Showing posts with label Capital Punishment. Show all posts
Showing posts with label Capital Punishment. Show all posts

Wednesday, 31 August 2011

വധശിക്ഷയും ദയാഹർജിയും നിയമസഭയും

തികച്ചും അസാധാരണമായ വാർത്തകളാണ് ഇന്ന് കേട്ടത്. ഏറെ നാളുകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉറക്കം വിട്ടുണർന്നതും ഏതാനും വർഷങ്ങളായി തങ്ങൾ അടയിരുന്ന ദയാഹർജികളിൽ തീരുമാനം രാഷ്ട്രപതിയെ അറിയിക്കാൻ ആരംഭിച്ചതും ഏതാ‍നും ആഴ്ചകൾ മുൻപാണ്. പെട്ടന്ന് ഇങ്ങനെ ഉണരാനും ദയാഹർജികളിൽ തീരുമാനം അറിയിക്കാനും തുനിഞ്ഞതും അസാധാരണം തന്നെ ആയിരുന്നു. അങ്ങനെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ സമർപ്പിച്ച ദയാഹർജിയിലും പതിനൊന്ന് വർഷങ്ങൾക്ക് ശേഷം തീരുമാനമായി, ആ ഹർജികൾ തള്ളിക്കൊണ്ട് 2011 ആഗസ്റ്റ് 1ന് രാഷ്ട്രപതിയുടെ തീരുമാനം വന്നു. 1999 ഒൿടോബർ എട്ടിന് രാജീവ് ഗാന്ധി വധക്കേസിന്റെ അന്തിമ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് നാലു പ്രതികൾക്ക് വധശിക്ഷയും വിധിച്ചു. എന്നാൽ ഇവർ നൽകിയ ദയാഹർജി രാഷ്ട്രപതി സ്വീകരിച്ചതോടെ 1999 നവംബർ 1ന് വധശിക്ഷയിന്മേലുള്ള തുടർനടപടികൾ നിറുത്തിവെയ്ക്കപ്പെട്ടു. പ്രതികൾക്ക് വധശിക്ഷ നടപ്പാക്കിയാൽ തമിഴ്നാട്ടിൽ ഉണ്ടാവാൻ ഇടയുള്ള ക്രമസമാധാനപ്രശ്നങ്ങൾ ഒരു വലിയ പരിധിവരെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ തടഞ്ഞു എന്നും പറയപ്പെടുന്നു. ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കാരണം. എൽ ടി ടി ഇ എന്ന സംഘടന ഇല്ലാതായതോ? തമിഴ്നാട്ടിൽ ഇപ്പോഴും ഈ സംഘടനയെ അനുകൂലിക്കുന്നവർ ഉണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതല്ലെ. ഇപ്പോഴും ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഉള്ള പിന്തുണ വ്യക്തമാക്കുന്നതാണ് തമിഴ്നാട് നിയമസഭയിലും തമിഴ്നാട് ഹൈക്കോടതി വളപ്പിലും ഇന്ന് ഉണ്ടായ സംഭവങ്ങൾ.

