Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Sunday, 7 August 2011

ബി എസ് എൻ എൽ കസ്റ്റമർ കെയർ | BSNL Customer Care

              ബി എസ് എൻ എൽ ലാന്റ് ഫോൺ, മൊബൈൽ, ബ്രോഡ് ബാന്റ് എന്നിങ്ങനെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്ന ഞാൻ പലപ്പോഴും ബി എസ് എൻ എൽന്റെ കുറ്റങ്ങളാണ് ബ്ലോഗിലൂടെ മുൻപ് പറഞ്ഞിട്ടുള്ളത്. എന്നാൽ അതിനു വിപരീതമായി ഇന്ന് ബി എസ് എൻ എല്ലിനെ അഭിനന്ദിക്കാൻ ഈ മാദ്ധ്യമം ഉപയോഗിക്കുന്നു. നല്ലത് ചെയ്താൽ നല്ലത് എന്ന് പറയണമല്ലൊ.

                 കാര്യങ്ങൾ തുടങ്ങുന്നത് ജൂൺ മാസം ഏഴാം തീയതിയാണ്. പ്രതിമാസം 500 രൂപയുടെ BB Home 500 പ്ലാൻ ഉപയോഗിച്ചിരുന്ന ഞാൻ BB Home Rural Combo ULD 500 പ്ലാനിലേയ്ക്ക് മാറുന്നതിന് അപേക്ഷ നൽകി. ഒപ്പം ഒ വൈ ടി കണക്ഷൻ ഡിപ്പോസിറ്റിൽ ബാക്കിയുള്ളാ തുകയും ക്രെഡിറ്റ് നൽകണം എന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. പ്ലാൻ ചെയ്ഞ്ച് ജൂൺ 15ന് നടപ്പിൽ വന്നു. എന്നാൽ ബിൽ വന്നപ്പോൾ ഒ വൈ ടി യിലെ ബാക്കി ഡേപ്പോസിറ്റ് സംഖ്യ ക്രെഡിറ്റ് ചെയ്തിട്ടില്ല. അതിന് ഇ-മെയിൽ വഴി അപേക്ഷ നൽകി. രണ്ടു ദിവസത്തിനുള്ളിൽ എല്ലാം സെറ്റിൽ ചെയ്ത് ബിൽ റിവൈസ് ചെയ്തു തന്നു. അവർ പറഞ്ഞ സംഖ്യ ബിൽ അടയ്ക്കേണ്ട അവസാന തീയതിയായ 27/07/2011 നു മുൻപായി എറണാകുളം ബി എസ് എൻ എൽ ഭവനിൽ അടയ്ക്കുകയും ചെയ്തു.
               ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയി. എന്നാൽ ഇന്നലെ മുതൽ ബ്രോഡ്‌ബാന്റ് ലഭിക്കുന്നില്ല. കണക്ഷൻ ഡയൽ ചെയ്യുമ്പോൾ 691 എറർ (Password / User Name does not exist). ഇന്ന് ഞായറാഴ്ച ബി എസ് എൻ എലിന്റെ ബ്രോഡ് ബാന്റ് ഹെല്പ് ഡെക്സിൽ വിളിച്ച് കാര്യം പറയാം എന്ന് കരുതി. 99% ശതമാനവും കിട്ടാൻ ചാൻസില്ല. കാരണം ഞായറാഴ്ചയല്ലെ. 12678 വിളിച്ചു. പ്രതീക്ഷിച്ചതുപോലെ റിങ് ചെയ്യുന്നില്ല. വീണ്ടും കുറച്ചു സമയം കഴിഞ്ഞ് വിളിച്ചു. താങ്കൾ വിളിക്കുന്ന നമ്പർ താൽക്കാലികമായി പ്രവർത്തനരഹിതമാണെന്ന മറുപടി കിട്ടി. ശരി എന്നാൽ ബി എസ് എൻ എൽ കോൾ സെന്റർ എന്നു ശ്രമിച്ചു നോക്കാം. 1500 വിളിച്ചു. 1-2-9 എല്ലാം കുത്തി. ഒട്ടും വിചാരിക്കാതെ അങ്ങേത്തലയ്ക്കൽ ആൾ ഫോൺ എടുത്തു. പരാതി ബോധിപ്പിച്ചു. അപ്പോൾ കിട്ടിയ മറുപടി 12678-ൽ വിളിക്കാൻ. ഞാൻ പറഞ്ഞു ഇന്നെ ഞായറാഴ്ചയല്ലെ ഹെല്പ് ഡെസ്കിൽ ആളില്ലെന്ന് തോന്നുന്നു. “ഇല്ല താങ്കൾ വിളിച്ചു നോക്കു, കിട്ടും” അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ഞാൻ വീണ്ടും 12678 ഡയൽ ചെയ്തു. ഇപ്പോൾ റിങ് ചെയ്യുന്നുണ്ട്. അധികം വൈകാതെ അങ്ങേത്തലയ്ക്കൽ അളെ കിട്ടി, അരമണിക്കൂറ് സമയം അദ്ദേഹം എല്ലാം കേട്ടു കുറെ സെറ്റിങ്ങുകൾ പരിശോധിച്ചു പാസ്സ് വേർഡ് റിസെറ്റ് ചെയ്തു. ഫലം തഥൈവ. ഒടുവിൽ നാളെ രാവിലെ അക്കൗണ്ട്സ് വിഭാഗത്തിലും എൿചേഞ്ചിലും അന്വേഷിച്ചിട്ട് പറയാം എന്നു പറഞ്ഞു ഫോൺ വെച്ചു. പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിലും ഒരു ആശ്വാസം. പരാതി കേൾക്കാൻ എങ്കിലും ആരെങ്കിലും ഉണ്ടല്ലൊ. ഊണെല്ലാം കഴിഞ്ഞ് ഒന്നു കൂടെ ശ്രമിച്ചു അപ്പോൾ ദാ കണക്ഷൻ കിട്ടുന്നുണ്ട്. നാലുവർഷത്തെ ബ്രോഡ് ബാന്റ് ഉപയോഗത്തിൽ ഇതാദ്യമായാണ് ഒരു ഞായറഴ്ച പരാതി കേൾക്കുന്നതും പരിഹരിക്കപ്പെടുന്നതും. ഇതിൽ നിന്നും ഞാൻ മൻസ്സിലാക്കിയ കാര്യങ്ങൾ.
  1. ബില്ലിങ്ങ് പരാതികളിൽ കൃത്യമായി പരിഗണിക്കപ്പെടുന്നു
  2. ഇ-മെയിൽ ആയിപ്പോലും പരാതികൾ സ്വീകരിക്കുന്നു
  3. ഞായറാഴ്ചകളിലും കോൾ സെന്ററും (1500) ബ്രോഡ് ബാന്റ് ഹെല്പ് ഡെസ്കും (12678) പ്രവർത്തിക്കുന്നു
  4. ബ്രോഡ് ബാന്റ് ഹെല്പ് ഡെസ്ക്  (12678) സാധാരണ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്നുണ്ട്.
        നമ്മുടെ സർക്കാർ സംവിധാനങ്ങളും നന്നാവുന്നുണ്ട്. ഇന്ന് എനിക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നു. ഈ നല്ല അഭിപ്രായം നിലനിൽക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു

Sunday, 3 April 2011

അഭിനന്ദനങ്ങൾ

ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ലോകകപ്പ് ഭാരതത്തിന് സമ്മാനിച്ച ടീം ഇന്ത്യയ്ക്ക് അഭിവാദ്യങ്ങൾ. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന മുഹൂർത്തം തന്നെയാണ് ഇത്.

Tuesday, 11 January 2011

ചന്ദ്രകുമാർ സാറിന് ആദരാഞ്ജലികൾ

മലയാളത്തിലെ മുതിർന്ന ബ്ലോഗർമാരിൽ ഒരാളും ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തെ അതിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ട് ഏറ്റവും കാര്യക്ഷമമായും സാമൂഹ്യനന്മയെ മുൻ‌നിറുത്തിയും ഉപയോഗിച്ചിരുന്ന വ്യക്തിയുമായ ചന്ദ്രകുമാർ സർ അന്തരിച്ച വാർത്ത ശെരിക്കും ഞെട്ടലോടെ തന്നെയാണ് വായിച്ചത്. അങ്കിൾ എന്ന ബ്ലോഗ് നാമധേയത്തിലാണ് അദ്ദേഹം ബ്ലോഗുകൾ എഴിതിയിരുന്നത്.  അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ഹൃദയാഘാതത്തെ തുടർന്നായിരുന്നു എന്നും മനസ്സിലാക്കുന്നു. കഴിഞ്ഞ ആഴ്ച വിവരാവകാശ നിയമത്തെ സംബന്ധിക്കുന്ന ഒരു സംശയനിവാരണത്തിനുവേണ്ടി അദ്ദേഹത്തിന് ഒരു മെയിൽ അയച്ചിരുന്നു. വിശദമായി തന്നെ അദ്ദേഹം മറുപടിയും തന്നു. ഒപ്പം എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. ചെറായിൽ ബ്ലോഗ സംഗമത്തിൽ അദ്ദേഹത്തെയും പത്നിയേയും പരിചയപ്പെടുകയും ചെയ്തിരുന്നു. അഴിമതിക്കെതിരെ എന്നും കർശമായ നിലപാടെടുത്തിരുന്ന വ്യക്തിയാണ് ചന്ദ്രകുമാർ സാർ. തന്റെ പരിശ്രമത്തിലൂടെ പല അഴിമതികളും തടയാനും പലതും പുറത്തുകൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനം എന്നും മറ്റുള്ളവർക്ക് മാതൃകയും പ്രചോദനവും ആയിരിക്കും. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.

