Showing posts with label KSRTC. Show all posts
Showing posts with label KSRTC. Show all posts

Monday, 10 September 2018

യാത്രക്കാരുടെ അവകാശങ്ങൾക്ക് പുല്ലുവില

സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ നൽകിയ ഒരു ഹർജിയിൽ 2018മാർച്ച് 27നു കേരള ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരള മോട്ടോർ വെഹിക്കിൾസ് ആക്റ്റ് റൂൾ 267 (2) അനുസരിക്കാനുള്ള ബാധ്യത കെ എസ് ആർ ടി സിയ്ക്ക് ഉണ്ടെന്നും അതനുസരിച്ച് സൂപ്പർ ക്ലാസ് വിഭാഗത്തിൽ പെടുന്ന സൂപ്പർ ഫാസ്റ്റ് സൂപ്പർ എക്സ്പ്രസ് വിഭാഗങ്ങളിൽ പെടുന്ന ബസ്സുകളിൽ സീറ്റിങ് കപ്പാസിറ്റിയ്ഇൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല എന്നുമായിരുന്നു ആ വിധിയുടെ ചുരുക്കം. കേരള ഹൈക്കോടതി വിധിയിൽ നിന്നും:
Rule 267 deals with the specification for passenger capacity. Sub Rule (2) provides that the State or Regional Transport Authority may, in respect of any public service vehicle other than a motor cab, fix number of standing passengers the vehicle may be permitted to carry or the permit holder may be required to carry in the vehicle. The second proviso to Rule 267 provides that no standing passenger shall be allowed in luxury services, super deluxe services, super express services or super fast services. It is the admitted case that the aforesaid varieties of permits are reserved fully in favour of the KSRTC. The KSRTC also does not have a case that the Rule permits them to have standing passengers in luxury services, super deluxe services or super fast services. 
In such a situation, it is ordered that the KSRTC shall be bound to comply with the second proviso to Rule 267 whereby they are prohibited to have standing passengers in luxury services, super deluxe services, super express services and super fast services. 
However, we make it clear that this judgment shall be without prejudice to the right of the Government to make appropriate modification to the Rules, if they deem it necessary. 

ചാള അടുക്കുന്നതുപോലെ ആളുകളെ കുത്തിനിറച്ച് സർവ്വീസ് നടത്തുന്ന കെ എസ് ആർ ടി സിയ്ക്ക് കനത്ത അടിയായിരുന്നു ഈ വിധി. ഒരു തത്വദീക്ഷയും ഇല്ലാതെ സർവ്വീസുകൾ വെട്ടിക്കുറയ്ക്കുകയും ഉള്ള സർവ്വീസുകളിൽ തന്നെ കൂടുതൽ ആളുകളെ കുത്തിനിറച്ചും സർവ്വീസ് നടത്തുന്ന, യാത്രക്കാരുടെ അവകാശങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത ആനവണ്ടി ഈ ഉത്തരവിനെ മറികടക്കാനുള്ള വഴികൾ അന്നേ തന്നെ ആലോചിച്ചും തുടങ്ങിയിരുന്നു. നിയമത്തിൽ ഭേദഗതികൾ വരുത്തുന്ന കാര്യം സർക്കാരിനു ആലോചിക്കാം എന്ന് വിധിയിൽ കോടതി പറഞ്ഞിരുന്നത് കെ എസ് ആർ ടിയ്ക്കും ആശ്വാസമായിരുന്നു. അതിനാൽ തന്നെ വിധി ചോദ്യം ചെയ്യാതെ നിയമം ഭേദഗതി ചെയ്യാനുള്ള വഴികൾ ആണ് കെ എസ് ആർ ടിസിയും സർക്കാരും ആലോചിച്ചത്. ഈ വിഷയത്തിൽ ഗതാഗത മന്ത്രി പൂച്ചക്കുട്ടി ശശീന്ദ്രൻ നടത്തിയ പ്രസ്താവന 25% വരെ നില്പുയാത്രക്കാരെ അനുവദ്ഇക്കാവുന്നതാണെന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നായിരുന്നു. അങ്ങനെ ആണെങ്കിലും ആശ്വാമുണ്ടായിരുന്നു. 25% എന്നാൽ 48 സീറ്റുള്ള ബസ്സിൽ 12 ആളെ നിറുത്തിക്കൊണ്ട് പോകാം. 

ഒടുവിൽ യാത്രക്കാരുടെ അവകാശങ്ങൾക്ക് പുല്ലുവിലപോലും കല്പിക്കാതെ പിണറായി സർക്കാർ മോട്ടോവാഹനനിയമം ഭേദതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. സൂപ്പർ ഫാസ്റ്റ് സൂപ്പർ എക്സ്പ്രസ് ബസ്സുകളെ മോട്ടോർവാഹന നിയമം 267(2) അനുസരിച്ചുള്ള വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. അതായത് ഇനിയും യഥേഷ്ടം ആളുകളെ കുത്തിനിറച്ച് സൂപ്പർ ഫാസ്റ്റും സൂപ്പർ എക്സ്പ്രസ്സും സർവ്വീസുകൾ കൊള്ള തുടരും എന്നർത്ഥം. യാത്രക്കാരുടെ അവകാശങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത പിണറായി സർക്കാരിനു നടുവിരൽ നമസ്കാരം.

Sunday, 16 October 2016

പറവൂർ - കളമശ്ശേരി മെഡിക്കൽ കോളേജ് ബസ്

പറവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസ് സർവ്വീസ് അവസാനിപ്പിക്കുന്നു?
പറവൂരിൽ നിന്നും കൂനമ്മാവ് - കൊങ്ങോർപ്പിള്ളി - പാനായിക്കുളം - എടയാർ - പാതാളം - കളമശ്ശേരി വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സിയുടെ സർവ്വീസ് അവസാനിപ്പിക്കുന്നതിനുള്ള അണിയറനീക്കങ്ങൾ നടക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ V D Satheesan Mla മുൻകൈ എടുത്ത് ആരംഭിച്ചതാണ് ഈ സർവ്വീസ്. ഉച്ചയ്ക്കു 2:10നു പറവൂരിൽ നിന്നാരംഭിക്കുന്ന സർവ്വീസും രാത്രി 7:10നു കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ആരംഭിക്കുന്ന സർവ്വീസും പാതാളം - ഐ എ സി - പ്രീമിയർ ടയേഴ്സ് വഴിയാണ്. മറ്റെല്ലാ സർവീസുകളും പാതാളത്തു നിന്നും ടി സി സി - എഫ് എ സി ടി - മഞ്ഞുമ്മൽ - ഗ്ളാസ് കോളനി - സൗത്ത് കളമശ്ശേരി - എച്ച് എം ടി ജങ്ഷൻ വഴിയും ആണ് സർവ്വീസ് നടത്തുന്നത്. പറവൂർ ബസ് ഡിപ്പോയിൽ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താൻ സാധിക്കാത്തതിനാൽ നിരവധി ബസ്സുകൾ സർവ്വീസ് നടത്താൻ സാധിക്കാത്ത അവസ്ഥയിൽ ഉള്ളതായാതാണ് കളക്ഷൻ കുറവാണെന്ന കാരണം പറഞ്ഞ ഈ സർവ്വീസ് നിറുത്തലാക്കാൻ ശ്രമിക്കുന്നതിന്റെ പ്രധാനകാരണം. രാത്രിയിൽ തിരികെ എത്തുന്ന സർവ്വീസ് ആളുകുറവാണ്. എന്നാൽ മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്നവരും ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കളും ആയി പലർക്കും മെഡിക്കൽ കോളേജിൽ നിന്നുള്ള അവസാനത്തെ സർവ്വീസ് എന്ന നിലയിൽ 7:10നു മെഡിക്കൽ കോളേജിൽ നിന്നുള്ള സർവ്വീസ് വലിയ ഉപകാരപ്രദം തന്നെ ആണ്. അതുകൂടാതെ കളമശ്ശേരി ഭാഗത്തുനിന്നും മുപ്പത്തടം, എടയാർ, പാനായിക്കുളം, കൊങ്ങോർപ്പിള്ളി എന്നിവിടങ്ങളിലേയ്ക്ക് എത്തേണ്ടവർക്കും ഈ സർവ്വീസ് അനുഗ്രഹം തന്നെ ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി രാവിലെ ഉള്ള ഒരു സർവ്വീസ് മാത്രമാണ് നടത്തുന്നത്. ഞാൻ ഉൾപ്പടെ കളമശ്ശേരിയിൽ ജോലിചെയ്യുന്ന പലരും ഈ ബസ്സിന്റെ ലാസ്റ്റ് ട്രിപ്പിലെ യാത്രക്കാരാണ്. അതുകൊണ്ടുതന്നെ ഈ സർവ്വീസ് നിറുത്തലാക്കാനുള്ള കെ എസ് ആർ ടി സിയുടെ നീക്കത്തിലുള്ള പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.A. K. SaseendranCollector, Ernakulam ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Tuesday, 8 September 2015

വി ഡി സതീശൻ എം എൽ എ അവർകൾക്ക്

വടക്കൻ പറവൂർ എം എൽ എയും കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ഉപാദ്ധ്യക്ഷനും ആയ ശ്രീ വി ഡി സതീശൻ അവർകൾക്ക് അദ്ദേഹത്തിന്റെ വെബ്സൈറ്റ് വഴിയായും  ജി-മെയിൽ വിലാസത്തിലും 15/08/2015ന് സമർപ്പിച്ച പറവൂർ - കാക്കനാട് (വരാപ്പുഴ പാലം - കണ്ടെയ്നർ റോഡ്) റൂട്ടിലെ യാത്രാദുരതം സംബന്ധിക്കുന്ന പരാതിയുടെ പൂർണ്ണരൂപമാണ് ചുവടെ ചേർക്കുന്നത്. ഈ വിഷയത്തിൽ മുൻപ് എഴുതിയ ബ്ലോഗ് ഇവിടെ വായിക്കാം
പറവൂർ എം എൽ എ ശ്രീ V D Satheesan MLA ന്,
പറവൂരിനെ സംബന്ധിക്കുന്ന ഒരു ഗതാഗതപ്രശ്നം മുൻപും താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണ്, താങ്കൾക്ക് നേരിട്ട് അറിയാവുന്നതും ആണ്. വീണ്ടും വീണ്ടും ആ വിഷയം ഉന്നയിക്കുന്നത് അത് പരിഗണിക്കാത്തതുകൊണ്ടുമാത്രമാണ്. പറവൂരിൽ നിന്നും കണ്ടെയ്നർ റോഡ് - കളമശ്ശേരി - സീപോർട്ട് എയർപോർട്ട് റോഡ് വഴി കാക്കനാട് സർവ്വീസ് നടത്തുന്ന ബസ്സുകൾ തന്നെയാണ് വിഷയം. കാക്കനാട് കളക്‌ടറേറ്റിൽ മാത്രമല്ല വ്യവസായമേഖലയിലും മറ്റും ജോലിചെയ്യുന്നവർക്കും കളമശ്ശേരിയിൽ ജോലിചെയ്യുന്നവർക്കും അതുപോലെ കളമശ്ശേരി പോളിടെക്നിക്, ഐ ടി ഐ, ഭാരത്‌മാതാ കോളേജ്, സെന്റ്പോൾസ് കോളേജ്, രാജഗിരി എന്നിങ്ങനെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും പ്രവർത്തിക്കുന്നവർക്കും എല്ലാം ആശ്രയിക്കാവുന്ന ഒരു മാർഗ്ഗമാണ് പറവൂർ - വരാപ്പുഴ - കളമശ്ശേരി - ബി എം സി -കാക്കനാട് റൂട്ട്. ഈ പാതയുടെ പ്രധാനപ്പെട്ട ഒരു ഗുണം പറവൂരിൽ നിന്നും കാര്യമായ ഗതാഗതക്കുരുക്കിൽ പെടാതെ 45 മിനിറ്റ് സമയം കൊണ്ട് കളമശ്ശേരിയിൽ എത്തിച്ചേരാം എന്നതാണ്. നിലവിൽ പലരും പറവൂർ -ആലുവ-കളമശ്ശേരി വഴിയാണ് യാത്രചെയ്യുന്നത്. കൂടുതൽ ബസ്സ് ചാർജ്ജും നൽകണം. മാത്രമല്ല മെട്രോ നിർമ്മാണം മൂലമുള്ള ഗതാഗത്ക്കുരുക്കിലെ സമയനഷ്ടവും. ഇതുരണ്ടും പറവൂരിൽ നിന്നും വരാപ്പുഴ - കണ്ടെയ്നർ റോഡ് കളമശ്ശേരി വഴി യാത്രചെയ്താൽ ഒഴിവാക്കാൻ സാധിക്കും. എന്നാൽ ദൗർഭാഗ്യവശാൽ ഈ റൂട്ട് പൂർണ്ണമായും കെ എസ് ആർ ടി സിയ്ക്ക് തീറെഴുതിനൽകപ്പെട്ടിരികുന്നു. കെ എസ് ആർ ടി സി ആകട്ടെ ഏറ്റവും ലാഭകരമായ ഈ റൂട്ടിൽ താങ്കൾക്ക് അറിയാവുന്നതുപോലെ രണ്ട് ലോ ഫ്ലോർ നോൺ എ സി ബസ്സുകൾ ഉപയോഗിച്ച് രാവിലേയും വൈകീട്ടും രണ്ട് "സർവ്വീസുകൾ മാത്രമാണ് നടത്തുന്നത്. രാവിലെ പറവൂരിൽ നിന്നും 8:50നും 9:10 നും അതുപോലെ കാക്കനാട് നിന്നും വൈകീട്ട് 5:10നു, 5:20നും. ഇതല്ലാതെ മറ്റൊരു സർവ്വീസും ഈ റൂട്ടിൽ ഇല്ല. ലോ ഫ്ലോർ നോൺ എസി ബസ്സുകൾ ആയതിനാൽ വിദ്യാർത്ഥികൾക്ക് ഈ റൂട്ടിൽ യാത്രാ സൗജന്യം ലഭ്യമല്ല. വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ലോ ഫ്ലോർ ബസ്സിലെ 20% അധികം വരുന്ന യാത്രാക്കൂലി നൽകി യാത്രചെയ്യാൻ നിർബന്ധിതരാവുകയാണ്. കെ എസ് ആർ ടി സിയ്ക്ക് സർവ്വീസ് നടത്താൻ ആവശ്യമായ ബസ്സുകൾ ഇല്ലെന്നതാണ് പ്രധാനപ്രശ്നം. കെ എസ് ആർ ട് സിയുടെ കഴിവുകേടിന് പാവം ജനം അല്ലല്ലൊ ഉത്തരവാദികൾ. കെ എസ് ആർ ടി സിയ്ക്ക് സർവ്വീസ് നടത്താൻ സാധിക്കില്ലെങ്കിൽ സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കണം. വരാപ്പുഴ - കണ്ടെയ്നർ റോഡ് വഴി എറണാകുളം ജെട്ടി നേരത്തെ കെ എസ് ആർ ടി സി മാത്രമായിരുന്നില്ലെ? ഇപ്പോൾ മൂന്ന് സ്വകാര്യബസ്സുകൾക്ക് ഈ റൂട്ടിൽ പെർമിറ്റ് അനുവദിച്ചിട്ടുണ്ടല്ലൊ. അതുപോലെ പറവൂർ - വരാപ്പുഴ - കളമശ്ശേരി - കാക്കനാട് റൂട്ടിലും ഓർഡിനറി സർവ്വീസുകൾ അനുവദിക്കണം. കെ എസ് ആർ ടി സിയ്ക്ക് കഴിയില്ലെങ്കിൽ സ്വകാര്യ ബസ്സുകളെ ഏല്പിക്കണം.
ഇനി സർക്കാർ അവധി ദിവസങ്ങളിലെ ഈ സർവ്വീസുകളുടെ കാര്യം പരിശോധിക്കാം. മിക്കവാറും ഒരു സർവ്വീസായി അവധിദിവസങ്ങളിൽ വെട്ടിച്ചുരുക്കും. കഴിഞ്ഞ ദിവസം (കർക്കിടകവാവിന്) വൈകീട്ട് കാക്കനാടു നിന്നുള്ള രണ്ട് സർവ്വീസുകളും റദ്ദ് ചെയ്തു. കുറെ നേരം കാത്തുനിന്ന് ബസ്സ് കാണാതായപ്പോൾ പറവൂരിൽ ഡിപ്പോയിൽ ഫോൺ ചെയ്ത് ചോദിച്ചു. രണ്ടാമത്തെ സർവ്വീസ് (5:20) ഇല്ല ആദ്യത്തെ സർവ്വീസ് ഉണ്ട് (5:10) എന്നായിരുന്നു മറുപടി. സാധാരണ കളമശ്ശേരിൽ ഈ ബസ്സ് 5:20നു എത്തുന്നതാണ് 6 മണിവരെ കാത്തുനിന്നു. കാണാതായപ്പോൾ വീണ്ടും വിളിച്ചു. ഇനിയും വന്നിട്ടില്ലെങ്കിൽ സർവ്വീസ് ഉണ്ടാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. പറവൂരിൽ നിന്നല്ലെ ട്രിപ്പ് ഷെഡ്യൂൾ ചെയ്യുന്നത്, അപ്പോൾ നിങ്ങൾക്ക് അറിയില്ലെ സർവ്വീസിന്റെ കാര്യം എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഞങ്ങൾ 4 മണിയുടെ ഷിഫ്റ്റിൽ കയറിയതാണ്, രാവിലെ എന്തൊക്കെ മാറ്റങ്ങൾ സർവ്വീസ് വരുത്തി എന്നത് അറിയില്ല എന്നായിരുന്നു. അതാണ് കെ എസ് ആർ ടി സിയുടെ അവസ്ഥ. പിന്നെ എങ്ങനെ യാത്രക്കാർ ഈ സർവ്വീസുകളെ വിശ്വസിക്കും. കർക്കിടകവാവ് സർക്കാർ അവധി ആയിരിക്കും എന്നാൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് ആകെ ലഭിക്കുന്ന 13 അവധിദിവസങ്ങളിൽ കർക്കിടകവാവും ദീപാവലിയും മന്നം ജയന്തിയും അയ്യങ്കാളി ജയന്തിയും ഒന്നും ഉൾപ്പെടില്ല. കർക്കിടകവാവ് ദിവസം കാക്കനാടു നിന്നും സീപോർട്ട് എയർ പോർട്ട് റോഡ് - കണ്ടെയ്നന്ര് റോഡ് വരാപ്പുഴ വഴിയുള്ള 3 സർവ്വീസുകളും (മൂന്നാമത്തേത് കണ്ടെയ്നർ റോഡ് - ഗോശ്രീപാലം - പറവൂർ) റദ്ദാക്കിയിരുന്നു.
കേരളം ഭരിക്കുന്ന സഖ്യത്തിലെ പ്രധാനപാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ് താങ്കൾ. താങ്കളുടെ പാർട്ടിയുടെ തന്നെ പ്രതിനിധിയാണ് കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രി. മൂന്നു തവണ വടക്കൻ പറവൂരിനെ പ്രതിനിധാനം ചെയ്ത എം എൽ എ കൂടിയാണ് താങ്കൾ. ഇത്രയും അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും, ഈ വിഷയത്തിൽ ഇതുവരെ ഒരു നടപടി സ്വീകരിക്കാൻ താങ്കൾക്ക് സാധിച്ചില്ലെങ്കിൽ അത് താങ്കളുടെ നിസ്സഹായാവസ്ഥയല്ല, മറിച്ച് ഈ വിഷയത്തിൽ താങ്കൾക്കുള്ള ആത്മാർത്ഥതക്കുറവാണെന്ന് ഞാൻ കരുതുന്നു. ഇനിയെങ്കിലും ഈ വിഷത്തിൽ ആത്മാർത്ഥമായ ഒരു സമീപനം താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
ഈ പരാതിയ്ക്ക് ഇന്നുവരെ ഒരു മറുപിടിയും ലഭിച്ചില്ല എന്നു മാത്രമല്ല, ഈ വിഷയത്തിൽ ദീർഘനാളുകളായുള്ള പരാതികൾ തുടരുകയാണ്. ആലുവ - കാക്കനാട് - തൃപ്പൂണിത്തുറ റൂട്ട് കെ എസ് ആർ ടി സിയ്ക്ക് നല്ല വരുമാനമുള്ള റൂട്ടാണ്. നല്ലതിരക്കുള്ള സമയങ്ങളിൽ പരമാവധി ലോ ഫ്ലോർ ബസ്സുകൾ തന്നെ ഓടിച്ച് ആളുകളെ പിഴിഞ്ഞ് കളക്ഷൻ വർദ്ധിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഈ റൂട്ടിൽ ഇൻഫോ പാർക്ക് മുതൽ കളമശ്ശേരി എച്ച് എം ടി ജങ്ഷൻ വരെ ഒരു സ്വകാര്യബസ്സിനുകൂടി പെർമിറ്റ് നൽകിയതായ ശുഭവാർത്ത കിട്ടി. ഇത് ആശാവഹമാണ്. പറവൂരിലേയ്ക്കും ഇതുപോലെ സ്വകാര്യബസ്സിന് പെർമിറ്റ് നൽകി കെ എസ് ആർ ടി സിയുടെ കൊള്ളയിൽ നിന്നും യാത്രക്കാരെ രക്ഷിക്കാൻ എം എൽ എ നടപടി സ്വീകരിക്കും എന്ന് കരുതുന്നു. 

