവളെ അഫഗാനിസ്ഥാനിലേയ്ക്ക് കൊണ്ടുപോയിരിക്കുന്നത് ഒരു സൂയിസൈഡ് ബോബർ ആക്കാനാണ്.

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾ ഇവിടെ പ്രസംഗങ്ങൾ കേൾക്കുന്നില്ല. മിസ്റ്റർ ദവെ നിങ്ങളിൽ നിന്നായാലും മാഡം നിങ്ങളിൽ നിന്നായാലും

ചീഫ് ജസ്റ്റിസ് മിശ്ര: മിസ്റ്റർ ദവെ നിങ്ങൾ വാദിക്കുന്ന ഈ രീതി ക്ഷമിക്കാനും സഹിക്കാനും ആകില്ല. നിങ്ങൾക്ക് പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് തോന്നുന്നതെല്ലാം പറയാൻ സാധിക്കില്ല. നിങ്ങൾ നിങ്ങളുടെ ഈ വാദങ്ങളിലൂടെ നിങ്ങളുടെ തന്നെ കേസ്  അട്ടിമറിച്ചിരിക്കുകയാണ്. 

ദവെ: ഈ നിരീക്ഷണത്തോട് ഞാൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറല്ലെങ്കിൽ വേണ്ട. പക്ഷെ വെറുതെ എന്റെ മേൽ കുറ്റംചാർത്തരുത്.

വി ഗിരി: ഞാൻ കേരളസർക്കാരിനു വേണ്ടി ഹാജരായതാണ്. 

ദീപക് മിശ്ര: ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷൻ തീരുമാനിക്കുന്ന ഹൈക്കോടതിയ്ക്ക് ആ വിവാഹം അസാധുവാക്കാനുള്ള അധികാരം ഉണ്ടോ?

വി ഗിരി: നിയമം എന്തു പറയുന്നു എന്നാണോ അങ്ങ് എന്നോട് ചോദിക്കുന്നത്

ദീപക് മിശ്ര: അതെ, ഞങ്ങൾ ഇവിടെ നിയമം എന്തു പറയുന്നു എന്ന് മാത്രമേ ചോദിക്കാറുള്ളു

വി ഗിരി: നിയമം എന്തുപറയുന്നു എന്നാണെങ്കിൽ ഇല്ല എന്നാണ് ഉത്തരം. എന്നാൽ ഈ കേസിലെ സാഹചര്യങ്ങളും വസ്തുതയും അനുസരിച്ച് എന്താണ് ശരി എന്നത് അങ്ങ് തന്നെ തീരുമാനിക്കണം

ചീഫ് ജസ്റ്റിസ് മിശ്ര: ഹൈക്കോടതിയ്ക്ക് വിവാഹം അസാധുവാക്കാൻ സാധിക്കില്ല എന്നാണ് ഞങ്ങൾ കരുതുന്നത്. ഞങ്ങൾ ഇത് നവംബർ 30(?) നു കേൾക്കും.

ദവെ: ദയവായി വീണ്ടും ഈ കേസ് വെള്ളിയാഴ്ച പരിഗണിക്കണം. ദീപാവലിയ്ക്കെങ്കിലും അവരെ ഒരുമിക്കാൻ അനുവദിക്കണം. കേരളം എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്ന ഒരു സംസ്ഥാനമാണ്. അങ്ങ് ഹൈക്കോടതി ഉത്തരവിനു സ്റ്റേ അനുവദിക്കണം ആ ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം. അവർ പരസ്പരം വിവാഹിതരായവർ ആണ്. ആ വിവാഹം സാധുവായതാണ്. കഴിഞ്ഞ മുന്നു മാസക്കാലമായി അവൾ വീട്ടു തടങ്കലിൽ ആണ്. വീടുനു പുറത്തുകടക്കാൻ പോലും അവളെ അനുവദിക്കുന്നില്ല.

ചീഫ് ജസ്റ്റിസ് മിശ്ര: ഇന്ന് ഇനി നിങ്ങൾ പറയുന്നത് കേൾക്കാൻ ആകില്ല. നിങ്ങൾ നിയമപരമായ മര്യാദകളോടും നിയമത്തോടും ചേർന്നു നിൽക്കുന്നു എങ്കിൽ മറ്റൊരു അവസരത്തിൽ ഞങ്ങൾ കേൾക്കാം. ഇന്ന് നമുക്ക് എന്തെല്ലാം ചെയ്യാമായിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്. ഞങ്ങൾക്ക് പ്രസംഗങ്ങൾ കേൾക്കാൻ താല്പര്യമില്ല. നിയമപരമായ കാര്യങ്ങൾ മാത്രം. ഞങ്ങൾ ഇത് വീണ്ടും ഒക്ടോബർ 30നു കേൾക്കും. അച്ഛനും കേരള സർക്കാരിനും പറയാനുള്ളതുമാത്രമേ ഞങ്ങൾ കേൾക്കൂ. 

പി വി ദിനേഷ് (കേരളസംസ്ഥാന വനിതാകമ്മീഷന്റെ സ്റ്റാന്റിങ് കൗൺസിൽ): പരിഗണനയിലുള്ള വിഷയങ്ങളുടെ യാഥാർത്ഥ്യത്തിലേയ്ക്ക് കടക്കാതെ തന്നെ വളരെ പരിമിതമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ കേസിൽ കക്ഷിചേരാനുള്ള ഒരു അപേക്ഷ വനിതകമ്മീഷൻ കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. യോഗ്യതയുള്ള ഒരു ഡോക്ടർക്കൊപ്പം ആ പെൺകുട്ടിയെ സന്ദർശിക്കാനും അതിന്റെ ഒരു റിപ്പോർട്ട് സീൽചെയ്തകവറിൽ കോടതിയിൽ സമർപ്പിക്കാനും ഞങ്ങളെ അനുവദിക്കണം. 

മനീന്ദർ സിങ്: പറ്റില്ല പറ്റില്ല

ചീഫ് ജസ്റ്റിസ് മിശ്ര: നിങ്ങൾ ഈ കേസിന്റെ പരിഗണനാവിഷയങ്ങൾ വിപുലപ്പെടുത്തുകയാണ്.

ദിനേഷ്: വനിതാകമ്മീഷൻ നിയമപരമായ ഒരു സംവിധാനമാണ്. ആ നിലയിൽ അവളെ സന്ദർശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധാരാളം കത്തുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് മിശ്ര: ആരിൽ നിന്നും?

ദിനേഷ്: പല വ്യക്തികൾ, സംഘടനകൾ, ആശങ്കയുള്ള നാട്ടുകാർ എന്നിവരിൽ നിന്നും

ചീഫ ജസ്റ്റിസ് മിശ്ര: നിങ്ങൾക്ക് ഒരു അവസരമുണ്ട്. പക്ഷെ ഇപ്പോൾ അല്ല. മുപ്പതാം തീയതി വരെ കാത്തിരിക്കൂ. അപ്പോൾ ഒരു വഴിയുണ്ടാക്കാം.

ചീഫ് ജസ്റ്റിസ് മിശ്ര: അടിസ്ഥാനപരമായി ഇത് ഒരു നിയമപ്രശ്നമാണ്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം കഴിക്കുന്നതിൽ കോടതിയ്ക്ക് ഇടപെടാൻ ആകില്ല. മാസികമായ വളർച്ചയില്ലാത്തതോ, മാനസീകമായി തളർന്നതോ ആയ വ്യക്തിയെ മാത്രമെ അച്ഛന്റെ കസ്റ്റഡിയിൽ വിടാൻ ആകൂ. പ്രായപൂർത്തിയായ മകളുടെ പൂർണ്ണമായ നിയന്ത്രണം അച്ഛനു ആവശ്യപ്പെടാൻ സാധിക്കില്ല. ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ പെൺകുട്ടിയ്ക്ക് പറയാനുള്ളത് കേൾക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും ഞങ്ങൾ ഒഴിഞ്ഞു മാറില്ല.