രജീവ് ഗാന്ധിയെ വധിക്കാൻ എൽ ടി ടി ഇ എന്ന ഭീകരസംഘടന ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതിയിൽ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടത് നിരപരധികളായ പതിനാലു വ്യക്തികൾ കൂടിയാണ്. ആ വ്യക്തികളോട് തമിഴ് ജനതയ്ക്ക് യാതൊരു സഹാനുഭൂതിയും ഇല്ലെ? തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി കുമാരി ജയലളിത അവതരിപ്പിച്ച മൂന്നു പ്രതികൾക്കും സെപ്തംബർ 9ന് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണം എന്നു രാഷ്ട്രപതിയോടാവശ്യപ്പെടുന്നു പ്രമേയം ഏകകണ്ഠമായാണ് പാസ്സായത്. ഇത് തികച്ചും അത്ഭുതപ്പെടുത്തുന്നു. സ്വന്തം സംസ്ഥാനത്തെ പതിനാലു പൗരന്മാരെ ദാരുണമായി കൊലപ്പെടുത്തിയ കൃത്യത്തിന് കൂട്ടുനിന്നു എന്ന് ഈ രാജ്യത്തെ പരമോന്നത് നീതിപീഠം കണ്ടെത്തിയ പ്രതികൾക്ക് വേണ്ടി അതേ സംസ്ഥാനത്തെ നിയമസഭ വാദിക്കുക. സുപ്രീംകോടതിയ്ക്കും നിയമവ്യവസ്ഥയ്ക്കും ഒരു വെല്ലുവിളിയായി തോന്നുന്നു ഇത്. പണ്ടും ജയലളിതയ്ക്കെതിരെ വാർത്തകൾ നൽകിയ ഒരു ദേശീയപത്രത്തിന്റെ പത്രാധിപരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട പാരമ്പര്യം ഈ നിയമസഭയ്ക്കുണ്ട്. അതിലും കടുത്തതായിപ്പോയി ഈ തീരുമാനം. രാജ്യത്തെ ഓരോ നിയമസഭകളും ഇത്തരത്തിൽ പ്രമേയങ്ങൾ പാസ്സാക്കിയാൽ എന്താവും സ്ഥിതി. പരമാധികാരത്തിനായി കാശ്മീർ നിയമസഭയും, അജ്മൽ അമീർ കസബിനെ വധിക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രാ നിയമസഭയും, റാബറിയ്ക്കും ലാലുപ്രസാദിനും എതിരായ എല്ലാ കേസുകളും പിൻ‌വലിക്കണം എന്ന് ബീഹാർ നിയമസഭയും, നരേന്ദ്ര മോദിക്കെതിരായ എല്ല നടപടികളും നിറുത്തണം എന്ന് ഗുജറാത്ത് നിയമസഭയും പ്രമേയങ്ങൾ പാസ്സാക്കിയാൽ കോടതികളെ വെല്ലുവിളിക്കുന്നതിനു തുല്യമല്ലെ അത്.

രാജീവ് ഗാന്ധി വധക്കേസിൽ പ്രതികൾ സമർപ്പിച്ച ദയാഹർജി തീർപ്പാക്കുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും, കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകളും കാണിച്ച അലംഭാവം ഗുരുതരമായതു തന്നെ. ഇത്രയും കാലം പ്രതികൾക്ക് ശിക്ഷനൽകുന്നതിന് താമസംവരുത്തി എന്നത് തെറ്റുതന്നെ. പ്രതികൾ ചെയ്ത നീചകൃത്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഈ കാലതാമസം വധശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെടാൻ പര്യാപ്തമായ ഒരു ഘടകമാണെന്ന് ഞാൻ കരുതുന്നില്ല. കാലതാമസം ചൂണ്ടിക്കാട്ടി പ്രതികൾ വീണ്ടും ദയാഹർജി നൽകിയിട്ടുള്ളതായും, തമിഴ്നാട് ഹൈക്കോടതി വധശിക്ഷ നടപ്പാക്കുന്നത് ഏതാനും ആഴ്ചകളിലേയ്ക്ക് റദ്ദ് ചെയ്തതായും വാർത്തകളിൽ നിന്നും മനസ്സിലാകുന്നു. ഇനിയും അധികം വൈകിപ്പിക്കാതെ പ്രതികൾക്ക് സുപ്രീംകോടതി വിധിച്ച ശിക്ഷ നടപ്പാക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതുപോലെ വിവിധ രാജ്യദ്രോഹക്കേസുകളിൽ വധശിക്ഷ വിധിക്കപ്പെട്ട അഫ്‌സൽ ഗുരുവിന്റേയും, അജ്‌മൽ അമീർ കസബിന്റേയും ഉൾപ്പടെയുള്ള ശിക്ഷകളും എത്രയും പെട്ടന്ന് നടപ്പാക്കണം.

Thursday, 15 January 2009

കൊടുംഭീകരരും നമ്മുടെ സർക്കാർസംവിധാനവും.