Saturday, 14 February 2015

ഡീസൽ വിലയും ബസ്സ് ചാർജ്ജും

കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടും ആനുപാതികമായി ബസ്സ് ചാർജ്ജ് കുറയ്ക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ചർച്ച (ന്യൂസ് അവർ, 12/02/2015) ആണ് താഴെയുള്ള വീഡിയോ
ഈ വിഷയത്തിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ചേർക്കുന്നു

സാധാരണജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയം ചർച്ചയ്ക്കെടുത്ത് ഏഷ്യാനെറ്റിനു നന്ദി. ബസ്സ് ചാർജ്ജ് വർദ്ധന സംബന്ധിക്കുന്ന വിഷയത്തിൽ സർക്കാരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതൃത്വവും ഒറ്റക്കെട്ടാണ്. കെ എസ് ആർ ടി സിയുടെ പേരു പറഞ്ഞാണ് ബസ്സ് ചാർജ്ജ് പലപ്പോഴും സർക്കാർ വർദ്ധിപ്പിക്കുന്നത്. അതിന്റെ ഗുണം ഉണ്ടാകുന്നത് സ്വകാര്യ ബസ്സുടമകൾക്കും. ഡിജോ കാപ്പനെ പോലുള്ളവരുടെ പരിശ്രമങ്ങൾ മാത്രമാണ് സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്നത്. എന്റെ അനുഭവത്തിൽ മറ്റൊരു കൊള്ള അശാസ്ത്രീയമായ ഫെയർ സ്റ്റേജ് സംവിധാനം ആണ്. കിലോമീറ്റരിനു 64 പൈസ എന്ന നിരക്ക് നിശ്ചയിച്ചിട്ടുള്ള നാട്ടിൽ വടക്കൻ പറവൂരിൽ നിന്നും വരാപ്പുഴ പാലം വഴി ഇടപ്പിള്ളി വരെയുള്ള 17 കിലോമീറ്റർ യാത്രചെയ്യാൻ 18രൂപ ഓർഡിനറി ബസ്സിൽ ടിക്കെറ്റെടുക്കേണ്ട ഗതികേടിലാണ് (http://goo.gl/P0Gtiw) നാട്ടുകാർ. പല സംഘടനകളും റസിഡൻസ് അസ്സോസിയേഷനും പരാതിപ്പെട്ടതനൂസരിച്ച് എറണാകുളം ആർ ടി എ ഒരു പോയിന്റ് എടുത്തുകളഞ്ഞ് ബസ്സ് ചാർജ്ജ് കുറയ്ക്കാൻ ശ്രമിച്ചു എങ്കിലും ബസ്സുടമകൾ അതിനെതിരെ ഹൈക്കോടതിയിൽ പോയി. ഇത്തരം കേസുകളിൽ എങ്ങനെയാണ് ബസ്സുടമകൾക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്നത് എന്നത് പ്രത്യേകം അന്വേഷിക്കേണ്ട വിഷയമാണ്. ആരാണ് ബസ്സുടമകൾക്ക് വേണ്ടി തോറ്റുകൊടുക്കുന്നത്? വടക്കൻ പറവൂർ - വൈറ്റില റൂട്ടിൽ നിലവിലുള്ള ഫെയർ സ്റ്റേജുകൾ ഏതെന്ന എന്റെ ചോദ്യത്തിനു വിവരാവകാശനിയമപ്രകാരം എറണാകുളം ആർ ടി ഓഫീസിലെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ 03/09/2014-ൽ നൽകിയ നൽകിയ മറുപടിയിൽ (http://goo.gl/MbZL0P) പറയുന്നത് ഫെയർ സ്റ്റേജ് പോയിന്റുകൾ സംബന്ധിക്കുന്ന വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ലെന്നും പ്രസ്തുത വിഷയം അന്വേഷിക്കാൻ എറണാകുളം മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് എന്നെ അറിയിക്കാം എന്നുമാണ്. അഞ്ചുമാസം കഴിഞ്ഞിട്ടും ഈ വിഷയത്തിൽ വ്യക്തമായ മറുപടി എനിക്ക് തന്നിട്ടില്ല. ഒരു റൂട്ടുലെ ഫെയർ പോയിന്റുകളും അങ്ങോട്ടുള്ള ടിക്കറ്റ് നിരക്കും ബസ്സിൽ പ്രദർശിപ്പിക്കണം എന്നാണ് നിയമം. എത്ര ബസ്സുകളിൽ ഫെയർ പോയിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് നിരക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബസ്സുകൾക്കെതിരെ നടപടി ഉണ്ടാകാത്തത്? ഇതെല്ലാം ഒരു കൊള്ളസംഘമാണ് എന്നതാണ് എന്റെ ഉത്തരം. 

എറണാകുളത്ത് വാതിലുകൾ ഇല്ലാത്ത സ്വകാര്യബസ്സുകളിൽ നിന്നും ആളുകൾ വീണ്ട് ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കൂടിയ അവസരത്തിൽ എറണാകുളം ആർ ടി എ എല്ലാ ബസ്സുകൾക്കും വാതിലുകൾ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ബസ്സുടമകൾ ഈ ഉത്തരവിനെതിരെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിട്ടിയെ സമീപിക്കുകയും എറണാകുളം ആർ ടി എയുടെ ഉത്തർന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിട്ടി സ്റ്റെ ചെയ്യുകയും ചെയ്തു. അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എറണാകുളം ആർ ടി എ സർക്കാരിനോട് അനുവാദം അഭ്യർത്ഥിച്ചിട്ടും ഇതുവരെ നൽകിയിട്ടില്ലെന്നാണ് എന്റെ അറിവ്.

സ്വകാര്യ ബസ്സുകളുടെ സമയക്രമം ആവശ്യപ്പെട്ടാലും അതു നൽകാൻ പലപ്പോഴും ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥർ തയ്യാറാവില്ല. ലഭ്യമല്ല, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടു, സമയക്രമം സൂക്ഷിക്കുന്ന പതിവില്ല ഇങ്ങനെയുള്ള മറുപടികൾ (http://goo.gl/vXIuGD) ആണ് പലപ്പോഴും ലഭിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇവിടം ഭരിക്കുന്നത് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാരല്ല, ബസ്സ് മുതലാളിമാർക്ക് ഒത്താശചെയ്യുന്ന സർക്കാരും ഉദ്യോഗസ്ഥരും ആണ് ഇവിടെ ഉള്ളതെന്നാണ്. അതിനാൽ സർക്കാർ വിചാരിച്ച് ഇവിടെ ജനങ്ങൾക്ക് ഡീസൽ വിലയിടിവുകൊണ്ടുള്ള ഗുണം ലഭിക്കും എന്ന് ഞാൻ കരുതുന്നില്ല. മറിച്ച് ഡിജോ കാപ്പനെ പോലുള്ളവരുടെ പ്രവർത്തനങ്ങൾ മാത്രമാണ് ഇത്തരം ജനോപകാരപ്രദമായ നടപടികൾക്ക് സഹായകമാവൂ. അദ്ദേഹം പറഞ്ഞത് പോലെ ജനം ചൂലെടുക്കണം എന്നാലെ ഈ നാട്ടിലെ രാഷ്ട്രിയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും പാഠം പഠിക്കൂ.

Friday, 12 September 2014

പീഡനമാകുന്ന ബസ്സ് യാത്ര

അറക്കാൻ കൊണ്ടുപോകുന്ന മാടുകളെ കയറ്റുന്ന ലോറിയിൽ പോലും കയറ്റാവുന്ന പരമാവധി മാടുകളുടെ എണ്ണം സംബന്ധിച്ച് സർക്കാരിന് നിയമം ഉണ്ട്, ആ നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പിക്കാൻ ചുരുങ്ങിയപക്ഷം അതിർത്തി ചെക്ക് പോസ്റ്റുകളിലെങ്കിലും സംവിധാനങ്ങൾ ഉണ്ട്. ഇനി അതിർത്തി വിട്ട് ഹൈവേയിലൂടെ പോകുമ്പോൾ മാടുകളെ കൂടുതലായി കെട്ടിയിടുകയോ, തളർച്ച ബാധിച്ച മാടുകളെ കാണുകയോ ചെയ്താൽ ആ വിവരം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാദ്ധ്യമങ്ങളും വാർത്താമാദ്ധ്യമങ്ങളിൽ തിളങ്ങിനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഹൈക്കോടതി ന്യായാധിപന്മാരും ഉണ്ട്. എന്നാൽ ഈ മാടുകളുടെ അവസ്ഥതന്നെയാണ് കേരളത്തിലെ പല പൊതുഗതാഗതസംവിധാനങ്ങളിലും യാത്രചെയ്യാൻ വിധിക്കപ്പെട്ട എന്നെപ്പോലുള്ള ഒരു ശരാശരി മലയാളിയുടേയും. ഇന്നുവരെ അമിതമായി ആളെ വാതിലിൽ വരെ തൂക്കിയിട്ടു കൊണ്ടുപോകുന്ന ഒരു ബസ്സിനെയും തടഞ്ഞു നിറുത്തി ആ അവസ്ഥയ്ക്ക് കാരണക്കാരായവരെ ഒരു ഹൈക്കോടതി ന്യായാധിപനും ചോദ്യം ചെയ്തതായി പത്രവാർത്തകളിൽ വായിച്ചിട്ടില്ല, ഒരു മാദ്ധ്യമവും ഇതിനെതിരെ പരമ്പരകൾ തയ്യാറാക്കിയിട്ടില്ല. മാടിന്റെ വിലപോലും മനുഷ്യനില്ലാതായിരിക്കുന്നു എന്ന് കരുതേണ്ടി വരും.


ഈ ചിത്രം കാക്കനാട് - (സീ പോർട്ട് എയർപോർട്ട് റോഡ്) കളമശ്ശേരി - (കണ്ടെയ്നർ റോഡ്) വരാപ്പുഴ - (നാഷണൽ ഹൈവെ-17) പറവൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ജൻറം ബസ്സിൽ നിന്നും. വൈകീട്ട് അഞ്ചു മണിയ്ക്ക് ശേഷം ഈ റൂട്ടിൽ ഒരു ജൻറം ബസ്സാണ് സർവ്വീസ് നടത്തുന്നത്. അതും നിറയെ യാത്രക്കാരുമായി. പിന്നിലെ വാതിൽ പലപ്പോഴും അടയ്ക്കാൻ പറ്റാത്ത വിധമാണ് വരാപ്പുഴ വരെ യാത്ര. അങ്ങനെ തങ്ങളുടെ ദുരവസ്ഥ യാത്രക്കാര സ്ഥിരമായി പറവൂർ ജനപ്രതിനിധിയും ഭരണകക്ഷിയായ കോൺഗ്ഗ്രസ്സിന്റെ സമ്മുന്നതനായ നേതാവും ആയ Adv.V D Satheesan ഉൾപ്പടെ പല അധികാരികളേയും അറിയിച്ചു. ഒടുവിൽ രണ്ടു മാസം മുൻപ് ഒരു ബസ്സുകൂടി ഈ റൂട്ടിൽ അനുവദിച്ചു. ദോഷം പറയരുതല്ലെ അതും ജൻറം തന്നെ. ജനങ്ങൾ 'സുഖമായി' യാത്രചെയ്യട്ടെ എന്ന് കരുതിയാവും. ദേശസാൽകൃത റൂട്ടായതിനാൽ KSRTC മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഈ സർവ്വീസിനു ചില പ്രത്യേകതകൾ ഉണ്ട്. ഞായറാഴ്ചകൾ, സർക്കാർ അവധി ദിവസങ്ങൾ, രണ്ടാം ശനിയാഴ്ചകൾ എന്നിങ്ങനെ വിശേഷ ദിവസങ്ങളിൽ ഈ സർവ്വീസ് ഉണ്ടാവില്ല. ബാക്കി ദിവസങ്ങളിൽ കൃത്യമായി രണ്ടു ബസ്സും ഓടും എന്നതിനും ഉറപ്പില്ല. ഇന്നും ഒരു ബസ്സുമാത്രമാണ് സർവ്വീസ് നടത്തിയത്. കളമശ്ശേരിയിൽ നിന്നും കയറിയിട്ട് രണ്ടുകാലും നിലത്തുകുത്താം എന്ന അവസ്ഥ വന്നത് വരാപ്പുഴ SNDP Jn കഴിഞ്ഞപ്പോൾ. ആ സമയത്ത് എടുത്ത ചിത്രമാണ്. 

