Showing posts with label Vypin. Show all posts
Showing posts with label Vypin. Show all posts

Friday, 19 January 2018

യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ അണിചേരാം

സി പി എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് എറണാകുളത്ത് നടന്ന പ്രകടനങ്ങളുടേയും ആ പ്രകടനങ്ങളും സമ്മേളനവും സുഗമമായി നടക്കുന്നതിനു കൊച്ചി സിറ്റി പോലീസ് സ്വീകരിച്ച ഗതാഗതക്രമീകരണങ്ങളുടേയും ഫലമായുണ്ടായ കടുത്ത ഗതാഗതക്കുരുക്കിൽ നിന്നും ഞാൻ ഇതെഴുതിക്കൊണ്ടിരിക്കുന്ന ഈ പാതിരാത്രിയിലും ജനങ്ങൾ പൂർണ്ണമായും മോചിതരായിട്ടില്ല. പൊതു നിരത്തുകളിൽ പ്രകടനങ്ങളും എറണാകുളം നഗരത്തിൽ പൊതുസമ്മേളനങ്ങളും നടത്തുന്നതിനു ബഹുമാനപ്പെട്ട സുപ്രീംകോടതിയും ബഹുമാനപ്പെട്ട കേരളഹൈക്കോടതിയും നൽകിയ നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനം ആയിരുന്നു സി പി എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് എറണാകുളം നഗരത്തിൽ ഇന്നു നടന്ന പ്രകടനങ്ങളും ആ പ്രകടനങ്ങൾക്കായി കൊച്ചി സിറ്റി പോലീസ് നടത്തിയ ഗതാഗതക്രമീകരണവും. ഇതിന്റെ ദുരിതഫലം ഏറ്റവും കൂടുതലായി അനുഭവിച്ച ഒരു വിഭാഗം ആളുകൾ വൈപ്പിൻ ജനതയാണ്. വൈപ്പിനിൽ നിന്നും എറണാകുളം ഹൈക്കോടതി ജങ്ഷനിൽ സർവ്വീസ് അവസാനിപ്പിക്കാൻ അനുവാദമുള്ള ബസ്സുകൾ രണ്ടു കിലോമീറ്റർ മുൻപ് ബോൾഗാട്ടിയിൽ വെച്ച് സർവ്വീസ് അവസാനിപ്പിക്കണം എന്നായിരുന്നു പോലീസ് നിർദ്ദേശം. അതിന്റെ ഫലമായി വൈപ്പിൻ നിവാസികൾക്ക് ഹൈക്കോടതി ജങ്ഷനിൽ നിന്നും ബോൾഗാട്ടി വരെ നടക്കേണ്ടി വന്നു ചിലർക്കാകട്ടെ അത് കച്ചേരിപ്പടിയിൽ നിന്നും ബോൾഗാട്ടി വരെ ആയിരുന്നു. എറണാകുളത്തിന്റെ പ്രധാന റോഡുകളിൽ ഒന്നായ എം ജി റോഡിൽ മെട്രോ നിർമ്മാണങ്ങൾ നടക്കുന്നതിനാൽ നിലവിൽ നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ട്. അതിനു സമാന്തരമായ പാർക്ക് അവന്യുവിലൂടേയും ഷണ്മുഖം റോഡിലൂടേയും പോകേണ്ട വാഹനങ്ങൾ കൂടി എം ജി റോഡിലേയ്ക്കും ഇടറോഡുകളിലേയ്ക്കും തിരിച്ചു വിട്ടതോടെ നഗത്തിലെ ഗതാഗതക്കുരുക്ക് അതിന്റെ പാരമ്യത്തിൽ എത്തി

ജാഥകളെ തുടർന്ന് ഗതാഗതക്കുരുക്കിൽ
ആയ പാർക്ക് അവന്യു, ഷണ്മുഖം റോഡ്,
എബ്രാഹം മടമാക്കൽ റോഡ്, ചത്യാത്ത് റോഡ്
ഗോശ്രീപാലം1, കണ്ടെയ്നർ റോഡ്

രണ്ട് ജാഥകൾ ആണ് സി പി എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്നത്. ഒന്ന് ചത്യാത്ത് റോഡ് ആരംഭിക്കുന്ന ഒന്നാം ഗോശ്രീ പാലത്തിന്റെ ജങ്ഷനിൽ നിന്നും അബ്രാഹം മാടമാക്കൽ റോഡ് ഹൈക്കോടതി ജങ്ഷൻ വഴി മറൈൻ ഡ്രൈവിൽ സമാപിച്ചതും. രണ്ടാമത്തേത് രാജേന്ദ്രമൈതാനിയിൽ നിന്നും ആരംഭിച്ച് മറൈൻ ഡ്രൈവിൽ അവസാനിച്ചതും. എബ്രഹം മാടമാക്കൽ റോഡ് വഴിയുള്ള ജാഥ ഉപേക്ഷിച്ച് രാജേന്ദ്രമൈതാനിയിൽ നിന്നും ആരംഭിക്കുന്ന ഒരു ജാഥ ഷണ്മുഖം റോഡിന്റെ പടിഞ്ഞാറുഭാഗം മാത്രം ഉപയോഗപ്പെടുത്തി മറൈൻഡ്രൈവിലെ സമ്മേളനവേദിയിൽ എത്തുന്ന വിധമായിരുന്നു ക്രമീകരണം എങ്കിൽ ഇത്രയും ആളുകൾക്ക് (ചുരുങ്ങിയ പക്ഷം വൈപ്പിൻ നിവാസികൾക്ക് എങ്കിലും) അധികം ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല. 

ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട്
കൊച്ചി സിറ്റിപോലീസിന്റെ പത്രക്കുറിപ്പ്
ഷണ്മുഖം റോഡിന്റെ കിഴക്കു ഭാഗം ഒരു ഡയറക്ഷനിൽ (towards south) സാധാരണപോലെ ഗതാഗതത്തിനും ഉപയോഗിക്കാമായിരുന്നു. അങ്ങനെ വരുമ്പോൾ സൗത്തിൽ നിന്നും മേനക വഴി വരേണ്ടുന്ന വാഹനങ്ങൾ പള്ളിമുക്കിൽ നിന്നും തിരിച്ചുവിട്ടാൽ മാത്രം മതിയാകുമായിരുന്നു. വൈപ്പിൻ നിവാസികൾക്ക് കച്ചേരിപ്പടിയിൽ നിന്നും ഹൈക്കോടതി വരെ നടന്നാൽ മതിയായിരുന്നു. കലൂർ ഭാഗത്തുനിന്നും മേനക വഴി സൗത്തിലേയ്ക്കുള്ള ഗതാഗതം തടസ്സപ്പെടാത്തതിനാൽ ആ വഴി വരുന്നവർക്ക് നേരെ ഹൈക്കോടതി ജങ്ഷനിൽ ഇറങ്ങുകയും ചെയ്യാം. അതുപോലെ കണ്ടെയ്നർ റോഡ്, ഗോശ്രീ പാലങ്ങൾ വഴി വരുന്ന വാഹനങ്ങൾക്ക് ഹൈക്കോടതി ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാധവ ഫാർമസി ജങ്ഷനിൽ എത്തി എം ജി റോഡിലേയ്ക്കും സൗത്തിലേയ്ക്കും പോകാൻ സാധിക്കുമായിരുന്നു. അങ്ങനെ ഒന്നുമല്ലാതെ ഗോശ്രീ റോഡിൽ നിന്നുള്ള സ്വകാര്യബസ്സുകൾ ബോൾഗാട്ടി വരെ വന്നാൽ മതിയെന്നും അബ്രാഹം മാടമാക്കൽ റോഡ് വഴി ഗതാഗതം തടയാനും ഉള്ള കൊച്ചി പോലീസിന്റെ നിലപാടാണ് വൈപ്പിൻ നിവാസികളുടെ ഈ ദുരിതത്തിനുള്ള ഒരു കാരണം റോഡിലൂടെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രകടനങ്ങൾക്ക് അനുമതി നൽകരുതെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ട് (Dejo Kappen vs State of Kerala, W.P(C) No.32429 of2011). കേരള ഹൈക്കോടതി ഉത്തരവിൽ നിന്നും
11. So far as Section 5(1)(d) is concerned, we have already stated that right to take out procession on public roads is covered by Full Bench decision of this court confirmed by the Honourable Supreme Court wherein the finding is that procession should be permitted on one side of the road by allowing free flow of traffic on the other side. However, we wish wisdom should prevail upon the enlightened political and religious leaders and they should not risk the life of the public by leading them in procession on the road along with dangerous traffic. We wish atleast this time the State will notice the "Lakshman Rekha" contained in Article 13(2) so that they don't repeat another legislative misadventure in this direction.
500 ആളുകളിൽ കൂടുതൽ പങ്കെടുക്കുന്ന പ്രകടനങ്ങൾ എറണാകുളം നഗരത്തിൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് INSTITUTE OF SOCIAL WELFARE സമർപ്പിച്ച ഹർജിയിൽ 22/06/2010-ൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ (WP(C).No. 2636 of 2010(S)) ഷണ്മുഖം റോഡുൾപ്പടെയുള്ളവയിലെ ഗതാഗതം തടസ്സപ്പെടാതെ നോക്കണം എന്നും കോടതി പറയുന്നുണ്ട്. കേരളഹൈക്കോടതി ഉത്തരവിൽ നിന്നും
We are in complete agreement with the view expressed by Police Commissioner that if people in excess of the capacity of the ground where they assemble are allowed entry in the City, the same will lead to complete confusion and blockade of roads. We therefore feel one another condition is required to be added to Ext.P1 judgment, that is, the applicant who seeks permission to hold meeting or procession should state the approximate anticipated number of persons participating the meeting or procession and the ground or place where they are going to assemble.