തമിഴ് പുലികൾക്കുമേൽ ശ്രീലങ്കൻ സൈനം ശക്തമായ ആക്രമണം നടത്തുകയും പുലികളുടെ പല പ്രധാന കേന്ദ്രങ്ങളിലും അധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതിനിടയിലാണ് ഏറെ ചിരിപ്പിച്ച ഒരു പ്രസ്താവന നമ്മുടെ സർക്കാരിന്റെ ഭാഗത്തുനിന്നും കേൾക്കാൻ ഇടയായത്. വേലുപ്പിള്ള പ്രഭാകരനെ പിടിക്കുന്ന പക്ഷം ശ്രീലങ്കൻ സർക്കാർ അയാളെ ഭാരതത്തിനു കൈമാറണം. ഏതോ വലിയകുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റവാളിയെ ഇങ്ങു കൈയ്യിൽ കിട്ടിയാൽ മതി ഇപ്പൊത്തന്നെ ശിക്ഷിക്കും എന്ന പ്രതീതിയാണ് ആ പ്രസ്താവന കേട്ടപ്പോൾ ഉണ്ടായത്. പാകിസ്താൻ സർക്കാരിനോടു ബോംബെ ആക്രമണത്തിന്റെ ‘തെളിവുകൾ’ സമർപ്പിക്കുന്ന പോലുള്ള ഒരു നാണം കെട്ട ഏർപ്പാടാവും ഇതെന്നാണ് ആദ്യം കരുതിയത്. ശ്രീലങ്കൻ സർക്കാർ അത് അർഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളുമെന്നും ഞാൻ കരുതി. അപ്പോൾ ദാ ഇന്നു വരുന്നു ശ്രീലങ്കൻ സർക്കാരിന്റെ പ്രതിനിധിയായി ഭാരതത്തിലുള്ള സ്ഥാനപതിയുടെ പ്രസ്താവന. പ്രഭാകരനെ ജീവനോടെ കിട്ടിയാൽ ഭാരതത്തിനു കൈമാറുന്ന കാര്യം പരിഗണിക്കാം. പ്രഭാകരന്റെ പേരിൽ നമ്മുടെ രാജ്യത്ത് ഇപ്പോൾ നിലവിലുള്ള ഗുരുതരമായ ഒരു കുറ്റം രാജീവ് ഗാന്ധി വധക്കേസാണ്. അതിലും വലിയ കൃത്യങ്ങളൊന്നും ഇല്ലന്നാണ് എന്റെ അറിവ്. അതിലെ ഗൂഢാലോചന, അസൂത്രണം എന്നിവയാണ് വേലുപ്പിള്ള പ്രഭാകരന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഈ കേസിൽ തന്നെ രാജ്യത്തെ പരമോന്നത നീതിപീഠം വധശിക്ഷവിധിച്ച മറ്റു നാലുപ്രതികൾ കഴിഞ്ഞ ഒൻപതു വർഷമായി തമിഴ്‌നാട്ടിലെ വെല്ലൂർ ജയിലിൽ കഴിയുന്നു. 1999 ഒൿറ്റോബർ എട്ടിന് ഈ കേസിലെ നാലു പ്രതികളെ സുപ്രീം കോടതി അന്തിമമായി വധശിക്ഷക്കു വിധിച്ചിരുന്നു. തുടർന്ന് ഇവർ സമർപ്പിച്ച ദയാഹർജിയിൽ തീരുമാനമാവുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിറുത്തിവെയ്ക്കാൻ 1999 നവംബർ 1 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴനാട് സർക്കാരിനോടു ആവശ്യപ്പെടുകയായിരുന്നു. ആ ദയാഹർജികൾ ഇന്നും തീരുമാനമാവാതെ കിടക്കുന്നു. (ഇതിൽ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി പിന്നീട് ഇളവു ചെയ്തു) ഈ സാഹചര്യത്തിലാണ് വേലുപ്പിള്ളൈ പ്രഭാകരനെ കൈമാറണം എന്ന് നമ്മുടെ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റവാളികൾ എന്ന് രാജ്യത്തെ പരമോന്നതനീതിപീഠം വിധിച്ചു ശിക്ഷയും പ്രഖ്യാപിച്ചവരെ ശിക്ഷിക്കാൻ കഴിയാത്ത ഒരു ഭരണസംവിധാനം എന്തിനാണ് പ്രഭാകരനെ ആവശ്യപ്പെടുന്നത്? ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വാഭാവിക മരണം സംഭിവിക്കുന്നതുവരെ ‘തടവിൽ’ പാർപ്പിക്കാനോ? അതോ വോട്ടു ബാങ്ക് അധിഷ്ഠിതമായ നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ ഒരു വിഭാഗം ജനങ്ങളുടെ വോട്ടിനുവേണ്ടി ഇയാളെ മുൻ‌നിറുത്തി വിലപേശാനോ?

