Showing posts with label Lulu Group. Show all posts
Showing posts with label Lulu Group. Show all posts

Monday, 27 May 2013

ബോൾഗാട്ടി പദ്ധതി എംകെഗ്രൂപ്പിനെ പിന്മാറ്റം.

യൂസഫ് അലിയുടെ പിന്മാറ്റത്തിൽ സമ്മർദ്ദതന്ത്രം അല്ലെന്നാണ് ഞാൻ കരുതുന്നത്. മറീനപദ്ധതിയുടെ ഭാഗമായി ഒരു വില്ലേജ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർട്ട് ട്രസ്റ്റ് കായൽ നികത്തി നിലവിൽ തർക്കവിഷയമായ ഈ സ്ഥലം ഉണ്ടാക്കുന്നത്. എന്നാൽ പലതരത്തിലുള്ള പ്രതിബന്ധങ്ങൾ ഈ നിർമ്മാണത്തിന് തടസ്സമായി. ഞാൻ മനസ്സിലാക്കുന്നത് ഇന്ത്യൻ നാവികസേനപോലും ഇത്തരത്തിൽ വിദേശയാട്ടുകളിൽ വരുന്നവർക്ക് ഒരു വില്ലേജ് ഒരുക്കുന്നതിൽ തടസ്സവാദം ഉന്നയിച്ചു എന്നാണ്. തുടർന്ന് ഈ പദ്ധതി ബോൾഗാട്ടിയുടെ കിഴക്കുഭാഗത്ത് പാലസിനു സമീപം ഒരു ചെറിയ താമസസൗകര്യം ഉള്ള ഹോട്ടൽ സംവിധാനത്തിലേയ്ക്ക് മാറി. അങ്ങനെ ഈ സ്ഥലം അധികമാവുകയും ചെയ്തു.

സാമ്പത്തികനില മോശമായ കൊച്ചിൻ പോർട്ട് ഈ അവസരത്തിലാണ് ഈ സ്ഥലം പാട്ടത്തിനു കൊടുത്ത വരുമാനം ഉണ്ടാക്കുന്നതിനെക്കുറിച്ച ആലോചിക്കുന്നത്. വല്ലാർപാടം കണ്ടെയ്നർ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ടെയ്നറുകൾ കസ്റ്റംസ് പരിശോധനകൾക്കും മറ്റും സാദ്ധ്യമാക്കുന്ന തരത്തിൽ ഒരു ഫ്രൈറ്റ് സ്റ്റേഷൻ പോലുള്ള പദ്ധതികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നായിരുന്നു ഈ ലൊക്കേഷൻ. എന്നാൽ അത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർ പോർട്ട് ഉദ്ദേശിച്ച ഉയർന്ന പാട്ടസംഖ്യ നൽകാൻ തയ്യാറായിക്കാണില്ല. ഈ ഘട്ടത്തിൽ ആണ് കൻവെൻഷൻ സെന്റർ എന്ന ആശയവുമായി എംകെഗ്രൂപ്പ വരുന്നത്. എംകെ ഗ്രൂപ്പ ആകട്ടെ കൊച്ചിൽ പോർട്ട് ഉദ്ദേശിച്ചതിലുംലധികം തുകയ്ക്കാണ് കോട്ട് ചെയ്തതും.

എംകെ ഗ്രൂപ്പ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കരാർ തയ്യാറാക്കി. സ്ഥലം അവർക്ക് പാട്ടത്തിന് നൽകുകയും ചെയ്തു. ചില റിപ്പോർട്ടുകൾ ഇത് 30 വർഷത്തേയ്ക്കാണെന്നും മറ്റുചിലതിൽ ഇത് 99 വർഷത്തേയ്ക്കാണെന്നും പറയുന്നുണ്ട്. ഏതാണെന്ന് എനിക്കും വ്യക്തമായി അറിയില്ല. ഈ കരാറീൽ നിലവിലെ തീർദേശപരിപാലന ചട്ടങ്ങളിൽ ഇളവുകളും, ഈ സ്ഥലം പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും വായ്പഎടുക്കുന്നതിനുള്ള അനുവാദവും ഉണ്ടായിരുന്നു എന്നത് ഇതിനെ വിവാദത്തിൽ ആക്കി. കൂടാതെ പോർട്ട് ട്രസ്റ്റിന്റെ ദർഘാസിൽ പങ്കെടുത്ത ഏകസ്ഥാപനവും എംകെഗ്രൂപ്പ ആയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഹർജിക്കാരന് മറ്റ് പ്രൊമോട്ടർമാരെ ഹാജരാക്കാൻ സാധിക്കുമെങ്കിൽ പുതിയ ദർഘാസ് വിളിക്കാൻ ഹൈക്കോടതി പറഞ്ഞത്. കരാറിലെ മറ്റ് വ്യവസ്ഥകൾ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടുമില്ല.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കരാറിലെ വിവാദവിഭാഗങ്ങൾ ആരെങ്കിലും ഹൈക്കോടതിയിലോ മറ്റോ ചോദ്യം ചെയ്താൽ അതിൽ തീർപ്പാകുന്നത് ഒരുപക്ഷെ വർഷങ്ങൾ എടുത്തേയ്കാം. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ എംകെ ഗ്രൂപ്പിന് സാധിക്കില്ല. തീരദേശപരിപാലനനിയമങ്ങളിൽ തന്റെ സ്വാധീനം ഉപയോഗിച്ച് സർക്കാരിൽ നിന്നും ഇളവ് നേടാൻ ശ്രീ യൂസഫ് അലിയ്ക്ക് സാധിച്ചാലും ആ നടപടി കോടതി അംഗീകരിക്കണമെന്നില്ല. ആന്ധ്രാപ്രദേശിൽ അഞൂറിൽ അധികം ഹാച്ചറികൾ പൂട്ടിച്ചതും, യമുനാ തീരത്തെ പല വ്യവസായങ്ങൾ പൂട്ടിച്ചതുമായ കോടതി വിധികൾ ഉദാഹരണം. ഒരു പക്ഷെ ഇതാവും ഇത്തരത്തിൽ ഒരു പിന്മാറ്റത്തിന് ശ്രീ യൂസഫ് അലിയെ പ്രേരിപ്പിച്ച ഘടകം.