Monday, 9 October 2017

അഖില കേസ് - ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം

അഖില കേസ് അങ്ങനെ നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നു. കേസിലെ ആവലാതിക്കാരനായ ഷെഫിൻ ജഹാൻ അഖില കേസിന്റെ അന്വേഷണം എൻ ഐ എയ്ക്ക് വിട്ട സുപ്രീംകോടതി ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ആണ് നാളെ കോടതി പരിഗണിക്കുന്നത്. പല കക്ഷികളും ഈ കേസിനെ ഒരു സാധാരണമതപരിവർത്തവനവും അതിനെ തുടർന്ന് നടന്ന വിവാഹവും കോടതി ഇടപെട്ട് റദ്ദാക്കിയതാണെന്ന ഒരു തെറ്റിദ്ധാരണ സമുഹത്തിൽ (അത് ഓൺലൈനിൽ ആയാലും ഓഫ് ലൈനിൽ ആയാലും) പരത്താൻ ശ്രമിച്ചിരുന്നു. അതിൽ ആദ്യഘട്ടത്തിൽ അവർ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. എത്രമൂടിവെയ്ക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തുവരും എന്ന് പറയുന്നതു പോലെ ആ തെറ്റിദ്ധാരണപരത്താനുള്ള ശ്രമം പിന്നീട് അത്രവിജയിച്ചില്ല. അദ്യം തെറ്റിദ്ധരിക്കപ്പെട്ടവർ പോലും പിന്നീട് കാര്യങ്ങൾ ശരിയായി മനസ്സിലാക്കി ശരിക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാലും സ്വന്തം കള്ളത്തരങ്ങൾ പിടിക്കപ്പെടും എന്നതുകൊണ്ട് രക്ഷപ്പെടാനുള്ള എല്ലാ ശ്രമവും അഖിലയെ വലയിലാക്കിയവർ നടത്തുന്നുണ്ട്. അത് വിജയിക്കില്ല എന്ന് കരുതുന്നു. അങ്ങനെ ഒരു ശുഭപ്രതീക്ഷ വെച്ചു പുലർത്താനെ സാധിക്കൂ.

നാളെ ഈ കേസ് കോടതി പരിഗണിക്കുമ്പോൾ സമൂഹത്തിന്റെ വിവീധ വിഭാഗങ്ങളിൽ ഉള്ളവർ ഈ കേസിൽ കക്ഷിചേരാനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിലെ പ്രധാന കക്ഷികൾ ആയ അഖിലയുടെ പിതാവ് അശോകനും, ഷെഫിൻ ജഹാനും പുറമെ തിരുവനന്തപുരത്തു നിന്നും മതപരിവർത്തനത്തിനു വിധേയയായി അഫ്ഗാനിസ്ഥാനിൽ ഐസിസിന്റെ ക്യാമ്പിൽ എത്തിച്ചേർന്നു എന്ന് കരുതപ്പെടുന്ന നിമിഷയുടെ അമ്മ ബിന്ദു, അതുപോലെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയയായ ലത്തൂരിലെ സുമതി ആര്യ എന്നിവരും മതപരിവർത്തനത്തെ കുറിച്ചും അതിലൂടെ നടത്തുന്ന മനുഷ്യക്കടത്തിനെ കുറിച്ചും അന്വേഷിക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. അഖിലകേസിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേരളഹൈക്കോടതിയിലെയ്ക്ക് നടന്ന പ്രകടനവും കേസ് പരിഗണിച്ച / ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാർക്കെതിരെ നടന്ന പ്രസ്താവനകളും സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനായി കേരളഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് അഭിഭാഷകരും കേസിൽ കക്ഷിചേരാനുള്ള അപേക്ഷ (അഡ്വക്കേറ്റ് ആർ ബസന്ത് വഴി) സമർപ്പിച്ചിട്ടുണ്ട്. അതിനു പുറമെ അഖിലയെ നേരിൽ കാണാനും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനും അനുവദിക്കണം എന്ന ആവശ്യപ്പെട്ട് സംസ്ഥാന വനിത കമ്മീഷനും അപേക്ഷ സമർപ്പിചിട്ടുണ്ട്. ഇത് കൂടാതെ മതപരിവർത്തനത്തിനു വിധേയയായി രാജ്യത്തിനു വെളിയിലേയ്ക്ക് കടത്തിക്കൊണ്ടു പോകാനുള്ള ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ആതിരയും സുപ്രീം കോടതിയെ സമീപിക്കും എന്ന് കേൾക്കുന്നു. എൻ ഐ എ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും / സത്യവാങ്മൂലവും, അതുപോലെ സംസ്ഥാന സർക്കാർ സമർപ്പിച്ച് സത്യവാങ്ങ്മൂലവും എല്ലാം നാളെ കോടതി പരിഗണിക്കും.

സത്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് നാളെ. തങ്ങളെ വിട്ടുപോയ എവിടെയാണെന്നു പോലും അറിയാത്ത മക്കളെ ഓർത്ത് കണ്ണീർപൊഴിച്ച് ജീവിക്കുന്ന ബിന്ദുവിനെ പോലുള്ള അമ്മമാർക്കും അച്ഛന്മാർക്കും പ്രതീക്ഷയുടെ ചെറിയ കിരണം പോലെ ഒന്ന് തോന്നിപ്പിക്കുന്ന ഒരു നടപടി കോടതിയിൽ നിന്നും ഉണ്ടാകും എന്ന് കരുതുന്ന ഒരു ദിവസം. മതപരിവർത്തനത്തിനു വിധേയരായി രാജ്യം വിട്ടു മറ്റൊരു രാജ്യത്ത് എവിടെയോ എത്തപ്പെട്ടു എന്ന വിശ്വസിക്കുന്ന തങ്ങളുടെ  മക്കളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് ആകുലപ്പെടുന്ന ആ മാതാപിതാക്കൾക്കൊപ്പമാണ് ഞാനും. അവരെ കണ്ടെത്താനും അവരെ ഇങ്ങനെ മതം മാറ്റി മറ്റൊരു രാജ്യത്ത് എത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചവർ ആരെന്നും കണ്ടെത്താനും എൻ ഐ എ തന്നെ ഈ കേസ് അന്വേഷിക്കണം എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. ഇതൊരു കച്ചിത്തുരുമ്പാണ്. ഇത് കൈവിട്ടു പോകാൻ അനുവദിക്കരുത്. 