ബോംബെ അധോലോക നേതാക്കളിൽ പ്രധാനിയും, 1993-ലെ ബോംബെ സ്‌ഫോടനങ്ങളിൽ പ്രതിയുമായ അബു സലിമിനെ ഇവിടെ എത്തിക്കാൻ സി ബി ഐ ചില ശ്രമങ്ങൾ മുൻപ് നടത്തിയിരുന്നു. പോർട്ടുഗൽ പോലീസ് ഇയാളെ അറസ്റ്റുചെയ്ത വേളയിൽ ആയിരുന്നു അത്. അന്ന് ഇന്ത്യയിൽ ഇയാളെ വധശിക്ഷക്കു വിധേയനാക്കില്ലെന്നു പോർട്ടുഗൽ സർക്കാരിന് എഴുതിനൽകാൻ പോലും ഇവിടത്തെ ഭരണസംവിധാനം തയ്യാറായി. അഥവാ ഏതെങ്കിലും കോടതി ഇയാളെ വധശിക്ഷക്കു വിധിച്ചാൽ ഭരണഘടനയുടെ 72-ആം അനുശ്ച്ഛേദംനൽകുന്ന വിശിഷ്ടാധികാരം ഉപയോഗിക്കാൻ രാഷ്ട്രപതിയോടു ശുപാർശചെയ്യും എന്നർത്ഥം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒരു കേസിലും ഇയാൾക്ക് വധശിക്ഷനൽകണം എന്നു സി ബി ഐ വാദിക്കില്ല. അങ്ങനെ നവംബർ 2005-ൽ പോർട്ടുഗൽ ഇയാളെ ഭാരതത്തിനു കൈമാറി. ഇപ്പോളും ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളിലെ വിചാരണയുമായി ഇയാൾ ബോംബെയിലെ ഒരു ജയിലിൽ ശക്തമായ കാവലിൽ കഴിയുന്നു. ഇയാളുടെ മേലുള്ള കുറ്റങ്ങൾ തെളിയിക്കപ്പെടാൻ ഇനിയും എത്രകാലം കാത്തിരിക്കണം? ഇനി കുറ്റങ്ങൾ തെളിയിക്കപ്പെട്ടാലും സ്വാഭാവിക മരണം സംഭവിക്കുന്നതു വരെ ഇയാളെ ചുമക്കേണ്ട ഗതികേടുണ്ടാവും എന്നുറപ്പ്.

പിന്നെ പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സൽ. ഈ മാന്യദേഹത്തിന്റെ ദയാഹർജിയും 2006 ഒൿടോബർ മൂന്നു മുതൽ കേന്ദ്ര‌ആഭ്യന്തരമന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനെല്ലാം പുറമെ അനന്തമായി ‘സൂക്ഷിക്കാൻ’ ഒരു പ്രതിയെക്കൂടി കിട്ടിയിട്ടുണ്ട് നമ്മുടെ സംവിധാനത്തിന്. അജ്‌മൽ കസബ്. മുംബൈ ആക്രമണത്തിൽ കൊല്ലപ്പെടാതെ അവശേഷിച്ച ഏക ഭീകരൻ. ഇയാളെയും മറ്റുള്ളവരെപ്പോലെതന്നെ ‘സംരക്ഷിക്കേണ്ട’ ഗതികേടും നമുക്കുണ്ടാവും എന്നുവേണം കരുതാൻ.

ഇങ്ങനെ ഇവിടെ പിടിക്കപ്പെട്ടവരുടേയും ഇരന്നുവാങ്ങിയവരേയും നേരാംവണ്ണം ശിക്ഷിച്ച ശേഷം പോരെ കൂടുതൽ പേർക്കു വേണ്ടി അന്താരഷ്ട്രസമൂഹത്തോട് ഇരക്കുന്നത്. കൊടും കുറ്റവാളികളെ ഇങ്ങനെ സൂക്ഷിക്കുന്നത് ഭാവിയിൽ കാണ്ഡഹാർ, മുഫ്തി സംഭവങ്ങൾ ആവർത്തിച്ചാൽ കൂടുതൽ നാണക്കേടിനും ധന നഷ്ടത്തിനും ഇടയാക്കും എന്ന എളിയ അഭിപ്രായമാണ് എന്റേത്.

Wednesday, 25 June 2008

വധശിക്ഷയും ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയും.

