Showing posts with label JnNRUM. Show all posts
Showing posts with label JnNRUM. Show all posts

Tuesday, 8 September 2015

വി ഡി സതീശൻ എം എൽ എ അവർകൾക്ക്

വടക്കൻ പറവൂർ എം എൽ എയും കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ഉപാദ്ധ്യക്ഷനും ആയ ശ്രീ വി ഡി സതീശൻ അവർകൾക്ക് അദ്ദേഹത്തിന്റെ വെബ്സൈറ്റ് വഴിയായും  ജി-മെയിൽ വിലാസത്തിലും 15/08/2015ന് സമർപ്പിച്ച പറവൂർ - കാക്കനാട് (വരാപ്പുഴ പാലം - കണ്ടെയ്നർ റോഡ്) റൂട്ടിലെ യാത്രാദുരതം സംബന്ധിക്കുന്ന പരാതിയുടെ പൂർണ്ണരൂപമാണ് ചുവടെ ചേർക്കുന്നത്. ഈ വിഷയത്തിൽ മുൻപ് എഴുതിയ ബ്ലോഗ് ഇവിടെ വായിക്കാം
പറവൂർ എം എൽ എ ശ്രീ V D Satheesan MLA ന്,
പറവൂരിനെ സംബന്ധിക്കുന്ന ഒരു ഗതാഗതപ്രശ്നം മുൻപും താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണ്, താങ്കൾക്ക് നേരിട്ട് അറിയാവുന്നതും ആണ്. വീണ്ടും വീണ്ടും ആ വിഷയം ഉന്നയിക്കുന്നത് അത് പരിഗണിക്കാത്തതുകൊണ്ടുമാത്രമാണ്. പറവൂരിൽ നിന്നും കണ്ടെയ്നർ റോഡ് - കളമശ്ശേരി - സീപോർട്ട് എയർപോർട്ട് റോഡ് വഴി കാക്കനാട് സർവ്വീസ് നടത്തുന്ന ബസ്സുകൾ തന്നെയാണ് വിഷയം. കാക്കനാട് കളക്‌ടറേറ്റിൽ മാത്രമല്ല വ്യവസായമേഖലയിലും മറ്റും ജോലിചെയ്യുന്നവർക്കും കളമശ്ശേരിയിൽ ജോലിചെയ്യുന്നവർക്കും അതുപോലെ കളമശ്ശേരി പോളിടെക്നിക്, ഐ ടി ഐ, ഭാരത്‌മാതാ കോളേജ്, സെന്റ്പോൾസ് കോളേജ്, രാജഗിരി എന്നിങ്ങനെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും പ്രവർത്തിക്കുന്നവർക്കും എല്ലാം ആശ്രയിക്കാവുന്ന ഒരു മാർഗ്ഗമാണ് പറവൂർ - വരാപ്പുഴ - കളമശ്ശേരി - ബി എം സി -കാക്കനാട് റൂട്ട്. ഈ പാതയുടെ പ്രധാനപ്പെട്ട ഒരു ഗുണം പറവൂരിൽ നിന്നും കാര്യമായ ഗതാഗതക്കുരുക്കിൽ പെടാതെ 45 മിനിറ്റ് സമയം കൊണ്ട് കളമശ്ശേരിയിൽ എത്തിച്ചേരാം എന്നതാണ്. നിലവിൽ പലരും പറവൂർ -ആലുവ-കളമശ്ശേരി വഴിയാണ് യാത്രചെയ്യുന്നത്. കൂടുതൽ ബസ്സ് ചാർജ്ജും നൽകണം. മാത്രമല്ല മെട്രോ നിർമ്മാണം മൂലമുള്ള ഗതാഗത്ക്കുരുക്കിലെ സമയനഷ്ടവും. ഇതുരണ്ടും പറവൂരിൽ നിന്നും വരാപ്പുഴ - കണ്ടെയ്നർ റോഡ് കളമശ്ശേരി വഴി യാത്രചെയ്താൽ ഒഴിവാക്കാൻ സാധിക്കും. എന്നാൽ ദൗർഭാഗ്യവശാൽ ഈ റൂട്ട് പൂർണ്ണമായും കെ എസ് ആർ ടി സിയ്ക്ക് തീറെഴുതിനൽകപ്പെട്ടിരികുന്നു. കെ എസ് ആർ ടി സി ആകട്ടെ ഏറ്റവും