എന്നാൽ ദൗർഭാഗ്യവശാൽ അത്തരമൊരു നീക്കം കേരളസർക്കാരിൽ നിന്നും ഉണ്ടായില്ല. വളരെ വിശാലമായിക്കാണേണ്ട ഒരു കുറ്റകൃത്യത്തെ അത്യന്തം ലാഘവത്തോടെയാണ് സർക്കാർ കാണുന്നത്. അതുകൊണ്ടാണ് ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന ഒരു കേസ് എൻ ഐ എ അന്വേഷിക്കേണ്ടതില്ലെന്ന് ഈ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ഈ മാതാപിതാക്കളുടെ ആധിയേക്കാൾ അവരുടെ കണ്ണീരിനേക്കാൾ സർക്കാരിനും പാർട്ടിയ്ക്കും പ്രധാനം വേങ്ങരയിൽ കൂടുതൽ കിട്ടിയേക്കാവുന്ന ഏതാനും വോട്ടുകൾ ആണ്. അതിനാണ് പാതിവെന്ത ഒരു സത്യവാങ്മൂലം സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. കേരളഹൈക്കോടതി അഖില കേസിന്റെ വിധിയിൽ ഈ കേസന്വേഷിച്ച പോലീസുദ്യോഗസ്ഥനെതിരെ നിശിതമായ വിമർശനം ആണ് ഉന്നയിച്ചത്. ആ ഉദ്യോഗസ്ഥന്റെ വീഴ്ചകൾ കേരളഹൈക്കോടതി വിധിയിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്. ആ ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ട് കോടതി തള്ളിക്കളയുകയും ചെയ്തു. അതേ ഗതി നാളെ കേരളസർക്കാരിന്റെ ഈ അസത്യവാങ്മൂലത്തിനും ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോർട്ടിനും ഉണ്ടാകട്ടെ. അശോകന്റേയും ബിന്ദുവിന്റേയും ആതിരയുടെയും സുമതി ആര്യയുടേയും എല്ലാം നിയമപോരാട്ടങ്ങൾ സഫലമാകട്ടെ. സമയബന്ധിതമായി ഈ കേസ് എൻ ഐ എ അന്വേഷിക്കണമെന്ന ഒരു ഉത്തരവ് നാളെ ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകട്ടെ. അങ്ങനെ പ്രാർത്ഥിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കാൻ മാത്രമേ ഇപ്പോൾ എനിക്കാവൂ. ഒരു പക്ഷെ എന്നെപ്പോലെ നിങ്ങളിൽ പലർക്കും. നമുക്ക് പ്രാർത്ഥിക്കാം.

Wednesday, 4 October 2017

അഖില കേസ് സുപ്രീംകോടതി 03/10/2017

അഖിലകേസിൽ W.P.(Crl.)297/2016 KHC കേരളഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി 17/08/2017-ൽ എൻ ഐ എ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുംകൊണ്ട് ഷെഫിൻ ജഹാൻ നൽകിയ ഹർജി ഇന്ന് (03/10/2017) സുപ്രീംകോടതി പരിഗണിച്ചു. കോടതിയിൽ ഇന്ന് നടന്ന വാദത്തെകുറിച്ച് റിപ്പോർട്ടർ ചാനലിലെ സീനിയർ റിപ്പോർട്ടർ ബാലഗോപാൽ ബി നായർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ എനിക്ക് മനസ്സിലായ കാര്യങ്ങൾ മലയാളത്തിൽ ചേർക്കുന്നു. ഔപചാരികതകൾ ആയ ചില വാക്കുക്കൾ ലോഡ്ഷിപ്, യുവർ ഓണർ എന്നിങ്ങനെ തൽക്കാലം ചേർക്കുന്നില്ല. എങ്കിലും അതൊക്കെ യഥാസ്ഥാനത്ത് ഉപയോഗിച്ചിട്ടുണ്ടെന്ന് കരുതുക. അദ്ദേഹം എഴുതിയതിന്റെ തർജ്ജമ അല്ല എന്നുകൂടി പറയട്ടെ, ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ആണ് ചേർക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടാവുന്നതാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ചാണ് ഈ കേസ് ഇന്ന് പന്തണ്ടാമത്തെ ഐറ്റമായി ഇന്ന് പരിഗണിച്ചത്.
(നേരത്തെ ഈ കേസ് പരിഗണിച്ചത് അന്ന് ചീഫ് ആയിരുന്ന കെഹാർ വിരമിച്ചതിനെ തുടർന്ന് പുതിയ ബഞ്ചാണ് ഇന്ന് വാദം കേട്ടത്. പഴയ മൂന്നംഗ ബഞ്ചിൽ ഉണ്ടായിരുന്നവരിൽ ജസ്റ്റിസ് ചന്ദ്രചൂഡ് മാത്രമാണ് പുതിയ ബഞ്ചിൽ ഉള്ളത്.)

സമയം 11:05 രാവിലെ

അഡ്വക്കേറ്റ് തുഷാർ മേത്ത (എൻ ഐ എയ്ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ): ഈ കേസിൽ മുൻപ് ഹാജരായിരുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വക്കേറ്റ് മനീന്ദർ സിങ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് പോയിട്ടുള്ളതിനാൻ ഈ കേസ് അല്പസമയത്തേയ്ക്ക് നീട്ടിവെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ദുഷ്യന്ത് ദവെ (ഷെഫിൻ ജഹാന്റെ അഭിഭാഷകൻ): ഞാൻ ഇതിനെ എതിർക്കുന്നു. സർക്കാരോ , എൻ ഐ എയോ ഈ കേസിൽ അപ്പീൽ നൽകിയിട്ടില്ല. ഞങ്ങളാണ് അപ്പീൽ നൽകിയത്. അങ്ങാകട്ടെ (യുവർ ലോഡ്ഷിപ്) നിയമപരമായ പരിധികൾ കടന്ന് ഈ കേസ് എൻ ഐ എയ്ക്ക് വിട്ടുകൊണ്ട് കൂടുതൽ വിപുലപ്പെടുത്തുകയാണ് ചെയ്തത്. ഈ രാജ്യത്തിന്റെ ബഹുമതവിശ്വാസത്തിന്റെ അടിത്തറയെത്തന്നെ ഇളക്കുന്നതാണ് ആ വിധി.

ചീഫ്, ദുഷ്യന്ത് ദവെയോട്: എന്താണ് ഈ കേസിന്റെ കാതലായ വിഷയം?

ദുഷ്യന്ത് ദവെ: 24 വയസ്സായ ഒരു യുവതിയുടെ വിവാഹത്തിൽ ഹൈകോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് കേസിൽ നിയമപരിധികൾ വിപുലപ്പെടുത്തി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടാൻ ബഹുമാനപ്പെട്ട സുപ്രീംകോടതിയ്ക്ക് സാധിക്കുമോ എന്നതാണ് ഇവിടെ പരിഗണിക്കപ്പെടേണ്ട വിഷയം. അത്തരം ഒരു അപേക്ഷ ഹൈക്കോടതിയിലെ പരാതിയിൽ പോലും ഇല്ലായിരുന്നു.

(ദുഷ്യന്ത് ദവെ ശബ്ദമുയർത്തിക്കൊണ്ട്) 

ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയ്ക്ക് വന്ന വിഷയത്തെ തന്നെ ആ ഉത്തരവിലൂടെ അട്ടിമറിച്ചു, അതിനിലാണ് ആ ഉത്തരവ് പിൻവലിക്കണമെന്ന അപേക്ഷയുമായി വരേണ്ടിവന്നത്.

തുഷാർ മേത്ത: ഞങ്ങൾ ഈ കോടതിയിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ദുഷ്യന്ത് ദവെ: (ഉച്ചത്തിൽ) ബി ജെ പിയിലെ രണ്ട് സമുന്നതരായ നേതാക്കളുടെ മക്കൾ ന്യൂനപക്ഷവിഭാഗത്തിൽ നിന്നുമാണ് വിവാഹം ചെയ്തിട്ടുള്ളത്. ബഹുമാനപ്പെട്ട കോടതി അവരുടെ കാര്യത്തിലും എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടുമോ? ഈ ഉത്തരവ് വളരെ ആശങ്കാ ജനകമായ സന്ദേശമാണ് ലോകത്തിനു നൽകുന്നത്.

ജസ്റ്റിസ് ഖൻവിൽക്കർ: മിസ്റ്റർ ദവെ നിങ്ങൾ ഇങ്ങനെ ഒച്ചവെച്ചാൽ ഞങ്ങൾക്ക് നിങ്ങൾ പറയുന്നത് കേൾക്കാൻ സാധിക്കില്ല.