വളരെ ഉദാത്തമായ ആശയങ്ങള്‍ ഉള്ള ഒന്നാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന അതിന്റെ ആശയം തന്നെ ഇതിനു ഉദാഹരണം ആണ്. എന്നാലും പലപ്പോഴും നീതി നടപ്പാക്കുന്നതില്‍ നമ്മുടെ നിയമസംവിധാനത്തില്‍ ‌ വരുന്ന കാലതാമസം നീതിനിഷേധിക്കുന്നതിനു തുല്ല്യമായ അവസ്ഥ ഉണ്ടാക്കുന്നു. നീതിനിര്‍വഹണം നടത്തിയാല്‍ പോരാ‍ ആ തോന്നലും ഉറപ്പും സാമാന്യജനത്തില്‍ ഉണ്ടാക്കുകയും വേണം. കടുത്തരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്കു നമ്മുടെ നീതിപീഠങ്ങള്‍ അപൂര്‍വ്വമായെങ്കിലും വധശിക്ഷ വിധിക്കാറുണ്ട്‌. വധശിക്ഷക്കെതിരായ പ്രചാരണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്‌. എന്നാലും നമ്മുടെ നാട്ടില്‍ നിയമപരമായ സാധുത ഉള്ള ഒന്നാണ് ഇപ്പോഴും വധശിക്ഷ. ഒരു വ്യക്തിക്കു വധശിക്ഷ നല്‍‌കുന്നതിനെപ്പറ്റി വ്യക്തമായ മാര്‍‌ഗ്ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവുച്ചിട്ടുണ്ട്‌. അതനുസരിച്ചു ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യങ്ങള്‍ക്കുമാത്രമേ‘ വധശിക്ഷ നല്‍‌കാറുള്ളു. ഔദ്യോഗികമായ ചിലകണക്കുകള്‍ പ്രകാരം സ്വതന്ത്ര്യാ‍നന്തര ഭാരതത്തില്‍ ഇതുവരെ 55 പേര്‍ വധശിക്ഷക്കു വിധേയരായിട്ടുണ്ട്. 1975 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ 40 പേരെ വധശിക്ഷക്കു വിധേയരാക്കി. എന്നാ‍ല്‍ 1991 മുതല്‍ 2004 വരെയുള്ള സമയത്തു ആരും തന്നെ വധശിക്ഷക്കു വിധേയരായിട്ടില്ല. ഭാരതത്തില്‍ നടക്കുന്ന അവസാനത്തെ വധശിക്ഷ 2004 ആഗസ്റ്റ് 14 നു കല്‍ക്കട്ടയില്‍ ആണ്. ധനഞ്ജയ്‌ ചാറ്റര്‍ജി എന്ന നാല്പതുവയാസ്സുകാരനെ 14 വയസ്സുള്ള ഒരു ബാലികയെ പീഠിപ്പിച്ചുകൊന്ന കേസില്‍ വധശിക്ഷക്കു വിധേയനാക്കി. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ഇയളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളുകയും ചെയ്തതിനു ശേഷം ആയിരുന്നു ശിക്ഷ നടപ്പാക്കിയത്‌.