The Police Commissioner or Superintendent of Police, or the Police Officer concerned, should assess the capacity for comfortable entry and seating of people in such ground and permission to hold procession or meeting should be issued only to so much of the number of persons and police will ensure that entry to the City is limited to such number of persons. In fact at entry levels in the City, police can provide checking of vehicles so that unnecessary vehicles can be prevented. The above shall be in addition to the directions contained in Ext.P1 judgment which shall be followed by respondents 1 to 3.

ഈ നിർദ്ദേശങ്ങൾ എല്ലാം ഇന്ന് ലംഘിക്കപ്പെട്ടു.



രാത്രിയിലും നിശ്ചലമായ എറണാകുളത്തെ ഗതാഗതം ആണ് മുകളിലെ വീഡിയോവിൽ. (കടപ്പാട് വീഡിയോ അയച്ചു തന്ന സുഹൃത്തിനു) ഇനിയും ഇത്തരം അനുഭവങ്ങൾ ഇല്ലാതാവണമെങ്കിൽ കോടതി തന്നെ ശരണം. ഇന്നത്തെ ദുരനുഭവങ്ങൾ കോടതിയെ അറിയിക്കു. ഈ വിഷയത്തിൽ രണ്ട് അപേക്ഷകൾ ഇ-മെയിൽ (hckerala@nic.in) മുഖാന്തരം ഞാൻ അയച്ചിരുന്നു. ഊമക്കത്തുകൾ പോലും ഫയലിൽ സ്വീകരിച്ച് നടപടികൾ സ്വീകരിച്ച ചരിത്രം കേരള ഹൈക്കോടതിയ്ക്ക് ഉണ്ട്. ഇമെയിലും സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. വൈപ്പിനിലെ അഭിഭാഷകർ ആരെങ്കിലും ഉണ്ട് എങ്കിൽ ഉത്തരവുകളുടെ ലംഘനം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരൂ. 

സമ്മേളനം കഴിഞ്ഞിട്ടും രാത്രി 11 മണി
സമയത്തും ഗോശ്രീപാലത്തിലെ ഗതാഗതക്കുരുക്ക്

മൂന്നും നാലും മണിക്കൂർ ഗതാഗതക്കുരുക്കിൽ പെട്ടാണ് പലരും ഇന്ന് വീടണഞ്ഞത്. ഇതെഴുന്ന അവസരത്തിൽ രാത്രി 11 മണി സമയത്തും ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്ക് മുകളിലെ ഗൂഗിൾ മാപ്പിൽ കാണാം.  ഒരുമിച്ചു ശ്രമിച്ചാൽ ഇത്തരം ദുരനുഭവങ്ങൾ ഇനിയും ഉണ്ടാകാതെ നോക്കാം. ഒത്തൊരുമിച്ച സമരത്തിലൂടെ പലതും നേടിയവരാണ് നമ്മൾ. ഇതും നിയമപരമായി നീങ്ങിയാൽ നേടിയെടുക്കാവുന്നതേയുള്ളു. പരമാവധി ഷെയർ ചെയ്യുക. ഇനിയും ഇത്തരം നിയമലംഘനങ്ങളിൽ നിന്നും രക്ഷനേടാൻ നമുക്ക് ഒരുമിച്ചു നീങ്ങാം.

കൂട്ടിച്ചേർക്കൽ 1 (19/01/2018 മാതൃഭൂമി റിപ്പോർട്ട്)

ഇന്നലെ നടന്ന സമ്മേളനത്തിനു വേണ്ടി പോലീസ് നടത്തിയ ഗതഗതക്രമീകരണം എറണാകുളത്ത് ഉണ്ടാക്കിയ ഗതാഗതക്കുരുക്കിനെ കുറിച്ചും ആ കുരുക്കിൽ അകപ്പട്ടെ ഗർഭിണിയായ സ്ത്രീയുടെ ദുരവസ്ഥയെക്കുറിച്ചും ഇന്നത്തെ മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ. മാതൃഭൂമി റിപ്പോർട്ട് ഇവിടെ വായിക്കാം.


കൊച്ചി: സി.പി.എം ജില്ലാ സമ്മേളനം നടന്ന കൊച്ചി മറൈന്‍ ഡ്രൈവില്‍ പ്രസവ വേദന അനഭവിച്ച് യുവതി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയത് അരമണിക്കൂര്‍. മറൈന്‍ ഡ്രൈവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ജില്ലാ സമ്മേളനം നടന്നത്. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിലാണ് ഗര്‍ഭിണി കുടുങ്ങിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജനങ്ങളും പോലീസും രംഗത്തെത്തി ഇവര്‍ സഞ്ചരിച്ച വാഹനം കടന്നു പോകാന്‍ വഴിയൊരുക്കി. എന്നിട്ടും മൂന്നു മിനുട്ടുകൊണ്ട് ഓടിയെത്താവുന്ന ബോള്‍ഗാട്ടി ജങ്ക്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂറെടുത്തു. പറവൂര്‍ ഭാഗത്തു നിന്നെത്തിയ വാഹനമാണ് ട്രാഫിക് ബ്ലോക്കില്‍ പെട്ടത്. മറൈന്‍ ഡ്രൈവിന് ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളും വാഹനങ്ങളുമാണ് ഇന്നലെ നഗരത്തിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കുടുങ്ങി. കൂടുതല്‍ പേര്‍ എത്തിച്ചേരുന്ന സമ്മേളനങ്ങള്‍ നടത്താന്‍ നഗരത്തിന് പുറത്ത് നിരവധി സ്ഥലങ്ങളുള്ളപ്പോള്‍ നഗരസിരാകേന്ദ്രമായ മറൈന്‍ ഡ്രൈവ് തിരഞ്ഞെടുക്കുന്നതിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിട്ടുണ്ട്.

Thursday, 27 July 2017

വൈപ്പിനിലെ കുടിവെള്ള സമരങ്ങൾ

എറണാകുളം ജില്ലയിൽ കൊച്ചിക്കായലിനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന വൈപ്പിൻ എന്ന് ദ്വീപിലെ നിവാസിയാണ് ഞാൻ എന്നത് ഇവിടെ മിക്കവർക്കും അറിയാവുന്ന വസ്തുതയാണെന്ന് കരുതുന്നു.ഞങ്ങളുടെ ദ്വീപായ വൈപ്പിൻ പ്രധാനമായും രണ്ട് കാര്യങ്ങളിൽ ആണ് കേരളത്തിൽ (കു)പ്രസിദ്ധി നേടിയിട്ടുള്ളത്. ഒന്നാമത്തേത് 1982-ലെ ഓണനാളിൽ സർക്കാർ ചാരയ ഷാപ്പുകളിൽ നിന്നും അബ്കാരി കരാറുകാർ തന്നെ വിതരണം ചെയ്ത വ്യാജചാരായം കഴിച്ച് 77 പേർ മരിക്കുകയും ഒട്ടേറെ ആളുകൾക്ക് കാഴ്ചനഷ്ടപ്പെടുകയും ചെയ്ത വൈപ്പിൻ മദ്യദുരന്തം. മറ്റൊന്ന് കുടിവെള്ളത്തിനു വേണ്ടി പതിറ്റാണ്ടുകൾ സമരം ചെയ്ത വീട്ടമ്മമാരുടെ സമരവീര്യം. കുടിവെള്ളത്തിനായുള്ള വൈപ്പിൻ ജനതയുടെ രോദനം ഇപ്പോളും പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. മുൻപത്തേതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും വേനൽ കടുക്കുന്നതോടെ വൈപ്പിനിൽ വെള്ളം വീണ്ടും കിട്ടാക്കനി ആകുന്നു. 