കക്കനാട് മുതൽ പറവൂർ വരെ നല്ലപോലെ യാത്രക്കാരുള്ളതാണ് ഈ റൂട്ട്. രണ്ട് ബസ്സ് സർവ്വീസ് നടത്തിയാലും കാക്കനാട് നിന്നും കയറുന്ന ആളുകൾ എഴുപത്തിയഞ്ചു ശതമാനത്തിലധികം ദൂരം യാത്ര ചെയ്യുന്നവരാണ്. കളമശ്ശേരിയിൽ നിന്നും കയറുന്ന എന്നെപ്പോലുള്ളവർക്ക് സീറ്റ് കിട്ടണമെങ്കിൽ ആകെ ദൂരത്തിന്റെ 75% കഴിയണം എന്നർത്ഥം. എന്നാലും കുഴപ്പമില്ല. നേരെ ചൊവ്വേ നിൽക്കാനെങ്കിലും സാധിച്ചാൽ മതിയായിരുന്നു. ബസ്സിന്റെ പുറകിലെ വാതിൽ വരെയുള്ള സ്ഥലത്ത് എങ്ങനെയെങ്കിലും നിൽക്കാം അതിനും പുറകിൽ നിൽക്കാൻ തീരെ നിർവ്വാഹമില്ല. രാവിലെ ആലുവയിൽ നിന്നും വരുന്ന എ സി ജൻറം ബസ്സിൽ (8 -9 മണിസമയത്ത്) പോലും ഇതേ അവസ്ഥയാണ്. Motor Vehicles Department Kerala ഇപ്പോൾ അമിതമായി യാത്രക്കാരെ കയറ്റുന്ന സ്വകാര്യബസ്സുകൾക്കെതിരെ പോലും ഒരു നടപടിയും സ്വീകരിക്കുന്നില്ല. അപ്പോൾ സർക്കാർ വണ്ടിയുടെ കാര്യം പറയണോ? കെ എസ് ആർ ടി സി അധികൃതരോട് ഒന്നേ അഭ്യർത്ഥിക്കാനുള്ളൂ സംസ്ഥാനത്ത് ലോറികളിൽ കൊണ്ടുപോകുന്ന അറവുമാടുകൾക്ക് കൊടുക്കുന്ന നിയമ പരിരക്ഷയെങ്കിലും ഞങ്ങൾ യാത്രക്കാർക്ക് തരുക. അതുപോലെ മാദ്ധ്യമങ്ങളും ഈ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണം. എ സി കാറിൽ പോകുമ്പോൾ അറവുമാടുകളുമായി പോകുന്ന വണ്ടികൾ പോലും തടഞ്ഞുനിറുത്തി പോലീസിനെ വിളിച്ചുവരുത്തി നിയമപരിപാലനം ഉറപ്പാക്കുന്ന ബഹുമാന്യരായ ന്യായാധിപന്മാർക്കും ഈ വിഷയത്തിലും ഇടപെടാവുന്നതാണ്.

ഈ റൂട്ട് ദേശസാൽകൃതമാണെന്ന് നേരത്തെ തന്നെ പറഞ്ഞല്ലൊ. കേരളത്തിലെ പല ദേശസാൽകൃത റൂട്ടുകളിലും സ്വകാര്യ ബസ്സ് റൂട്ടുകളിലും അവസ്ഥ ഇതൊക്കെ തന്നെ.  എന്നാൽ ദേശസാൽകൃത റൂട്ടായ ഇവിടെ മറ്റൊരു കൊള്ളകൂടി ഉണ്ട്. ഇത്രയും തിരക്കുണ്ടെങ്കിലും ആകെയുള്ള സർവ്വീസൂകൾ എല്ലാം ജൻറം ബസ്സുകളാണ്. കൂടുതൽ പണം നൽകി കൂടുതൽ കഷ്ടത അനുഭവിച്ച് യാത്രചെയ്യുക. 

Friday, 27 June 2014

കെ എസ് ആർ ടി സിയ്ക്ക് പുതിയ സർവ്വീസുകൾ


27/06/2014-ൽ മലയാളമനോരമയിൽ വന്ന വാർത്ത.
മുകളിൽ കൊടുത്തിരിക്കുന്ന വാർത്ത ഇന്നത്തെ (27/06/2014) മലയാളമനോരമയിൽ നിന്നും. 241 ദീർഘദൂര സർവ്വീസുകൾ, നിലവിൽ സ്വകാര്യബസ്സുകൾ സർവ്വീസ് നടത്തുന്നത് കെ എസ് ആർ ടി സി ഏറ്റെടുക്കുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നതു വായിച്ചാൽ എന്തോ മഹാകാര്യം കെ എസ് ആർ ടി സി ചെയ്യാൻ പോകുന്നതുപോലെ തോന്നും. നിലവിൽ കെ എസ് ആർ ടി സി ഏറ്റെടുത്തിരിക്കുന്ന പല സർവ്വീസുകളും സ്വന്തം സംവിധാനത്തിന്റെ കഴിവുകേടുകൊണ്ട് നടത്താൻ പറ്റാതെയിരിക്കുന്ന കെ എസ് ആർ ടി പുതുതായി ഈ സർവ്വീസുകൾ കൂടി ഏറ്റെടുത്താൽ എന്താകും സ്ഥിതി എന്ന് ചിന്തിച്ചിട്ടുണ്ടോ? കഴിവുകേടിന് ഇത്രയും നല്ല ഉദാഹരണമായ ഈ വെള്ളാനയെ ഇനിയും പുതിയ സർവ്വീസുകൾ ഏൽപ്പിക്കുന്നതെന്തിന്? 

ചെറിയ ഉദാഹരണം പറയാം എന്റെ നാട്ടിൽ (വൈപ്പിനിൽ) 23 തിരു-കൊച്ചി സർവ്വീസുകൾ നടത്താൻ കോടതി ഉത്തരവ്് സമ്പാദിച്ചാണ് കെ എസ് ആർ ടി സി എത്തുന്നത്. ആദ്യകാലത്ത് 20 സർവ്വീസ് വരെ നടത്തി. ഒടുവിൽ വിവരാവകാശ നിയമം വഴി നൽകിയ മറുപടി അനുസരിച്ച് കെ എസ് ആർ ടി സി നടത്തുന്നത് 11 ബസ്സുകൾ മാത്രം. കെ എസ് ആർ ടി സിയുടെ തിരു-കൊച്ചി ബസ്സുകൾക്ക് മാത്രമാണ് നിലവിൽ വൈപ്പിനിൽ നിന്നും നഗരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് സർവ്വീസ് നടത്താൻ അനുവാദമുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ എറണാകുളം നഗരത്തിൽ കെ എസ് ആർ ടി സി സിറ്റി സർവ്വീസ് ബസ്സുകൾ തുടങ്ങിയിരുന്നു. ഇന്ന് ആ ബസ്സുകളിൽ എത്രയെണ്ണം സർവ്വീസ് നടത്തുന്നുണ്ട്? 

യാത്രയ്ക്കായി കെ എസ് ആർ ടി സിയെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും ഏറ്റവും ദുരിതം അനുഭവിക്കുന്നത് ശബരിമല മണ്ഡല/മകരവിളക്ക് മഹോത്സവ സമയത്താണ്. ആകെ സർവ്വീസ് നടുത്തുന്ന 5500 ബസ്സുകളിൽ 1000 ബസ്സുകളെങ്കിലും ശബരിമല സർവ്വീസിന് ഉപയോഗിക്കും. ഫലം നേരെചൊവ്വേ സർവ്വീസ് നടന്നാലും തിങ്ങിനിറഞ്ഞ് പോകുന്ന പല റൂട്ടുകളിലും വീണ്ടും ബസ്സുകൾ കുറയും. 

എറണാകുളത്തെ മറ്റൊരു ദുരിതം ജെൻറം പദ്ധതിയിൽ കിട്ടിയ ലോഫ്ലോർ ബസ്സുകളാണ്. പറവൂരിൽ നിന്നും വ്യവസായമേഖലയായ കാക്കനാട്ടേയ്ക്ക് സർവ്വീസ് (പറവൂർ - വരാപ്പുഴ - കണ്ടെയ്നർ റോഡ് - കളമശ്ശേരി - സീ പോർട്ട് എയർ പോർട്ട് റോഡ് - കാക്കനാട്) സർവ്വീസ് നടത്തുന്ന ഒരു ബസ്സു പോലും ഓർഡിനറി ഇല്ല. എല്ലാം ലൊ ഫ്ലോർ നോൺ എസി ബസ്സുകൾ. നിന്നു യാത്രചെയ്യാൻ സൗകര്യമില്ലാത്ത ഈ ബസ്സുകളിൽ രാവിലേയും വൈകീട്ടും തിങ്ങിനിറഞ്ഞാണ് ആളുകൾ യാത്രചെയ്യുന്നത്. പറവൂരിൽ നിന്നും തൃപ്പൂണീത്തുറ, ചോറ്റാനിക്കര, പൂത്തോട്ട സർവ്വീസുകൾ നടത്തുന്ന തിരു-കൊച്ചി ബസ്സുകൾ ആകട്ടെ ഗോശ്രീപാലം വഴി കടന്നുപോകുന്നവയും. ഞാൻ നിത്യവും യാത്രചെയ്യുന്ന ആലുവ - പറവൂർ ദേശസാൽകൃതറൂട്ടിലും പരമാവധി ലോഫ്ലോർ ബസ്സുകൾ ഓടിച്ച് യാത്രക്കാരെ പിഴിയുകയാണ്. തൃപ്പൂണീത്തുറ - മൂവാറ്റുപുഴ, ആലുവ - പെരുമ്പാവൂർ, കോതമംഗലം റൂട്ടിലും ലോഫ്ലോർ ബസ്സുകൾ അധികം ഓടിക്കുന്നു.

കെ എസ് ആർ ടി സി ഏറ്റെടുക്കാൻ പോകുന്ന ചില ദീർഘദൂരബസ്സുകളിൽ (കോട്ടയം ജില്ലയിൽ നിന്നും ആരംഭിച്ച് പറവൂർ വഴി മലബാറിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് പോകുന്ന) ഞാനും യാത്രചെയ്തിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്കിൽ സെമി സ്ലീപ്പർ സൗകര്യത്തിൽ യാത്രചെയ്യാം. അമിതവേഗം ഇല്ല. കഴിവതും സമയകൃത്യത പാലിക്കും. സുഖകരമായ യാത്ര. ജീവനക്കാരുടെ മാന്യമായ പെരുമാറ്റം. ഇറങ്ങേണ്ട സ്റ്റോപ്പിൽ കൃത്യമായി കണ്ടക്ടർ വിളിച്ചുണർത്തും.  ഇതൊക്കെ കെ എസ് ആർ ടി സിയ്ക്ക് സാധിക്കുമോ? കെ എസ് ആർ ടി സി ഏറ്റെടുക്കുന്നതോടെ ഈ ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകളിൽ പലതും മാറ്റി സൂപ്പർ ഫാസ്റ്റ് / എക്സ്പ്രസ്സ് ബസ്സുകൾ ആക്കി ആളുകളെ പിഴിയുക എന്നതുമാത്രമല്ലെ കെ എസ് ആർ ടി സിയുടെ നയം? ഇവിടെയും സർക്കാർ ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ചെയ്യാൻ അവസരം നൽകുക എന്നതല്ല, മറിച്ച് കെ എസ് ആർ ടി സിയുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതാണ്. കെ എസ് ആർ ടി സി മന്ത്രിയായി ശ്രീ മാത്യു ടി തോമസ് ഇരുന്ന അവസരത്തിൽ ഇങ്ങനെ ചില സർവ്വീസുകൾ (ഫാസ്റ്റ് പാസെഞ്ചർ) നടത്തിയിരുന്നു. പിന്നീട് അവയ്ക്ക് എന്തു സംഭവിച്ചു?

ഇനി പുതുതായി ലഭിക്കാൻ പോകുന്ന 241 ദീർഘദൂരസർവ്വീസുകൾ ആരംഭിക്കുന്നതിന് കെ എസ് ആർ ടി സി അധികമായി ബസ്സുകൾ വാങ്ങുമോ? 241 സർവ്വീസുകൾ പുതിതായി തുടങ്ങാൻ അതിന്റെ ഇരട്ടി ബസ്സുകൾ (482 എണ്ണം) ഏറ്റവും ചുരുങ്ങിയത് വേണം. ഒപ്പം 964 ജീവനക്കാരും. അധികമായി ജീവനക്കാരെ നിയമിക്കുമോ? ഇപ്പോൾത്തന്നെ പല സർവ്വീസുകളും ജീവനക്കാരുടെ അഭാവം കൊണ്ട് റദ്ദാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതുതായി ബസ്സുകൾ വാങ്ങുന്നതും ജീവനക്കാരെ നിയമിക്കുന്നതും കെ എസ് ആർ ടി സിയുടെ വരുമാനം വർദ്ധിപ്പിക്കുമോ അതോ കുറയ്ക്കുമോ? കെ എസ് ആർ ടി സി ചെയ്യുക കുറച്ചു ബസ്സുകൾ പുതുതായി വാങ്ങും, പിന്നെ നിലവിലുള്ള കുറച്ചു സർവ്വീസുകൾ റദ്ദാക്കി ആ ബസ്സുകളേയും ജീവനക്കാരേയും പുതിയ സർവ്വീസുകൾക്കായി വിനിയോഗിക്കും. അപ്പോഴും ദുരിതം ജനങ്ങൾക്ക് തന്നെ.

എന്റെ ഈ ബ്ലോഗ് വായിക്കുന്ന കഴിവുള്ള അഭിഭാഷകർ ആരെങ്കിലും ഉണ്ടെങ്കിൽ എനിക്ക് നിങ്ങളോട് ഒരു അഭ്യർത്ഥനയാണുള്ളത്. പൊതുജനങ്ങൾക്ക് ഉപകാരമാകുന്ന ഒരു കാര്യം. നിലവിൽ ഏറ്റെടുത്തിരിക്കുന്ന സർവ്വീസുകൾ നടത്തുന്നു എന്ന് ഉറപ്പാക്കാതെ കെ എസ് ആർ ടി സിയ്ക്ക് പുതിയ പെർമിറ്റുകൾ ഒന്നും സംസ്ഥാനത്ത് അനുവദിക്കരുതെന്ന ഒരു ഉത്തരവ് ബഹുമാനപ്പെട്ട ഹൈക്കോടതിയിലൂടെയോ സുപ്രീംകോടതിയിലൂടെയോ നേടിയെടുക്കണം. ഞങ്ങളെ ഇനിയും ഇങ്ങനെ ദ്രോഹിക്കാൻ കെ എസ് ആർ ടി സിയെ അനുവദിക്കരുതേ.

Friday, 30 May 2014

നന്നാക്കാൻ കഴിയില്ലെങ്കിൽ അടച്ചുപൂട്ടൂ ഈ വെള്ളാനയെ

"ലാഭകരമല്ലെങ്കിൽ കെ എസ് ആർ ടി സി പൂട്ടിക്കൂടെ?" എന്ന് ചോദിച്ച ഹൈക്കോടതിയ്ക്ക് അഭിവാദ്യങ്ങൾ.

എന്താണ് കെ എസ് ആർ ടി സിയുടെ പ്രാഥമീകമായ കർത്തവ്യം? എന്റെ അറിവിൽ കുറെ ആളുകൾക്ക് ജോലിയും പെൻഷനും കൊടുക്കുക എന്നതല്ല, മറിച്ച് ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുക എന്നതാണ്. പക്ഷെ അതിൽ കെ എസ് ആർ ടി സി എത്രമാത്രം വിജയിക്കുന്നു എന്നതിലാണ് പ്രശ്നം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രാനിരക്ക് കേരളത്തിൽ ആണെന്ന് പറയുന്നു എന്നിട്ടും എന്തുകൊണ്ട് കേരളത്തിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നഷ്ടത്തിൽ പോകുന്നു. ഇതിന്റെ തലപ്പത്തിരുന്നു ഇറങ്ങുന്ന എല്ലാവരും സമ്മതിക്കുന്ന കാര്യം കെ എസ് ആർ ടി സി യുടെ ദുരവസ്ഥയ്ക്ക് കാരണം കെടുകാര്യസ്ഥത ആണ് എന്നതാണ്. എന്നാൽ തലപ്പത്തിരിക്കുമ്പോൾ അതിനെ നേരെയാക്കാൻ ആർക്കും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ നിരക്ക്, ഓടിക്കുന്ന സർവ്വീസുകളിൽ ഉയർന്ന നിരക്കിലുള്ള ഫാസ്റ്റ് പാസെഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ്, എയർബസ്സ് ഇങ്ങനെ നിരക്ക് കൂടുതലുള്ള സൗജന്യങ്ങൾ കുറവുള്ള സർവ്വീസുകൾ. ഓടിക്കുന്നതാവട്ടെ നിയമങ്ങൾ ലംഘിച്ചും ഫാസ്റ്റിനു മുകളിൽ പെർമിറ്റുഌഅ വണ്ടികൾ ആളുകൾ നിന്നു യാത്രചെയ്യരുതെന്നാണ്. എന്നാൽ സൂപ്പർ ഫാസ്റ്റിൽ പോലും നൂറോളം ആളുകളെ കയറ്റിപോകുന്നു. കാരണം യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി മതിയായ സർവ്വീസുകൾ ഇല്ല. സർവ്വീസ് എന്ന് പറയുമ്പോഴും ലാഭകരമല്ലാത്ത സർവ്വീസുകൾ നിറുത്തലാക്കും എന്ന് ഇടയ്ക്കിടെ മന്ത്രിമാർ പറയും. ജനങ്ങളുടെ സുരക്ഷയെ സംബന്ധിക്കുന്ന എന്തെങ്കിലും തീരുമാനം എടുക്കേണ്ടിവന്നാലും അപ്പോഴും ആനവണ്ടിയുടെ സാമ്പത്തികസ്ഥിതി പ്രശ്നം. എറണാകുളത്ത് എല്ലാ ബസ്സുകൾക്കും ഡ്രൈവർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന്അ ഡോറുകൾ ഘടിപ്പിക്കണം എന്ന് നിർദ്ദേശം വന്നു. അപ്പോഴും ആനവണ്ടിയെ ഒഴിവാക്കണം. ബസ്സുകളുടെ വേഗം നിയന്ത്രിക്കാൻ ജി പി എസ് ഘടിപ്പിക്കണം അതിനും ആനവണ്ടിയെ ഒഴിവാക്കണം. അമിതവേഗത്തിൽ ഓടിക്കുന്ന ഡ്രൈവർമാർക്ക് പിഴ്ചുമത്തുന്നതിലും ആനവണ്ടിയെ ഒഴിവാക്കണം. അങ്ങനെ ഒരു നിയമവും ആനവണ്ടിയ്ക്ക് ബാധകമല്ല.