ഇതിനു മുന്‍പും ശേഷവും രാഷ്ട്രമനസാക്ഷിയെ ഞെട്ടിച്ച ഒട്ടനവധി ക്രൂരകൃത്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്`. അവയില്‍ ചിലതിനു അത്യുന്നത നീതിപീഠം വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ പലനിയമക്കുരുക്കുകളിലും കുടുങ്ങി അവയൊന്നും നടപ്പാക്കപ്പെടാതെ ഇപ്പോഴും അന്തിമമായ തീര്‍പ്പു കാത്തിരിക്കുന്നു. അത്തരം രണ്ടു വിഷയങ്ങളെപ്പറ്റി ഇവിടെ പ്രതിപാദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അതില്‍ ഒന്ന്‌ ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന രാജീവ്‌ ഗാന്ധിയുടെ വധം ആണ്. 1991 മെയ്‌ 21 നു തമിഴനാട്ടിലെ ശ്രീപെരുമ്പുതൂരില്‍ അദ്ദേഹത്തെ LTTE ധനു എന്ന് മനുഷ്യബോംബിനെ ഉപയോഗിച്ചു വധിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടത് മറ്റു 14 പേര്‍ കൂടിയാണ്. തുടര്‍ന്നു CBI യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം 1992 മെയ്‌ 20 ന് തങ്ങളുടെ അന്വേഷണറിപ്പോര്‍ട്ട് മദ്രാസിലേ പ്രത്യേകകോടതിയില്‍ സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതിലെ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന പ്രത്യേക അന്വേഷണസംഘം അന്നു ലോകശ്രദ്ധ പിടിച്ചുപറ്റി. തികച്ചും പ്രശംസാര്‍ഹമായ രീതിയില്‍ ആണ് ഈ അന്വോഷണം നടന്നത്‌. പിന്നീട്‌ 1997 നവംബര്‍‌ 11 ന് പ്രത്യേകകോടതി ഈ കേസില്‍ ഹജറാക്കപ്പെട്ട 26 പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയാണ് ഉണ്ടായത്‌. എന്നാല്‍ ഇതിന്റെ അപ്പീലില്‍ സുപ്രീംകോടതി ഇതില്‍ നാലുപേരുടെ വധശിക്ഷ മാത്രം ശെരിവെച്ചു. നളിനി, ശ്രീഹരന്‍ (മുരുകന്‍, നളിനി ഇദ്ദേഹത്തിന്റെ ഭാര്യയാണ്), പേരറിവാളന്‍, സുതെന്തിരാജ (ശാന്തന്‍) എന്നിവരാണ് ഈ നാലുപേര്‍. ഇവരുടെ റിവ്യൂ ഹര്‍ജി 1999 ഒക്‍ടോബര്‍ 8 ന് തീര്‍പ്പാക്കിയാ മൂന്നു ജഡ്ജിമാര്‍ അടങ്ങുന്ന സുപ്രീംകോടതി ബഞ്ച് ഈ ശിക്ഷ ശെരിവെക്കുകയാണ് ഉണ്ടായതു. ഈ ബഞ്ചില്‍ ഉണ്ടായിരുന്ന ജെസ്റ്റിസ് കെ ടി തോമസ്, നളിനിക്കു വധശിക്ഷ നല്‍കുന്നതിനെ എതിര്‍ത്തു. ഒരു സ്ത്രീ എന്ന പരിഗണന അവര്‍ അര്‍ഹിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍‌ ഭൂരിപക്ഷ തീരുമാനത്തിനു വിധേയമായി എല്ലാവരുടെയും വധശിക്ഷ ശെരിവെക്കപ്പെടുകയായിരുന്നു. പിന്നീട് ഇവര്‍ രാഷ്ട്രപതിക്കു ദയാഹര്‍‌ജി നല്‍കി. 1999 നവംബര്‍ 1 ന് ഇവരുടെ ശിക്ഷാനടപടികള്‍ നിറുത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തമിഴനാടിനു നിര്‍ദ്ദേശം നല്‍‌കുകയായിരുന്നു. നളിനിയുടെ വധശിക്ഷ പിന്നീട്‌ ജീവപര്യന്തമാക്കി കുറച്ചു. എന്നല്‍ മറ്റു മൂന്നുപേരുടെ കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല.