എന്റെ കുട്ടിക്കാലത്ത് ഞങ്ങൾ ആറുമാസക്കാലം ഞാറയ്ക്കൽ എന്ന സ്ഥലത്ത് ഒരു വാടകവീട്ടിൽ ആയിരുന്നു താമസം. അന്ന് വെള്ളത്തിനുള്ള ആശ്രയം ഒരു ചാമ്പുപൈപ്പ് ആയിരുന്നു. അതിൽ നിന്നും കിട്ടുന്ന വെള്ളത്തിന് ഒരു ദുർഗന്ധം ഉണ്ട്. അതുകൊണ്ട് തന്നെ അത് ഉടനെ ഉപയോഗിക്കാൻ സാധിക്കില്ല. വെള്ളം കുറെ നേരം തുറന്നു വെയ്ക്കണം അപ്പോൾ ആ ദുർഗന്ധം മാറും പക്ഷെ വെള്ളം കലങ്ങി അതിൽ മഞ്ഞനിറത്തിൽ ഊറാൻ തുടങ്ങും. അതു മുഴുവൻ അടിഞ്ഞ് കുറേ നേരം കഴിഞ്ഞാൽ ആ വെള്ളം ഉപയോഗിക്കാം. അത് പാചകത്തിനൊന്നും പറ്റില്ല. അന്ന് ആ വീട്ടിൽ വാട്ടർ കണക്ഷൻ ഉണ്ടായിരുന്നു. അതു കൊണ്ട് ശുദ്ധജലത്തിനായി അധികം അലയേണ്ട. പക്ഷെ അപ്പോഴും ഒരു കുഴപ്പം ഉണ്ട്. രാത്രി മൂന്നു മണിക്കും അഞ്ചു മണിയ്ക്കും ഇടയ്ക്ക് വല്ലപ്പോഴും അല്പനേരമെ വെള്ളം കിട്ടു. അമ്മയും അച്ഛനും ഉറക്കമൊഴിച്ച് വെള്ളം പറ്റുന്ന അത്രയും പാത്രങ്ങളിൽ സംഭരിക്കും. അതായിരുന്നു ഞാറയ്ക്കലിലെ ജീവിതം.

പിന്നീട് അവിടെനിന്നു എടവനക്കാട് എന്ന സ്ഥലത്തേയ്ക്ക് താമസം മാറി. എടവനക്കാട് ഒരു എട്ടുവർഷം വാടകയ്ക്ക് താമസിച്ചിരുന്നു. അവിടെ വളരെ ആശ്വാസം ഉണ്ടായിരുന്നു. വീട്ടിൽ കുളമുണ്ട്. കുളത്തിലെ വെള്ളം പാചകത്തിനൊഴികെ മറ്റെല്ലാ ആവശ്യങ്ങൾക്കും പറ്റും. പക്ഷെ പാചകത്തിനും മറ്റുമുള്ള വെള്ളത്തിനു പൊതുടാപ്പ് തന്നെ ശരണം. റോഡരികിൽ തന്നെആയിരുന്നു വീട്. വീടിനു എതിർവശത്ത് 100 മീറ്റർ അകലത്തിൽ പൊതുടാപ്പ് ഉണ്ട്. അവിടെ നിന്നും രാത്രി ആവശ്യമുള്ള വെള്ളം വീട്ടിൽ കുടത്തിൽ കൊണ്ടുവന്ന് വെയ്ക്കും. അപ്പോഴും വേനൽക്കാലമായാൽ എല്ലാ ദിവസവും വെള്ളം കിട്ടില്ല. വെള്ളം വരുന്ന ദിവസങ്ങളിൽ പരമാവധി വെള്ളം പാത്രങ്ങളിൽ സംഭരിക്കും.

പിന്നീട് 1991-ൽ ആണ് ഇപ്പോൾ താമസിക്കുന്ന വീട് അച്ഛനമ്മമാർ പണിയുന്നത്. ഇവിടെ കുളവും കിണറും ഉണ്ടായിരുന്നു. കിണറ്റിലെ വെള്ളം പാചകത്തിനു ഉപയോഗിക്കാം. മെയ് മാസം പകുതിയാവുമ്പോൾ കിണറ്റിലെ വെള്ളത്തിലും ഉപ്പ് വരും. അപ്പോൾ മാത്രം പൊതുടാപ്പിലെ വെള്ളം മതി എന്നതായിരുന്നു അവസ്ഥ. ഏതാനും വർഷം മുൻപ് വീട്ടിലും കേരള വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള കണക്ഷൻ കിട്ടി. വേനൽ തുടങ്ങുന്ന മാർച്ച മാസം വരെ മിക്കവാറും ദിവസങ്ങളിൽ എല്ലാ സമയവും വെള്ളം കിട്ടും. ഇപ്പോൾ വേനൽ കടുക്കാൻ തുടങ്ങിയതോടെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി വെള്ളം ലഭിക്കുന്നത്.

വൈപ്പിൻ 26 കിലോമീറ്റർ നീളമുള്ള ദ്വീപാണ്. ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് ഇതിന്റെ ഏതാണ്ട് മദ്ധ്യഭാഗത്താണ്. ദ്വീപിനു ഏറ്റവും വീതിയുള്ളതും ഈ ഭാഗത്താണ്. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇപ്പോൾ കുടിവെള്ളം കിണറിലും ലഭിക്കുന്നത്. എന്നാൽ ദ്വീപിന്റെ തെക്കേ അറ്റത്തേയ്ക്ക് ചെല്ലുമ്പോൾ അവസ്ഥമാറുന്നു. വെള്ളം ഉപയോഗശൂന്യമായിത്തീരും. അവർക്ക് 365 ദിവസവും കുടിവെള്ളം ലഭിക്കുന്നതിനു വാട്ടർ അഥോറിറ്റിയെ ആശ്രയിച്ചേ മതിയാവൂ. ദ്വീപിന്റെ ആ ഭാഗങ്ങളിൽ ഉള്ളവർക്കാണ് കുടിവെള്ളം ഏറ്റവും പ്രശ്നമാകുന്നത്. അതുപോലെ ദ്വീപിന്റെ കിഴക്കും പടിഞ്ഞാറും വശങ്ങളിൽ ഉള്ളവർക്കും. കിഴക്കുവശം ഉള്ളവർക്ക് കായൽ പടിഞ്ഞാറുവശം ഉള്ളവർക്ക് കടൽ, അങ്ങനെ ഉപ്യോഗയോഗ്യമല്ലാത്ത ഉപ്പും ലവണാംശവും കൂടുതലുള്ള വെള്ളമാണ് അവർക്ക് കിട്ടുക. ഒരു കണക്കിൽ ഞങ്ങൾ ഇപ്പോൾ ഭാഗ്യവാന്മാരാണെന്ന് പറയാം. പതിനൊന്നു മാസം കുടിവെള്ളത്തിനായിപോലും ആരേയും ആശ്രയിക്കാതെ കഴിയാനുള്ള സാഹചര്യം ഉണ്ട്.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ കുടിവെള്ളത്തിനു വേണ്ടി വൈപ്പിനിലെ ജനങ്ങൾ നടത്തിയ സമരങ്ങളും ജനങ്ങളുടെ ദുരിതവും ആണ് കഴിഞ്ഞ ദിവസം (03/04/2016) ഏഷ്യാനെറ്റ് അതിന്റെ ആർക്കൈവ്സിലെ വീഡിയോകളും കണ്ണാടിയുടെ പഴയ ലക്കങ്ങളും കോർത്തിണക്കി കണ്ണാടിയിലൂടെ അവതരിപ്പിച്ചത്. ഈ റിപ്പോർട്ടിനു +asianetnews പ്രത്യേകം നന്ദി.


Monday, 19 June 2017

പുതുവൈപ്പിലെ ഐ ഒ സി വിരുദ്ധസമരം

ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപുകളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ കൊച്ചിക്കായലിനും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വൈപ്പിൻ. ഏതാനും നാളുകൾക്ക് ശേഷം വൈപ്പിൻ വീണ്ടും വാർത്തകളിൽ നിറയുന്നു. മുൻപ് കേരളത്തിന്റെ മൊത്തം ജനശ്രദ്ധപിടിച്ചുപറ്റിയ നിരവധിസമരങ്ങൾക്ക് വൈപ്പിൻ വേദിയായിട്ടുണ്ട്. അതുപോലെ അതിജീവനത്തിനായുള്ള ഒരു സമരത്തിലൂടെയാണ് വൈപ്പിൻ ഇപ്പോൾ ശ്രദ്ധാകേന്ദ്രം ആകുന്നത്. വൈപ്പിനിലെ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മിക്കുന്ന പാചകവാതകസംഭരണിയ്ക്കെതിരായി തദ്ദേശവാസികളായ ജനങ്ങൾ ജാതിമതരാഷ്ട്രീയഭേദമന്യേ നടത്തുന്ന സമരം ആണ് ഇപ്പോൾ വൈപ്പിനെ വീണ്ടും വാർത്തകളിൽ കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ വൈപ്പിൻകരയുടെ തെക്കേഅറ്റത്ത് അറബിക്കടലിനോട് ചേർന്ന നിരവധി പദ്ധതികൾ ആണ് വന്നിട്ടുള്ളത്. ആദ്യം വന്ന എൽ എൻ ജി ടെർമിനൽ, പിന്നീട് വന്ന എസ് പി എം പദ്ധതി ഇപ്പോൾ ഐ ഒ സിയുടെ പാചകവാതസംഭരണിയും. ഇവയെല്ലാം അത്യധികം അപകടകരമായ സ്ഫോടനസാദ്ധ്യതയുള്ള പെട്രോകെമിക്കൽ മിശ്രിതങ്ങൾ കൈകാര്യം ചെയ്യുന്നവയാണെന്നത് വൈപ്പിൻ നിവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. രണ്ടാമതായി മത്സ്യബന്ധനം ഉപജീവനമാക്കിയ വലിയൊരു വിഭാഗം ജനതയാണ് വൈപ്പിന്റെ തീർപ്രദേശത്തുള്ളത്. ഈ വലിയ പദ്ധതികൾ അവരുടെ ജീവനോപാധിയെ വളരെ പ്രതികൂലമായി ബാധിക്കുന്നു. 