Tuesday, 24 August 2010

എന്റെ ഓണം

കഴിഞ്ഞ രണ്ടുവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ എന്റെ ഓണം അല്പം ഗംഭീരം ആയിരുന്നു. വർക്ക്‌ഷോപ്പിലും വീട്ടിലും ഇത്തവണ ആഘോഷമായി തന്നെ ഓണം കൊണ്ടാടി. സാധാരണയായി മൂന്നു ദിവസമാണ് ഞങ്ങൾക്ക് ഓണത്തിന് അവധി ലഭിക്കാറ്. തിരുവോണം, അവിട്ടം, ചതയം. ഇത്തവണ ഉത്രാടം ഞായറാഴ്ച വന്നത് ഒരു ദിവസം അധികം അവധി ലഭിക്കാൻ സഹായിച്ചു. 21-)o തീയതി ഞാൻ എത്തുമ്പോഴേയ്ക്കും വർക്ൿഷോപ്പിലെ പൂക്കളത്തിന്റെ പണി ഏതാണ്ട് അവസാന ഘട്ടത്തിൽ ആയിരുന്നു. ചിത്രങ്ങൾ എടുക്കുക എന്നതിൽ മാത്രമായി എന്റെ ശ്രദ്ധ.

ഏകദേശം ഒരു മണിയോടെ പൂക്കളത്തിന്റെ പണി അവസാനിച്ചു. ഞങ്ങൾ പ്രതീക്ഷിച്ചതിലും ഭംഗിയായി പൂക്കളം ഒരുക്കാൻ സാധിച്ചു എന്നാണ് ഞങ്ങളുടെ വിശ്വാസം.
പിന്നെ പൂക്കളത്തിനു മുൻപിൽ ചിത്രം എടുക്കുന്നതിലായി തിരക്ക്. പൂക്കളത്തിന്റെ ശില്പികളിൽ ചിലർക്കൊപ്പം ഞാനും ഒരു ചിത്രത്തിന് പോസ് ചെയ്തു.
അപ്പോഴേയ്ക്കും കാറ്ററിങ്ങിൽ നിന്നും വിഭവസമൃദ്ധമായ സദ്യയും എത്തി. സാധാരണ ഏതെങ്കിലും ഹോട്ടലിലെ ശീതീകരിച്ച മുറിയിൽ ആണ് ഓണസദ്യ പതിവ്. ഇത്തവണ ആ പതിവ് വേണ്ടെന്നു വച്ചു. പലപ്പോഴും ഭക്ഷണത്തിന്റെ രുചിതന്നെ പ്രശ്നം. ഇത്തവണത്തെ ഭക്ഷണം എന്തായാലും സ്വാദിഷ്ഠമായിരുന്നു.

അങ്ങനെ ഉച്ചഭക്ഷണത്തിനു ശേഷം ഓണാശംസകളും പറഞ്ഞ് എല്ലാവരും പിരിഞ്ഞു. ജോലിയുടെ ആകുലതകൾ ഇല്ലാതെ ഒരു അവധിക്കാലം. അഞ്ചു ദിവസത്തെ ആഘോഷങ്ങൾ. വീട്ടിലെ ഓണം ഇത്തവണയും തറവാട്ടിൽ തന്നെ. ഉത്രാടദിവസം രാത്രി പൂത്തറകെട്ടി അമ്പലവും പണിതു. തിരുവോണ ദിവസം രാവിലെ പൂവടയും ഏത്തപ്പഴവും, ശർക്കരയും നേദിച്ച് ആർപ്പുവിളിയോടെ ഓണത്തപ്പനെ പൂമുഖത്ത് ഇരുത്തി.