രണ്ടാമത്തെ വിഷയം 2001 ഡിസംബര്‍‌ 13 ന് ഭാരതത്തിന്റെ പാര്‍ലമെന്റ്‌ മന്ദിരത്തിനുനേരെ ഉണ്ടായ ആക്രമണമാണ്. അന്നു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പോലീസുകാരും, ഒരു പാര്‍ലമെന്റ്‌ സുരക്ഷാഉദ്യോഗസ്ഥനും, ഒരു തോട്ടക്കാരനും ആണ് കൊല്ലപ്പെട്ടത്‌. എന്നാല്‍ അഞ്ചു തീവ്രവാദികളെ വധിക്കാനും പോലീസിനു കഴിഞ്ഞു. പിന്നീടു നടന്ന അന്വേഷണത്തില്‍ നാലുപേരെ കുറ്റക്കാരായി കണ്ടെത്തുകയും പോട്ടാനിയമപ്രകാരം ചാര്‍ജ്ജ് ചെയ്യപ്പെട്ട ഈ കേസുകളില്‍ പോട്ടാകോടതി മൂന്നുപേര്‍ക്കു വധശിക്ഷയും ഒരാ‍ള്‍ക്കു അഞ്ചുവര്‍ഷം കഠിനതടവും വിധിച്ചു. S A R ഗിലാനി, ഷൌക്കത്ത്‌ ഹുസൈന്‍ ഗുരു, മുഹമ്മദ്‌ അഫ്‌സല്‍ എന്നിവരാണ് വധശിക്ഷക്കു വിധിക്കപ്പെട്ടത്‌. ഷൌക്കത്ത്‌ ഹുസൈന്‍ ഗുരുവിന്റെ ഭര്യ അഫ്‌സാന്‍ ഗുരുവിനെ ഭര്‍‌ത്താവിന്റെ നീക്കങ്ങള്‍ അറിഞ്ഞിട്ടും അതിനു കൂട്ടുനിന്നു എന്ന കുറ്റത്തിന് അഞ്ചു വര്‍ഷം കഠിനതടവിനും വിധിച്ചു. പിന്നീട്‌ ഇവരുടെ അപ്പീല്‍ പരിഗണിച്ച ഡെല്‍ഹി ഹൈക്കോടതി 2003 ഒക്‍ടോബര്‍ 21 ന് ഗിലാനിയേയും, അഫ്സാന്‍ ഗുരുവിനേയും കുറ്റവിമുക്തരാക്കുകയും ഷൌക്കത്ത്‌ ഹുസൈന്‍‌, മുഹമ്മദ് അഫ്‌സല്‍ എന്നിവരുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു. തുടര്‍ന്ന് മുഹമ്മദ് അഫ്‌സല്‍‌, ഷൌക്കത്ത്‌ ഹുസൈന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി 2005 ആഗസ്റ്റ്‌ 4 ന് ഷൌക്കത്ത്‌ ഹുസൈന്റെ ശിക്ഷ 10 വര്‍ഷം കഠിനതടവായി ഇളവുചെയ്തു. എന്നാല്‍ മുഹമ്മദ്‌ അഫ്‌സലിന്റെ വധശിക്ഷ സുപ്രീംകോടതിയും ശരിവെക്കുകയാണ് ചെയ്തത്‌. പിന്നീടും നാലുതവണ പലകാരണങ്ങള്‍ പറഞ്ഞു ഷൌക്കത്‌ ഹുസൈന്‍‌ സുപ്രീംകോടതിയെ സമീപിച്ചു തന്റെ ശിക്ഷ ഇളവുചയ്യണം എന്നാവശ്യപ്പെട്ടു. എല്ലാത്തവണയും വിശദമായ വാദം കേട്ടതിനു ശേഷം സുപ്രീംകോടതി ആ ഹര്‍ജികള്‍ തള്ളൂകയാണുണ്ടായത്‌. ഏറ്റവും ഒടുവില്‍ 2008 മെയ്‌ പതിനാലിനാണ് സുപ്രീംകോടതി ഷൌക്കത്ത്‌ ഹുസൈന്റെ ഹര്‍ജിതള്ളിയത്‌. മുഹമ്മദ് അഫ്‌സലിനെ 2006 ഒക്‍ടേബര്‍ 20ന് രാവിലെ 6മണിക്കു തൂക്കികൊല്ലാനുള്ള ഉത്തരവില്‍ 2006 സെപ്റ്റംബര്‍ 26ന് ഡെല്‍ഹിയിലെ അഡീഷണല്‍ സെഷന്‍‌സ് ജഡ്ജിയായ രവീന്ദര്‍ കുമാര്‍ ഒപ്പുവെച്ചു. ഇതേതുടര്‍ന്നു 2006 ഒക്‍‌ടോബര്‍‌ മൂന്നാം തീയതി മുഹമ്മദ് അഫ്‌സലിന്റെ ഭാര്യ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ടപതി സ്വീകരിക്കുകയും അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടു അന്നു തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറുകയുംചെയ്തു. ഇതോടെ മുഹമ്മദ്‌ അഫ്‌സലിന്റെ വധശിക്ഷയും നിറുത്തിവെക്കപ്പെട്ടു. ഇപ്പോള്‍ മുഹമ്മദ് അഫ്‌സല്‍ തീഹാര്‍ ജയിലില്‍ തടവിലാണ്. ആദ്യം ദയാഹര്‍ജി സമര്‍പ്പിക്കുന്നതിനെ എതിര്‍ത്ത മുഹമ്മദ് അഫ്‌സല്‍ പിന്നീട് 2006 നവംബര്‍ 9ന് ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌.