ജീവനക്കാരുടെ കാര്യത്തിലും ഉണ്ട് പ്രശ്നം. പലപ്പോഴും ജീവനക്കാരില്ലാത്തതിനാൽ ഷെഡ്യൂളുകൾ നടത്താൻ പറ്റാത്ത അവസ്ഥ. ഉള്ള ജീവനക്കാർ മെഡിക്കൽ ലീവെടുത്ത് എം പാനൽ ജീവനക്കാരെ കൊണ്ട് ജോലിചെയ്യിക്കുന്ന അവസ്ഥ. അങ്ങനെയും ചില റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. വണ്ടിയുടെ സ്പെയർ പാർട്സുകൾ, ചേസിസ്, ടയർ എന്നിങ്ങനെ പല കരാറുകളിലും അഴിമതിയും കമ്മീഷനും. കെ എസ് ആർ ടി സി നഷ്ടത്തിലാവാൻ ഇങ്ങനെയും പല കാരണങ്ങളും ഉണ്ട്. പക്ഷെ എല്ലാക്കാലവും ഔദ്യോഗികമായി പറയുമ്പോൾ വില്ലൻ ജീവനക്കാരുടെ പെൻഷൻ മാത്രം. അത് സർക്കാർ ഏറ്റെടുത്താൽ കെ എസ് ആർ ടി സിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണം. ഇപ്പോൾ തന്നെ കോടികൾ ഈ വെള്ളനായുടെ ജീവൻ പിടിച്ചുനിറുത്താൻ ചിലവിടുന്നുണ്ടല്ലൊ.

കഴിഞ്ഞ സർക്കാർ മറ്റൊരു അപരാധംകൂടി ചെയ്തു. ജെൻറം പദ്ധതിയിൽ കിട്ടിയ വണ്ടികൾ കൂടി ഈ വെള്ളാനയുടെ ചുമതലക്കാരെ ഏല്പിച്ചു. ഫലം എറണാകുളത്തെ പല ദേശസാൽകൃതറൂട്ടിലും ഇപ്പോൾ ഓർഡിനറി ബസ്സുകളേക്കാൾ കൂടുതൽ ഈ പച്ച ലോഫ്ലോർ നോൺ എസി ബസ്സുകൾ ആണ്. ഓർഡിനറിയിലും കൂടിയ ചാർജ്ജ് വാങ്ങി അളുകളെ പിഴിയുന്നു. ദേശസാൽകൃതറൂട്ടായതിനാൽ യാത്രക്കാർക്ക് മറ്റ് ഉപാധികളും ഇല്ല. ഞാൻ ജോലിചെയ്യുന്ന കളമശ്ശേരി മേഖലയിൽ കാക്കനാട് നിന്നും സീ പോർട്ട് എയർ പോർട്ട് റോഡ് കളമശ്ശേരി, കണ്ടെയ്നർ റോഡ്, വരാപ്പുഴ വഴി പറവൂർക്ക് വൈകീട്ട് നാല് പച്ചവണ്ടികൾ ആണുള്ളത്. ഒരു ഓർഡിനറി ബസ്സു പോലും ഇല്ല. ഈ ബസ്സുകൾ നിന്നു യാത്രചെയ്യാൻ ഉദ്ദേശിച്ച് ഡിഅസൈൻ ചെയ്തവയല്ല്. എന്നാലും കുത്തിനിറച്ച് ആളുകളെ കയറ്റിയാണ് ഓടിക്കുന്നത്. ഈ പച്ചവണ്ടികൾക്ക് പകരം തിരുകൊച്ചി വണ്ടികൾ ഓടിച്ചാൽ കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകൾക്ക് യാത്രചെയ്യാം. പച്ചവണ്ടിയിൽ യാത്രചെയ്യാൻ സാമ്പത്തികമുള്ളവർ അതിൽ പോകട്ടെ. പക്ഷെ ഓടിക്കില്ല ആളുകളെ പിഴിയാൻ പറ്റില്ലല്ലൊ. ആലുവ - പറവൂർ, ആലുവ - പെരുമ്പാവൂർ റൂട്ടിലും ഈ പച്ചവണ്ടികളുടെ ബാഹുല്യം ആണ്. ഒരു കാര്യത്തിൽ വളരെ സന്തോഷം ഇനി ജൻറം പദ്ധതിയിൽ ബസ്സുകൾ കെ എസ് ആർ ടി സിയ്ക്ക് കിട്ടില്ല എന്ന് കേൾക്കുന്നു. ഇപ്പോൾ ഉള്ള വണ്ടികൾ വൈകാതെ കട്ടപ്പുറത്താവും. അങ്ങനെയെങ്കിലും ഈ റൂട്ടുകളിൽ ഓർഡിനറി സർവ്വീസ് വരുമല്ലൊ.  വൈകുന്നേരം കളമശ്ശേരിയിൽ നിന്നും ഈ പച്ചവണ്ടിയിൽ കയറി ഒരു മണിക്കൂർ യാത്രചെയ്ത് പറവൂരിൽ ഇറങ്ങുമ്പോൾ മസ്സുകൊണ്ട് നൂറുവട്ടമെങ്കിലും ശപിക്കും ഈ വകുപ്പിനേയും ജനങ്ങലെ ഇങ്ങനെ ദ്രോഹിക്കുന്നവരേയും. സേവനത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്ന ഈ വകുപ്പും ഇതിന്റെ തലതിരിഞ്ഞ തീരുമാനങ്ങൾ എടുക്കുന്നവരും ഒരിക്കലും ഗുണം പിടിക്കില്ല. 

Monday, 17 February 2014

കെ എസ് ആർ ടി സി വീണ്ടും ചതിക്കുന്നു

                      കെ എസ് ആർ ടി സി ബസ്സുകൾക്ക് (തിരു-കൊച്ചി) സർവ്വീസ് നടത്തുന്നതിന് എറണാകുളം ആർ ടി എ പെർമിറ്റ് അനുവദിച്ചതിനെതിരെ സ്വകാര്യബസ്സുടമകൾ നൽകിയ ഹർജി തള്ളിയ 2013 മാർച്ച് മാസം 23ലെ ഹൈക്കോടതി ഉത്തരവ് വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആണ് ഞങ്ങൾ വൈപ്പിൻ നിവാസികൾ കണ്ടത്. എന്നാൽ ഇന്ന് എന്താണ് അവസ്ഥ? 12/08/2013-ൽ ഞാൻ നൽകിയ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിൽ 20 ബസ്സുകൾ സർവ്വീസ് നടത്തുന്നതായി ചീഫ് ട്രാഫിക് മാനേജർ (കെ എസ് ആർ ടി സി, തിരുവനന്തപുരം) മറുപടി നൽകിയിരുന്നു. എന്നാൽ ഇതേ വിഷയത്തിൽ കഴിഞ്ഞ ആഴ്ച എറണാകുളം ജില്ലാട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും കിട്ടിയ മറുപടി 11 ബസ്സുകൾ സർവ്വീസ് നടത്തുന്നു എന്നാണ്. അനുവദിക്കപ്പെട്ടതിൽ 50% പോലും ഓടിക്കുന്നില്ല എന്നർത്ഥം. ആറ് മാസത്തിനിടയിൽ 9 ബസ്സുകൾ നിറുത്തി. ഓടുന്ന 11 ബസ്സുകളിൽ തന്നെ ആർ ടി എ അനുവദിച്ച പല ട്രിപ്പുകളും ഓടിക്കുന്നുമില്ല. വൈപ്പിനിലെ ഗതാഗതപ്രശ്നം അംഗീകരിച്ചുകൊണ്ടാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിദംബരേഷ് തന്റെ വിധിന്യായം അവതരിപ്പിക്കുന്നത്. ബസ്സുകൾ ഓടിക്കാൻ കെ എസ് ആർ ടി സിയ്ക്ക് കഴിയില്ലെങ്കിൽ അതിനു തയ്യാറുള്ളവർക്ക് പെർമിറ്റ് അനുവദിക്കുമോ?

         സ്വകാര്യബസ്സുകൾക്കും നഗരപ്രവേശനത്തിന് അർഹതയുണ്ടെന്ന് അന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വൈപ്പിൻകരയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകളുടെ നഗരപ്രവേശനത്തെ എറണാകുളം സിറ്റി സർവ്വീസ് നടത്തുന്ന ബസ്സുടമാസംഘം എതിർക്കുകയാണ്. അതിനൊപ്പം ട്രാഫിക് പോലീസും ഈ നീക്കത്തെ എതിർക്കുന്നു. വൈപ്പിനിൽ നിന്നുള്ള ബസ്സുകൾക്കും നഗരപ്രവേശനം അനുവദിച്ചാൽ അത് നഗരത്തിൽ കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്ന് അവർ പറയുന്നു. ഗോശ്രീ പാലങ്ങൾ വഴി നഗരവുമായി വൈപ്പിൻ ദ്വീപിനെ ബന്ധിപ്പിച്ചിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. നായനാർ സർക്കാരിന്റെ കാലഘട്ടത്തിൽ ആണ് (പാലം ഔദ്യോഗീകമായി തുറന്നത് 2004 ജൂൺ 5ന് ആണ്). ഇപ്പോൾ ഒരു ദശകം പൂർത്തിയാകുന്നു. ഇനിയെങ്കിലും അധികാരികൾ ഈ വിഷയത്തിൽ അലംഭാവം കാട്ടരുതെന്നാണ് അപേക്ഷ.

          സർവ്വീസ് തുടർന്നും നടത്താൻ കെ എസ് ആർ ടി സി യ്ക്ക് സാധിക്കുന്നില്ലെങ്കിൽ സ്വകാര്യബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കുന്ന കാര്യം ആർ ടി എ പരിഗണിക്കണം. കെ എസ് ആർ ടി സിയുടെ കഴിവുകേടിന് പതിനായിരക്കണക്കിനു വരുന്ന ദ്വീപ് നിവാസികളെ ബലിയാടാക്കരുത്.

Tuesday, 11 February 2014

KSRTCയുടെ നുണപ്രചരണം

എന്റെ നാട്ടിലെ യാത്രാപ്രശ്നത്തെ കുറിച്ച് കഴിഞ്ഞ ബ്ലോഗിൽ ഞാൻ പറഞ്ഞിരുന്നല്ലൊ. ഇത്തവണയും സമാനമായ ഒരു വിഷയം തന്നെ അവതരിപ്പിക്കുന്നു. വൈപ്പിൻ നിവാസികൾക്ക് ഏറെ പ്രതീക്ഷ നൽകിയ ഒന്നായിരുന്നു 22 തിരു-കൊച്ചി ബസ്സുകൾക്ക് ഗോശ്രീപാലങ്ങൾ വഴി സർവ്വീസ് നടത്തുന്നതിന് എറണാകുളം ആർ ടി എ നൽകിയ പെർമിറ്റുകൾ സാധുവാക്കിക്കൊണ്ട് ബഹുമാനപ്പെട്ട് കേരള ഹൈക്കോടതി 2013 മാർച്ച മാസത്തിൽ പുറപ്പെടുവിച്ച വിധിന്യായം. ഇതനുസരിച്ച് 22 ബസ്സുകളിൽ 20 ബസ്സുകൾ സർവ്വീസ് നടത്തുന്നതായി 27/08/2013-ൽ ചീഫ് ട്രാഫിക് മാനേജർ ഇൻ ചാർജ്ജ് നൽകിയ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ  കെ എസ് ആർ ടി സി നടത്തുന്ന സർവ്വീസുകളിൽ ഗണ്യമായ കുറവുണ്ട്. ഇതിന്റെ കാരണം പല രീതിയിലും അന്വേഷിച്ചു വരുന്നതിനിടയിലാണ് താഴെക്കാണുന്ന പത്രവാർത്ത ശ്രദ്ധയിൽ‌പ്പെട്ടത്.
2013ജനുവരി 16ന് മംഗളം ഓൺലൈനിൽ വന്ന വാർത്ത. സമാനമായ വാർത്ത മറ്റ് പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
പലപ്പോഴും എട്ട് മണിയ്ക്ക് ശേഷം എറണാകുളം ഹൈക്കോടതി ജങ്ഷനിൽ നിന്നും യാത്രചെയ്യുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഈ വാർത്തയിൽ പരാമർശിക്കുന്ന തരത്തിലുള്ള സാമൂഹ്യവിരുദ്ധശല്യം ഒരിക്കലും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അതിനാൽ തന്നെ ഈ വാർത്ത ഷെയർ ചെയ്യപ്പെട്ട ഓൺലൈൻ വേദികളിൽ ഇത് കളവാണെന്ന് ഞാൻ തർക്കിച്ചു. എന്നാലും ഇതിന്റെ നിജസ്ഥിതി അറിയുന്നതിനായി വിവരാവകാശനിയമപ്രകാരമുള്ള ഒരു അപേക്ഷ 29/01/2014-ൽ ഞാൻ എറണാകുളം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് സമർപ്പിച്ചു. അതിനുള്ള മറുപടി ഇന്ന്  തപാലിൽ ലഭിക്കുകയും ചെയ്തു. എന്റെ ചോദ്യങ്ങളും അതിനുള്ള മറുപടിയും ചുവടെ ചേർക്കുന്നു.
ചോദ്യം 1) മദ്യപന്മാർ സാമൂഹ്യവിരുദ്ധർ എന്നിവർ നിമിത്തം ഗോശ്രീപാലങ്ങൾ വഴി വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാനപാതയിലൂടെയുള്ള രാത്രികാലങ്ങളിലെ കെ എസ് ആർ ടി സി സർവ്വീസുകൾ തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം നിലവിൽ ഉണ്ടോ?
ഉത്തരം: ഇല്ല

ചോദ്യം 2) മേല്പറഞ്ഞ കാരണം മൂലം ഏതെങ്കിലും സർവ്വീസുകൾ താൽകാലികമായോ സ്ഥിരമായോ റദ്ദാക്കപ്പെട്ടിട്ടുണ്ടോ?
ഉത്തരം: ഇല്ല

ചോദ്യം 3) സർവ്വീസുകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിന് കെ എസ് ആർ ടി സി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം?
ഉത്തരം: സർവ്വീസുകൾ കൃത്യമായി അയക്കുന്നുണ്ട്
29/01/2014-ൽ ഞാൻ സമർപ്പിച്ച അപേക്ഷ

പ്രസ്തുത അപേക്ഷയിൽ എനിക്ക് ലഭിച്ച മറുപടി
അങ്ങനെയെങ്കിൽ മേല്പറഞ്ഞ വാർത്തയുടെ വാസ്തവം എന്താണ്. കെ എസ് ആർ ടി സി സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. 2013 മാർച്ച് മാസത്തിൽ ഹൈക്കോടതി ഉത്തരവിലൂടെ നേടിയെടുത്ത പെർമിറ്റുകളിൽ 20 ബസ്സുകൾ സർവ്വീസ് നടത്തുന്നു എന്നാണ് 27/08/2013-ൽ എനിക്ക് ലഭിച്ച മറുപടി. എന്നാൽ ഇപ്പോൾ ഈ ബസ്സുകളുടെ എണ്ണം 11 ആയി കുറഞ്ഞിട്ടുണ്ടെന്ന് ഏറ്റവും പുതിയ മറുപടിയിൽ (റ്റി/78/14/എറണാകുളം, 05/02/2014) വ്യക്തമാക്കുന്നു. നിലവിൽ രാത്രി 8 മണിയ്ക്ക് ശേഷം ഹൈക്കോടതി ജങ്ഷനിൽ നിന്നും കെ എസ് ആർ ടി സി ബസ്സുകൾ ഒന്നും തന്നെ ഗോശ്രീപാലങ്ങൾ വഴി സർവ്വീസ് നടത്തുന്നില്ല. രാത്രി 10 മണിയ്ക്ക് ഒരു ബസ്സ് ഉണ്ടെന്ന് പലരും പറയുന്നുണ്ട്. 01/10/2014 രാത്രി 8നും 8:45നും ഇടയിൽ 4 ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നു. ഈ സർവ്വീസുകൾ നിറുത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കേണ്ട ഉത്തരവാദിത്വം കെ എസ് ആർ ടി സിയ്ക്ക് ഉണ്ട്. അത് വ്യക്തമാക്കുകയാണ് ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നതിനു പകരം കെ എസ് ആർ ടി സി ചെയ്യേണ്ടത്. ഏറ്റെടുത്ത സർവ്വീസുകൾ നടത്താൻ കെ എസ് ആർ ടി സിയ്ക്ക് സാധിക്കുന്നില്ലെങ്കിൽ പെർമിറ്റുകൾ സറണ്ടർചെയ്യണം. പകരം തയ്യാറുള്ളവർക്ക് സർവ്വീസ് നടത്താനുള്ള അനുവാദം ബന്ധപ്പെട്ട അധികാരികൾ നൽകുകയും വേണം.