ദുഷ്യന്ത് ദവെ: അങ്ങ് ഹർജിയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് അപ്പുറം പോകേണ്ടതില്ല.

ചീഫ് ജസ്റ്റിസ്: എനിക്ക് ആശ്ചര്യം തോന്നുന്നു. ആകെ രണ്ട് കാര്യങ്ങൾ മാത്രമാണ് ഈ കോടതി പരിഗണിക്കേണ്ടത്. ഒന്ന് പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ സമ്മതപ്രകാരം നടത്തിയ അവരുടെ വിവാഹം റദ്ദാക്കാൻ ഭരണഘടനയുടെ 226-ആം അനുശ്ചേദം ഹൈക്കോടതിയ്ക്ക് അധികാരം നൽകുന്നുണ്ടോ? രണ്ട് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടേണ്ടതുണ്ടായിരുന്നോ?

ജസ്റ്റിസ് ചന്ദ്രചൂഡ്, ദുഷ്യന്ത് ദവേയോട്: എന്തിനാണ് നിങ്ങൾ ഈ കേസ് മാറ്റിവെയ്ക്കുന്നതിനെ എതിർക്കുന്നത്. എൻ ഐ എ അല്പം മാറ്റിവെയ്ക്കണം എന്നല്ലെ പറഞ്ഞുള്ളു.

ചീഫ് ജസ്റ്റിസ്: മുതിർന്ന അഭിഭാഷകൻ (ദവെ) പ്രസക്തമായ വാദം അല്ല നടത്തുന്നത്. അദ്ദേഹം അതുമിതും പറയുകയാണ്. നമുക്ക് വസ്തുതാപരമായ നിയമങ്ങളിൽ ഊന്നിയുള്ള വാദങ്ങൾ ആണ് വേണ്ടത് വെറുതെ ഒച്ചവെയ്ക്കലല്ല. നമുക്ക് ഈ കേസ് വെള്ളിയാഴ്ചത്തേയ്ക്കോ തിങ്കളാഴ്ചത്തയ്ക്കോ മാറ്റിവെയ്ക്കാം.

അഡ്വക്കേറ്റ് മേത്ത: അടുത്ത അവസരത്തിൽ ഒച്ചവയ്ക്കലല്ലാതെ കൂടുതൽ നിലവാരമുള്ള വാദങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

അഡ്വക്കേറ്റ് ദവെ: മിസ്റ്റർ മേത്തയിൽ നിന്നാണ് ഇനി ഞാൻ കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതെന്ന് തോന്നുന്നു.

ചീഫ് ജസ്റ്റിസ്: ഇവിടെ ആകെ രണ്ട് വിഷയങ്ങളേ ഉള്ളു. ഒന്ന് പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ സമ്മതപ്രകാരം നടത്തിയ അവരുടെ വിവാഹം റദ്ദാക്കാൻ ഭരണഘടനയുടെ 226-ആം അനുശ്ചേദം ഹൈക്കോടതിയ്ക്ക് അധികാരം നൽകുന്നുണ്ടോ? രണ്ട് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടേണ്ടതുണ്ടായിരുന്നോ?

മറ്റൊരു കേസിന്റെ വാദത്തിനായി നാലാമത്തെ നിരയിൽ ഇരിക്കുകയായിരുന്ന അഡ്വക്കേറ്റ് ഫാലി എസ് നരിമാനോട് ചീഫ് ജസ്റ്റിസ്: ഭരണഘടനയുടെ 136-ആം അനുശ്ചേദം അനുസരിച്ച് ഹൈക്കോടതി പരിഗണിക്കാതിരുന്ന വിഷയങ്ങളിലും ഉത്തരവിടാൻ നമുക്ക അധികാരം ഇല്ലെ? വളരെ വിപുലമായ ഒരു നിയമവ്യവസ്ഥയല്ലെ അത്?

നരിമാൻ: 136 അനുസരിച്ച് ഇതുവരെ ഇല്ല എന്ന് പറഞ്ഞിട്ടില്ല

അഡ്വക്കെറ്റ് ദുഷ്യന്ത് ദവെ: ആ സ്ത്രീയെ (അഖില) കോടതി മുൻപാകെ ഹാജരാക്കേണ്ടതും കോടതി അവരോട് കാര്യങ്ങൾ ചോദിക്കേണ്ടതും അത്യാവശ്യമാണ്. ആ സ്ത്രീ അച്ഛനമ്മമാർക്കൊപ്പം താമസിച്ചാൽ മതി എന്നാണ് പറയുന്നതെങ്കിൽ ആവലാതിക്കാർ അതിനെ എതിർക്കില്ല. എന്നാൽ ഇപ്പോൾ അവരുടെ ആരോഗ്യത്തിലും പരിപാലനത്തിലും ആശങ്കയുണ്ട്.

അഡ്വക്കേറ്റ് മാധവി ദിവാൻ: എൻ ഐ എ അന്വേഷണത്തിനുള്ള ഉത്തരവ് (എതിർ കക്ഷികളുടെ) സമ്മതത്തോടെ ഉള്ളതാണ്. അവൾ എനിക്കൊപ്പം (എന്റെ കക്ഷിയ്ക്കൊപ്പം) ഉണ്ട്.

ചീഫ് ജസ്റ്റിസ് (മാധവി ദിവാനോട്): നിങ്ങൾ ആർക്ക് വേണ്ടിയാണ് ഹാജരാകുന്നത്?

അഡ്വക്കേറ്റ് മാധവി ദിവാൻ: ഞാൻ ആ പെൺകുട്ടിയുടെ അച്ഛനു വേണ്ടിയാണ് ഹാജരാകുന്നത്. എൻ ഐ എ അന്വേഷണം തീരുമ്പോൾ ആ പെൺകുട്ടിയോട് സംസാരിക്കാം എന്ന് ബഹുമാനപ്പെട്ട കോടതി പറഞ്ഞിട്ടുണ്ട്.

ചീഫ് ജസ്റ്റിസ്: അവൾ 24 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. അത് വ്യക്തമായ കാര്യമാണ്. അവൾ അച്ഛന്റെ പരിരക്ഷയിൽ തന്നെ കഴിയണം എന്ന് നിർബന്ധിക്കാൻ ആകില്ല. അവളുടെ പൂർണ്നിയന്ത്രണം നിങ്ങൾക്ക് അവകാശപ്പെടാൻ ആകില്ല. ആവശ്യമെന്ന് കണ്ടാൽ ഞങ്ങൾ അവൾക്ക് മറ്റൊരു കസ്റ്റോഡിയനെ നിശ്ചയിക്കും അല്ലെങ്കിൽ അവളെ ഒരു ഹോസ്റ്റലിൽ ആക്കും.

അഡ്വക്കേറ്റ് മേത്ത (എൻ ഐ എ): ഞങ്ങൾ ഒരു റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകൾ അങ്ങ് മനസ്സിലാക്കിയിട്ടില്ല. ഇതുനു പിന്നിൽ ചില കളികൾ ഉണ്ട്. അത് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ്: കളികൾ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ. ഞങ്ങൾക്ക് അറിയേണ്ടത് കേരളഹൈക്കോടതി ആർട്ടിക്കിൽ 226 ഉപയോഗിച്ച് ഒരു വിവാഹം എങ്ങനെ അസാധുവാക്കി എന്നതാണ്.