ഉച്ചയ്ക്ക് അമ്മയും വല്ല്യമ്മയും ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ സദ്യ.
കഴിഞ്ഞ രണ്ടു വർഷവും ഓണം ആഘോഷപൂർണ്ണമായിരുന്നില്ല. ആകുറവ് ഇത്തവണ ഇല്ല. എന്നാലും കുട്ടിക്കാലത്തെ ഓണത്തിന്റെ രസവും സന്തോഷവും ഇന്ന് ഇല്ല. പണ്ട് തറവാട്ടിൽ ഉച്ചയ്ക്ക് ഓണസദ്യയുണ്ണാൻ ഞങ്ങൾ ഏതാണ്ട് മുപ്പതു പേരുണ്ടാകുമായിരുന്നു. ഇന്ന് ആകെ എട്ടു പേർ മാത്രം. അച്ഛനും, വല്ല്യമ്മാവനും, വല്ല്യമ്മയും, വല്ല്യച്ഛന്മാരും ഓണത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചിരുന്ന അമ്മൂമ്മയും ഇന്ന് ഞങ്ങൾക്കൊപ്പമില്ല. അനിയൻ ഉൾപ്പടെ ചേട്ടന്മാരും മറ്റ് ബന്ധുക്കളിൽ പലരും ജോലിയുമായി ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളിലും വിദേശങ്ങളിലും ആയി. എല്ലാവരും ഫോൺ വിളിയിൽ ആശംസകൾ കൈമാറി. അച്ഛമ്മയുടെ മരണത്തെ തുടർന്ന് വീട്ടിലേയ്ക്ക് പോയതിനാൽ ഭാര്യയും നാലുമാസം മാത്രം പ്രായമുള്ള മകനും ഇത്തവണ ഓണനാളിൽ ഒപ്പം ഇല്ലായിരുന്നു. അതും ഇത്തവണത്തെ ഓണത്തിലെ സങ്കടമായി. വൈകീട്ട് അവരോടൊപ്പം ഓണവിശേഷങ്ങൾ പങ്കിട്ടശേഷം ഞാൻ ഇപ്പോൾ വീട്ടിൽ എത്തി.

“എല്ലാ ബൂലോകർക്കും എന്റെ ഓണാശംസകൾ”

Monday, 27 July 2009

ചെറായി ബ്ലോഗ് മീറ്റ് (Cherai Blog Meet)

തൊടുപുഴയിലെ ബ്ലോഗ് സംഗമത്തിന്റെ അന്നുതന്നെ തീരുമനിച്ചിരുന്നതാണ് അടുത്ത ബ്ലോഗ് സംഗമം ചെറായിയിൽ വെച്ച് നടത്തണം എന്നത്. അന്ന് ഈ ആശയം മുന്നോട്ടുവെച്ചത് ലതിചേച്ചിയായിരുന്നു. ഇതു തീരുമാനിക്കപ്പെട്ടതുമുതൽ ഞാൻ വളരെ സന്തോഷത്തിലായിരുന്നു. കാരണം ഈ ഒത്തുചേരലിനായി തീരുമാനിച്ചിരിക്കുന്ന ചെറായി എന്റെ വീട്ടിൽ നിന്നും ആറുകിലോമീറ്റർ മാത്രം അകലെയാണ്. ഇത്രയും അധികം ബ്ലൊഗർമാരെ എന്റെ നാട്ടിൽ‌വെച്ച് കണ്ടുമുട്ടാൻ സാധിക്കുമെന്നത് എനിക്ക് വലിയ സംഭവം തന്നെയായിരുന്നു. അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ആ ഒത്തുചേരൽ ഇന്നു നടന്നു. ചെറായി കടപ്പുറത്തിനും കായലിനും ഇടയിലുള്ള അമരാവതി എന്ന റിസോർട്ടിൽ‌വെച്ച്.

അമരാവതി റിസോർട്ട് ശരിക്കും സുന്ദരമായ ഒരു ലൊക്കേഷൻ തന്നെയാണ്. ഒരു വശം കടലും മറുവശം കായലും.