Monday, 22 July 2013

ജൻറം ബസ്സുകളിലെ ചാർജ്ജ് വർദ്ധന

                  കേന്ദ്രസർക്കാരിന്റെ നഗരവികസനമന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി ലഭിച്ച ബസ്സുകൾ കെ എസ് ആർ ടി സിയ്ക്ക് കൈമാറിയപ്പോൾ തന്നെ ഈ പദ്ധതി അട്ടിമറിക്കപ്പെട്ടിരുന്നു. ഇപ്പോൾ 50% വരെയോ അതിനധികമോ ഉള്ള നിരക്ക് വർദ്ധനകൂടി ആയപ്പോൾ സംഗതി പൂർണ്ണമായി. ജെൻറം പദ്ധതിയുടെ ഭാഗമായി കേന്ദ്രം ബസ്സുകൾ അനുവദിച്ചത് നിലവിൽ കെ എസ് ആർ ടി സി; സ്വകാര്യബസ്സുകൾ എന്നിവയെ ആശ്രയിച്ച് യാത്രചെയ്യുന്നവർക്ക് ഒരു പകരം സർവ്വീസായിട്ടല്ല, മറിച്ച് സ്വകാര്യവാഹനങ്ങളുടെ നിരത്തിലെ ബാഹുല്യം കുറയ്ക്കുക, അങ്ങനെ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകൾക്ക് ഒരു അളവിൽ കുറവു വരുത്തുക, നഗരത്തിലെ വായു ശബ്ദമലിനീകരണങ്ങൾക്ക് കുറവ് വരുത്തുക, ഇന്ധന ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ പല ഉദ്ദേശങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ്. അതുകൊണ്ടാണ് സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള കെ എസ് ആർ ടി സി യ്ക്ക് നൽകാതെ ഈ ബസ്സുകൾ കൊച്ചി, തിരുവനന്തപുരം കോർപ്പറേഷനുകൾക്ക് നൽകിയത്. എന്നാൽ ഇടതുപക്ഷസർക്കാർ ഈ ബസ്സുകളുടെ സർവ്വീസ് നടത്തുന്നതിനുള്ള അവകാശം കെ എസ് ആർ ടി സി യ്ക്ക് നൽകുകയായിരുന്നു. കെ എസ് ആർ ടി സി ഈ സർവ്വീസുകൾ ആരംഭിച്ചത് നിലവിൽ ഉണ്ടായിരുന്ന പല ഓർഡിനറി സർവ്വീസുകളും നിർത്തലാക്കികൊണ്ടാണ്. കെ എസ് ആർ ടി സി യുടെ ജൻറം സർവ്വീസുകൾ പലതും ജനങ്ങൾ കൂടുതൽ യാത്രചെയ്യുന്ന സമയങ്ങളിൽ ഒതുങ്ങി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ നിർദ്ദേശിക്കപ്പെട്ട ബസ്സുകൾ നഗരത്തിനു വെളിയിലേയ്ക്ക് ഓരോ രാഷ്ട്രീയക്കാരും അവരുടെ സ്വാധീനത്തിന്റെ പേരിൽ നീട്ടി. ഇപ്പോൾ വന്നുവന്ന് ജെൻറം പദ്ധതിയുടെ ഭാഗമായി കൊച്ചി, തിരുവനന്തപുരം കോർപ്പറേഷനുകൾക്ക് ലഭിച്ച ബസ്സുകൾ യു ഡി എഫ് ഭരണത്തിന്റെ കീഴിൽ തിരുവനന്തപുരത്തുനിന്നും എറണാകുളത്തിനും, എറണാകുളത്തുനിന്നും കോഴിക്കോടിനു സർവ്വീസ് നടത്തുന്നു. ബസ്സിന്റെ ഉടമസ്ഥരായ കോർപ്പറേഷൻന്മേധാവികളുടെ സമരനാടകം ഒരു മണിക്കൂർ കുത്തിയിരുപ്പിൽ ഒതുങ്ങി. കൊച്ചി മേയർ ടോണി ചമ്മിണിയുടെയും തിരുവനന്തപുരം മേയർ പ്രൊഫസർ ജെ ചന്ദ്രയുടേയും പ്രതിഷേധപ്രകടനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ളതായിരുന്നു. ഗതാഗത മന്ത്രിയുടെ നാടായ നിലമ്പൂരിലേയ്ക്കും ഈ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ടെന്നാണ് അറിവ്. ഒരു ഘട്ടത്തിൽ തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂർ സർവ്വീസിനും ലോ ഫ്ലോർ എ സി ബസ്സ് കെ എസ് ആർ ടി സി ഉപയോഗിച്ചു (കോയമ്പത്തൂർ വരെ മാത്രമേ ഓടിച്ചുള്ളു എന്ന് കെ എസ് ആർ ടി സി വിശദീകരണം). 
 (ചിത്രത്തിനു കടപ്പാട് The Hindu)
               ഈ ബസ്സുകളുടെ ഇപ്പോഴെത്തെ അവസ്ഥ എന്താണ്. ശരിയായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പല എ സി ബസ്സുകളും സർവീസ് നടത്താനാകാതെ കട്ടപ്പുറത്താണ്. നഗരപരിധിയ്ക്കുള്ളിൽ സർവ്വീസിനു രൂപകല്പന ചെയ്യപ്പെട്ട ബസ്സുകൾ ദീർഘദൂര സർവ്വീസിനു ഉപയോഗിക്കുന്നതു കൊണ്ടൂള്ള പ്രശ്നങ്ങൾ വേറെ. നഗരത്തിലെ യാത്രക്കാർക്ക് രാത്രി കാലങ്ങളിൽ ഈ ബസ്സുകളുടെ സേവനം ലഭ്യമല്ല. ജെൻറം സർവ്വീസുകൾ ഭൂരിഭാഗവും 8:30 ന് സർവ്വീസ് അവസാനിപ്പിക്കുന്നു.

       ഇത്രയും എഴുതിയതിൽ ചിലർക്കെങ്കിലും ചോദ്യം ഉണ്ടായേക്കാം എന്തിന് ഇത്ര ആശങ്കപ്പെടുന്നു. കാശുള്ളവൻ മാത്രം അതിൽ കയറിയാൽ മതി. അല്ലാത്തവർക്ക് സാധാരണ ബസ്സുകൾ ഉണ്ടല്ലൊ എന്ന്. അല്ലെങ്കിലും സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ലല്ലൊ ജൻറം സർവ്വീസുകൾ എന്ന്. അവിടെയാണ് ഇത് സാധാരണക്കാരുടെ മേൽ എങ്ങനെയാണ് അടിച്ചേല്പിക്കപ്പെടുന്നതെന്ന് വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ യാത്ര ചെയ്യുന്ന ആലുവ പറവൂർ ദേശസാൽകൃത റൂട്ട് തന്നെ എടുക്കാം. ഇവിടെ ഒരു പക്ഷെ ഏറ്റവും കൂടുതൽ ലോ ഫ്ലോർ നോൺ എ സി ബസ്സുകൾ സർവ്വീസ് നടത്തുന്നു. പല സർവീസുകളും ഓർഡിനറി സർവ്വീസ് ക്യാൻസൽ ചെയ്തിട്ടാണ് ഓടിക്കുന്നത്. പൊതുവെ തിരക്കു കുറവുള്ള ഉച്ചസമയത്ത് മൂന്ന് ലോഫ്ലോർ ബസ്സുകൾക്ക് ശേഷമാണ് ഒരു ഓർഡിനറി ബസ്സ് ഉണ്ടവുക. രാത്രികാലങ്ങളിൽ 7:30നു 8:30നു ഇടയിലും സ്ഥിതി വ്യത്യസ്തമല്ല. മൂന്നും നാലും ലോ ഫ്ലൊർ നോൺ എസി ബസ്സുകൾക്ക് ശേഷമാണ് ഒരു ഓർഡിനറി സർവ്വീസ് ആലുവയിൽ നിന്നും പറവൂർക്ക് ഉണ്ടാവുക. ഇത് ഏറ്റവും പ്രകടമായിരുന്നത് ഡീസൽ വിലവർദ്ധനയിലും ബൾക്ക് യൂസർ എന്നനിലയിൽ ഡീസൽ സബ്സിഡി ഇല്ലാതായപ്പോൾ  കെ എസ് ആർ ടി സിയ്ക്കുണ്ടായിരുന്ന പ്രതിസന്ധിയുടെയും സമയത്താണ്. അന്ന് ഓർഡിനറി സർവ്വീസുകൾ പലതും റദ്ദാക്കപ്പെട്ടപ്പോൾ നിരക്ക് കൂടൂതൽ ഉള്ള ലോ ഫ്ലോർ നോൺ എസി സർവ്വീസുകൾ മിക്കതും ഓടിക്കുന്നുണ്ടായിരുന്നു. നിലവിൽ ഓർഡിനറിയിൽ 13 രൂപയും ലോ ഫ്ലോർ നോൺ എ സി യിൽ 16രൂപയും ആണ് ആലുവ പറവൂർ റൂട്ടിലെ നിരക്ക്. പുതിയ വർദ്ധനയോടെ 16 രൂപ എന്ന നിലവിലെ നിരക്ക് 23രൂപയോ അതിനു മുകളിലോ ആവാം. അതായത് ഓർഡിനറിയിലും 75% അധികം തുകനൽകിവേണം ജനങ്ങൾ യാത്രചെയ്യാൻ എന്നർത്ഥം. ഇങ്ങനെ ദേശസാൽകൃത റൂട്ടുകളിൽ മറ്റ് ബസ്സുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കാത്ത സ്ഥലങ്ങൾ അമിതനിരക്ക് ഈടാക്കുന്ന ജൻറം സർവ്വീസുകൾ ജനങ്ങളുടെ മേൽ അടിച്ചേല്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് കെ എസ് ആർ ടി സി ചെയ്യുന്നത്. 

               അതുപോലെ പറവൂരിൽ നിന്നും കാക്കാനാട്ടേയ്ക്ക് (ജില്ലഭരണസിരാകേന്ദ്രം, വിവിധ ഐ ടി കമ്പനികൾ, പ്രത്യേക വ്യവസായ മേഖല എന്നിവയിൽ ധാരാളം ആളുകൾ പറവൂരിൽ നിന്നും നിത്യവും കാക്കനാട്ടേയ്ക്ക് പോകുന്നുണ്ട്) എത്തുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം പറവൂർ - വരാപ്പുഴ - കളമശ്ശേരി -(സീ പോർട്ട് -എയർ പോർട്ട്) - കാക്കനാട് എന്നതാണ്. ഇതിൽ കളമശ്ശേരി - കാക്കനാട് റൂട്ട് ദേശസാൽകൃതറൂട്ടാണ്. പറവൂരിൽ നിന്നും ഈ റൂട്ടിൽ ആകെ സർവീസ് നടത്തുന്നത് ഒരു ലോഫ്ലോർ നോൺ എ സി ബസ്സാണ്. ഇപ്പോഴത്തെ ഭീമമായ നിരക്ക് വർദ്ധന ഇതിലെ യാത്രക്കാർക്ക് തീർച്ചയായും ഇരുട്ടടി ആകും. പറവൂരിൽ നിന്നും കാക്കനാട്ടേയ്ക്കുള്ള ഓർഡിനറി കെ എസ് ആർ ടി സി സർവ്വീസുകൾ ആലുവ കളമശേരി വഴിയാണ് സർവ്വീസ് നടത്തുന്നത്. പറവൂർ - കാക്കനാട് റൂട്ടിൽ വരാപ്പുഴ, കളമശ്ശേരി വഴി കൂടുതൽ സർവ്വീസുകൾ വേണം എന്ന ആവശ്യം കെ എസ് ആർ ടി യുടെ സാമ്പത്തികപരാധീനതയുടെ പേരിൽ നടപ്പിലാക്കപ്പെടാതെ പോകുന്നു. എന്നാൽ ഈ റൂട്ടുകൾ സ്വകാര്യബസ്സുകൾക്ക് നൽകുന്നതിനെ കെ എസ് ആർ ടി സി എതിർക്കുകയും ചെയ്യുന്നു. തങ്ങളുടെ സാമ്പത്തീകനില മെച്ചപ്പെടുന്നതുവരെ ജനങ്ങൾ ദുരിതം അനുഭവിക്കട്ടെ എന്നതാണ് കെ എസ് ആർ ടി സിയുടെ നിലപാട്. കെ എസ് ആർ ടി സിയുടെ തലതിരിഞ്ഞ റൂട്ട് നിർണ്ണയത്തിനും ഇവിടെ ഒരു ഉദാഹരണം ഉണ്ട്. കാക്കനാട് നിന്നും വൈകീട്ട് 5 മണീയ്ക്ക് ശേഷം സർവ്വീസ് നടത്തുന്ന ഒരു ലോ ഫ്ലോർ നോൺ എസി ബസ്സ് കടന്നു പോകുന്നത് കാക്കനട്-കളമശ്ശേരി-വരാപ്പുഴ-കണ്ടെയ്നർ റോഡ് വഴി ഹൈക്കോടതി-ഗോശ്രീപാലങ്ങൾ വഴി-ഞാറയ്ക്കൽ-ചെറായി-പറവൂർ ഇങ്ങനെയാണ്! വരാപ്പുഴ കണ്ടെയ്നർ റോഡ് - ദേശീയപാത 17 ജങ്ഷനിൽ നിന്നും അരമണിക്കൂറിനകം പറവൂരിൽ എത്താം എന്നിരിക്കെ പിന്നെയും ഒന്നര മണിക്കൂറിലധികം സമയം വേണ്ടിവരുന്ന ഗോശ്രീപാലങ്ങൾ വഴിയുള്ള റൂട്ട് ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ തലതിരിഞ്ഞ ബുദ്ധിതന്നെ ആവണം. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ കൃസ്തുദേവനെപ്പോലെ കിട്ടിയ ഒരു ബസ്സുകൊണ്ട് നാട്ടുകാരെ മൊത്തം സന്തോഷിപ്പിക്കാം എന്ന് കരുതിക്കാണണം. എന്തായാലും ആ ഫലം ഉണ്ടായില്ലെന്നത് തീർച്ചയാണ്

    ഇതിനു പുറമെ സൂപ്പർ ഫാസ്റ്റ് സൂപർ എക്സ്പ്രസ്സ് നിരക്കുകളിലും വർദ്ധയുണ്ടായിട്ടുണ്ട്. നിലവിൽ പല റൂട്ടുകളിലും സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസ്സുകളിലും അമിതമായി ആളെനിറച്ചാണ് സർവീസ് നടക്കുന്നത്. ആവശ്യത്തിന് ബസ്സുകൾ ഇല്ല എന്നതുതന്നെ കാരണം. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റുകളിലെ രാവിലേയും വൈകീട്ടും ഉള്ള തിരക്ക് തന്നെ ഉദാഹരണം.    അതുകൊണ്ട് തന്നെ പൊതുഗതാഗത മാർഗ്ഗങ്ങളെ അവലംബിക്കുന്ന ദേശസാൽകൃതറൂട്ടുകളിലെ സാധാരണക്കാർക്ക് തീർച്ചയായും ഈ തീരുമാനം ഇരുട്ടടി തന്നെയാണ്. അല്ലാത്തറൂട്ടുകളിൽ ജെൻറം സർവ്വീസിന്റെ മരണമണിയും.