അഡ്വക്കേറ്റ് വി ഗിരി (കേരള സർക്കാരിനു വേണ്ടി): സംസ്ഥാനസർക്കാർ ഈ കേസിൽ ഇതുവരെ സത്യവാങ്മൂലം ഒന്നും നൽകിയിട്ടില്ല. എൻ ഐ എ അന്വേഷണം പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള ഈ അപ്പീലിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ ദയവായി അനുവദിക്കണം.

ചീഫ് ജസിറ്റ്: നിങ്ങൾക്ക് അത് സമർപ്പിക്കാം

അഡ്വക്കേറ്റ് വി ഗിരി: അതിന് ഞങ്ങൾക്ക് അല്പം സമയം വേണം. കേസ് ദീപാവലി കഴിയുന്നതുവരെ നീട്ടിവയ്ക്കാൻ സാധിക്കുമോ? 

അഡ്വക്കേറ്റ് ഹാരിസ് ബീരാൻ: അല്ല അത് സാദ്ധ്യമല്ല

അഡ്വക്കേറ്റ് ദവെ: ഈ കേസ് അങ്ങനെ നീട്ടിക്കൊണ്ട് പോകാൻ സാദ്ധ്യമല്ല

അഡ്വക്കേറ്റ് പി വി ദിനേഷ് (സംസ്ഥാന വനിത കമ്മീഷനു വേണ്ടി): വിവിധ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഈ സ്ത്രീയുടെ സുരക്ഷയും ആരോഗ്യവും അന്വേഷിക്കണം എന്ന് അറിയിച്ചുകൊണ്ടുള്ള കത്തുകൾ ഞങ്ങൾക്ക് കിട്ടുന്നുണ്ട്. നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ ഒരു മെഡിക്കൽ പ്രാക്റ്റീഷണർക്കൊപ്പം ഈ സ്ത്രീയെ സന്ദർശിക്കാനും അതുസംബന്ധിച്ച ഒരു റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ഈ കോടതിമുൻപാകെ സമർപ്പിക്കാനും ഞങ്ങൾക്ക് ബഹുമാനപ്പെട്ട കോടതിയുടെ അനുവാദം ആവശ്യമുണ്ട്.

ചീഫ് ജസ്റ്റിസ്: മിസ്റ്റർ ദിനേഷ്, നിങ്ങൾക്ക് ഈ വിഷയം കേസ് പരിഗണിക്കുന്ന അടുത്ത ദിവസം ഉന്നയിക്കാം.

അഡ്വക്കേറ്റ് പി വി ദിനേഷ്: ഞങ്ങൾ ഇതിനായി ഒരു അപേക്ഷ നിലവിൽ സമർപ്പിച്ചിട്ടുണ്ട്. ദയവായി അത് സമർപ്പിക്കാൻ അനുവദിക്കണം

ചീഫ് ജസ്റ്റിസ്: നിങ്ങൾക്ക് അത് സമർപ്പിക്കാം

അഡ്വക്കേറ്റ് അർ ബസന്ത്: ഞാൻ ഒരു പറ്റം അഭിഭാഷകരെ പ്രതിനിധീകരിക്കുന്നു. ഞങ്ങളേയും ഈ കേസിൽ കക്ഷി ചേരാൻ അനുവദിക്കണം.

ചീഫ് ജസ്റ്റിസ്: വനിതകമ്മീഷൻ കക്ഷിചേർക്കണം എന്ന് പറയുന്നത് ഞങ്ങൾക്ക് മനസ്സിലാക്കാം. മറ്റാരേയും കക്ഷിചേർക്കാൻ നിർവ്വാഹമില്ല.

ചീഫ് ജസ്റ്റിസ്: ഈ കേസ് 09/10/2017ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പരിഗണിക്കും. ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും സത്യവാങ്ങ്മൂലം സമർപ്പിക്കാം.

(അങ്ങനെ കേസ് 09/10/2017 തിങ്കാളാഴ്ചത്തേയ്ക്ക് മാറ്റി. ബാലഗോപാൽ ബി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.)


Monday, 19 June 2017

പുതുവൈപ്പിലെ ഐ ഒ സി വിരുദ്ധസമരം

ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപുകളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ കൊച്ചിക്കായലിനും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വൈപ്പിൻ. ഏതാനും നാളുകൾക്ക് ശേഷം വൈപ്പിൻ വീണ്ടും വാർത്തകളിൽ നിറയുന്നു. മുൻപ് കേരളത്തിന്റെ മൊത്തം ജനശ്രദ്ധപിടിച്ചുപറ്റിയ നിരവധിസമരങ്ങൾക്ക് വൈപ്പിൻ വേദിയായിട്ടുണ്ട്. അതുപോലെ അതിജീവനത്തിനായുള്ള ഒരു സമരത്തിലൂടെയാണ് വൈപ്പിൻ ഇപ്പോൾ ശ്രദ്ധാകേന്ദ്രം ആകുന്നത്. വൈപ്പിനിലെ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മിക്കുന്ന പാചകവാതകസംഭരണിയ്ക്കെതിരായി തദ്ദേശവാസികളായ ജനങ്ങൾ ജാതിമതരാഷ്ട്രീയഭേദമന്യേ നടത്തുന്ന സമരം ആണ് ഇപ്പോൾ വൈപ്പിനെ വീണ്ടും വാർത്തകളിൽ കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ വൈപ്പിൻകരയുടെ തെക്കേഅറ്റത്ത് അറബിക്കടലിനോട് ചേർന്ന നിരവധി പദ്ധതികൾ ആണ് വന്നിട്ടുള്ളത്. ആദ്യം വന്ന എൽ എൻ ജി ടെർമിനൽ, പിന്നീട് വന്ന എസ് പി എം പദ്ധതി ഇപ്പോൾ ഐ ഒ സിയുടെ പാചകവാതസംഭരണിയും. ഇവയെല്ലാം അത്യധികം അപകടകരമായ സ്ഫോടനസാദ്ധ്യതയുള്ള പെട്രോകെമിക്കൽ മിശ്രിതങ്ങൾ കൈകാര്യം ചെയ്യുന്നവയാണെന്നത് വൈപ്പിൻ നിവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. രണ്ടാമതായി മത്സ്യബന്ധനം ഉപജീവനമാക്കിയ വലിയൊരു വിഭാഗം ജനതയാണ് വൈപ്പിന്റെ തീർപ്രദേശത്തുള്ളത്. ഈ വലിയ പദ്ധതികൾ അവരുടെ ജീവനോപാധിയെ വളരെ പ്രതികൂലമായി ബാധിക്കുന്നു. 

എന്താണ് ഐ ഒ സിയുടെ പുതുവൈപ്പിലെ പദ്ധതി

ഇപ്പോൾ വൈപ്പിനിലെ പ്രശ്നങ്ങൾക്ക് കാരണം പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന പാചകവാതകസംഭരണിയാണെന്ന് മുൻപ് പറഞ്ഞുവല്ലൊ. എന്താണ് ഈ പദ്ധതി? എന്തൊക്കെയാണ് ഇതു സൃഷ്ടിക്കുന്ന പാരിസ്ഥിതികവും അല്ലാത്തതുമായ പ്രശ്നങ്ങൾ? എന്തെല്ലാം നിയമലംഘനങ്ങൾ ആണ് ഇവിടെ നടക്കുന്നത്? ഈ കാര്യങ്ങൾ കേരളഹൈക്കോടതിയിലെ അഭിഭാഷകനും പരിസ്ഥിതിപ്രവർത്തകനും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതകസംഭരണിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളഹൈക്കോടതിയിലും ഗ്രീൻ ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചിലും എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിനു വേണ്ടി ഹാജരാകുന്ന ശ്രീ ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ നിന്നും ചില ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു.