ദീരസ്ഥലങ്ങളിൽ നിന്നുള്ള പല ബ്ലോഗർമാരും തലേദിവസം തന്നെ ചെറായിയിൽ എത്തിയിരുന്നു. രാവിലെ അവിടെ എത്തുമ്പോൾ തന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. തൊടുപുഴയിൽ വെച്ചു പരിചയപ്പെട്ട പലരേയും വീണ്ടും കാണാനുള്ള ഒരു അവസരം കിട്ടി. സമാന്തരൻ, ചാർവാകൻ, ധനേഷ്, മുരളിക, എഴുത്തുകാരി, പ്രിയ, പാവത്താൻ, ചാണക്യൻ, നാട്ടുകാരൻ, അനിൽ@ബ്ലോഗ്, അങ്ങനെ പലരേയും വീണ്ടും കാണാനും സൗഹൃദം പുതുക്കാനും സാധിച്ചു.
ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം ആയിരുന്നു മിക്കവാറും എല്ലാവർക്കും . ആദ്യമായി ഈ ബ്ലോഗ് സംഗമത്തിന് എത്തിയവർക്കും ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത് ബ്ലോഗ് സുഹൃത്തുക്കൾക്കും നേർക്കാഴ്ചയുടെ ആദ്യ അനുഭവം സന്തോഷത്തിന്റേയും വിസ്മയത്തിന്റേതും എല്ലാം ആയിരുന്നു.
പത്തുമണിയ്ക്ക് മുൻ‌പേതന്നെ രെജിസ്‌ട്രേഷൻ കൗണ്ടർ തയ്യാർ.



സൗഹൃദസംഗമത്തിന്റെ വേദിയായ ഹാൾ
സമയം കടന്നുപോവുന്നതനുസരിച്ച് കൂടുതൽ ബ്ലോഗർമാർ സമ്മേളനസ്ഥലത്തേയ്ക്ക് എത്തിക്കൊണ്ടിരുന്നു. പരിചയപ്പെടലിന്റെ തിരക്കായിരുന്നു പിന്നെ. ബൂലോകത്തെ ഒട്ടനവധി വ്യക്തികളെ പരിചയപ്പെടാൻ ഈ സംഗമത്തിലൂടെ സാധിച്ചു. മുള്ളൊർക്കാരൻ, ജി മനു, പൊങ്ങും‌മൂ‍ടൻ, തോന്ന്യവാസി, നാസ്, കാർട്ടൂണിസ്റ്റ്, ഹരി, നന്ദകുമാർ, അങ്കിൾ, കേരള ഫാർമർ, ശ്രീ, വല്ല്യമ്മായി, തറവാടി, ബിന്ദു കെ പി, പിരിക്കുട്ടി, ചിത്രകാരൻ, വള്ളായനി വിജയൻ, മണിസർ, ബിലാത്തിപട്ടണം, വാഴക്കോറടൻ, സിബു ജി ജെ, ഷിജു അലക്സ്, അപ്പു, ഷിജു, യാരിദ്, ജുനൈദ്, പകൽക്കിനാവൻ, അരുൺ കായം‌കുളം, കിച്ചു, അങ്ങനെ പല ബ്ലൊഗർമാരേയും നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചു. ആകെ 75ഓളം ബ്ലൊഗർമാരും ചിലരുടെ കുടുംബവും. നൂറിലധികം ആളുകൾ ഈ സംഗമത്തിൽ എത്തിയിരുന്നു. ഔദ്യോഗീകമായ പരുപാടികൾ ആരംഭിക്കുന്നതുൻ മുൻ‌പേ ചെറിയ ചായ സൽക്കാരം ഉണ്ടായിരുന്നു. പ്രവാസികൾക്കായി ലതിചേച്ചി പ്രത്യേകം കൊണ്ടുവന്ന ചക്കപ്പഴവും, ചക്കകുമ്പിളും ഇതിൽ പ്രത്യേക ആകർഷണമായിരുന്നു.

പത്തരയോടെ തന്നെ ഔദ്യോഗീകമായ പരിപാടി ആരംഭിച്ചു. എല്ലാവരും സമ്മേളന വേദിയിലേയ്ക്ക്.
ഓരോരുത്തരായിൽ സ്വയം പരിചയപ്പെടുത്തലായിരുന്നു ആദ്യം. അതിന്റെ ചിലചിത്രങ്ങൾ