ലാഭകരമായ ഈ റൂട്ടിൽ താങ്കൾക്ക് അറിയാവുന്നതുപോലെ രണ്ട് ലോ ഫ്ലോർ നോൺ എ സി ബസ്സുകൾ ഉപയോഗിച്ച് രാവിലേയും വൈകീട്ടും രണ്ട് "സർവ്വീസുകൾ മാത്രമാണ് നടത്തുന്നത്. രാവിലെ പറവൂരിൽ നിന്നും 8:50നും 9:10 നും അതുപോലെ കാക്കനാട് നിന്നും വൈകീട്ട് 5:10നു, 5:20നും. ഇതല്ലാതെ മറ്റൊരു സർവ്വീസും ഈ റൂട്ടിൽ ഇല്ല. ലോ ഫ്ലോർ നോൺ എസി ബസ്സുകൾ ആയതിനാൽ വിദ്യാർത്ഥികൾക്ക് ഈ റൂട്ടിൽ യാത്രാ സൗജന്യം ലഭ്യമല്ല. വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ലോ ഫ്ലോർ ബസ്സിലെ 20% അധികം വരുന്ന യാത്രാക്കൂലി നൽകി യാത്രചെയ്യാൻ നിർബന്ധിതരാവുകയാണ്. കെ എസ് ആർ ടി സിയ്ക്ക് സർവ്വീസ് നടത്താൻ ആവശ്യമായ ബസ്സുകൾ ഇല്ലെന്നതാണ് പ്രധാനപ്രശ്നം. കെ എസ് ആർ ട് സിയുടെ കഴിവുകേടിന് പാവം ജനം അല്ലല്ലൊ ഉത്തരവാദികൾ. കെ എസ് ആർ ടി സിയ്ക്ക് സർവ്വീസ് നടത്താൻ സാധിക്കില്ലെങ്കിൽ സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കണം. വരാപ്പുഴ - കണ്ടെയ്നർ റോഡ് വഴി എറണാകുളം ജെട്ടി നേരത്തെ കെ എസ് ആർ ടി സി മാത്രമായിരുന്നില്ലെ? ഇപ്പോൾ മൂന്ന് സ്വകാര്യബസ്സുകൾക്ക് ഈ റൂട്ടിൽ പെർമിറ്റ് അനുവദിച്ചിട്ടുണ്ടല്ലൊ. അതുപോലെ പറവൂർ - വരാപ്പുഴ - കളമശ്ശേരി - കാക്കനാട് റൂട്ടിലും ഓർഡിനറി സർവ്വീസുകൾ അനുവദിക്കണം. കെ എസ് ആർ ടി സിയ്ക്ക് കഴിയില്ലെങ്കിൽ സ്വകാര്യ ബസ്സുകളെ ഏല്പിക്കണം.
ഇനി സർക്കാർ അവധി ദിവസങ്ങളിലെ ഈ സർവ്വീസുകളുടെ കാര്യം പരിശോധിക്കാം. മിക്കവാറും ഒരു സർവ്വീസായി അവധിദിവസങ്ങളിൽ വെട്ടിച്ചുരുക്കും. കഴിഞ്ഞ ദിവസം (കർക്കിടകവാവിന്) വൈകീട്ട് കാക്കനാടു നിന്നുള്ള രണ്ട് സർവ്വീസുകളും റദ്ദ് ചെയ്തു. കുറെ നേരം കാത്തുനിന്ന് ബസ്സ് കാണാതായപ്പോൾ പറവൂരിൽ ഡിപ്പോയിൽ ഫോൺ ചെയ്ത് ചോദിച്ചു. രണ്ടാമത്തെ സർവ്വീസ് (5:20) ഇല്ല ആദ്യത്തെ സർവ്വീസ് ഉണ്ട് (5:10) എന്നായിരുന്നു മറുപടി. സാധാരണ കളമശ്ശേരിൽ ഈ ബസ്സ് 5:20നു എത്തുന്നതാണ് 6 മണിവരെ കാത്തുനിന്നു. കാണാതായപ്പോൾ വീണ്ടും വിളിച്ചു. ഇനിയും വന്നിട്ടില്ലെങ്കിൽ സർവ്വീസ് ഉണ്ടാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. പറവൂരിൽ നിന്നല്ലെ ട്രിപ്പ് ഷെഡ്യൂൾ ചെയ്യുന്നത്, അപ്പോൾ നിങ്ങൾക്ക് അറിയില്ലെ സർവ്വീസിന്റെ കാര്യം എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഞങ്ങൾ 4 മണിയുടെ ഷിഫ്റ്റിൽ കയറിയതാണ്, രാവിലെ എന്തൊക്കെ മാറ്റങ്ങൾ സർവ്വീസ് വരുത്തി എന്നത് അറിയില്ല എന്നായിരുന്നു. അതാണ് കെ എസ് ആർ ടി സിയുടെ അവസ്ഥ. പിന്നെ എങ്ങനെ യാത്രക്കാർ ഈ സർവ്വീസുകളെ വിശ്വസിക്കും. കർക്കിടകവാവ് സർക്കാർ അവധി ആയിരിക്കും എന്നാൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് ആകെ ലഭിക്കുന്ന 13 അവധിദിവസങ്ങളിൽ കർക്കിടകവാവും ദീപാവലിയും മന്നം ജയന്തിയും അയ്യങ്കാളി ജയന്തിയും ഒന്നും ഉൾപ്പെടില്ല. കർക്കിടകവാവ് ദിവസം കാക്കനാടു നിന്നും സീപോർട്ട് എയർ പോർട്ട് റോഡ് - കണ്ടെയ്നന്ര് റോഡ് വരാപ്പുഴ വഴിയുള്ള 3 സർവ്വീസുകളും (മൂന്നാമത്തേത് കണ്ടെയ്നർ റോഡ് - ഗോശ്രീപാലം - പറവൂർ) റദ്ദാക്കിയിരുന്നു.
കേരളം ഭരിക്കുന്ന സഖ്യത്തിലെ പ്രധാനപാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ് താങ്കൾ. താങ്കളുടെ പാർട്ടിയുടെ തന്നെ പ്രതിനിധിയാണ് കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രി. മൂന്നു തവണ വടക്കൻ പറവൂരിനെ പ്രതിനിധാനം ചെയ്ത എം എൽ എ കൂടിയാണ് താങ്കൾ. ഇത്രയും അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും, ഈ വിഷയത്തിൽ ഇതുവരെ ഒരു നടപടി സ്വീകരിക്കാൻ താങ്കൾക്ക് സാധിച്ചില്ലെങ്കിൽ അത് താങ്കളുടെ നിസ്സഹായാവസ്ഥയല്ല, മറിച്ച് ഈ വിഷയത്തിൽ താങ്കൾക്കുള്ള ആത്മാർത്ഥതക്കുറവാണെന്ന് ഞാൻ കരുതുന്നു. ഇനിയെങ്കിലും ഈ വിഷത്തിൽ ആത്മാർത്ഥമായ ഒരു സമീപനം താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
ഈ പരാതിയ്ക്ക് ഇന്നുവരെ ഒരു മറുപിടിയും ലഭിച്ചില്ല എന്നു മാത്രമല്ല, ഈ വിഷയത്തിൽ ദീർഘനാളുകളായുള്ള പരാതികൾ തുടരുകയാണ്. ആലുവ - കാക്കനാട് - തൃപ്പൂണിത്തുറ റൂട്ട് കെ എസ് ആർ ടി സിയ്ക്ക് നല്ല വരുമാനമുള്ള റൂട്ടാണ്. നല്ലതിരക്കുള്ള സമയങ്ങളിൽ പരമാവധി ലോ ഫ്ലോർ ബസ്സുകൾ തന്നെ ഓടിച്ച് ആളുകളെ പിഴിഞ്ഞ് കളക്ഷൻ വർദ്ധിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഈ റൂട്ടിൽ ഇൻഫോ പാർക്ക് മുതൽ കളമശ്ശേരി എച്ച് എം ടി ജങ്ഷൻ വരെ ഒരു സ്വകാര്യബസ്സിനുകൂടി പെർമിറ്റ് നൽകിയതായ ശുഭവാർത്ത കിട്ടി. ഇത് ആശാവഹമാണ്. പറവൂരിലേയ്ക്കും ഇതുപോലെ സ്വകാര്യബസ്സിന് പെർമിറ്റ് നൽകി കെ എസ് ആർ ടി സിയുടെ കൊള്ളയിൽ നിന്നും യാത്രക്കാരെ രക്ഷിക്കാൻ എം എൽ എ നടപടി സ്വീകരിക്കും എന്ന് കരുതുന്നു. 