എന്താണ് ഐ ഒ സിയുടെ പുതുവൈപ്പിലെ പദ്ധതി

ഇപ്പോൾ വൈപ്പിനിലെ പ്രശ്നങ്ങൾക്ക് കാരണം പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന പാചകവാതകസംഭരണിയാണെന്ന് മുൻപ് പറഞ്ഞുവല്ലൊ. എന്താണ് ഈ പദ്ധതി? എന്തൊക്കെയാണ് ഇതു സൃഷ്ടിക്കുന്ന പാരിസ്ഥിതികവും അല്ലാത്തതുമായ പ്രശ്നങ്ങൾ? എന്തെല്ലാം നിയമലംഘനങ്ങൾ ആണ് ഇവിടെ നടക്കുന്നത്? ഈ കാര്യങ്ങൾ കേരളഹൈക്കോടതിയിലെ അഭിഭാഷകനും പരിസ്ഥിതിപ്രവർത്തകനും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതകസംഭരണിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളഹൈക്കോടതിയിലും ഗ്രീൻ ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചിലും എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിനു വേണ്ടി ഹാജരാകുന്ന ശ്രീ ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ നിന്നും ചില ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു.

എളങ്കുന്നപുഴ ഗ്രാമപഞ്ചായത്തിൽ കടൽക്കരയിൽ കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ കടൽതത്തിരമാലയിൽ നിന്ന് 500 മീറ്റർ അകലെയുള്ള GPS കോ.ഓർഡിനേറ്റുകൾ പ്രൊജക്റ്റ് സൈറ്റ് ആയി നൽകിയാണ് IOC സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ടാങ്ക് നിർമ്മാണത്തിന് പാരിസ്ഥിതിക്കാനുമതിക്ക് അപേക്ഷിച്ചത്. കപ്പൽ വഴി വരുന്ന ഇന്ധനം ജെട്ടിയിൽ നിന്ന് പൈപ്പ് വഴി ഇവിടെയെത്തിച്ച്, ഭൂമിക്കടിയിൽ പൂർണ്ണമായി കുഴിച്ചിടുന്ന വൻ ടാങ്കറുകളിൽ സ്റ്റോർ ചെയ്ത് അത് ടാങ്കറുകളിൽ നിറച്ച് വിതരണം നടത്തുക എന്നതാണ് പ്ലാന്റിൽ വിഭാവനം ചെയ്യുന്നത്.ഹൈടൈഡ് ലൈനിൽ നിന്ന് 200 മീറ്റർ വിട്ട് നിർമ്മാണം നടത്താൻ തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസർക്കാരും അംഗീകാരം നൽകി. എന്നാൽ കടൽത്തിര വന്നടിക്കുന്ന ഇന്റർ ടൈഡൽ സോണിൽ ആണ് നിർമ്മാണം നടത്തുന്നത്. ഓരോ വർഷവും 2-3 മീറ്റർ വീതം കടൽ എടുത്തുപോകുന്ന ഇറോഷൻ സോൺ ആണ് ഇതെന്നു നാട്ടുകാരും, ഒരു മീറ്റർ എങ്കിലും പ്രതിവർഷം കടൽ എടുക്കുന്നുണ്ടെന്ന് കമ്പനിയും പറയുന്നു. നിർമ്മാണം ആരംഭിച്ചപ്പോൾ മതിലിൽനിന്ന് 10 മീറ്റർ ലധികം ഉണ്ടായിരുന്ന കടൽ ഇപ്പോൾ പ്ലോട്ടിനകത്ത് അടിച്ചു കയറി മതിൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് കോടികൾ മുടക്കി ഭൂമിക്കടിയിൽ ഇത്രവലിയ ടാങ്ക് നിർമ്മാണം നടക്കുന്നത്. ഇപ്പോൾ നിർമ്മാണം 80% ഉം കടലിന്റെ 200 മീറ്ററിന് ഉള്ളിലുള്ള No development Zone ലാണ്. ഇത് നിയമവിരുദ്ധമാണ്. 200 മീറ്റർ വിട്ടുള്ള ഒരു സർവ്വേ നമ്പറിൽ മാത്രമേ നിർമ്മാണം നടത്താൻ പെട്രോളിയം മന്ത്രാലയവും സുരക്ഷാ അതോറിറ്റിയും അനുവാദം നല്കിയിട്ടുള്ളൂ. എന്നാൽ 200 മീറ്റർ വിട്ട് പദ്ധതി ആ പ്ലോട്ടിൽ നടക്കില്ല എന്നാണു IOC യുടെ വാദം. IIT പഠനം അനുസരിച്ച് മതിൽ ശക്തിപ്പെടുത്തിയെങ്കിലും ഓരോ ദിവസവും ശക്തമായ കടൽക്ഷോഭത്താൽ അത് ക്ഷയിക്കുകയും തീരം ഇല്ലാതാകുകയുമാണ് അവിടെ. മത്സ്യത്തൊഴിലാളികൾ ആണ് ഭൂരിപക്ഷം. ഓയിൽ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങൾ പോലും മൽസ്യസമ്പത്തിന്റെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കും, പ്ലാന്റ് അൽപ്പം പോലും മാറ്റില്ലെന്ന IOC യുടെ പിടിവാശി ആണ് പ്രശ്നം എന്നൊക്കെയാണ് സമരക്കാരുടെ പരാതി. പ്ലാന്റിന്റെ ആവശ്യകതയും സാങ്കേതികതയും അവർ ചോദ്യം ചെയ്യുന്നു. അനുമതികളിലെ വ്യവസ്ഥകൾ പാലിച്ച് നിയമപരമായി നിർമ്മാണം നടത്താൻ IOC ക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ അതിന്റെ മറവിൽ 200 മീറ്ററിനുള്ളിൽ ആണ് നിർമാണം നടത്തുന്നതെന്നും അത് തടയണം എന്നും ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ തിരുത്തൽ ഹരജിയിൽ കോടതി വാദം കേൾക്കാൻ ഇരിക്കുകയാണ്. പഞ്ചായത്ത് ഒരനുമതിയും നൽകിയിട്ടില്ല. പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എന്ന നിലപാടിൽ ആണ് IOC. കേരളത്തിലെ SEZ നയത്തിൽ SEZ ൽപ്പോലും പഞ്ചായത്ത്രാജ് നിയമം ബാധകമാണെന്നും, കേരളത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇവിടമെന്നും, വ്യവസ്ഥകൾ പാലിക്കാതെ ഇത്ര വലിയ സുരക്ഷാഭീഷണി ഉള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നും ഇളങ്കുന്നപുഴ പഞ്ചായത്തും വാദിക്കുന്നു.സംസ്ഥാന സർക്കാർ പോലീസിനെ ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ചു. തീരദേശ പരിപാലന നിയമലംഘനത്തിന് എതിരെ പ്രദേശവാസികൾ ദേശീയഹരിതട്രിബ്യുണലിനെ സമീപിച്ചു. ആദ്യം നിർമ്മാണം നിർത്തി വെയ്ക്കാനും പിന്നീട് HTL (High Tide Line) നിന്ന് 200 മീറ്റർ വിടണം എന്ന പാരിസ്ഥിതികാനുമതി വ്യവസ്ഥ കർശനമായി പാലിച്ചുമാത്രമേ നിർമ്മാണം നടത്താവൂ എന്നും NGT (National Green Tribunal) ഉത്തരവിട്ടു. കോടതി നിയോഗിച്ച കേന്ദ്ര-സംസ്ഥാന-പഞ്ചായത്ത് പ്രതിനിധികൾ അടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. പാരിസ്ഥിതികാനുമതി വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. 5 വർഷം മുൻപ് നൽകിയ അനുമതിയിൽ തിരുത്തൽ വേണമെന്നാണ് അവർ പറഞ്ഞത്. നാളിതുവരെ തിരുത്തൽ നടത്തിയിട്ടില്ല. കോടതിവിധി ലംഘിച്ചു നടക്കുന്ന നിർമ്മാണത്തിന് എതിരെ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാർ നൽകിയ കേസ് ജൂലൈ 4 നു വാദം കേൾക്കാൻ ഇരിക്കുകയാണ്. ജൂൺ മാസം ട്രിബ്യുണൽ അവധിയാണ്. (ഹരീഷ് വാസുദേവന്റെ പോസ്റ്റ് പൂർണ്ണമായും ഇവിടെ വായിക്കാം )