Wednesday, 23 November 2011

സ്ത്രീകളുടെ സീറ്റ് | Ladies Seat

             പലപ്പോഴും കെ എസ് ആർ ടി സി യിലും സ്വകാര്യ ബസ്സുകളിലും യാത്രചെയ്യുമ്പോൾ ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ. ദീർഘദൂരയാത്രകളിൽ ആണ് ഇത് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തിന് പോകുമ്പോഴും മറ്റും ഏറ്റവും ശല്യപ്പെടുത്തുന്നതും ഇതു തന്നെ. ഹൈക്കോടതി ജങ്‌ഷനിൽ നിന്നും ഓട്ടോ പിടിച്ച് കെ എസ് ആർ ടി സി സ്റ്റാന്റിൽ എത്തുന്നതുതന്നെ ഇരുന്നു പോകണം എന്ന സൗകര്യത്തിനു വേണ്ടിയാണ്. മിക്കവാറും സീറ്റ് കിട്ടാറുണ്ട്. എന്നാൽ ചിലപ്പോഴെല്ലാം കാലിയായി ഉണ്ടാവുക സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ മാത്രമാണ്. ദീർഘദൂര യാത്രയല്ലെ കിട്ടിയ സീറ്റിൽ ഇരിക്കാം എന്ന് കരുതിയാൽ തന്നെ തോപ്പും‌പടിയോ അരൂരോ എത്തുമ്പോഴേയ്ക്കും സ്ത്രീകൾ ആരെങ്കിലും എത്തി സീറ്റ് അവകാശപ്പെടും. ഇങ്ങനെ കയറുന്നവർ മിക്കവാറും ചേർത്തലയിലോ, ആലപ്പുഴയിലോ ഇറങ്ങേണ്ടവർ തന്നെയാകും. എന്നാലും സീറ്റ് ഒഴിഞ്ഞു കൊടുക്കാതെ തരമില്ല. നിയമം അതാണല്ലൊ. ഈ കാര്യത്തിൽ മാത്രം നിയമം കൃത്യമായി പാലിക്കാൻ ബസ്സ് കണ്ടക്റ്റർ മാർക്കും വല്ലാത്ത ഉത്സാഹമാണ്. ദീർഘദൂര സർവ്വീസുകളിൽ ഇത്തരം സംവരണം ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഞാൻ. നിയമം പൂർണ്ണമായും നടപ്പിലാക്കിയാൽ സർവ്വീസ് നടത്താൻ തന്നെ ബുദ്ധിമുട്ടാകും.

             ദീർഘദൂര സർവ്വീസുകളിൽ ഇതാണ് സ്ഥിതിയെങ്കിൽ സിറ്റി ബസ്സുകളിൽ മറ്റൊന്നാണ് അവസ്ഥ. പല ബസ്സുകളിലും സ്ത്രീകൾക്കും മറ്റ് സംവരണ വിഭാഗങ്ങൾക്കും മാത്രമുള്ള സീറ്റുകളാണ് കാണാൻ സാധിക്കുക. പൊതുസീറ്റുകളുടെ എണ്ണം സ്വതവേ വളരെ കുറവായി തോന്നും. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് അറിയില്ല. അതുകൊണ്ട് ഈ കാര്യത്തിൽ വ്യക്തത ഉണ്ടാക്കുന്നതിനായി ഈ വിവരങ്ങൾ സംബന്ധിച്ച് എറണാകുളും ആർ ടി ഒയ്ക്ക് വിവരാവകാശനിയമപ്രകാരം ഒരു അപേക്ഷ കൊടുത്തു. അതിനു കിട്ടിയ മറുപടി (G7/168/11/E) അനുസരിച്ച് യാത്രക്കാർക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റുകളുടെ 25% മാത്രമാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതൽ സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെയ്ക്കുന്നത് നിയമപരമായി തെറ്റാണ്. അത്തരം ബസ്സുകൾക്കെതിരെ ആർ ടി ഒയ്ക്ക് പരാതി നൽകാവുന്നതാണ്.  നിയമം ഇങ്ങനെ ആയിരിക്കെ പല സിറ്റി ബസ്സുകളും പന്ത്രണ്ടോ അതിലധികമോ സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പന്ത്രണ്ട് സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു ബസ്സിൽ 48 സീറ്റുകൾ ആകെ യാത്രക്കാർക്കായി ഉണ്ടാവണം. എന്നാൽ പലപ്പോഴും ബസ്സുകളിലെ ആകെ സീറ്റുകൾ നാല്പതിൽ താഴെ ആയിരിക്കും. ഇത്തരത്തിൽ ഏറ്റവും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു സ്വകാര്യ ബസ്സ് എറണാകുളം - പറവൂർ - മാല്യങ്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന KL-07AN-3123 ആർ സി നമ്പറുള്ളതാണ്. ആകെ 31 സീറ്റുകൾ മാത്രമുള്ള ഈ ബസ്സിൽ 12 സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് ഈ ബസ്സിൽ ആകെ 7 സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്കായി അനുവദിക്കപ്പെട്ടിട്ടുള്ളത്.

              ആനുപാതികമായി സംവരണം നടപ്പാക്കുന്നതിൽ പലപ്പോഴും കെ എസ് ആർ ടി സി മാതൃക ആണെങ്കിലും ചിലപ്പോഴെല്ലാം അവയും തോന്നിയ രീതിയിൽ സ്ത്രീകൾക്കായി സീറ്റുകൾ എഴുതി വെച്ച് കാണുന്നു. അധികവും ഇത്തരം പിശകുകൾ തിരു കൊച്ചി ബസ്സുകളിൽ ആണ്. തിരുകൊച്ചി ബസ്സുകൾ 40 സീറ്റുകൾ ഉള്ളവയാണ്. ചില ബസ്സിൽ 41 സീറ്റുകൾ ഉണ്ട്. കണ്ടക്റ്റർക്ക് നീക്കിവെച്ചിട്ടുള്ള ഒരു സീറ്റൊഴിവാക്കിയാൽ ബാക്കി സീറ്റുകൾ പരമാവധി 40 മാത്രമേ ഉണ്ടാകൂ. അതിൽ സ്ത്രീകൾക്കായി നിയമപ്രകാരം 10 സീറ്റുകൾ മാത്രം നീക്കിവെച്ചാൽ മതി. എന്നാൽ ചില തിരുകൊച്ചി ബസ്സുകളിൽ (RNE 272, Aluva)  13 സീറ്റ്  സ്ത്രീകൾക്കായി രേഖപ്പെടുത്തിക്കാണാം.

               തെറ്റായരീതിയിൽ സ്ത്രീകൾക്കായി സീറ്റുകൾ രേഖപ്പെടുത്തിയ ഇത്തരം ബസ്സുകൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഒരു ബസ്സിൽ ആകെ അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളും അതിൽ വിവിധ വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളും, ബസ്സ് വിവിധ സർവ്വീസുകൾ നടത്തേണ്ട സമയക്രമവും നിർബന്ധമായും രേഖപ്പെടുത്തണം എന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇനി ബസ്സിൽ കയറുമ്പോൾ കിട്ടുന്നത് സ്ത്രീകൾ എന്നെഴുതിയ സീറ്റായാലും ആരെങ്കിലും വന്ന് എഴുന്നേല്‍പ്പിക്കുന്ന അവസരത്തിൽ ആ ബസ്സിലെ ആകെ സീറ്റും അതിൽ സ്ത്രീകൾക്കായുള്ള സീറ്റും നോക്കി മാത്രമേ സീറ്റ് വിട്ടുകൊടുക്കൂ. ഇരുന്ന് യാത്രചെയ്യുക എന്നത് എന്റേയും അവകാശമാണല്ലൊ.

ചില സഹായകമായ പരാമർശങ്ങൾ
  1. ബസ്സുകളുടെ വീൽ ബേസും സീറ്റുകളുടെ എണ്ണവും
  2. ടാക്സും സീറ്റുകളുടെ എണ്ണവും വീൽ ബേസും

Thursday, 22 July 2010

ബഹുമാനപ്പെട്ട കെ എസ് ആര്‍ ടി സി എം ഡി സമക്ഷം

കെ എസ് ആര്‍ ടി സി യുടെ ബഹുമാനപ്പെട്ട എം ഡി സമക്ഷം കേരളത്തിലെ റോഡുകളില്‍ അങ്ങയുടെ വകുപ്പിന്റെ പീഢനങ്ങള്‍ ദിനവും ഏറ്റുവാങ്ങുന്ന ദശലക്ഷങ്ങളില്‍ ഒരുവന്‍ സമര്‍പ്പിക്കുന്ന ആവലാതി,

സര്‍,

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് 20/07/2010-ല്‍ അടൂരില്‍ പോകേണ്ടിയിരുന്നു. എറണാകുളത്തു നിന്നും തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റില്‍ രാവിലെ 9:30ന് കയറി ഉച്ചയ്ക്ക് 12:15ന് കായംകുളത്തെത്തി അവിടെ നിന്നും അടൂരിലേയ്ക്കും യാത്രചെയ്തു. മടക്കയാത്രയും ഇതേ റൂട്ടില്‍ തന്നെ ആയിരുന്നു. വൈകീട്ട് 6:50ന് കായംകുളം ഡിപ്പോയില്‍ എത്തുമ്പോള്‍ അവിടെ കാന്റീനു സമീപം മൂന്നു വണ്ടികള്‍ ഉണ്ടായിരുന്നു. ഒരു തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റും രണ്ട് പാലക്കാട് സൂപ്പര്‍ ഫാസ്റ്റുകളും. ഇതില്‍ ഒരു പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ഞാന്‍ എത്തുമ്പോഴേയ്ക്കും നീങ്ങിത്തുടങ്ങിയിരുന്നു. എതിനാല്‍ അതിനു പിന്നാലെ ഓടാതെ രണ്ടാമത്തെ വണ്ടിയില്‍ കയറി (ചിറ്റൂര്‍ (CTR) RRA705, KL15-6891) പിന്നീട് ഈ തീരുമാനം ഇരു അബദ്ധമായി എന്ന് ബോധ്യപ്പെട്ടു.

ഞാന്‍ കയറി ഉടന്‍ തന്നെ ആ ബസ്സും യാത്ര ആരംഭിച്ചു. ആദ്യത്തെ വണ്ടി പുറപ്പെട്ടിട്ട് ഒരു മിനുറ്റുപോലും ആയിരുന്നില്ല. ആരൊക്കെ എന്തെല്ലാം പറഞ്ഞാലും കോണ്‍‌വോയി ആയിത്തന്നെയേ സര്‍വ്വീസ് നടത്തൂ എന്നത് ഈ വകുപ്പിന്റെ നിലപാടാണല്ലൊ. എന്നാലും എനിക്ക് സന്തോഷമായി. കാരണം സമയനഷ്ടം ഇല്ലല്ലൊ. ഈ വണ്ടി സ്റ്റാന്റിനു വെളിയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഒരു വഴിക്കടവ് ബസ്സും സ്റ്റാന്റിലേയ്ക്ക് കയറുന്നുണ്ടായിരുന്നു. സമയ നഷ്ടം ഉണ്ടാവില്ലെന്ന എന്റെ പ്രതീക്ഷ അസ്ഥാനത്താണെന്ന് അറിയാന്‍ അധികം താമസം ഉണ്ടായില്ല. ഞങ്ങളുടെ വണ്ടി അത്രയും പതുക്കെയാണ് പോയിരുന്നത്. ഞങ്ങള്‍ ഹരിപ്പാട് എത്തിയപ്പോഴേയ്ക്കും നേരത്തെ പറഞ്ഞ വഴിക്കടവ് വണ്ടി ഞങ്ങളെ കടന്നു പോയിരുന്നു. എന്നാലും ഞങ്ങളുടെ വണ്ടി സൂപ്പര്‍ സ്ലോയില്‍ തന്നെ യാത്ര തുടര്‍ന്നു. ഒടുവില്‍ ആലപ്പുഴ സ്റ്റാന്റില്‍ എത്തി. അവിടെ ഞങ്ങള്‍ കയറുമ്പോള്‍ വഴിക്കടവ് വണ്ടി അവിടെ നിന്നും യാത്ര പുറപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നേയും ഞങ്ങളുടെ യാത്ര തുടര്‍ന്നു. കലവൂര്‍ എത്തിയപ്പോള്‍ ഒരു ചേര്‍ത്തല ഫാസ്റ്റും ഞങ്ങളെ കടന്ന് പോയി. അതോടെ യാത്രക്കാരുടെ സകല നിയന്ത്രണവും വിട്ടു. ഞങ്ങള്‍ ചേര്‍ത്തല എത്തുമ്പോഴേയ്ക്കും ഞങ്ങളെ കടന്നു പോയ മോട്ടോറ് സൈക്കിളുകള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കും എണ്ണമില്ല. അങ്ങനെ ഒടുവില്‍ 3:15 മണിക്കൂറിലധികം സമയം എടുത്ത് എറണാകുളത്തെത്തുമ്പോള്‍ നേരത്തെ പറഞ്ഞ വഴിക്കടവ് ബസ്സ് സ്റ്റാന്റില്‍ നിന്നും പുറത്തേയ്ക്ക്. ഈ വണ്ടിയ്ക്കൊപ്പം കായംകുളത്തു നിന്നും പുറപ്പെട്ട പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് മിക്കവാറും ആലുവയും പിന്നിട്ടിരിക്കണം. എനിക്ക് എറണാകുളത്തു നിന്നും കിട്ടുമായിരുന്നു അവസാനത്തെ ബസ്സും അപ്പോള്‍ പോയിരുന്നു. പിന്നെ ആലുവ പറവൂര്‍ വഴി വീട്ടില്‍ എത്താന്‍ രണ്ടു മണിക്കൂറ് കൂടെ വൈകി. ഓട്ടോറിക്ഷ ചിലവും ചേര്‍ത്ത് ഉണ്ടായ ധനനഷ്ടം 150 രൂപയും.

സാധാരണ സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ രണ്ടരമണിക്കൂര്‍ കൊണ്ട് എത്തിക്കുന്ന സാഹചര്യത്തിലാണ് ഈ തന്തോന്നിത്തരം. യാത്രക്കാരോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത് ഇത്തരം ഡ്രൈവര്‍മാരെ സൂപ്പര്‍ ഫാസ്റ്റ് പോലുള്ള സര്‍വ്വീസുകള്‍ ഓടിക്കുന്നതില്‍ നിന്നും ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥിക്കുന്നു. സൂപ്പര്‍ ഫാസ്റ്റുകള്‍ പോലുള്ള ബസ്സുകളിലെ ഡ്രൈവര്‍മാരുടെ കാഴ്ചശക്തി കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നും ഇവര്‍ക്ക് നിശാന്ധത ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അപേക്ഷിക്കുന്നു. പലപ്പോഴും റോഡ് കൃത്യമായി കാണാത്തുപോലെ യാണ് ഇദ്ദേഹം ബസ്സ് ഓടിച്ചിരുന്നത്. എറണാകുളത്ത് എത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവന്ന് വീര്‍ത്തിരുന്നു. യാത്രക്കാരുടെ ജീവന്‍ പന്താടാതെ നല്ല കാഴ്ചശക്തിയും വാഹനം ഓടിച്ച് പരിചയവും ഉള്ള ആളുകളെ മാത്രം സൂപ്പര്‍ ഫാസ്റ്റ് പോലുള്ള ബസ്സുകളില്‍ ഡ്രൈവര്‍മാരായി നിയമിക്കാവൂ എന്നും അപേക്ഷിക്കുന്നു.

ട്രാന്‍‌സ്പോര്‍ട്ട് ഭവനിലേയ്ക്കയച്ച് ചവറ്റുകൊട്ടയില്‍ പോവാതിരിക്കാന്‍ ഒരു തുറന്ന കത്തായി ഇതിവിടെ ഇടുന്നു. ഇത്തരം ദുരനുഭവങ്ങള്‍ ഉള്ള സഹയാത്രികര്‍ ഉണ്ടാവും എന്ന പ്രതീക്ഷയില്‍.

വിശ്വാസപൂര്‍വ്വം,

Sunday, 18 July 2010

കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി സി യുടെ സിറ്റി സര്‍വ്വീസ്

കൊച്ചി നഗരത്തില്‍ ഇന്നു മുതല്‍ 50 കെ എസ് ആര്‍ ടി സി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. പൊതുവില്‍ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന മഹാനഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുക എന്ന് ഒരു ലക്ഷ്യം കൂടി ഈ സേവനത്തിനുണ്ട് എന്നത് ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകളില്‍ രസകരമായി തോന്നി. തിരു കൊച്ചി എന്നാണ് ഈ ബസ്സുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. പ്രശസ്ത തിരക്കഥാകൃത്തായ ശ്രീ.ജോണ്‍ പോളാണത്രെ ഈ പേര് നിര്‍ദ്ദേശിച്ചത്. ഇരു വശത്തും രണ്ടു വീതം സീറ്റുകള്‍. ആകെ നാല്പത് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന സംവിധാനം‍.