Sunday, 26 May 2013

ബോൾഗാട്ടി പദ്ധതി, ലുലു ഗ്രൂപ്പിനു നന്ദി.

ഇന്ന് കേട്ട വാർത്തകളിൽ ഏറെ ആശ്വാസം തോന്നിയ ഒന്നാണ് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസും സ്ഥലവും നടത്തിപ്പിന് ഏറ്റെടുത്ത വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ ലുലുഗ്രൂപ്പ് പദ്ധതി നടത്തിപ്പില്‍ നിന്ന് പിന്മാറുന്നു എന്നത്. ഇങ്ങനെ ആശ്വാസം തോന്നാൻ കാരണം ഇതിന്റെ സാങ്കേതികവശങ്ങളോ, രാഷ്ട്രീയമോ, നിയമലംഘനമോ അല്ല. മറിച്ച് ഇത്തരം പദ്ധതികൾ നിലവിലെ സാഹചര്യത്തിൽ നടപ്പിലായാലുള്ള ദുരവസ്ഥ തന്നെ. എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിലെ നിവാസിയാണ് ഞാൻ. നിലവിൽ ജോലിയ്ക്കും മറ്റുകാര്യങ്ങൾക്കും മഹാനഗരമായ എറണാകുളത്തെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് ദ്വീപ് നിവാസികളിൽ ഒരാൾ. ഗോശ്രീപാലങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതുവരെ പ്രധാനമായും ബോട്ട് വഴിയാണ് എറണാകുളത്ത് എത്തിക്കൊണ്ടിരുന്നത്. ഗോശ്രീപാലം (വൈപ്പിനിൽ നിന്നും എറണാകുളം എന്ന മഹാനഗരത്തിലേയ്ക്കുള്ള സഞ്ചാരപാത) എല്ലാവരുടേയും ഒരു സ്വപ്നമായിരുന്നു. വൈപ്പിനും എറണാകുളവും തമ്മിലുള്ള ദൂരം ഏതാനും കിലോമീറ്റർ മാത്രം. എന്നാൽ ബോട്ടിലൂടെ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ ഒരു മണിക്കൂർ വരെ സമയ നഷ്ടം ഉണ്ടാകും. പിന്നെ കായലിലൂടെയുള്ള അപകടം നിറഞ്ഞ ബോട്ട് യാത്രയും.

അങ്ങനെ ഒത്തിരി വിഷമതകൾക്കിടയിലാണ് പാലം എന്ന സ്വപ്നം യാഥാർത്ഥ്യമായത്. അതോടെ എറണാകുളത്ത് എത്താനുള്ള സമയത്തിലും ഗണ്യമായ കുറവുണ്ടായി. പക്ഷെ സന്തോഷത്തിന്റെ നാളുകൾ അവസാനിച്ചത് പെട്ടന്നാണ്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ തുറന്നതോടെ, വല്ലാർപാടത്തു നിന്നും കണ്ടെയ്നർ റോഡ്‌വഴി വലിയ കണ്ടെയ്നർ ലോറികൾ വരാൻ തുടങ്ങിയതോടെ ഈ വഴിഗതാഗതക്കുരുക്കായി മാറി. അതിനിടയിൽ തീവണ്ടിയും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്താൻ തുടങ്ങി. ഇങ്ങനെയുള്ള ഗതാഗതകുരുക്കിന് പരിഹാരം ആയിരുന്നു റെയിൽവേ മേല്പാലം. പക്ഷെ പണിതീർന്ന് അതിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വണ്ടികൾ കടത്തിവിട്ടപ്പോൾ തന്നെ പാലത്തേയും അപ്രോച്ച് റോഡിനേയും ബന്ധിപ്പിക്കുന്ന ഭാഗം തകരാറിലായി. അതോടെ പാലവും അടച്ചു. ഇപ്പോൾ ഒരു വർഷത്തോളം ആകുന്നു പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