പരിചയപ്പെടലിനെ തുടർന്ന് മലയാളം ബ്ലോഗിൽ‌നിന്നുള്ള പ്രഥമ സംഗീത സംരംഭമായ ഈണം എന്ന ആഡിയോ സി ഡിയുടെ ഔപചാരികമായ പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടു. സംഗീതം ബ്ലോഗുകൾ ചെയ്യുന്ന ഒരു സംഘമ സുഹൃത്തുക്കളുടെ ശ്രമഫലമായ കുറച്ച് നല്ല ഗാനങ്ങളുടെ ഈ സമാഹാരത്തിന്റെ പ്രകാശനം അനേകം ആളുകളെ തന്റെ ആദ്യാക്ഷരി എന്ന ബ്ലോഗിലൂടെ മലയാളം ബ്ലോഗിന്റെ വിവിധവശങ്ങൾ പഠിപ്പിക്കുന്ന അപ്പു എന്ന ബ്ലോഗർ നിർവ്വഹിച്ചു. അപ്പുവിൽ നിന്നും ഈ സി ഡി യുടെ ഒരു കോപ്പി ഏറ്റുവാങ്ങിയത് ഈ സുഹൃദ്സംഗമം ഇവിടെ നടത്തുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും നൽകിയ ഇത് യാഥാർഥ്യമാക്കാൻ അക്ഷീണം യത്നിച്ച ശ്രീ സുഭാഷ് ചേട്ടനാണ്.
ബ്ലോഗ് രംഗത്തുള്ള സുഹൃത്തുക്കളുടെ തന്നെ ചില പുസ്തകങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.
തുടർന്ന് ഈ സംഗമത്തിലെ മറ്റൊരു പ്രധാന ആകർഷണമായി മാറിയ കാരിക്കേച്ചർ രചന ആയിരുന്നു. കാർട്ടൂണിസ്റ്റ് എന്ന ബ്ലോഗ് നാമത്തിൽ പ്രസിദ്ധനായ സജീവേട്ടൻ ജി. മനുവിന്റെ കാരിക്കേച്ചർ വരച്ചുകൊണ്ടാണ് ഇതു തുടങ്ങിയത്.

തുടർന്ന് വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു അദ്ദേഹത്തിന്. ഈ സുഹൃദ്സംഗമത്തിൽ എത്തിയ മിക്കവാറും എല്ലാവരുടേയും കാരിക്കേച്ചർ അദ്ദേഹം വരച്ചു.
തുടർന്ന് ബിലാത്തിപട്ടണം എന്ന ബ്ലൊഗറുടെ മാജിക്കായിരുന്നു. അഞ്ചുരൂപാനാണയം ഉപയോഗിച്ചും മുറിച്ച കയർ കഷണങ്ങൾ കൂട്ടിയോജിപ്പിച്ചും ഉള്ള തന്റെ മാജിക്കിലൂടെ അദ്ദേഹം സദസിനെ സ്തബ്ദരാക്കി. അതിനു ശേഷം ഉച്ചഭക്ഷണത്തിനായി എല്ലാവരും റിസോർട്ടിന്റെ റസ്‌റ്റോറന്റിലേയ്ക്. അവിടെ വിഭവസമൃദ്ധമാ‍ായ ഭക്ഷണം തയ്യാറായിരുന്നു.
കരിമീൻ വറുത്തതും

മീൻ‌കറിയും
കോഴിക്കറിയും
മനോജേട്ടന്റെ (നിരക്ഷരൻ) വീട്ടിൽനിന്നും കൊണ്ടുവന്ന കൊഞ്ചുവടയും
പുളിശ്‌ശേരിയും, സാമ്പാറും, കാബേജ് തോരനും, പയർ മെഴുക്കുപുരട്ടിയും, അച്ചാറും, പപ്പടവും, ലതിചേച്ചിയുടെ സ്‌പെഷ്യൽ കണ്ണിമാങ്ങാക്കറിയും എല്ലാം ചേർന്ന വിഭവസമൃദ്ധമായ ഉച്ചയൂണ്.
ഇഷ്ടപ്പെടാത്തവർ ആരും തന്നെ കാണില്ല. ഊണിനു ശേഷം ഫ്രൂട്ട് സലാഡും.
ഊണുകഴിഞ്ഞ് തിരിച്ചെത്തിയിട്ടും സജീവേട്ടന് വിശ്രമം ഇല്ലായിരുന്നു.
തുടർന്ന് വിവിധകലാപരിപാടികൾ ആയിരുന്നു. മോണോആക്റ്റും, കവിതാപാരായണവും, നാടൻപാട്ടും എല്ലാം ഈ സംഗമത്തെ അവിസ്മരണീയമാക്കി. ഒട്ടനവധി ബ്ലോഗർമാരെ നേരിൽകാണാനും പരിചയപ്പെടാനും സാധിച്ചു എന്നതുമാത്രമല്ല ആശയപരമായി പല ധ്രുവങ്ങളിൽ നിൽക്കുന്ന, ബ്ലോഗിലെ ചർച്ചകളിൽ ശക്തമായ വിരുദ്ധനിലപാടുകൾ ഉള്ള, ബ്ലൊഗുകളിലൂടെ പർസ്പരം കടിച്ചുകീറുന്ന പല ബ്ലോഗർമാരും വളരെ സൗഹാർദ്ദപരമായി സംസാരിക്കുന്നതും ആശംസകൾ കൈമാറുന്നതും കാണാൻ സാധിച്ചു.

ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവം തന്നെയാണ് ഈ സുഹൃദ്സംഗമം. ഇനിയും വല്ലപ്പോഴുമെങ്കിലും ഇത്തരം ഒത്തുചേരലുകൾ സാധ്യമാവും എന്ന പ്രത്യാശയോടെ എല്ലാവരും 3:30 ഓടെ പിരിഞ്ഞു.

Monday, 8 June 2009

മഴപെയ്താൽ മുങ്ങുന്ന ബസ്‌റ്റേഷൻ

ദീർഘമായ ഒരു യാത്രയ്ക്കു ശേഷം രാത്രി വളരെ വൈകി 1:30-നാണ് ഞാൻ ശനിയാഴ്ച രാത്രി എറണാകുളം കെ എസ് ആർ ടി സി ബസ്റ്റാന്റിൽ എത്തുന്നത്. ജോലി സംബന്ധമായി പീരുമേടിൽ പോയി അവിടത്തെ മഴയും കോടയും എല്ലാം അനുഭവിച്ച് തണുത്തുവിറച്ച് ഒരു വിധം കോട്ടയം ബസ്റ്റാന്റിലും അവിടെ നിന്നും അവസാനത്തെ എറണാകുളം ബസ്സിൽ കയറി രാത്രി 1:30ന് എറണാകുളത്തും എത്തി. യാത്രയിൽ മിക്കവാറും എല്ലാ സ്ഥലത്തും സാമാന്യം നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. എറണാകുളത്ത് എത്തിയപ്പോഴേയ്ക്കും മഴ ശമിച്ചിരുന്നു. ശനിയാഴ്ച രാത്രികളിൽ പൊതുവെ തിരക്കു കൂടുതൽ കാണേണ്ടതാണ്. പതിവിനു വിപരീതമായി വളരെ ശൂന്യമായിരുന്നു ബസ്റ്റാന്റ്.
ആകെ വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമാണ് അപ്പോൾ ബസ്‌റ്റേഷനിൽ ഉണ്ടായിരുന്നത്. കെ എസ് ആർ ടി സി യെ “ലാഭകരമാക്കാൻ” സ്വകാര്യ ബസ് മുതലാളിമാരെ കടത്തിവെട്ടുന്ന രീതിയിൽ ശ്രീ മാത്യു ടി തോമസ് എടുത്ത നടപടികൾമൂലം ഞങ്ങൾ വൈപ്പിൻ പറവൂർ മേഖലയിൽ ഉള്ളവർക്ക് രാത്രികാലങ്ങളിൽ ഇപ്പോൾ കെ എസ് ആർ ടി സിയും പ്രയോജനപ്രദമല്ല. മുൻപ് 12:10നും, 1 മണിക്കും പറവൂർ വഴിയുണ്ടായിരുന്ന സർവീസുകൾ ലാഭകരമല്ല എന്ന കാരണം പറഞ്ഞ് നിറുത്തലാക്കിയത് മാത്യു ടി തോമസിന്റെ കാലഘട്ടത്തിലാണ്. രാത്രികാലങ്ങളിലെ ഇത്തരം ഓർഡിനന്രി സർവീസുകൾ നിറുത്തലാക്കി സൂപ്പർ ഫാസ്റ്റ് ഉൾപ്പടെയുള്ള ബസുകൾക്ക് യാത്രക്കാർ ആവശ്യപ്പെടുന്ന എല്ലാ സ്ഥലത്തും സ്‌റ്റോപ്പ് അനുവദിക്കുകയുമാണ് ഈ മാന്യദേഹം ചെയ്തത്. അതു വഴി യാത്രക്കാർക്ക് സാമ്പത്തിക നഷ്ടവും കെ എസ് ആർ ടി സി ക്ക് കൊള്ള ലാഭവും. സീറ്റിങ്ങ് കപ്പാസിറ്റിയിൽ മാത്രം യാത്രകാർ അനുവദിക്കപ്പെട്ടിട്ടുള്ള ഇത്തരം സർവീസുകൾ പകൽ പലപ്പോഴും ആളെ കുത്തിനിറച്ചണല്ലൊ സർവ്വീസ് നടത്തുന്നത്. ഇത്രക്കെല്ലാം യാത്രക്കാരെ പിഴിഞ്ഞിട്ടും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ ഇക്കൂട്ടർ ശ്രദ്ധിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ശനിയാഴ്ച രാത്രിയിൽ കണ്ട എറണാകുളം കെ എസ് ആർ ടി സി ബസ്‌റ്റേഷൻ. ശക്തമാ‍യ ഒരു മഴ പെയ്താൽ മുഴുവൻ വെള്ളവും ബസ്‌റ്റേഷന്റെ അകത്ത് സംഭരിക്കപ്പെടും.
മുൻ‌കാലങ്ങളിൽ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലവും വെള്ളക്കെട്ടിൽ ആകുമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻ‌പ് ഇവിടം കോൺ‌ക്രീറ്റ് ചെയ്ത് പൊക്കിയതിനാൽ അത് ഒഴിവായി. എന്നാൽ ബസ്‌റ്റേഷന്റെ കെട്ടിടത്തിനകത്ത് ഇരച്ചു കയറുന്ന വെള്ളം ഒഴിവാക്കാ‍ൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കച്ചവടസ്ഥാപനങ്ങളും ഒഫീസ് മുറികളും എല്ലാം വെള്ളത്തിൽ തന്നെ.
അന്വേഷണ കൗണ്ടറിൽ പോലും നീന്തിക്കടക്കാതെ എത്താൻ കഴിയാത്ത അവസ്ഥ. ഇതിനുള്ളിൽ തന്നെയാണ് ജീവനക്കരുടെ വിശ്രമത്തിനുള്ള സ്ഥലവും. മറ്റുപലതിലും ശക്തിയുക്തം പ്രതികരിക്കുന്ന തൊഴിലാളി യൂണിയനുകൾ ഇതിൽ മൗനം പാലിക്കുന്നതെന്തെന്നു മനസിലാവുന്നില്ല.
പോലീസ് സഹായവിഭാഗം