ഈ പദ്ധതിയ്ക്കെതിരെ തദ്ദേശവാസികൾ വർഷങ്ങളായി സമരം ചെയ്തുവരുന്നു. പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശവാസികൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. 2016 ജൂലയ് മാസത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ പദ്ധതിസ്ഥലത്തെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കാനും തൽസ്ഥിതിതുടരാനും ഐ ഒ സിയ്ക്ക് നിർദ്ദേശം നൽകി. പദ്ധതി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ വിവിധമേഖലകളിലെ വിദഗ്ദ്ധന്മാർ അടങ്ങുന്ന ഒരു സമിതിയെ ദേശീയ ഹരിത ട്രിബ്യൂണൽ ചുമതലപ്പെടുത്തി. എന്നാൽ പിന്നീട് 2017 ഫെബ്രുവരി മാസത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനു അനുമതി നൽകിയിരുന്നു. ഈ കേസിന്റെ അന്തിമമായ തീരുമാനത്തിനു വിധേയമായിട്ടായിരിക്കും ഈ  പദ്ധതിയുടെ നിലനില്പെന്നും ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു. പദ്ധതി നീണ്ടുപോകുന്നത് കോർപ്പറേഷനു ഭീമമായ സാമ്പത്തിക നഷ്ടം വരുത്തും എന്നതായിരുന്നു കോർപ്പറേഷന്റെ വാദം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഈ തീരുമാനം വന്നതു മുതൽ പദ്ധതിപ്രദേശത്ത് തദ്ദേശവാസികൾ സമരം ചെയ്തു വരുന്നു. ദേശീയ ഹരിത ട്രിബ്യൂണൽ തങ്ങളുടെ വാദം കേൾക്കുന്നതുവരെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കണം എന്നതാണ് അവരുടെ ആവശ്യം. ഹരീഷ് വാസുദേവൻ തന്റെ പോസ്റ്റിൽ പറയുന്നതുപോലെ  ജൂലയ് 4നു ആണ് ദേശീയ ഹരിത ട്രിബ്യൂണൽ ഈ വിഷയത്തിൽ വാദം കേൾക്കുന്നത്. 

തുടർച്ചയായി നടക്കുന്ന സമരങ്ങൾ മൂലം നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ലെന്ന് കാണിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പദ്ധതി പ്രദേശത്ത് ആവശ്യമായ പോലീസ് സംരക്ഷണം നൽകാൻ ജില്ലാകളക്ടർ മുഹമ്മദ് വൈ സഫീറുള്ള 14/06/2017നു ജില്ലാ പോലീസ് മേധാവിയ്ക്ക് നൽകിയ നിർദ്ദേശത്തെ തുടർന്ന് പോലീസ് സ്വീകരിച്ച നടപടികൾ ആണ് ഇപ്പോൾ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ളത്. പദ്ധതി പ്രദേശത്തുനിന്നും സമരക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ പോലീസ് കുട്ടികൾ ഉൾപ്പടെയുള്ളവരെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പുതുവൈപ്പിൽ നിന്നും എറണാകുളത്ത് പ്രതിഷേധത്തിനെത്തിയ പുതുവൈപ്പ് നിവാസികളേയും വഴിയാത്രക്കാരേയും എറണാകുളം ഡി സി പി യതീഷ് ചന്ദ്ര മനുഷ്യത്വരഹിതമായിട്ടാണ് നേരിട്ടത്. കുട്ടികളും പ്രായമായവരും ഉൾപ്പടെ പലർക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായി എല്ലാവരേയും രാത്രി തന്നെ വിട്ടയച്ചു. 16/06/2017നു മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ സമരക്കാരെ അറിയിച്ചത് നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെച്ചു എന്നാണ്. എന്നാൽ 17/06/2017-ൽ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തി പ്രധാനമന്ത്രി തിരിച്ചു പോയതിനു ശേഷം 18/06/2017-ൽ രാവിലെ വീണ്ടും നിർമ്മാണപ്രവർത്തനങ്ങൾ ഐ ഒ സി എൽ അധികാരികൾ പുനഃരാരംഭിക്കുകയായിരുന്നു. അതിനെതിരെ തദ്ദേശവാസികൾ സംഘടിക്കുകയും അവർക്ക് നേരെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തുനിന്നും കല്ലേറുണ്ടായതായും ആരോപിക്കപ്പെടുന്നു. തുടർന്ന് നിർമ്മാണമേഖലയിലേയ്ക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ ശക്തമായ പോലീസ് നടപടിയാണ് ഉണ്ടായത്. അതിലും നിരവധി സമരക്കാർക്ക് പരിക്കേറ്റു പലർക്കും കാര്യമുറിവേറ്റത് തലയിൽ ആണ്. അതേ തുടർന്ന് ശക്തമായ സമ്മർദ്ദങ്ങളുടെ ഫലമായി മുഖ്യമന്ത്രി സമരക്കാരെ 21/06/2017 ബുധനാഴ്ച തിരുവനന്തപുരത്ത് ചർച്ചയ്ക്ക് കഷണിച്ചിട്ടുണ്ട്. അതുവരെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കുകയാണെന്ന് ഐ ഒ സി എൽ അധികാരികളും അറിയിച്ചിട്ടുണ്ട്. 

16/06/2017-നു എറണാകുളത്ത് സമരത്തെ നേരിട്ട യതീഷ് ചന്ദ്രയുടെ നടപടി വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സ്ഥലം എം എൽ എയും മുൻമന്ത്രിയുമായ സഖാവ് എൻ ശർമ്മ രംഗത്തുവന്നു. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി അറിയിച്ചു. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു. യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി. ഭരണപക്ഷത്തുനിന്നും ഇത്രയും ആവശ്യങ്ങൾ ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. അതിൽ നിന്നും അദ്ദേഹത്തിനു ഈ സമരത്തോടുള്ള നിലപാടെന്താണെന്നും ഊഹിക്കാൻ സാധിക്കും. പോലീസ് നടപടിയിൽ മനുഷ്യാവകാശകമ്മീഷനും ബാലാവകാശകമ്മീഷനും കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പോലീസ് നടപടിയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മീഡിയ വൺ റിപ്പോർട്ടർ എന്നീ ചാനലുകളിൽ നടന്ന ചർച്ഛകൾ ഈ വിഷത്തെ കൂടുതൽ മനസ്സിലാക്കാൻ സഹായകമാവും എന്ന് കരുതുന്നു. ഇതുവരെ മുഖ്യമന്ത്രി ഈ സമരത്തോട് സ്വീകരിച്ചിരിക്കുന്ന നിലപാടിൽ നിന്നും സമരത്തെ അവഗണിച്ചു മുന്നേറാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം എന്ന് കരുതേണ്ടിവരും.

കോടതി ഉത്തരവിന്റെ കാര്യം പറഞ്ഞാണ് പലരും ഈ പോലീസ് നടപടി ആവശ്യമായി വന്ന സാഹചര്യം ചൂണ്ടിക്കാട്ടുന്നത്. വിളപ്പിൽ ശാലയിലെ മാലിന്യ സംഭരണകേന്ദ്രം തുറക്കണം എന്ന് പറഞ്ഞതും ഇതേ ഹൈക്കോടതി ആണ്. അതിനെ ജനങ്ങൾ എതിർത്ത് തോല്പിച്ചിട്ടുമുണ്ട്. അന്ന് സർക്കാർ ജനങ്ങൾക്കൊപ്പം ആയിരുന്നു. ജനങ്ങളെ വെടിവെച്ചു കൊന്ന് വികസനം കൊണ്ടുവരാൻ ശ്രമിച്ച ഒരു സർക്കാർ ഉണ്ടായിരുന്നു. പശ്ചിമബംഗാളിൽ ബുദ്ധദേവിന്റെ. 35 കൊല്ലത്തെ ഭരണമാണ് അതോടെ അവിടെ അവസാനിച്ചത്. ഇന്ന് പാർടി ജനറൽ സെക്രട്ടറി രാജ്യസഭാംഗം ആകാൻ കോൺഗ്രസ്സിന്റെ കാലുപിടിക്കേണ്ട ഗതികേടിൽ എത്തിയ ചരിത്രം അവിടെയാണ് തുടങ്ങുന്നത്. അത് പിണറായി വിജയനും ഓർക്കുന്നത് നല്ലത്. പശ്ചിമബംഗാളിൽ ഇപ്പോഴും ബി ജെ പിയേയും മമതയേയും ജനങ്ങൾക്ക് വിശ്വാസമുണ്ട്. മൂന്നരപതിറ്റാണ്ട് തങ്ങളെ ഭരിച്ച പാർട്ടിയെ വെറുപ്പോടെ തന്നെയല്ലെ ജനം ഇപ്പോഴും കാണുന്നത്. വികസനം വേണം. ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് ജനപങ്കാളിത്തത്തോടെ ആകണം അതെന്നുമാത്രം. ഇവിടെ ഒരു കുഴപ്പം ഉണ്ട്. ഇത് ഒരു ജനാധിപത്യരാജ്യം ആയിപ്പോയി. അല്ലെങ്കിൽ എന്തുമാകാമായിരുന്നു.