ഇപ്പോഴത്തെ സ്ഥിതി തികച്ചും പരിതാപകരം ആണ്. കണ്ടെയ്നർ ലോറികൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിലൂടെ ആദ്യത്തെ മൂന്നുകിലോമീറ്റർ താണ്ടാൻ 40 മിനിറ്റിലധികം വേണം എന്ന അവസ്ഥയിൽ എത്തി. മിക്കവാറും ദിവസങ്ങളിൽ ബസ്സുകൾ ട്രിപ്പ് മുടക്കുന്നത് പതിവായി. ഉള്ള ബസ്സുകളിൽ കയറിപ്പറ്റാൻ ആകാതെ വിഷമിക്കുന്ന യാത്രക്കാർ. അതിനിടെ കുറച്ച് കെ എസ് ആർ ടി സി ബസ്സുകൾക്കും ഈ റൂട്ടിൽ പെർമിറ്റ് കിട്ടി. അതോടെ പല സ്വകാര്യബസ്സുകളും പെർമിറ്റ് സറണ്ടർ ചെയ്തു. കെ എസ് ആർ ടി സി ആണെങ്കിൽ കാര്യക്ഷമമായി സർവ്വീസ് നടത്തുന്നുമില്ല. യാത്ര ആകെ ദുരിതമായ അവസ്ഥ. എല്ലാത്തിലും പുറമെ ഉണ്ടായിരുന്ന നല്ല റോഡ് (വൈപ്പിൻ -പള്ളിപ്പുറം സംസ്ഥാനപാത) വെട്ടിപ്പൊളിച്ച് റോഡ് തന്നെ ഇല്ലാത്ത അവസ്ഥ.  ഈ അവസ്ഥയിൽ ആണ് ബോൾഗാട്ടി പാലസിൽ വരാൻ പോകുന്ന ലുലു ഗ്രൂപ്പിന്റെ പുതിയ പ്രൊജക്റ്റിനെകുറിച്ചുള്ള വാർത്ത കേട്ടത്. അതും കൂടി വന്നാൽ തീർന്നു. ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർദ്ധിക്കും. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി ഇവിടെ നടന്ന ഗ്ലോബൽ വില്ലേജ് ഉണ്ടാക്കിയ ഗതാഗതപ്രശ്നങ്ങൾ അനുഭവിച്ചതാണ്. അതിനാൽ ഈ സംരംഭം വരല്ലെ എന്നതായിരുന്നു പ്രാർത്ഥന. ഇപ്പോൾ ലുലുഗ്രൂപ്പ് പിന്മാറി എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. തൽകാലം ആശ്വാസം.

ഇത്തരം വലിയ സംരംഭങ്ങൾ വരുന്നതിൽ എതിർപ്പില്ല. പക്ഷെ സംരംഭകരെ ക്ഷണിക്കുന്ന സർക്കാരുകൾ അവർക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണം. അതിൽ പ്രധാനമാണ് റോഡുകൾ. ഒരു സ്ഥാപനം വരുമ്പോൾ അവിടെ അത്ര ആളുകൾ എത്തും, അതിലൂടെ വാഹനങ്ങൾ എത്ര ഉണ്ടാകും, നിലവിലെ റോഡുകൾക്ക് ഇത് താങ്ങാൻ സാധിക്കുമോ? തുടങ്ങിയകാര്യങ്ങളിൽ പഠനം നടത്തേണ്ടതും അതിന് ആവശ്യമായ അടിസ്ഥാനസൗകര്യവികസനം സാദ്ധ്യമാക്കേണ്ടതുംസർക്കാരാണ്. ഇടപ്പള്ളിയിൽ ലുലുമാൾ വന്നപ്പോൾ സംഭവിച്ചതും അതാണ്. അവിടേയ്ക്ക് വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാൻ റോഡുകൾക്കായില്ല. ഇപ്പോൾ വാഹനകുരുക്കിൽ വീർപ്പുമുട്ടുന്നു. നിലവിൽ വരുത്തിയ ചില പരിഷ്കാരങ്ങൾ അല്പം ആശ്വാസം നൽകുന്നുണ്ട്. അതില്ലാതെ ചെയ്യുന്ന കെട്ടിടം പണിയിൽ മാത്രം ഒതുങ്ങുന്നതല്ല വികസനം. അങ്ങനെ അടിസ്ഥാനസൗകര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം പദ്ധതികൾ വരുന്നതാവും നല്ലത്. അല്ലെങ്കിൽ അവ ഗുണത്തേക്കാൾ ദോഷം ചെയ്യും എന്ന് കരുതുന്നു.