നിലവില്‍ ഭൂരിഭാഗം സ്വകാര്യ ബസ്സുകളാണ് കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്നത്. പരക്കെ പരാതികളാണ് സ്വകാര്യ ബസ്സുകളെക്കുറിച്ചും അവയിലെ തൊഴിലാളികളേക്കുറിച്ചും മാദ്ധ്യമങ്ങളിലും പൊതുവിലും കേള്‍ക്കുക. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിക്കുന്നത് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വര്‍ഷങ്ങളോളം കെ എസ് ആര്‍ ടി സി കുത്തകയാക്കി വെച്ചിരുന്ന തിരുവനന്തപുരത്തെ സിറ്റി സര്‍വ്വീസുകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ബസ്സുകള്‍ക്ക് കൂടി പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ച കാര്യം വിസ്മരിക്കരുത്. ഒരു രംഗത്തും കുത്തക വല്‍ക്കരണം പാടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ഇതു പോലെ തന്നെ സ്വകാര്യ ബസ്സുകള്‍ മാത്രം സര്‍വ്വീസ് നടത്തിയിരുന്ന മറ്റൊരു മേഖലയാണ് കൊടുങ്ങല്ലൂര്‍ - തൃശ്ശൂര്‍ റൂട്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അവിടേയും കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആ റൂട്ടില്‍ യാത്ര ചെയ്ത്പ്പോള്‍ ഉണ്ടായ അനുഭവം, കൃത്യമായ സമയ ക്രമം പാലിച്ച് മുന്‍പ് സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുകള്‍ ഇപ്പോള്‍ കെ എസ് ആര്‍ ടി സി ബസ്സുകളെ മറികടക്കാന്‍ മത്സരിച്ച് ഓടുന്നതാണ്. നിലവില്‍ ഓരോ 3 മിനിട്ടിലും ഒരു സ്വകാര്യ ബസ്സുള്ള റൂട്ടാണ് കൊടുങ്ങല്ലൂര്‍ - തൃശ്ശൂര്‍. കൂടാതെ ഓരോ പത്തു മിനിട്ടിലും ഒരു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും സര്‍വ്വീസ് നടത്തുന്നു. അതിനിടയിലാണ് ഒരോ പതിനഞ്ചു മിനിട്ടിലും ഒരു ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് എന്ന അനുപാതത്തില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.

ഇതേ അനുഭവം തന്നെയാവും കൊച്ചിയിലും ഉണ്ടാവുക. എന്തു നഷ്ടം വന്നാലും കെ എസ് ആര്‍ ടി സി യെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാവും. നിലവില്‍ ഒരു സര്‍വ്വീസിന് സര്‍ക്കാര്‍ ഒരു ദിവസം ചെലവാക്കുന്നത് 2052 രൂപയാണ്. എന്നാല്‍ സ്വകാര്യ ബസ്സുകളുടെ കാര്യം അങ്ങനെയല്ലല്ലൊ. കൂടുതല്‍ ആളുകളെ കയറ്റിയാന്‍ തന്നെയെ അവയ്ക്ക് നിലനില്‍പ്പുള്ളു. അതുകൊണ്ട് തന്നെ മത്സരം മുന്‍പത്തേതിനേക്കാള്‍ ശക്തമാകാനാണ് സദ്ധ്യത. ഇന്ന് ആരംഭിച്ചിരിക്കുന്ന സിറ്റി സര്‍വ്വീസുകളില്‍ ഏറ്റവും കൂടുതല്‍ എറണാകുളം - ആലുവ റൂട്ടിലാണ്. നിലവില്‍ അഞ്ചു മിനിട്ടിലും താഴെയാണ് ഈ റൂട്ടില്‍ രണ്ടു ബസ്സുകള്‍ തമ്മിലുള്ള സമയ വ്യത്യാസം. പുതുതായി ആരംഭിച്ചിരിക്കുന്ന തിരു കൊച്ചി സര്‍വ്വീസിലാകട്ടെ ഓരോ പത്തു മിനിട്ടിലും ഒരു സര്‍വ്വീസ് എറണാകുളത്ത് നിന്നും ആലുവയ്ക്ക് ഉണ്ട്. ഇത് തീര്‍ച്ചയായും മത്സരം വര്‍ദ്ധിപ്പിക്കും
  • പൊതുവായ നിയമവ്യവസ്ഥകള്‍ ബാധകമാകുന്ന വിധത്തിലാവണം കൊച്ചിയിലും കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ നടത്താന്‍ എന്നതാണ് എന്റെ അഭിപ്രായം.
  • നിലവിലുള്ള സമയ ക്രമം കെ എസ് ആര്‍ ടി സി ബസ്സുകളേയും ഉള്‍പ്പെടുത്തി പുനഃക്രമീകരിക്കണം.
  • നിലവില്‍ സ്വകാര്യബസ്സുകള്‍ക്കുള്ള ടൈം പഞ്ചിങ് (രവിപുരം, മേനക, കലൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍) തിരു കൊച്ചി സര്‍വ്വീസുകള്‍ക്ക് കൂടി ബാധകമാക്കണം
  • വിദ്യാര്‍ത്ഥികള്‍ക്ക് തിരു കൊച്ചി സര്‍വ്വീസുകളില്‍ സ്വകാര്യ ബസ്സുകളിലേതു പോലെ യത്രാ ഇളവ് അനുവദിക്കണം.
  • ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് സ്വകാര്യ ബസ്സ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന ശിക്ഷാനടപടികള്‍ തന്നെ തിരു കൊച്ചി സര്‍വ്വീസിനും ബാധകമാക്കണം.
  • ലൈന്‍ ട്രാഫിക് നിയമങ്ങള്‍ തിരു കൊച്ചിയ്ക്കും നിര്‍ബന്ധമാക്കണം.
ഒരേ രംഗത്ത് സേവനം നടത്തുന്ന രണ്ടു പേര്‍ക്ക് രണ്ടു തരം നിയമവ്യവസ്ഥ ശരിയല്ലല്ലൊ. പൊതുവായ നിയമങ്ങള്‍ അനുസരിച്ച് സര്‍വ്വീസ് നടത്തുന്നത് ജനങ്ങള്‍ക്ക് ഉപകാര പ്രദമാകും എന്ന് ഞാന്‍ കരുതുന്നു.

Sunday, 11 July 2010

കെ എസ്സ് ആര്‍ ടി സി കൊച്ചി സിറ്റി സര്‍വ്വീസ്.

കെ എസ്സ് ആര്‍ ടി സി യെക്കുറിച്ചുള്ള ബ്ലോഗില്‍ കൊച്ചിക്കാര്‍ കെ എസ്സ് ആര്‍ ടി സി യുടെ സിറ്റി സര്‍വ്വീസിനായി അക്ഷമരായി കാത്തിരിക്കുന്നു എന്ന് പോസ്റ്റില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതിയിരുന്നു. ആദ്യമൊന്നും കമന്റ് മോഡറേഷന്‍ ഇല്ലായിരുന്ന പോസ്റ്റില്‍ പിന്നീട് എപ്പോളോ കമന്റ് മോഡറേഷന്‍ വന്നു. രണ്ടു വലിയ മറുപടികള്‍ കുത്തിയിരുന്നു റ്റൈപ്പ് ചെയ്തിട്ട് ഇതുവരെ പബ്ലിഷ് ചെയ്തു കണ്ടില്ല. അരമണിക്കൂര്‍ സമയം കളഞ്ഞതല്ലെ ആരും കാണാതെ പോകണ്ട എന്നു കരുതി ഇവിടെ അതു ചേര്‍ക്കുന്നു.
@Sujith

Sujith thank you for not deleting my comments against KSRTC in this blog. You really deserve appreciation for making and maintaining this blog. It also give a lot of useful informations about KSRTC to general public. I would like to see this blog as a platform were people can criticise KSRTC. It should not be a venture only to glorify KSRTC. I hope KSRTC authorities pay proper attention to this blog. Once again my best wishes to you and to your blog.

Coming to the points you said it is really a new information to me that MVD & RTA charges KSRTC for over speeding, overload. I have travelled many times from Kasaragod to Thiruvanamthapuram during the past 13 years as a part of my job. Not a single time I was able to face such a situation with KSRTC. But many times they have come across private buses during night. I do personally know many drivers / conductors of KSRTC some of them are my classmates too. I will ask to them and will come back to you.

In my view the majority of standing passengers in superfast / express bus are short distance travellers. Due this long distance travellers are not able to catch a comfortable seat. This always make problem. I would suggest that KSRTC should start chain services like Town - Town service (ordinary rate) and long service buses should have very limited stops. also the minimum charge of a long service must be some percentage of total journey rate. Here peoples are forced to travel for long distance by standing because of less number of short distance services. KSRTC is exploiting people.

Regarding interstate services peoples are ready stand in KSRTC only when no other service is available or they prefer money not the quality of service. I have few friends who shuttle between BGLR - EKM every week. They always prefer private bus because they are more punctual so that the passengers can reach for duty on time on Monday. On private bus no standing passengers are allowed. They may accommodate few on driver cabin. I do not have much experience in this route.

@ Mithun

I do believe that on nationalised routes there is only KSRTC conducting through service. Private buses are conducting partial service. Legal protection that KSRTC buses have is not available to private buses and its staff.

If private bus need more charges let them collect it. Why KSRTC is implementing the same change each time? It is not mandatory to collect the same charge as private buses do. If you take my route from my station to ernakulam all private buses charge Rs.10 where as KSRTC ordinary service charges Rs.11/- There are about 200 private buses and 30 KSRTC buses operating in my route. The deference is because of the incorrect fare staging. Private operators where ready to correct it. But KSRTC is collecting higher charges. There are three more such points in my route (Ernakulam - Paravur via Gosree Brudges). What a social responsibility.

Season pass is good technique to ensure volume of passengers. Hope KSRTC will not cheat them by reducing number of services.

KSRTC is collecting money from passenger equal to or more than that collected by private buses. We pay insurance cess only in KSRTC. Private buses are paying insurance and road tax and employees welfare fund from their income. No subsidy is offered by government. So KSRTC should meet their expense from their own income. As per the news letter of KSRTC about 330Crore rupees has already given to KSRTC. i.e. about Rs.2050 to each schedule (5002 schedule total)per day.

There is no one beat KSRTC so they run as they wish. For example running time from my station to Ernakulam is 45 minutes (about 21km) private bus do keep this time. In every two minute there is a bus. But KSRTC ordinary bus will only take 35 minutes and they will overtake at least 5 buses. So to save time many wait for KSRTC.

I always prefer a service which is economical, saves time and comfortable regardless of Private or RTC

Private buses are not running for public cause. For them it is a business. But KSRTC is a government body. In many routes they have monopoly. Collection from all route goes to a single management. So they should adjust it with other routes. KSRTC can not act like a private bus owner. It also get a huge amount from government as financial aid. There are many late night services that KSRTC has stopped saying that it is not feasible. Some are Aluva - N.Paravur (1:10 AM from Aluva) Aluva - Paravur is a nationalised route. All other service are making profit. They can not stop last trip because it is loss. Ernakulam - Kannur (via Paravur, Guruvayur arout 00:30AM from Ernakualam) These were two services that I used to travel during late night.

This is the same as in KSRTC PC48 LUG105. Are they following it. Neither Private nor KSRTC is keeping passenger capacity. But even in Super fast and Express buses passengers are forced to travel by standing.

I don't have much experience in that route. Only once I went to nilambur. Then I waited 45 minutes for a TT to perinthalamanna. I was not able to get one.

Train and Bus are two deferment mode of transport. I don't want to compare them.

Monday, 8 June 2009

മഴപെയ്താൽ മുങ്ങുന്ന ബസ്‌റ്റേഷൻ

ദീർഘമായ ഒരു യാത്രയ്ക്കു ശേഷം രാത്രി വളരെ വൈകി 1:30-നാണ് ഞാൻ ശനിയാഴ്ച രാത്രി എറണാകുളം കെ എസ് ആർ ടി സി ബസ്റ്റാന്റിൽ എത്തുന്നത്. ജോലി സംബന്ധമായി പീരുമേടിൽ പോയി അവിടത്തെ മഴയും കോടയും എല്ലാം അനുഭവിച്ച് തണുത്തുവിറച്ച് ഒരു വിധം കോട്ടയം ബസ്റ്റാന്റിലും അവിടെ നിന്നും അവസാനത്തെ എറണാകുളം ബസ്സിൽ കയറി രാത്രി 1:30ന് എറണാകുളത്തും എത്തി. യാത്രയിൽ മിക്കവാറും എല്ലാ സ്ഥലത്തും സാമാന്യം നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. എറണാകുളത്ത് എത്തിയപ്പോഴേയ്ക്കും മഴ ശമിച്ചിരുന്നു. ശനിയാഴ്ച രാത്രികളിൽ പൊതുവെ തിരക്കു കൂടുതൽ കാണേണ്ടതാണ്. പതിവിനു വിപരീതമായി വളരെ ശൂന്യമായിരുന്നു ബസ്റ്റാന്റ്.
ആകെ വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമാണ് അപ്പോൾ ബസ്‌റ്റേഷനിൽ ഉണ്ടായിരുന്നത്. കെ എസ് ആർ ടി സി യെ “ലാഭകരമാക്കാൻ” സ്വകാര്യ ബസ് മുതലാളിമാരെ കടത്തിവെട്ടുന്ന രീതിയിൽ ശ്രീ മാത്യു ടി തോമസ് എടുത്ത നടപടികൾമൂലം ഞങ്ങൾ വൈപ്പിൻ പറവൂർ മേഖലയിൽ ഉള്ളവർക്ക് രാത്രികാലങ്ങളിൽ ഇപ്പോൾ കെ എസ് ആർ ടി സിയും പ്രയോജനപ്രദമല്ല. മുൻപ് 12:10നും, 1 മണിക്കും പറവൂർ വഴിയുണ്ടായിരുന്ന സർവീസുകൾ ലാഭകരമല്ല എന്ന കാരണം പറഞ്ഞ് നിറുത്തലാക്കിയത് മാത്യു ടി തോമസിന്റെ കാലഘട്ടത്തിലാണ്. രാത്രികാലങ്ങളിലെ ഇത്തരം ഓർഡിനന്രി സർവീസുകൾ നിറുത്തലാക്കി സൂപ്പർ ഫാസ്റ്റ് ഉൾപ്പടെയുള്ള ബസുകൾക്ക് യാത്രക്കാർ ആവശ്യപ്പെടുന്ന എല്ലാ സ്ഥലത്തും സ്‌റ്റോപ്പ് അനുവദിക്കുകയുമാണ് ഈ മാന്യദേഹം ചെയ്തത്. അതു വഴി യാത്രക്കാർക്ക് സാമ്പത്തിക നഷ്ടവും കെ എസ് ആർ ടി സി ക്ക് കൊള്ള ലാഭവും. സീറ്റിങ്ങ് കപ്പാസിറ്റിയിൽ മാത്രം യാത്രകാർ അനുവദിക്കപ്പെട്ടിട്ടുള്ള ഇത്തരം സർവീസുകൾ പകൽ പലപ്പോഴും ആളെ കുത്തിനിറച്ചണല്ലൊ സർവ്വീസ് നടത്തുന്നത്. ഇത്രക്കെല്ലാം യാത്രക്കാരെ പിഴിഞ്ഞിട്ടും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ ഇക്കൂട്ടർ ശ്രദ്ധിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ശനിയാഴ്ച രാത്രിയിൽ കണ്ട എറണാകുളം കെ എസ് ആർ ടി സി ബസ്‌റ്റേഷൻ. ശക്തമാ‍യ ഒരു മഴ പെയ്താൽ മുഴുവൻ വെള്ളവും ബസ്‌റ്റേഷന്റെ അകത്ത് സംഭരിക്കപ്പെടും.
മുൻ‌കാലങ്ങളിൽ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലവും വെള്ളക്കെട്ടിൽ ആകുമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻ‌പ് ഇവിടം കോൺ‌ക്രീറ്റ് ചെയ്ത് പൊക്കിയതിനാൽ അത് ഒഴിവായി. എന്നാൽ ബസ്‌റ്റേഷന്റെ കെട്ടിടത്തിനകത്ത് ഇരച്ചു കയറുന്ന വെള്ളം ഒഴിവാക്കാ‍ൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കച്ചവടസ്ഥാപനങ്ങളും ഒഫീസ് മുറികളും എല്ലാം വെള്ളത്തിൽ തന്നെ.
അന്വേഷണ കൗണ്ടറിൽ പോലും നീന്തിക്കടക്കാതെ എത്താൻ കഴിയാത്ത അവസ്ഥ. ഇതിനുള്ളിൽ തന്നെയാണ് ജീവനക്കരുടെ വിശ്രമത്തിനുള്ള സ്ഥലവും. മറ്റുപലതിലും ശക്തിയുക്തം പ്രതികരിക്കുന്ന തൊഴിലാളി യൂണിയനുകൾ ഇതിൽ മൗനം പാലിക്കുന്നതെന്തെന്നു മനസിലാവുന്നില്ല.
പോലീസ് സഹായവിഭാഗം

വെള്ളത്തിൽ മുങ്ങിയ വോൾവോ പരസ്യം.
യാത്രക്കാർക്ക് വിശ്രമിക്കുന്നതിനുള്ള ബഞ്ചുകൾ. അതും വള്ളത്തിൽ തന്നെ. രാത്രിസർവീസ് പലതും നിറുത്തലാക്കിയതു മൂലം ബസ്‌റ്റേഷനിൽ പെട്ടുന്ന യാത്രക്കാ‍രുടെ ദുരിതം ഇരട്ടിയാക്കുന്നു ഈ വെള്ളക്കെട്ട്. നേരം പുലരുന്നതു വരെ നിന്നു കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ് യാത്രക്കാർ. മലിന ജലവും, മഴവെള്ളവും എല്ലാം കൂടിക്കലർന്ന ഈ വെള്ളത്തിൽ ഇറങ്ങിയാൽ തന്നെ കാൽ ചൊറിയാൻ തുടങ്ങും. എറണാകുളത്തിന്റെ എല്ലാ മാലിന്യവും ഈ വെള്ളത്തിൽ അടങ്ങിയിരിക്കും.
അന്തർസംസ്ഥന ബസുകളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓഫീസിനോടു ചേർന്ന് യാത്രക്കാർക്ക് വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ. ഇവയ്ക്കു പിന്നിലായി ഭിത്തിയിൽ വെള്ളം ആദ്യം ഉണ്ടായിരുന്ന് നില അറിയാം. ഞാൻ ഇവിടെ എത്തുമ്പോൾ ഏകദേശം അരയടിയ്ക്കു മേൽ വെള്ളം ഉണ്ടായിരുന്നു. യാത്രക്കാരെ പരമാവധിപിഴിയുകയും മിക്കവാറും എല്ലാ നിയമങ്ങളും പരസ്യമായി ലംഘിക്കുകയും ചെയ്യുന്ന ഈ സർക്കാർ പൊതുമേഖലാ സ്ഥാപനം എന്നെങ്കിലും ഗതിപിടിക്കും എന്ന പ്രത്യാശ എനിക്കില്ല.