വെള്ളത്തിൽ മുങ്ങിയ വോൾവോ പരസ്യം.
യാത്രക്കാർക്ക് വിശ്രമിക്കുന്നതിനുള്ള ബഞ്ചുകൾ. അതും വള്ളത്തിൽ തന്നെ. രാത്രിസർവീസ് പലതും നിറുത്തലാക്കിയതു മൂലം ബസ്‌റ്റേഷനിൽ പെട്ടുന്ന യാത്രക്കാ‍രുടെ ദുരിതം ഇരട്ടിയാക്കുന്നു ഈ വെള്ളക്കെട്ട്. നേരം പുലരുന്നതു വരെ നിന്നു കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ് യാത്രക്കാർ. മലിന ജലവും, മഴവെള്ളവും എല്ലാം കൂടിക്കലർന്ന ഈ വെള്ളത്തിൽ ഇറങ്ങിയാൽ തന്നെ കാൽ ചൊറിയാൻ തുടങ്ങും. എറണാകുളത്തിന്റെ എല്ലാ മാലിന്യവും ഈ വെള്ളത്തിൽ അടങ്ങിയിരിക്കും.
അന്തർസംസ്ഥന ബസുകളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓഫീസിനോടു ചേർന്ന് യാത്രക്കാർക്ക് വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ. ഇവയ്ക്കു പിന്നിലായി ഭിത്തിയിൽ വെള്ളം ആദ്യം ഉണ്ടായിരുന്ന് നില അറിയാം. ഞാൻ ഇവിടെ എത്തുമ്പോൾ ഏകദേശം അരയടിയ്ക്കു മേൽ വെള്ളം ഉണ്ടായിരുന്നു. യാത്രക്കാരെ പരമാവധിപിഴിയുകയും മിക്കവാറും എല്ലാ നിയമങ്ങളും പരസ്യമായി ലംഘിക്കുകയും ചെയ്യുന്ന ഈ സർക്കാർ പൊതുമേഖലാ സ്ഥാപനം എന്നെങ്കിലും ഗതിപിടിക്കും എന്ന പ്രത്യാശ എനിക്കില്ല.

കെ എസ് ആർ ടി സിയെ സംബന്ധിക്കുന്ന കെ എസ് ആർ ടി സി യുടെ ജനദ്രോഹങ്ങൾ എന്ന പഴയ ഒരു പോസ്റ്റിലേയ്ക്കും നിങ്ങളൂടെ ശ്രദ്ധക്ഷണിക്കുന്നു.