മേല്‍പ്പറഞ്ഞ രണ്ടുകേസുകളും നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കുന്നവയല്ല. ഇതില്‍ രണ്ടിലും ഭാരതത്തിന്റെ പരമാധികാരത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടിലും അന്വേഷണവും വിചാരണയും നടന്നു. എന്നാല്‍ ശിക്ഷയെപ്പറ്റി അന്തിമ തീരുമാനം എടുക്കേണ്ട ആഭ്യന്തരമന്ത്രാലയം ഇപ്പോഴും മൌനത്തിലാണ്. രാജീവ ഗാന്ധിവധക്കേസില്‍ പ്രതികള്‍ക്കു ശിക്ഷ‌ ഇളവുചെയ്യണം എന്നു സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനോടു അഭ്യര്‍ത്ഥിച്ചു എന്നാണ് വിവിധ മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്‌. ആ അഭ്യര്‍ത്ഥന പരിഗണിക്കുകയാണെങ്കില്‍ അദ്ദേഹത്തോടോപ്പം കൊല്ലപ്പെട്ട മറ്റു പതിന്നാലുപേരുടെ കുടുംബാംഗങ്ങളുടേയും അഭിപ്രായം ആരായുന്നതാണ് അഭികാമ്യം. അതുപോലെ തന്നെ മുഹമ്മദ് അഫ്‌സലിന്റെ ശിക്ഷനടപ്പാക്കുന്നതിന് എതിരെ കാശ്മീരില്‍ ശക്തമായ പ്രതിക്ഷേധങ്ങളാണ് നടന്നത്‌. ശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ തങ്ങള്‍‌ക്കുള്ള പ്രതിക്ഷേധം പാര്‍ലമെന്റ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങളും രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്‌. ജമ്മു - കാശ്മീര്‍ ആസ്ഥാനമായ ജൈഷ്-എ-മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ നേതാവാണ് ഇദ്ദേഹം. എന്തുകൊണ്ടാണ് ഈ ശിക്ഷാവിധികളില്‍ അന്തിമമായ തീരുമാനം എടുക്കുന്നതിനു ആഭ്യന്തരമന്ത്രാലയം ഇത്രയും വൈകുന്നതെന്നു മനസ്സിലാവുന്നില്ല. രാജ്യസുരക്ഷയുടെകാര്യത്തിലും രാഷ്ട്രീയം കളിക്കുകയാണ് നമ്മുടെ സര്‍ക്കാര്‍ എന്നു തോന്നുന്നു.

ഇതു മാത്രമല്ല ഇത്തരം നിരവധി ദയാഹര്‍ജികള്‍ നാമ്മുടെ കേന്ദ്ര‌ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനത്തിനു കാത്തിരിക്കുന്നുണ്ട്‌. എന്നാല്‍ ഈ അടുത്തയിടെ പ്രിയങ്ക വധേര, നളിനിയെ സന്ദര്‍ശിച്ചതും, മുഹമ്മദ് അഫ്‌സല്‍ ഒരു മാധ്യമപ്രവര്‍‌ത്തകനുനല്‍‌കിയ അഭിമുഖവും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അപ്പോള്‍ എനിക്കുണ്ടായ സംശയങ്ങളാണ് ഇത്തരം ഒരു ബ്ലോഗിനു വഴിതെളിച്ചത്‌. ഭരണഘടനയുടെ 72ആം അനുശ്ഛേദം രാഷ്ട്രപതിക്കു ഏതൊരുവ്യക്തിക്കും ഒരു കോടതിയോ, പട്ടാ‍ളകോടതിയോ വിധിക്കുന്ന ശിക്ഷ ഇളവുചെയ്യാനും, റദ്ദുചെയ്യാനും ഉള്ള അധികാരം നല്‍കുന്നുണ്ട്‌. ഇത്തരം സന്ദര്‍ഭത്തില്‍ രാഷ്ട്രപതി ആഭ്യന്തരമന്ത്രാലയത്തിന്റെ അഭിപ്രായം ആരായുകയാണ് സാധാരണ ചെയ്യാറുള്ളതെന്നു ഞാന്‍ മനസ്സിലക്കുന്നു. ഇവിടേയും ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി വൈകുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണം.

(വിവരങ്ങള്‍ക്കു കടപ്പാട് wikipedia മറ്റു നിരവധി പത്രറിപ്പോര്‍ട്ടുകളും, വിവിധ വ്യക്തികളുടെ ലേഖനങ്ങളും)