എട്ടുവർഷത്തിലധികമായി നിർമ്മാണപ്രവർത്തനം നടക്കുന്ന ഒരു പദ്ധതിയെ അന്തിമഘട്ടത്തിൽ തടയുന്നത് ശരിയല്ലെന്ന് പറയുന്ന സുഹൃത്തുക്കൾ ഉണ്ട്. ഞാൻ മനസ്സിലാക്കുന്നത്  ആ വാദം തെറ്റാണെന്നാണ്. 2009ൽ ഇപ്പോൾ ഈ പ്ലാന്റ് നിർമ്മാണം നടക്കുന്ന സ്ഥലം പ്രത്യേകസാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് അവിടെ ചുറ്റുമതിൽ കെട്ടുകയും റോഡ് നിർമ്മിക്കുകയും എല്ലാം നടത്തിയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 2015 ജൂലയ് 24നു ദി ഹിന്ദുവിൽ വന്ന ഒരു റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നുണ്ട്

Work on the long-awaited multi-user liquid terminal on Puthuvype island, mostly for import of cooking gas, was awarded to a Visakhapatnam-based company on Thursday. The Rs.217-crore work would be supervised by the Cochin Port Trust for the Indian Oil Corporation and completed in 24 months, said a press release from the CPT on Thursday. The proposal for an LPG import terminal was mooted in 2009 to end the road transport of LPG from Mangalore. Kerala, with a consumer base of around 80,000, requires about 6.5 lakh tonnes of cooking gas annually. Indian Oil Corporation was allotted 37 acres on Puthuvype island for the facility. Around 30,000 tonnes of LPG is moved between Mangalore and different destinations in Kerala using bullet tankers. The bullet tankers take around 12 hours to haul LPG from Mangalore to destinations in Kerala. The project was held up despite several accidents on National Highway 47 involving LPG tankers, including the one at Chala, near Kannur on August 27, 2012 in which 20 people were killed. Another LPG tanker was involved in a major accident near Karunagappally on December 31, 2009. The proposed terminal has a capacity to handle around six lakh tonnes of LPG annually in the initial stage. The Indian Oil Corporation was awarded the multi-user liquid terminal on a nomination basis in March 2013 and a concession agreement was signed on April 4, 2015. In addition to cooking gas, the proposed terminal will handle bunkers and liquids under the supervision of the Port Trust, said the press release.

അതായത് ഇത്തരത്തിലുള്ള ഒരു പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള ആലോചനകൾ 2009-ൽ ആരംഭിച്ചു എങ്കിലും പലകാരണങ്ങൾ കൊണ്ടും അത് നീണ്ടുപോയി എന്നാണ്. ഒടുവിൽ 2013-ൽ ആണ് ഐ ഒ സിയ്ക്ക് ഇതിനുള്ള അനുമതി ലഭിക്കുന്നതും 2015 ജൂലയ് മാസത്തിൽ ആണ് വിശാഖപട്ടണം ആസ്ഥാനമായ ഒരു കമ്പനിയ്ക്ക് ഇതിന്റെ നിർമ്മാണക്കരാർ ലഭിക്കുന്നതും. നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി ഏതാനും നാളുകൾക്കുള്ളിൽ തന്നെ പരിസരവാസികൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു എന്നത് 2015 ഡിസംബർ 2-ലെ ദി ഹിന്ദു വാർത്തയിൽ നിന്നും മനസ്സിലാക്കാം. 2016-ൽ തദ്ദേശവാസികൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം പെട്ടന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല തദ്ദേശവാസികളുടെ ഈ സമരം എന്നതു വ്യക്തമാണ്. ദി ഹിന്ദുവിലെ വാർത്തയുടെ ഒരു ഭാഗം ചുവടെ ചേർക്കുന്നു.

The project site turned into a stage for high drama on December 2 with the protestors blocking trucks transporting steel for building the LPG tanks here. Soon, the police rushed to the spot but the stand off continued for several hours till the protestors were forcibly removed from the spot. The protestors, on the other hand, maintain that the terminal posed a threat to the residential areas in Vypeen island - one of the thickly populated areas in the country. Further, it was being initiated without an approval from the Elamkunnapuzha panchayat, the concerned local body and in violation to the Coastal Regulation Zone norms.

വികസനം വേണം എന്ന് പറയുമ്പോൾത്തന്നെ അത് ജനങ്ങളെ വിശ്വാസത്തിൽ എടുത്താവണം. തൊഴിലിടവും താമസസ്ഥലവും നഷ്ടപ്പെടുന്നവർക്ക് അർഹമായ പുനരധിവാസവും നഷ്ടപരിഹാരവും നൽകി ആകണം വികസനം നടപ്പിലാക്കാൻ. ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഒരു പദ്ധതി നമുക്ക് മുന്നിൽ തന്നെ ഉണ്ട്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ. കോടകളാണ് മുടക്കിയത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവെ മേല്പാലം ഇവിടെ വന്നു, 8 കിലോമീറ്റർ നീളത്തിൽ അതിൽ ഇപ്പോൾ ട്രെയിൻ പോകുന്നുണ്ടോ എന്ന് തന്നെ അറിയില്ല. റോഡ് കണക്ടിവിറ്റിക്കായി അച്യുതാനന്ദൻ സർക്കാരിന്റെ കാലഘട്ടത്തിൽ 316 കുടുംബങ്ങളെ ആണ് പുനരധിവാസമോ നഷ്ടപരിഹാരമോ നൽകാതെ മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കിയത്.  ഒൻപത് വർഷങ്ങൾക്ക് ഇപ്പുറം അവരുടെ അവസ്ഥ എന്തെന്ന് ഇവിടെ നാരദ ന്യൂസ് പോർട്ടലിന്റെ ഈ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അത്തരം വികസങ്ങൾ ആകരുത്. സിങ്കൂരും മൂലമ്പള്ളിയും ഒന്നും പുതുവൈപ്പിൽ ആവർത്തിക്കാതിരിക്കട്ടെ. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ കൂടി പ്രാതിനിധ്യത്തിലുള്ള വികസനങ്ങൾ വരട്ടെ. അതാണ് നല്ലത്. പുതുവൈപ്പിലെ ഈ പ്രക്ഷോഭങ്ങൾ കൂടുതൽ രക്തരൂക്ഷിതം  അല്ലാതെ ജനങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ സമാപിക്കും എന്ന് പ്രത്യാശിക്കുന്നു.

Sunday, 25 December 2016

പതിയിരിക്കുന്ന അപകടം

ഈ പറയുന്നത് വൈപ്പിൻകരയെ കുറിച്ചാണ്. കൃത്യമായി പറഞ്ഞാൽ വൈപ്പിനിലെ രണ്ട് ഗ്രാമങ്ങളെ കുറിച്ച്. കുഴുപ്പിള്ളിയും എടവനക്കാടും. ഈ രണ്ട് ഗ്രാമങ്ങളിലും ഉള്ളവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, കാൽനടക്കാരായ മുതിർന്നവർക്ക് നേരിടേണ്ടുന്ന ഒരു അപകടസാദ്ധ്യതയെ കുറിച്ചാണ്. അതുകൊണ്ട് എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള കുഴുപ്പിള്ളിക്കാരും എടവനക്കാട്ടുകാരുമായ സുഹൃത്തുക്കൾ അല്പം സമയം എടുത്തിട്ടായാലും ഇതൊന്ന് വായിക്കണം എന്ന അപേക്ഷയുണ്ട്. പങ്കെവെയ്ക്കപ്പെടുന്ന ആശങ്ക ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ മാത്രം ഇത് ഷെയർ ചെയ്യുക

വൈപ്പിൻകരക്കാർ അല്ലാത്തവർക്കായി ഒരല്പം ചരിത്രം. എറണാകുളം ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് അറബിക്കടലിനും കൊച്ചിക്കായലിനും ഇടയിലായി 26 കിലോമീറ്റർ നീളത്തിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. വൈപ്പിനിലെ പ്രധാനസഞ്ചാരപാത ഇങ്ങ് തെക്കേയറ്റത്ത് ഫോർട്ട് വൈപ്പിൻ മുതൽ അങ്ങ് വടക്കേഅറ്റത്ത് മുനമ്പം വരെ നീണ്ടുകിടക്കുന്ന വൈപ്പിൻ - മുനമ്പം റോഡ് ആണ്. ഇന്ന് അത് വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയാണ്. ഗൂഗിൾ മാപ്പിൽ നോക്കുന്ന ഏതൊരാൾക്കും വൈപ്പിൻ കരയിലെ ഈ ധമനിയെ മുറിച്ചുകൊണ്ട് വൈപ്പിൻ ദ്വീപിനെ വീണ്ടും ചെറിയ ചെറിയ ഖണ്ഡങ്ങളാക്കുന്ന നിരവധി ചെറുതോടുകൾ കാണാം. പ്രധാനമായും 14 തോടുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയെ മുറിക്കുന്നുണ്ട്


വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാതയെ മുറിച്ച് കടന്നുപോകുന്ന തോടുകൾ
മുൻപ് ഇത് അധികം വാഹനങ്ങൾ ഇല്ലാത്ത ഒരു പാതയായീരുന്നു വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത. എന്നാൽ മാല്യങ്കരപാലം വന്നതോടെ കൊടുങ്ങല്ലൂർ തൃശൂർ ഭാഗങ്ങളിൽ നിന്നുള്ളതുൾപ്പടെ വടക്കൻ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾക്ക് എറണാകുളത്തേയ്ക്ക് എത്താൽ എളുപ്പമുള്ള മാർഗ്ഗമായി വൈപ്പിൻ - പള്ളിപ്പുറം പാതമാറി. അങ്ങനെ ലോകത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളിൽ ഒന്നായ വൈപ്പിനിലെ ഈ വീതികുറഞ്ഞ പാതയിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അവസ്ഥയായി. ഒരു ചെറിയ സമയത്തെ ബ്ലോക്ക് പോലും വാഹനങ്ങളുടെ വലിയ നിരതന്നെ സൃഷ്ടിക്കുന്ന അവസ്ഥ. റോഡിനു അല്പം വീതി കൂടിയെങ്കിലും ഗതാഗതക്കുരുക്കിനു പലപ്പോഴും കുറവില്ലാതെ വന്നു. ഇതിൽ ഏറ്റവും ദുർഘടമായിരുന്നത് മുകളിൽ പറഞ്ഞ തോടുകൾക്ക് കുറുകെയുള്ള വീതികുറഞ്ഞ പാലങ്ങൾ ആയിരുന്നു. വൈപ്പിനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ പാലങ്ങളുടെ വീതികൂട്ടുക എന്നതല്ലാതെ മറ്റു പോംവഴി ഇല്ലാതായപ്പോൾ അതിനായുള്ള പല സമരങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായി. ഒടുവിൽ തീരെ വീതികുറഞ്ഞ ഒൻപത് പാലങ്ങൾ വീതികൂട്ടി പുനർ നിർമ്മിക്കാൻ തീരുമാനമായി. നിലവിലുള്ള പാലത്തിനോട് ചേർന്ന് ആദ്യം ഒരു പാലം നിർമ്മിക്കുക പിന്നെ നിലവിലെ പാലം പൊളിച്ചുമാറ്റുകയും പുതിയപാലത്തിലൂടെ ഗതാഗതം ആരംഭിക്കുകയും ചെയ്യുക. എന്നിട്ട് പഴയപാലം ഇരുന്ന സ്ഥലത്ത് പുതിയപാലത്തോട് ചേർന്ന് പാലം നിർമ്മിക്കുക. അതാണ് നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതി. ഈ പദ്ധതി അനുസരിച്ചു തന്നെ ഏഴുപാലങ്ങളും പുനർനിർമ്മിച്ചു. റോഡിനേക്കാൾ ഇരട്ടി വീതി പാലങ്ങൾക്ക് ഉണ്ടായി. 

കുഴുപ്പിള്ളിയിൽ പഴയപാലം പൊളിച്ചുമാറ്റുന്ന ജോലികൾ നടക്കുന്നു. പുതിയ പലത്തിലൂടെകടന്നുപോകുന്ന വാഹനങ്ങളും കാണാം
പല പ്രശ്നങ്ങൾമൂലം രണ്ട് പാലങ്ങൾ എടവനക്കാട് പഞ്ചായത്തിലെ പഴങ്ങാട് പാലവും കുഴുപ്പിള്ളി പഞ്ചായത്തിലെ കുഴുപ്പിള്ളി പാലവും. സ്ഥലം ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരവും പാലത്തിന്റെ സമീപത്തുള്ള വഴി അടഞ്ഞുപോകുന്നതു സംബന്ധിച്ച തർക്കവും ആണ് ഈ രണ്ട് പാലങ്ങളുടെ പുനർനിർമ്മാണം വൈകുന്നതിന്റെ കാരണങ്ങൾ. ഇപ്പോൾ ഈ രണ്ട് പാലങ്ങളൂടെയും പുനർ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സമാന്തരമായ പലാങ്ങൾ പണിപൂർത്തിയാക്കി. കുഴുപ്പിള്ളി പാലത്തിൽ പുതിയ പാലത്തിലൂടെ ഗതാഗതം ആരംഭിക്കുകയും പഴയപാലം പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. 

ഇനിയാണ് പ്രധാനപ്രശ്നം. കുഴുപ്പിള്ളിയിൽ ഒന്നാംഘട്ടം പണിപൂർത്തിയായി ഗതാഗതം അതിലൂടെ തിരിച്ചുവിട്ടു. പഴയപാലം പൊളിച്ചുതുടങ്ങി. പുതിയതായി പണിതപാലത്തിനു വീതി വളരെ കുറവാണ്. രണ്ടാഘട്ടം പൂർത്തിയാകുമ്പോഴെ പാലത്തിനു പൂർണ്ണമായ വീതി ഉണ്ടാകൂ. ഇപ്പോൾ ഒരു ബസ്സ് പാലത്തിൽ കറിയാൽ പിന്നെ ഒരാൾക്ക് നടക്കാനുള്ള സ്ഥലം ഉണ്ടാകില്ല. അതാണ് അവസ്ഥ. പാലത്തിനു ഏതാനും മീറ്ററുകൾ അകലെ ഒരു ഹയർ സെക്കന്ററി സ്ക്കൂളും ഒരു യു പി സ്ക്കൂളും ഉണ്ട്. സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്ക്കൂൾ, സെന്റ് ഗ്രിഗറീസ് യു പി സ്ക്കൂൾ. കുഴുപ്പിള്ളി പഞ്ചായത്തിലെ തന്നെ ഏക ഹയർ സെക്കന്ററി സ്ക്കൂൾ. നിരവധികുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്. അധികവും ഈ ഗ്രാമത്തിലെ തന്നെ സാധാരണക്കാരായവരുടെ മക്കൾ. നടന്നും സൈക്കിളിലും സ്ക്കൂളിൽ എത്തുന്നവർ. ഞാനും ഇതേ സെന്റ് ഗ്രിഗറീസിലെ പൂർവ വിദ്യാർത്ഥിയാണ്. സ്കൂൾ വിട്ടാൽ വടക്കുഭാഗത്തു നിന്നും വരുന്ന കുട്ടികൾ കൂട്ടമായി ഈ പാലം കടന്ന് വേണം അപ്പുറം എത്താൻ. ഇപ്പോഴും അവർ പൊളിച്ചു തുടങ്ങിയ പഴയപാലത്തിലൂടെ നടന്നാണ് അപ്പുറം എത്തുന്നത്. ഈ പാലം പൂർണ്ണമായും പൊളിച്ചു കഴിഞ്ഞാൽ ഈ കുട്ടികളുടെ മാത്രമല്ല പ്രായമായവരുടേയും യാത്ര വളരെ അപകടം പിടിച്ചതാവും. പുതിയ പാലത്തിൽ എന്തായാലും കാൽനടക്കാർക്ക് പോകാൻ സാധിക്കില്ല. 


പുതിയ പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ
ഈ വിഷയത്തിൽ ഏക പരിഹാരമാർഗ്ഗം പണിനടക്കുന്ന പാലത്തിനു പടിഞ്ഞാറുവശത്തായി ഒരു നടപ്പാത ഉണ്ടാക്കുക എന്നതാണ്. ഈ പ്രശ്നം പാലം പണിയുന്ന ഘട്ടത്തിൽ മുൻകൂട്ടിക്കാണാൻ ബന്ധപ്പെട്ടവർക്ക സാധിക്കാതെ പോയി. പഴയപാലം പൊളിച്ചു മാറ്റുന്നതിനു മുൻപ് ഈ വിഷയത്തിനു പരിഹാരം ഉണ്ടാക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അധികാരികൾ ഉണർന്നു പ്രവർത്തിക്കും എന്ന് കരുതുന്നു. എടവനക്കാട്ടും ഇപ്പോൾ പഴപാലത്തിലൂടെ ആണ് ഗതാഗതം നടക്കുന്നത്. ഒന്നാംഘട്ടം പാലം പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ടം തുടങ്ങുന്നതിനു മുൻപേ അവിടേയും നടപ്പാത ആവശ്യമായി വരും. നിലവിലെ പാലം പൊളിക്കുന്നതിനു മുൻപ് അവിടേയും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകണം. വൈപ്പിനിൽ തന്നെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്ക്കൂൾ ആണ് ആ പാലത്തിനു മുൻപുള്ളത്. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹിദായത്തുൾ ഇസ്ലാം ഹയർ സെക്കന്ററി സ്ക്കൂൾ. അപകടങ്ങൾ ഉണ്ടായിട്ട് വിലപിക്കുന്നതിൽ അർത്ഥമില്ല. അത് ഉണ്ടാകാതെ നോക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ പ്രായമായവർക്കും വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കും കാൽനടക്കാർക്കും സുരക്ഷിതമായി യാത്രചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഒരു നടപ്പാത ഈ രണ്ട് സ്ഥലങ്ങളിലും ഉണ്ടാകണം എന്ന് പറയുന്നത്. വൈപ്പിൻ എം എൽ എ കൂടിയായ എസ് ശർമ്മ എംഎൽഎ മുൻകൈ എടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി G Sudhakaran അവർകളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്ന് നടപ്പാത നിർമ്മാണത്തിനാവശ്യമായ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിനുള്ള സത്വരനടപടികൾ സ്വീകരിക്കും എന്ന് കരുതുന്നു.