Friday, 12 September 2014

പീഡനമാകുന്ന ബസ്സ് യാത്ര

അറക്കാൻ കൊണ്ടുപോകുന്ന മാടുകളെ കയറ്റുന്ന ലോറിയിൽ പോലും കയറ്റാവുന്ന പരമാവധി മാടുകളുടെ എണ്ണം സംബന്ധിച്ച് സർക്കാരിന് നിയമം ഉണ്ട്, ആ നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പിക്കാൻ ചുരുങ്ങിയപക്ഷം അതിർത്തി ചെക്ക് പോസ്റ്റുകളിലെങ്കിലും സംവിധാനങ്ങൾ ഉണ്ട്. ഇനി അതിർത്തി വിട്ട് ഹൈവേയിലൂടെ പോകുമ്പോൾ മാടുകളെ കൂടുതലായി കെട്ടിയിടുകയോ, തളർച്ച ബാധിച്ച മാടുകളെ കാണുകയോ ചെയ്താൽ ആ വിവരം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാദ്ധ്യമങ്ങളും വാർത്താമാദ്ധ്യമങ്ങളിൽ തിളങ്ങിനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഹൈക്കോടതി ന്യായാധിപന്മാരും ഉണ്ട്. എന്നാൽ ഈ മാടുകളുടെ അവസ്ഥതന്നെയാണ് കേരളത്തിലെ പല പൊതുഗതാഗതസംവിധാനങ്ങളിലും യാത്രചെയ്യാൻ വിധിക്കപ്പെട്ട എന്നെപ്പോലുള്ള ഒരു ശരാശരി മലയാളിയുടേയും. ഇന്നുവരെ അമിതമായി ആളെ വാതിലിൽ വരെ തൂക്കിയിട്ടു കൊണ്ടുപോകുന്ന ഒരു ബസ്സിനെയും തടഞ്ഞു നിറുത്തി ആ അവസ്ഥയ്ക്ക് കാരണക്കാരായവരെ ഒരു ഹൈക്കോടതി ന്യായാധിപനും ചോദ്യം ചെയ്തതായി പത്രവാർത്തകളിൽ വായിച്ചിട്ടില്ല, ഒരു മാദ്ധ്യമവും ഇതിനെതിരെ പരമ്പരകൾ തയ്യാറാക്കിയിട്ടില്ല. മാടിന്റെ വിലപോലും മനുഷ്യനില്ലാതായിരിക്കുന്നു എന്ന് കരുതേണ്ടി വരും.


ഈ ചിത്രം കാക്കനാട് - (സീ പോർട്ട് എയർപോർട്ട് റോഡ്) കളമശ്ശേരി - (കണ്ടെയ്നർ റോഡ്) വരാപ്പുഴ - (നാഷണൽ ഹൈവെ-17) പറവൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ജൻറം ബസ്സിൽ നിന്നും. വൈകീട്ട് അഞ്ചു മണിയ്ക്ക് ശേഷം ഈ റൂട്ടിൽ ഒരു ജൻറം ബസ്സാണ് സർവ്വീസ് നടത്തുന്നത്. അതും നിറയെ യാത്രക്കാരുമായി. പിന്നിലെ വാതിൽ പലപ്പോഴും അടയ്ക്കാൻ പറ്റാത്ത വിധമാണ് വരാപ്പുഴ വരെ യാത്ര. അങ്ങനെ തങ്ങളുടെ ദുരവസ്ഥ യാത്രക്കാര സ്ഥിരമായി പറവൂർ ജനപ്രതിനിധിയും ഭരണകക്ഷിയായ കോൺഗ്ഗ്രസ്സിന്റെ സമ്മുന്നതനായ നേതാവും ആയ Adv.V D Satheesan ഉൾപ്പടെ പല അധികാരികളേയും അറിയിച്ചു. ഒടുവിൽ രണ്ടു മാസം മുൻപ് ഒരു ബസ്സുകൂടി ഈ റൂട്ടിൽ അനുവദിച്ചു. ദോഷം പറയരുതല്ലെ അതും ജൻറം തന്നെ. ജനങ്ങൾ 'സുഖമായി' യാത്രചെയ്യട്ടെ എന്ന് കരുതിയാവും. ദേശസാൽകൃത റൂട്ടായതിനാൽ KSRTC മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഈ സർവ്വീസിനു ചില പ്രത്യേകതകൾ ഉണ്ട്. ഞായറാഴ്ചകൾ, സർക്കാർ അവധി ദിവസങ്ങൾ, രണ്ടാം ശനിയാഴ്ചകൾ എന്നിങ്ങനെ വിശേഷ ദിവസങ്ങളിൽ ഈ സർവ്വീസ് ഉണ്ടാവില്ല. ബാക്കി ദിവസങ്ങളിൽ കൃത്യമായി രണ്ടു ബസ്സും ഓടും എന്നതിനും ഉറപ്പില്ല. ഇന്നും ഒരു ബസ്സുമാത്രമാണ് സർവ്വീസ് നടത്തിയത്. കളമശ്ശേരിയിൽ നിന്നും കയറിയിട്ട് രണ്ടുകാലും നിലത്തുകുത്താം എന്ന അവസ്ഥ വന്നത് വരാപ്പുഴ SNDP Jn കഴിഞ്ഞപ്പോൾ. ആ സമയത്ത് എടുത്ത ചിത്രമാണ്. 