എളങ്കുന്നപുഴ ഗ്രാമപഞ്ചായത്തിൽ കടൽക്കരയിൽ കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ കടൽതത്തിരമാലയിൽ നിന്ന് 500 മീറ്റർ അകലെയുള്ള GPS കോ.ഓർഡിനേറ്റുകൾ പ്രൊജക്റ്റ് സൈറ്റ് ആയി നൽകിയാണ് IOC സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ടാങ്ക് നിർമ്മാണത്തിന് പാരിസ്ഥിതിക്കാനുമതിക്ക് അപേക്ഷിച്ചത്. കപ്പൽ വഴി വരുന്ന ഇന്ധനം ജെട്ടിയിൽ നിന്ന് പൈപ്പ് വഴി ഇവിടെയെത്തിച്ച്, ഭൂമിക്കടിയിൽ പൂർണ്ണമായി കുഴിച്ചിടുന്ന വൻ ടാങ്കറുകളിൽ സ്റ്റോർ ചെയ്ത് അത് ടാങ്കറുകളിൽ നിറച്ച് വിതരണം നടത്തുക എന്നതാണ് പ്ലാന്റിൽ വിഭാവനം ചെയ്യുന്നത്.ഹൈടൈഡ് ലൈനിൽ നിന്ന് 200 മീറ്റർ വിട്ട് നിർമ്മാണം നടത്താൻ തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസർക്കാരും അംഗീകാരം നൽകി. എന്നാൽ കടൽത്തിര വന്നടിക്കുന്ന ഇന്റർ ടൈഡൽ സോണിൽ ആണ് നിർമ്മാണം നടത്തുന്നത്. ഓരോ വർഷവും 2-3 മീറ്റർ വീതം കടൽ എടുത്തുപോകുന്ന ഇറോഷൻ സോൺ ആണ് ഇതെന്നു നാട്ടുകാരും, ഒരു മീറ്റർ എങ്കിലും പ്രതിവർഷം കടൽ എടുക്കുന്നുണ്ടെന്ന് കമ്പനിയും പറയുന്നു. നിർമ്മാണം ആരംഭിച്ചപ്പോൾ മതിലിൽനിന്ന് 10 മീറ്റർ ലധികം ഉണ്ടായിരുന്ന കടൽ ഇപ്പോൾ പ്ലോട്ടിനകത്ത് അടിച്ചു കയറി മതിൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് കോടികൾ മുടക്കി ഭൂമിക്കടിയിൽ ഇത്രവലിയ ടാങ്ക് നിർമ്മാണം നടക്കുന്നത്. ഇപ്പോൾ നിർമ്മാണം 80% ഉം കടലിന്റെ 200 മീറ്ററിന് ഉള്ളിലുള്ള No development Zone ലാണ്. ഇത് നിയമവിരുദ്ധമാണ്. 200 മീറ്റർ വിട്ടുള്ള ഒരു സർവ്വേ നമ്പറിൽ മാത്രമേ നിർമ്മാണം നടത്താൻ പെട്രോളിയം മന്ത്രാലയവും സുരക്ഷാ അതോറിറ്റിയും അനുവാദം നല്കിയിട്ടുള്ളൂ. എന്നാൽ 200 മീറ്റർ വിട്ട് പദ്ധതി ആ പ്ലോട്ടിൽ നടക്കില്ല എന്നാണു IOC യുടെ വാദം. IIT പഠനം അനുസരിച്ച് മതിൽ ശക്തിപ്പെടുത്തിയെങ്കിലും ഓരോ ദിവസവും ശക്തമായ കടൽക്ഷോഭത്താൽ അത് ക്ഷയിക്കുകയും തീരം ഇല്ലാതാകുകയുമാണ് അവിടെ. മത്സ്യത്തൊഴിലാളികൾ ആണ് ഭൂരിപക്ഷം. ഓയിൽ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങൾ പോലും മൽസ്യസമ്പത്തിന്റെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കും, പ്ലാന്റ് അൽപ്പം പോലും മാറ്റില്ലെന്ന IOC യുടെ പിടിവാശി ആണ് പ്രശ്നം എന്നൊക്കെയാണ് സമരക്കാരുടെ പരാതി. പ്ലാന്റിന്റെ ആവശ്യകതയും സാങ്കേതികതയും അവർ ചോദ്യം ചെയ്യുന്നു. അനുമതികളിലെ വ്യവസ്ഥകൾ പാലിച്ച് നിയമപരമായി നിർമ്മാണം നടത്താൻ IOC ക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ അതിന്റെ മറവിൽ 200 മീറ്ററിനുള്ളിൽ ആണ് നിർമാണം നടത്തുന്നതെന്നും അത് തടയണം എന്നും ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ തിരുത്തൽ ഹരജിയിൽ കോടതി വാദം കേൾക്കാൻ ഇരിക്കുകയാണ്. പഞ്ചായത്ത് ഒരനുമതിയും നൽകിയിട്ടില്ല. പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എന്ന നിലപാടിൽ ആണ് IOC. കേരളത്തിലെ SEZ നയത്തിൽ SEZ ൽപ്പോലും പഞ്ചായത്ത്രാജ് നിയമം ബാധകമാണെന്നും, കേരളത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇവിടമെന്നും, വ്യവസ്ഥകൾ പാലിക്കാതെ ഇത്ര വലിയ സുരക്ഷാഭീഷണി ഉള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നും ഇളങ്കുന്നപുഴ പഞ്ചായത്തും വാദിക്കുന്നു.സംസ്ഥാന സർക്കാർ പോലീസിനെ ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ചു. തീരദേശ പരിപാലന നിയമലംഘനത്തിന് എതിരെ പ്രദേശവാസികൾ ദേശീയഹരിതട്രിബ്യുണലിനെ സമീപിച്ചു. ആദ്യം നിർമ്മാണം നിർത്തി വെയ്ക്കാനും പിന്നീട് HTL (High Tide Line) നിന്ന് 200 മീറ്റർ വിടണം എന്ന പാരിസ്ഥിതികാനുമതി വ്യവസ്ഥ കർശനമായി പാലിച്ചുമാത്രമേ നിർമ്മാണം നടത്താവൂ എന്നും NGT (National Green Tribunal) ഉത്തരവിട്ടു. കോടതി നിയോഗിച്ച കേന്ദ്ര-സംസ്ഥാന-പഞ്ചായത്ത് പ്രതിനിധികൾ അടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. പാരിസ്ഥിതികാനുമതി വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. 5 വർഷം മുൻപ് നൽകിയ അനുമതിയിൽ തിരുത്തൽ വേണമെന്നാണ് അവർ പറഞ്ഞത്. നാളിതുവരെ തിരുത്തൽ നടത്തിയിട്ടില്ല. കോടതിവിധി ലംഘിച്ചു നടക്കുന്ന നിർമ്മാണത്തിന് എതിരെ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാർ നൽകിയ കേസ് ജൂലൈ 4 നു വാദം കേൾക്കാൻ ഇരിക്കുകയാണ്. ജൂൺ മാസം ട്രിബ്യുണൽ അവധിയാണ്. (ഹരീഷ് വാസുദേവന്റെ പോസ്റ്റ് പൂർണ്ണമായും ഇവിടെ വായിക്കാം )

