Showing posts with label Media. Show all posts
Showing posts with label Media. Show all posts

Friday, 5 December 2008

മാധ്യമങ്ങളോട് ഒരു അഭ്യർത്ഥന | An appeal to the media

കണ്ണൂർ ജില്ലയിലെ ഇരിക്കൂരിൽ സ്കൂൾവിദ്യാർത്ഥികളുടെ മേൽ വാഹനം കയറി ഒൻപതു പിഞ്ചുകുട്ടികൾ മരിച്ച ദാരുണസംഭവം മലയാളത്തിലെ എല്ലാ വാർത്താചാനലുകളും റിപ്പോർട്ട് ചെയ്തതാണ്. പ്രേക്ഷകരായ ഞങ്ങളിലേയ്ക്ക് അപകടത്തിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും എത്തിക്കുന്നതിന് നിങ്ങൾനടത്തിയ പരിശ്രമം തികച്ചും അഭിനന്ദനാർഹം തന്നെ. എന്നാൽ കടുത്ത മത്സരം നിലനിൽക്കുന്ന ഈ രംഗത്ത് വാർത്തകൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതിന് നിങ്ങൾ കാണിക്കുന്ന വ്യഗ്രത പലപ്പോഴും എല്ലാം അതിർവർമ്പുകളും ലംഘിക്കുന്നതാണെന്നു പറയാതെ വയ്യ. ഇതു ആദ്യമായിട്ടല്ല ഇത്തരം അപകടങ്ങളുടെ ദൃശ്യങ്ങൾ കാണികളിൽ ജുഗുപ്സ ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിൽ വരുന്നത്. ചിലഘട്ടങ്ങളിൽ ഊതിപ്പെരുപ്പിച്ച കണക്കുകളും ഊഹാപോഹങ്ങളും അനാവശ്യമായ ഉത്കണ്ഠ കാണികളിലും ദുരത്തിനിരയായവരുടെ ബന്ധുക്കളിലും ഉണ്ടാക്കുന്നു എന്നതും ദയവായി മറക്കാതിരിക്കുക.

ഒരു വാർത്തയുടെ വിശദവിവരങ്ങൾനൽകുന്ന മുഴുവൻ സമയവും മരിച്ചുകിടക്കുന്ന പിഞ്ചുകുട്ടികളെ ഇങ്ങനെ തുടർച്ചയായി കാണിക്കേണ്ടതുണ്ടോ? ഈ ദൃശ്യങ്ങൾ തുടർച്ചയായി കാണുന്ന കാണികളിൽ, പ്രത്യേകിച്ച് അമ്മമാരിൽ ഉണ്ടാക്കുന്ന വികാരങ്ങളെക്കുറിച്ച് അല്പമെങ്കിലും ചിന്തിച്ചുകൂടെ?

എന്തെങ്കിലും അപകടങ്ങൾ നടക്കുമ്പോൾ സംഭവസ്ഥലത്തുനിന്നും ദൃക്‌സാക്ഷികളിൽ നിന്നും നിങ്ങൾ എത്തിക്കുന്ന വിവരങ്ങൾ അപകടത്തെക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം പ്രേക്ഷകരായ ഞങ്ങൾക്കു നൽകുന്നു എന്നതു ശരി തന്നെ. എന്നാൽ അപകടത്തിൽ പരിക്കേറ്റവർക്ക് അത്യാവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്ന ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തിലും നിങ്ങൾ എത്തുന്നു. ഒന്നോ രണ്ടോ ആളുകല്ല മറിച്ച് പത്തും ഇരുപതും പേർവരുന്ന സംഘമാണ് ഇത്തരത്തിൽ ക്യാമറകളും മറ്റുമായി തീവ്രപരിചരണ വിഭാഗങ്ങളിൽ കയറുന്നത്. സ്വാഭാവികമായും ഇത്തരം ഒരു അപകടം നടന്നാൽ ബന്ധുക്കളുണ്ടോ എന്നു തിരഞ്ഞെത്തുന്നവരേയും, പരിക്കേറ്റവർക്ക് ആവശ്യമായ പരിചരണം നൽകുന്നവരേയും കൊണ്ട് നിറഞ്ഞിരിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങൾ മാധ്യമപ്രവർത്തകരുടെ ഇരച്ചുകയറ്റം കൂടിയാവുമ്പോൾ ശ്വസം‌മുട്ടുന്ന കാഴചയാണ് കാണാറ്. തീവ്രപരിചരണവിഭാഗത്തിൽ ഇത്തരത്തിൽ ഉണ്ടാവുന്ന തിരിക്ക് പരുക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിൻ തടസ്സം‌സൃഷ്ടിക്കുമെന്നതിൽ രണ്ടഭിപ്രായം ഉണ്ടെന്നു ഞാൻ കരുതുന്നില്ല. അപകടത്തിൽ മുറിവുകളേറ്റു എത്തുന്നവരേക്കാൾ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത് മാധ്യമപ്രവർത്തകരാണെന്നു പരിചയമുള്ള പല ഡോക്ൿടർമാരും, നെഴ്‌സിങ്ങ് വിഭാഗത്തിൽ ഉള്ളവരും പറയാറുണ്ട്. തീവ്രപരിചരണവിഭാഗത്തിൽ ഇത്തരത്തിൽ ഉണ്ടാവുന്ന തിക്കുംതിരക്കും അപകടം ഏല്‍പ്പിച്ച ആഘാതവും, ശരീരത്തിലേറ്റ മുറിവുകളുടെ വേദനയുമായി കഴിയുന്ന വ്യക്തികളിൽ ഉണ്ടാക്കുന്ന മാനിസികമായ വൈഷമ്യങ്ങളെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

മലയാളികൾ പൊതുവേ വാർത്തകൾ അറിയുന്നതിന് കൂടുതൽ ഔത്സുക്യം ഉള്ളവരാണ്. അതുകൊണ്ടാണ് ഈ കൊച്ചു കേരളത്തിൽ ഇത്രയധികം വാർത്താചാനലുകളും, വർത്തമാനപത്രങ്ങളും, വാർത്താമാസികകളും ഉള്ളത്. എന്നാൽ വാർത്തകൾ പ്രേക്ഷകർക്കു മുൻപിൽ ആദ്യം എത്തിക്കുന്നതിനുള്ള കിടമത്സരം ഇന്നു ദൃശ്യമാധ്യമങ്ങളിൽ വളരെക്കൂടുതലാണ്. ജാഗ്രത്തായ മാധ്യമപ്രവർത്തനം സമൂഹത്തിലെ അഴിമതിയേയും, മറ്റുതിന്മകളേയും കുറയ്ക്കുന്നതിനു സഹായിക്കുന്നു എന്നതിലും, മൂടിവെയ്ക്കപ്പെടുന്ന പല സത്യങ്ങളേയും വെളിച്ചത്തുകൊണ്ടുവരുന്നു എന്നതിലും തർക്കമില്ല. എന്നാൽ അപകടങ്ങൾ പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സം‌യമനവും ദൃശ്യങ്ങളുടെ കാര്യത്തിൽ അല്പം വിവേകവും വേണമെന്ന വിനീതമായ അഭ്യർത്ഥനയാണ് എനിക്കുള്ളത്.