Saturday, 29 October 2016

ഗോശ്രീ റോഡിലെ യാത്രാദുരിതം

"പടപേടീച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട" എന്ന അവസ്ഥയിൽ ആണ് വൈപ്പിനിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങൾ. മുൻപ് ജോലിക്കും പഠനത്തിനു മറ്റാവശ്യങ്ങൾക്കും വൈപ്പിനിൽ നിന്നും എറണാകുളത്ത് എത്തണമെങ്കിൽ ബോട്ട് ആയിരുന്നു ഏക ആശ്രയം. വൈപ്പിനിൽ നിന്നും എറണാകുളേത്ത് എത്താൻ പാലങ്ങൾ എന്ന വൈപ്പിൻ ജനതയുടെ സ്വപ്നം യാഥാർത്ഥ്യമായിട്ട് ഒരു വ്യാഴവട്ടക്കാലം പൂർത്തിയായിരിക്കുന്നു. എന്നാലും ബഹുഭൂരിപക്ഷം വൈപ്പിൻ നിവാസികൾക്കും നേരിട്ട് നഗരപ്രവേശനം എന്നത് ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. വൈപ്പിനിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾ എല്ലാം ഹൈക്കോടതി ജങ്ഷൻ വരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. അവിടെ ഇറങ്ങി സിറ്റിസർവ്വീസ് ബസ്സിൽ കയറി യാത്ര തുടരേണ്ട അവസ്ഥയിൽ ആണ് ഞങ്ങൾ. സ്വകാര്യ ബസ്സുകളുടെ നഗരപ്രവേശനം ഇപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു.


അതുപോലെ മറ്റൊരു ദുരിതമാണ് ഗോശ്രീ റോഡിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക്. ഈ ആഴ്ചയിൽ തന്നെ ഇതു രണ്ടാമത്തെ തവണയാണ് രണ്ടും മൂന്നും മണിക്കൂർ നീണ്ടുനില്ക്കുന്ന ഗതാഗതക്കുരുക്കിൽ പെടുന്നത്. ഡി പിവേൾഡിൾ കപ്പലുകൾ വന്നാൽ അന്ന് ഗോശ്രീ റോഡിൽ ഉള്ളവർക്ക് കഷ്ടപ്പാടാണ്. കണ്ടെയ്നർ ടെർമിനലിൽ നിന്നും വരിവരിയായി ലോറികൾ പുറത്തേയ്ക്ക് വരുന്നതും അവ ഗോശ്രീ റോഡിനെ മുറിച്ച് വളയ്ക്കുന്നതും നിറയെ ലോഡുമായി ഇഴഞ്ഞിഴഞ്ഞ് പാലങ്ങൾ കയറുന്നതും ചെറീയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. കണ്ടെയ്നർ ലോറികൾ ടെർമിനലിൽ നിന്നും പുറത്തേയ്ക്ക് വരുന്ന സ്ഥലത്തു തന്നെ കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നതും ഗതാഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതിനെല്ലാം പുറമെ വാഹനങ്ങൾ കേടാവുകയോ അപകടത്തിൽ പെടുകയോ ചെയ്താൽ പിന്നെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാകും ഫലം. ഏറ്റവും തിരക്കേറിയ വൈകീട്ടും രാവിലേയും ഉള്ള സമയത്ത് കണ്ടെയ്നർ ഗതാഗതം നിരോധിക്കണം എന്ന ആവശ്യത്തോടെ അതിനാൽ തന്നെ പൂർണ്ണമായി യോജിക്കുന്നു.

Thursday, 20 October 2016

വൈപ്പിനിലെ ബസ് സമരം

വൈപ്പിൻ - പറവൂർ മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു കൊണ്ട് സ്വാകാര്യ ബസ് തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്നത്തോടെ അഞ്ചാം ദിവസവും പിന്നിടുകയാണ്. വൈപ്പിനിലെ അതിസാധാരണക്കാരായ ജനങ്ങളിൽ (പ്രത്യേകിച്ച് സ്ത്രീകളിൽ) വലിയൊരു വിഭാഗം എറണാകുളത്തുള്ള സ്വകാര്യസ്ഥാപനങ്ങളിലും കാക്കനാട് സെസ്സിലും വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണ്. മറ്റൊരു വിഭാഗം സ്ത്രീകൾ എറണാകുളത്തും പരിസരത്തുമുള്ള ഫ്ലാറ്റുകളിൽ ഹൗസ് മേയ്ഡ് ആയി പ്രവർത്തിക്കുന്നു. പിന്നീടുള്ളത് ഉന്നത വിദ്യാഭ്യാസത്തിനു നഗരത്തിലെ കോളേജുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ ആണ്. ഇത്രയും വിഭാഗങ്ങൾ ആണ് ഈ സമരത്തിന്റെ തീവ്രത ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്. വൈപ്പിനിൽ അധികവും (ഏതാണ്ട് 70%) സ്വകാര്യ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത് കെ എസ് ആർ ടി സിയും സ്വകാര്യ ബസ്സുകളും ചേർന്ന് ഏതാണ്ട് 200-ൽ അധികം ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാത വഴി ഹൈക്കോടതി ജങ്ഷൻ വരെ സർവ്വീസ് നടത്തുന്നു. രണ്ടു ബസ്സുകൾക്കിടയിലെ ശരാശരി സമയവ്യത്യാസം 3 മിനിറ്റിലും താഴെ ആണ്. അതുതന്നെ വൈപ്പിൻ ജനതയുടെ രാവിലേയും വൈകീട്ടും ഉള്ള യാത്രയ്ക്ക് തികയുകയും ഇല്ല. ഈ സാഹചര്യത്തിലാണ് 160-ഓളം വരുന്ന സ്വകാര്യബസ്സുകൾ കഴിഞ്ഞ അഞ്ചു ദിവസം ആയി നിരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് തൊഴിലിനും പഠനത്തിനും പൊതുഗതാഗത സംവിധാനത്തെ മാത്രം ആശ്രയിക്കുന്നവർക്ക് എത്രമാത്രം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. 

വൈപ്പിനിലെ രാഷ്ട്രീയ നേതൃത്വം ഈ പ്രശ്നത്തിൽ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണം എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്. ഇനിയും ഈ അവസ്ഥ തുടരാൻ അനുവദിക്കരുത്. എത്രയും പെട്ടന്ന് ഈ സമരം ഒത്തു തീർപ്പിൽ എത്തിക്കാനുള്ള നടപടികൾ ജില്ലാഭരണകൂടവും രാഷ്ട്രീയ നേതൃത്വവും അടിയന്തിരമായി എടുക്കേണ്ടതാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ അതിസാധാരണക്കാരായ വൈപ്പിൻ ജനതയുടെ വിഷമം കണ്ടറിഞ്ഞ് അതിനു പരിഹാരം കാണാൻ ആത്മാർത്ഥമായ, സത്വരമായ നടപടികൾ സ്വീകരിച്ചിരുന്ന മണ്മറഞ്ഞ നേതാക്കളായ സി എം ദേവസ്സിയേയും, മുൻ എം എൽ എ സഖാവ് എം കെ പുരുഷോത്തമനേയും കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ വേർപാട് വൈപ്പിൻ ജനതയ്ക്ക് ഉണ്ടാക്കിയ നഷ്ടം എത്രമാത്രം വലുതാണെന്ന് തിരിച്ചറിയുന്നത് ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ആണ്. 

(ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിൽ ചേർത്ത കുറിപ്പും ഇവിടെ വായിക്കാം. വൈപ്പിൻ നിവാസികൾ ഈ വിഷയത്തിൽ കളക്ടറുടെ ഇടപെടൽ ആവശ്യപ്പെടുന്നത് നല്ലതാവും എന്ന അഭിപ്രായം ആണ് എനിക്കുള്ളത്)