ഈ പദ്ധതിയ്ക്കെതിരെ തദ്ദേശവാസികൾ വർഷങ്ങളായി സമരം ചെയ്തുവരുന്നു. പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശവാസികൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. 2016 ജൂലയ് മാസത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ പദ്ധതിസ്ഥലത്തെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കാനും തൽസ്ഥിതിതുടരാനും ഐ ഒ സിയ്ക്ക് നിർദ്ദേശം നൽകി. പദ്ധതി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ വിവിധമേഖലകളിലെ വിദഗ്ദ്ധന്മാർ അടങ്ങുന്ന ഒരു സമിതിയെ ദേശീയ ഹരിത ട്രിബ്യൂണൽ ചുമതലപ്പെടുത്തി. എന്നാൽ പിന്നീട് 2017 ഫെബ്രുവരി മാസത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനു അനുമതി നൽകിയിരുന്നു. ഈ കേസിന്റെ അന്തിമമായ തീരുമാനത്തിനു വിധേയമായിട്ടായിരിക്കും ഈ  പദ്ധതിയുടെ നിലനില്പെന്നും ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു. പദ്ധതി നീണ്ടുപോകുന്നത് കോർപ്പറേഷനു ഭീമമായ സാമ്പത്തിക നഷ്ടം വരുത്തും എന്നതായിരുന്നു കോർപ്പറേഷന്റെ വാദം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഈ തീരുമാനം വന്നതു മുതൽ പദ്ധതിപ്രദേശത്ത് തദ്ദേശവാസികൾ സമരം ചെയ്തു വരുന്നു. ദേശീയ ഹരിത ട്രിബ്യൂണൽ തങ്ങളുടെ വാദം കേൾക്കുന്നതുവരെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കണം എന്നതാണ് അവരുടെ ആവശ്യം. ഹരീഷ് വാസുദേവൻ തന്റെ പോസ്റ്റിൽ പറയുന്നതുപോലെ  ജൂലയ് 4നു ആണ് ദേശീയ ഹരിത ട്രിബ്യൂണൽ ഈ വിഷയത്തിൽ വാദം കേൾക്കുന്നത്. 

തുടർച്ചയായി നടക്കുന്ന സമരങ്ങൾ മൂലം നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ലെന്ന് കാണിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പദ്ധതി പ്രദേശത്ത് ആവശ്യമായ പോലീസ് സംരക്ഷണം നൽകാൻ ജില്ലാകളക്ടർ മുഹമ്മദ് വൈ സഫീറുള്ള 14/06/2017നു ജില്ലാ പോലീസ് മേധാവിയ്ക്ക് നൽകിയ നിർദ്ദേശത്തെ തുടർന്ന് പോലീസ് സ്വീകരിച്ച നടപടികൾ ആണ് ഇപ്പോൾ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ളത്. പദ്ധതി പ്രദേശത്തുനിന്നും സമരക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ പോലീസ് കുട്ടികൾ ഉൾപ്പടെയുള്ളവരെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പുതുവൈപ്പിൽ നിന്നും എറണാകുളത്ത് പ്രതിഷേധത്തിനെത്തിയ പുതുവൈപ്പ് നിവാസികളേയും വഴിയാത്രക്കാരേയും എറണാകുളം ഡി സി പി യതീഷ് ചന്ദ്ര മനുഷ്യത്വരഹിതമായിട്ടാണ് നേരിട്ടത്. കുട്ടികളും പ്രായമായവരും ഉൾപ്പടെ പലർക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായി എല്ലാവരേയും രാത്രി തന്നെ വിട്ടയച്ചു. 16/06/2017നു മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ സമരക്കാരെ അറിയിച്ചത് നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെച്ചു എന്നാണ്. എന്നാൽ 17/06/2017-ൽ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തി പ്രധാനമന്ത്രി തിരിച്ചു പോയതിനു ശേഷം 18/06/2017-ൽ രാവിലെ വീണ്ടും നിർമ്മാണപ്രവർത്തനങ്ങൾ ഐ ഒ സി എൽ അധികാരികൾ പുനഃരാരംഭിക്കുകയായിരുന്നു. അതിനെതിരെ തദ്ദേശവാസികൾ സംഘടിക്കുകയും അവർക്ക് നേരെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തുനിന്നും കല്ലേറുണ്ടായതായും ആരോപിക്കപ്പെടുന്നു. തുടർന്ന് നിർമ്മാണമേഖലയിലേയ്ക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ ശക്തമായ പോലീസ് നടപടിയാണ് ഉണ്ടായത്. അതിലും നിരവധി സമരക്കാർക്ക് പരിക്കേറ്റു പലർക്കും കാര്യമുറിവേറ്റത് തലയിൽ ആണ്. അതേ തുടർന്ന് ശക്തമായ സമ്മർദ്ദങ്ങളുടെ ഫലമായി മുഖ്യമന്ത്രി സമരക്കാരെ 21/06/2017 ബുധനാഴ്ച തിരുവനന്തപുരത്ത് ചർച്ചയ്ക്ക് കഷണിച്ചിട്ടുണ്ട്. അതുവരെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കുകയാണെന്ന് ഐ ഒ സി എൽ അധികാരികളും അറിയിച്ചിട്ടുണ്ട്. 

16/06/2017-നു എറണാകുളത്ത് സമരത്തെ നേരിട്ട യതീഷ് ചന്ദ്രയുടെ നടപടി വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സ്ഥലം എം എൽ എയും മുൻമന്ത്രിയുമായ സഖാവ് എൻ ശർമ്മ രംഗത്തുവന്നു. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി അറിയിച്ചു. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു. യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി. ഭരണപക്ഷത്തുനിന്നും ഇത്രയും ആവശ്യങ്ങൾ ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. അതിൽ നിന്നും അദ്ദേഹത്തിനു ഈ സമരത്തോടുള്ള നിലപാടെന്താണെന്നും ഊഹിക്കാൻ സാധിക്കും. പോലീസ് നടപടിയിൽ മനുഷ്യാവകാശകമ്മീഷനും ബാലാവകാശകമ്മീഷനും കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പോലീസ് നടപടിയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മീഡിയ വൺ റിപ്പോർട്ടർ എന്നീ ചാനലുകളിൽ നടന്ന ചർച്ഛകൾ ഈ വിഷത്തെ കൂടുതൽ മനസ്സിലാക്കാൻ സഹായകമാവും എന്ന് കരുതുന്നു. ഇതുവരെ മുഖ്യമന്ത്രി ഈ സമരത്തോട് സ്വീകരിച്ചിരിക്കുന്ന നിലപാടിൽ നിന്നും സമരത്തെ അവഗണിച്ചു മുന്നേറാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം എന്ന് കരുതേണ്ടിവരും.

കോടതി ഉത്തരവിന്റെ കാര്യം പറഞ്ഞാണ് പലരും ഈ പോലീസ് നടപടി ആവശ്യമായി വന്ന സാഹചര്യം ചൂണ്ടിക്കാട്ടുന്നത്. വിളപ്പിൽ ശാലയിലെ മാലിന്യ സംഭരണകേന്ദ്രം തുറക്കണം എന്ന് പറഞ്ഞതും ഇതേ ഹൈക്കോടതി ആണ്. അതിനെ ജനങ്ങൾ എതിർത്ത് തോല്പിച്ചിട്ടുമുണ്ട്. അന്ന് സർക്കാർ ജനങ്ങൾക്കൊപ്പം ആയിരുന്നു. ജനങ്ങളെ വെടിവെച്ചു കൊന്ന് വികസനം കൊണ്ടുവരാൻ ശ്രമിച്ച ഒരു സർക്കാർ ഉണ്ടായിരുന്നു. പശ്ചിമബംഗാളിൽ ബുദ്ധദേവിന്റെ. 35 കൊല്ലത്തെ ഭരണമാണ് അതോടെ അവിടെ അവസാനിച്ചത്. ഇന്ന് പാർടി ജനറൽ സെക്രട്ടറി രാജ്യസഭാംഗം ആകാൻ കോൺഗ്രസ്സിന്റെ കാലുപിടിക്കേണ്ട ഗതികേടിൽ എത്തിയ ചരിത്രം അവിടെയാണ് തുടങ്ങുന്നത്. അത് പിണറായി വിജയനും ഓർക്കുന്നത് നല്ലത്. പശ്ചിമബംഗാളിൽ ഇപ്പോഴും ബി ജെ പിയേയും മമതയേയും ജനങ്ങൾക്ക് വിശ്വാസമുണ്ട്. മൂന്നരപതിറ്റാണ്ട് തങ്ങളെ ഭരിച്ച പാർട്ടിയെ വെറുപ്പോടെ തന്നെയല്ലെ ജനം ഇപ്പോഴും കാണുന്നത്. വികസനം വേണം. ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് ജനപങ്കാളിത്തത്തോടെ ആകണം അതെന്നുമാത്രം. ഇവിടെ ഒരു കുഴപ്പം ഉണ്ട്. ഇത് ഒരു ജനാധിപത്യരാജ്യം ആയിപ്പോയി. അല്ലെങ്കിൽ എന്തുമാകാമായിരുന്നു.