കക്കനാട് മുതൽ പറവൂർ വരെ നല്ലപോലെ യാത്രക്കാരുള്ളതാണ് ഈ റൂട്ട്. രണ്ട് ബസ്സ് സർവ്വീസ് നടത്തിയാലും കാക്കനാട് നിന്നും കയറുന്ന ആളുകൾ എഴുപത്തിയഞ്ചു ശതമാനത്തിലധികം ദൂരം യാത്ര ചെയ്യുന്നവരാണ്. കളമശ്ശേരിയിൽ നിന്നും കയറുന്ന എന്നെപ്പോലുള്ളവർക്ക് സീറ്റ് കിട്ടണമെങ്കിൽ ആകെ ദൂരത്തിന്റെ 75% കഴിയണം എന്നർത്ഥം. എന്നാലും കുഴപ്പമില്ല. നേരെ ചൊവ്വേ നിൽക്കാനെങ്കിലും സാധിച്ചാൽ മതിയായിരുന്നു. ബസ്സിന്റെ പുറകിലെ വാതിൽ വരെയുള്ള സ്ഥലത്ത് എങ്ങനെയെങ്കിലും നിൽക്കാം അതിനും പുറകിൽ നിൽക്കാൻ തീരെ നിർവ്വാഹമില്ല. രാവിലെ ആലുവയിൽ നിന്നും വരുന്ന എ സി ജൻറം ബസ്സിൽ (8 -9 മണിസമയത്ത്) പോലും ഇതേ അവസ്ഥയാണ്. Motor Vehicles Department Kerala ഇപ്പോൾ അമിതമായി യാത്രക്കാരെ കയറ്റുന്ന സ്വകാര്യബസ്സുകൾക്കെതിരെ പോലും ഒരു നടപടിയും സ്വീകരിക്കുന്നില്ല. അപ്പോൾ സർക്കാർ വണ്ടിയുടെ കാര്യം പറയണോ? കെ എസ് ആർ ടി സി അധികൃതരോട് ഒന്നേ അഭ്യർത്ഥിക്കാനുള്ളൂ സംസ്ഥാനത്ത് ലോറികളിൽ കൊണ്ടുപോകുന്ന അറവുമാടുകൾക്ക് കൊടുക്കുന്ന നിയമ പരിരക്ഷയെങ്കിലും ഞങ്ങൾ യാത്രക്കാർക്ക് തരുക. അതുപോലെ മാദ്ധ്യമങ്ങളും ഈ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണം. എ സി കാറിൽ പോകുമ്പോൾ അറവുമാടുകളുമായി പോകുന്ന വണ്ടികൾ പോലും തടഞ്ഞുനിറുത്തി പോലീസിനെ വിളിച്ചുവരുത്തി നിയമപരിപാലനം ഉറപ്പാക്കുന്ന ബഹുമാന്യരായ ന്യായാധിപന്മാർക്കും ഈ വിഷയത്തിലും ഇടപെടാവുന്നതാണ്.

ഈ റൂട്ട് ദേശസാൽകൃതമാണെന്ന് നേരത്തെ തന്നെ പറഞ്ഞല്ലൊ. കേരളത്തിലെ പല ദേശസാൽകൃത റൂട്ടുകളിലും സ്വകാര്യ ബസ്സ് റൂട്ടുകളിലും അവസ്ഥ ഇതൊക്കെ തന്നെ.  എന്നാൽ ദേശസാൽകൃത റൂട്ടായ ഇവിടെ മറ്റൊരു കൊള്ളകൂടി ഉണ്ട്. ഇത്രയും തിരക്കുണ്ടെങ്കിലും ആകെയുള്ള സർവ്വീസൂകൾ എല്ലാം ജൻറം ബസ്സുകളാണ്. കൂടുതൽ പണം നൽകി കൂടുതൽ കഷ്ടത അനുഭവിച്ച് യാത്രചെയ്യുക.