എട്ടുവർഷത്തിലധികമായി നിർമ്മാണപ്രവർത്തനം നടക്കുന്ന ഒരു പദ്ധതിയെ അന്തിമഘട്ടത്തിൽ തടയുന്നത് ശരിയല്ലെന്ന് പറയുന്ന സുഹൃത്തുക്കൾ ഉണ്ട്. ഞാൻ മനസ്സിലാക്കുന്നത്  ആ വാദം തെറ്റാണെന്നാണ്. 2009ൽ ഇപ്പോൾ ഈ പ്ലാന്റ് നിർമ്മാണം നടക്കുന്ന സ്ഥലം പ്രത്യേകസാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് അവിടെ ചുറ്റുമതിൽ കെട്ടുകയും റോഡ് നിർമ്മിക്കുകയും എല്ലാം നടത്തിയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 2015 ജൂലയ് 24നു ദി ഹിന്ദുവിൽ വന്ന ഒരു റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നുണ്ട്

Work on the long-awaited multi-user liquid terminal on Puthuvype island, mostly for import of cooking gas, was awarded to a Visakhapatnam-based company on Thursday. The Rs.217-crore work would be supervised by the Cochin Port Trust for the Indian Oil Corporation and completed in 24 months, said a press release from the CPT on Thursday. The proposal for an LPG import terminal was mooted in 2009 to end the road transport of LPG from Mangalore. Kerala, with a consumer base of around 80,000, requires about 6.5 lakh tonnes of cooking gas annually. Indian Oil Corporation was allotted 37 acres on Puthuvype island for the facility. Around 30,000 tonnes of LPG is moved between Mangalore and different destinations in Kerala using bullet tankers. The bullet tankers take around 12 hours to haul LPG from Mangalore to destinations in Kerala. The project was held up despite several accidents on National Highway 47 involving LPG tankers, including the one at Chala, near Kannur on August 27, 2012 in which 20 people were killed. Another LPG tanker was involved in a major accident near Karunagappally on December 31, 2009. The proposed terminal has a capacity to handle around six lakh tonnes of LPG annually in the initial stage. The Indian Oil Corporation was awarded the multi-user liquid terminal on a nomination basis in March 2013 and a concession agreement was signed on April 4, 2015. In addition to cooking gas, the proposed terminal will handle bunkers and liquids under the supervision of the Port Trust, said the press release.

അതായത് ഇത്തരത്തിലുള്ള ഒരു പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള ആലോചനകൾ 2009-ൽ ആരംഭിച്ചു എങ്കിലും പലകാരണങ്ങൾ കൊണ്ടും അത് നീണ്ടുപോയി എന്നാണ്. ഒടുവിൽ 2013-ൽ ആണ് ഐ ഒ സിയ്ക്ക് ഇതിനുള്ള അനുമതി ലഭിക്കുന്നതും 2015 ജൂലയ് മാസത്തിൽ ആണ് വിശാഖപട്ടണം ആസ്ഥാനമായ ഒരു കമ്പനിയ്ക്ക് ഇതിന്റെ നിർമ്മാണക്കരാർ ലഭിക്കുന്നതും. നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി ഏതാനും നാളുകൾക്കുള്ളിൽ തന്നെ പരിസരവാസികൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു എന്നത് 2015 ഡിസംബർ 2-ലെ ദി ഹിന്ദു വാർത്തയിൽ നിന്നും മനസ്സിലാക്കാം. 2016-ൽ തദ്ദേശവാസികൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം പെട്ടന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല തദ്ദേശവാസികളുടെ ഈ സമരം എന്നതു വ്യക്തമാണ്. ദി ഹിന്ദുവിലെ വാർത്തയുടെ ഒരു ഭാഗം ചുവടെ ചേർക്കുന്നു.

The project site turned into a stage for high drama on December 2 with the protestors blocking trucks transporting steel for building the LPG tanks here. Soon, the police rushed to the spot but the stand off continued for several hours till the protestors were forcibly removed from the spot. The protestors, on the other hand, maintain that the terminal posed a threat to the residential areas in Vypeen island - one of the thickly populated areas in the country. Further, it was being initiated without an approval from the Elamkunnapuzha panchayat, the concerned local body and in violation to the Coastal Regulation Zone norms.

വികസനം വേണം എന്ന് പറയുമ്പോൾത്തന്നെ അത് ജനങ്ങളെ വിശ്വാസത്തിൽ എടുത്താവണം. തൊഴിലിടവും താമസസ്ഥലവും നഷ്ടപ്പെടുന്നവർക്ക് അർഹമായ പുനരധിവാസവും നഷ്ടപരിഹാരവും നൽകി ആകണം വികസനം നടപ്പിലാക്കാൻ. ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഒരു പദ്ധതി നമുക്ക് മുന്നിൽ തന്നെ ഉണ്ട്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ. കോടകളാണ് മുടക്കിയത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവെ മേല്പാലം ഇവിടെ വന്നു, 8 കിലോമീറ്റർ നീളത്തിൽ അതിൽ ഇപ്പോൾ ട്രെയിൻ പോകുന്നുണ്ടോ എന്ന് തന്നെ അറിയില്ല. റോഡ് കണക്ടിവിറ്റിക്കായി അച്യുതാനന്ദൻ സർക്കാരിന്റെ കാലഘട്ടത്തിൽ 316 കുടുംബങ്ങളെ ആണ് പുനരധിവാസമോ നഷ്ടപരിഹാരമോ നൽകാതെ മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കിയത്.  ഒൻപത് വർഷങ്ങൾക്ക് ഇപ്പുറം അവരുടെ അവസ്ഥ എന്തെന്ന് ഇവിടെ നാരദ ന്യൂസ് പോർട്ടലിന്റെ ഈ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അത്തരം വികസങ്ങൾ ആകരുത്. സിങ്കൂരും മൂലമ്പള്ളിയും ഒന്നും പുതുവൈപ്പിൽ ആവർത്തിക്കാതിരിക്കട്ടെ. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ കൂടി പ്രാതിനിധ്യത്തിലുള്ള വികസനങ്ങൾ വരട്ടെ. അതാണ് നല്ലത്. പുതുവൈപ്പിലെ ഈ പ്രക്ഷോഭങ്ങൾ കൂടുതൽ രക്തരൂക്ഷിതം  അല്ലാതെ ജനങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ സമാപിക്കും എന്ന് പ്രത്യാശിക്കുന്നു.