കെ എസ് ആർ ടി സിയെ സംബന്ധിക്കുന്ന കെ എസ് ആർ ടി സി യുടെ ജനദ്രോഹങ്ങൾ എന്ന പഴയ ഒരു പോസ്റ്റിലേയ്ക്കും നിങ്ങളൂടെ ശ്രദ്ധക്ഷണിക്കുന്നു.

Tuesday, 17 June 2008

കെ എസ് ആര്‍‌ ടി സിയുടെ ജനദ്രോഹങ്ങള്‍‌

ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട യാത്രാസൌകര്യം ഒരുക്കുകയും സ്വകാര്യബസ്സ്‌ സംവിധാനം ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍‌ നിന്നു സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കെ എസ്സ് ആര്‍‌ ടി സി യുടെ പ്രാഥമികമായ ലക്ഷ്യം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ വര്‍‌ഷങ്ങളായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍‌ യാത്രചെയ്തുവരുന്ന എനിക്കു എന്റെ ആ ധാരണ വാസ്തവവിരുദ്ധമാണെന്ന്‌ ഇപ്പോള്‍ തീരുമാനിക്കേണ്ടിവരുന്നു. കേരളത്തില്‍ ഏറ്റവും അധികം നിയമലംഘനം നടത്തുന്നത്‌ ഈ സര്‍ക്കാര്‍‌സ്ഥാപനം തന്നെയാണെന്നാണ് ഞാന്‍‌ മനസ്സിലക്കുന്നത്‌. പലപ്പോഴും യാത്രക്കാരോടു യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത പെരുമാറ്റമാണ് ചില കെ എസ്സ് ആര്‍‌ ടി സി ജീവനക്കാരില്‍ നിന്നും ഉണ്ടാവുന്നത്‌.

ഫാസ്റ്റ്‌പാസെഞ്ചറിനും അതിനു മുകളിലും പെര്‍‌മിറ്റുള്ള വാഹനങ്ങളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം ആ വാഹനത്തിന്റെ സീറ്റുകളുടെ എണ്ണത്തിനു തുല്ല്യമാണ്. എന്നാല്‍ ‘സൂപ്പര്‍‌ ഫാസ്റ്റും’ അതിനു മുകളിലും ഉള്ള മിക്ക കെ എസ്സ് ആര്‍ ടി സി വാഹനങ്ങളും സീറ്റുകളുടെ എണ്ണത്തിന്റെ മൂന്നിരട്ടി വരെ യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍‌വീസ്‌ നടത്തുന്നതു. കഴിഞ്ഞ പത്തുവര്‍‌ഷത്തെ എന്റെ യാത്രനുഭവത്തില്‍ ഇത്തരത്തില്‍ ‘സേവനം’ നടത്തുന്ന ഒരു കെ എസ്സ്‌ ആര്‍‌ ടി സി വാഹനത്തെപ്പോലും ‘സഞ്ചരിക്കുന്ന കോടതികളോ’ വഴിനീളെ ഗതാഗതനിയമപാലനത്തിനു കര്‍മ്മനിരതരായി നില്‍ക്കുന്ന ‘പോലീസു’കാരോ ശിക്ഷിച്ചതായി കണ്ടിട്ടില്ല. എന്തിനു അമിതവേഗത കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ പോലും ഈ വാഹനത്തിനുമുന്‍പില്‍ കണ്ണടക്കുകയാണ് പതിവ്‌. (അല്ലെങ്കിലും ഗതാഗത നിയമപാലനത്തെക്കാള്‍ പെട്ടിയിലും പോക്കറ്റിലും വല്ലതും വീഴാന്‍‌ സാധ്യതയുള്ള ഇരകളിലാണ് ഇവര്‍ക്കു താത്പര്യം.)


പലറൂട്ടുകളിലും സമ്പത്തികലാഭത്തിനു വേണ്ടി ഫാസ്റ്റ്പാസെഞ്ചര്‍ ബസ്സുകള്‍ കൂടുതലായി ഓടിക്കാറുണ്ട്‌. എന്റെ അനുഭവത്തില്‍ ദേശസാല്‍കൃത പാതയായ ആലപ്പുഴ - ചങ്ങനാശ്‌ശേരി തന്നെ ഉദാഹരണം. ഇവിടെ ‘ഫാസ്റ്റ്പസെഞ്ചറുകളെ’ പിന്തള്ളി ‘ഓര്‍ഡീനറി ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌‘ബസ്സുകള്‍ കടന്നുപോവുന്ന അനുഭവം പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്‌.
ഇത്തരത്തില്‍ കേരളത്തിലെ ഏറ്റവും ദൂരിതപൂര്‍‌ണ്ണമായ യാത്ര കോട്ടയം മുതല്‍ കിളിമാനൂര്‍ വരെ എം സി റോഡ്‌ വഴിയുള്ളതാണെന്നു ഞാന്‍ കരുതുന്നു.

ഇതു പോലുള്ള ദേശസാത്കൃത റൂട്ടുകളില്‍ ഉള്ളവരാണ് കെ എസ്സ് ആര്‍ ടി സി യുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്‌. ഞാന്‍ സ്ഥിരമായി യാത്രചെയ്തിരുന്ന ആലുവ - പറവൂര്‍ ‌ ഇത്തരം ദുരിതയാത്രക്കു ഉദാഹരണമാണ്. രാവിലെ പറവൂരില്‍‌നിന്നും സര്‍വീസ്‌ ആരംഭിക്കുന്ന ബസ്സുകള്‍ പറവൂര്‍‌ടൌണ്‍ വിടുന്നതിനുമുന്‍‌പേ നിറയും. പിന്നെ അങ്ങോട്ടുള്ള പത്തൊന്‍പതുകിലോമീറ്റര്‍ ദൂരത്തു കാത്തുനില്‍ക്കുന്നവര്‍ക്കു വല്ലബസ്സും നിറുത്തിക്കിട്ടിയാല്‍‌ ഭാഗ്യം. രാവിലെ പതിനഞ്ചു മിനിറ്റ് വ്യത്യാസത്തില്‍ പറവൂരില്‍നിന്നും ആലുവായ്ക്കു ടൌണ്‍‌ലിമിറ്റഡ് ബസ്സുകള്‍ ഉണ്ട്. പറവൂര്‍ വിട്ടാല്‍ പിന്നെ പതിനാറുകിലോമീറ്റര്‍ കഴിഞ്ഞു ദേശീയപാത നാല്‍‌പത്തിയേഴില്‍ പറവൂര്‍ക്കവലയിലെ ഇവയ്ക്കു സ്‌റ്റോപ്പുള്ളു. ഈ ബസ്സുകള്‍ പോലും രാവിലെ 7:30 നും 10:30 നും ഇടക്കു പറവൂര്‍‌ടൌണ്‍ വിടുന്നതുതന്നെ മിക്കാവാറും അറുപതില്‍ കുറയാത്ത യാത്രക്കാരുമായാണ്. മറ്റു സമയങ്ങളില്‍ 50% യാത്രക്കര്‍ ഉറപ്പായും ഉണ്ടാവുകയും ചെയ്യും. എന്നാലും ഈ റൂട്ടില്‍ ബസ്സുകളുടെ എണ്ണം കൂട്ടണം എന്ന ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെടതെ കിടക്കുന്നു. ഇതിനു കാരണമായി പറയുന്നതു ആവശ്യത്തിനു ബസ്സുകള്‍ ഇല്ല എന്നതാണ്. എന്നാല്‍ ഗോശ്രീപാലം വഴി പുതുതായി 18 ബസ്സുകള്‍ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്. നൂറ്റി‌ഇരുപതോളം സ്വകാര്യബസ്സുകള്‍ ഉള്ളപ്പോഴാണ് ഇവിടെ 18 കെ എസ്സ് ആര്‍ ടി സി ബസ്സുകള്‍ പുതുതായി ആരംഭിച്ചതെന്നോര്‍ക്കണം. നിലവില്‍ ഉള്ള റൂട്ടുകളിലെ സര്‍വീസ് കാര്യക്ഷമമാക്കാതെ കൂടുതല്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നതും, കൂടുതല്‍ റൂട്ടുകള്‍ ദേശസാത്കരിക്കുന്നതും പൊതുജനങ്ങളോടു ചെയ്യുന്ന കടുത്ത അനീതി തന്ന്നെയാണ്.


സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചര്‍ജിന്‌ അനുസരിച്ചാണ് സ്വകാര്യ ബസ്സുകളും സര്‍വീസ്‌ നടത്തുന്നത്‌. എന്നാല്‍ കെ എസ്സ് ആര്‍ ടി സി ക്കു ഈ നിരക്കുകള്‍ക്കു പുറമെ ഇരുപത്റ്റിഅഞ്ചു രൂപക്കു മുകളിലുള്ള ഓരോ ടിക്കറ്റിലും ഒരു രൂപ ഇന്‍ഷുറന്‍സ് സെസ്സ് ആയി പിരിക്കാന്‍ അവകാശം ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്താലും വൃത്തിഹീനവും, ചോര്‍ന്നൊലിക്കുന്നതും ആയ ബസ്സുകളാണ് മിക്കപ്പോഴും കാണന്‍‌ സാധിക്കുന്നത്‌. എറണാകുളത്തുനിന്നും പലപ്പോഴും ഔദ്യോഗീകാവശ്യങ്ങള്‍ക്കായി കണ്ണൂരിലോ കാസര്‍‌ഗോടിനോ പോകേണ്ടിവരുമ്പോള്‍ പലപ്പോഴും ഞാന്‍ ആശ്രയിക്കുന്നത്‌ കലൂരില്‍ നിന്നും പുറപ്പെടുന്ന ഹൈറേഞ്ച് - മലബാര്‍ബസ്സുകളെത്തന്നെയാണ്. ഓര്‍‌ഡിനറി ബസ്സിന്റെ ചാര്‍ജില്‍‌ സെമിസ്ലീപ്പര്‍ യാത്ര സൌകര്യം ഉള്ളവയാണ് അവയില്‍ പലതും. അമിതമായി യാത്രക്കാരും ഉണ്ടാവാറില്ല. ഈ സമയത്തുള്ള കെ എസ്സ് ആര്‍ ടി സി ബസ്സുകളാവട്ടെ തീരെ സൌകര്യപ്രദമല്ലാത സീറ്റുകളും, തിങ്ങിനിറഞ്ഞ യാത്രക്കാരുമായി പോകുന്നവയാണ്. അതിനെല്ലാം പുറമെയാണ് ഈടാക്കുന്ന അമിത ചാര്‍ജ്ജ്. ദൌര്‍‌ഭഗ്യവശാല്‍ തിരുവനന്തപുരത്തിനോ കൊല്ലത്തിനോ പോകേണ്ടിവരുമ്പോള്‍ കെ എസ്സ് ആര്‍ ടി സി യെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.

കെ എസ്സ് ആര്‍ ടി സി യാത്രയില്‍ പിന്നെ ഏറ്റവും അരോചകമായി തൊന്നുന്നതു നിറുത്താതെയുള്ള എയര്‍‌ഹോണ്‍‌ പ്രയോഗം ആണ്. നിയമം മൂലം എയര്‍‌ഹോണിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും മിക്കവാറും കെ എസ്സ് ആര്‍ ടി സി ബസ്സുകളിലും, സ്വകാര്യബസ്സുകളിലും ഇതിന്റെ ഉപയോഗം നിര്‍ബാധം തുടരുന്നു. വ്യത്യാസം സ്വകാര്യബസ്സുകളിലെ എയര്‍‌ഹോണ്‍ പോലീസ്‌ പിടിച്ചിടുക്കാറുണ്ടെന്നതുമാത്രം. ഇടുങ്ങിയ വഴിയില്‍ പോലും നിറുത്താതെ എയര്‍ ഹോണ്‍ അടിക്കുന്ന സ്വഭാവം പല ഡ്രൈവര്‍മാരിലും കാണാം. സത്യത്തില്‍ ആ എയര്‍ ഹോണ്‍ ഒന്നിന്റെ ബലത്തില്‍ മാത്രമണ് പല കെ എസ്സ് ആര്‍ ടി സി ബസ്സുകളും ഓടുന്നതുതന്നെ.


രസകരമായി തോന്നിയ മറ്റൊരുകാര്യം ഏതെങ്കിലും ബസ്സു ഒരു ഡിപ്പോയില്‍നിന്നും പുറ്പ്പെടുന്ന സമയം ചോദിച്ചാല്‍ ലഭിക്കുന്ന മറുപടിയാണ്. മിക്കവാറും കിട്ടുക ‘ഉടനെ‘ എന്ന മറുപടിയാണ്. അതുകേട്ടു കയറിയിരുന്നാല്‍ ചിലപ്പോള്‍ ഒരു പതിനഞ്ചുമിനുറ്റെങ്കിലും കഴിഞ്ഞെ ആ വണ്ടി പുറപ്പെടൂ. ഇനി അബദ്ധത്തില്‍ ഒരു കൃത്യസമയം പറഞ്ഞാലോ അതിനും വളരെ മുന്‍പേ വണ്ടി പോയിരിക്കും. അത്തരം ഒരനുഭവമാണ് ഇന്നു (16/06/2008) രാവിലെ ഉണ്ടായത്‌. പത്തനം‌തിട്ടക്കുള്ള ഒരു ഫാസ്റ്റ്പാസെഞ്ചര്‍‌ പുറപ്പെടുന്നസമയം ചോദിച്ച എനിക്കു കിട്ടിയ മറുപടി 9:15 എന്നാണ്. അപ്പോള്‍ എന്റെ വാച്ചിലെ സമയം 8:55. സ്‌റ്റേഷനിലെ ക്ലോക്കില്‍ 9:00. പതിനഞ്ചു മിനിറ്റുണ്ടല്ലൊ എന്നുകരുതി ചായകുടിക്കാന്‍‌ ഞാന്‍ സ്റ്റാളിനടുത്തേക്കു നടന്നു. സ്റ്റാളില്‍ ഞാന്‍ എത്തുമ്പോഴേക്കും ബസ്സ്‌ നീങ്ങിത്തുടങ്ങിയിരുന്നു. എന്നോടു പറഞ്ഞതിലും 10 മിനിറ്റ് നേരത്തെ.

കെ ബി ഗണേശ്‌കുമാര്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ഇറക്കിയ ‘ഹൈട്ടെക്’ ഡിസൈനില്‍ ഉള്ള ബസ്സുകളിലെ യാത്ര ഇപ്പോഴും നടുവൊടിക്കുന്നതുതന്നെ. ‘ഹൈടെക്’ എന്നതു ഡിസൈനിന്റെ പ്രത്യേകത അല്ലെന്നും അതു നിര്‍മ്മിച്ച സ്ഥാപനത്തിന്റെ (ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌) പേരാണെന്നതും ഞാന്‍ മനസ്സിലാക്കിയതു വൈകിയാണ്. എന്നാല്‍ പിന്നീട് അങ്ങോട്ട് ആ ഡിസൈന്‍ ഉപേക്ഷിച്ചു എന്നതു ആശ്വാസകരമായി തോന്നുന്നു. അതുപോലെ ‘വേണാട്’ ‘അനന്തപുരിഫാസ്റ്റ്’ എന്നീ മോഡലുകളും ഇപ്പോള്‍ പുതുതായി വന്നിരിക്കുന്ന മോഡലുകളും സൌകര്യപ്രദമായ സീറ്റുകള്‍ ഉള്ളവയാണ്.

പല ബഡ്ജറ്റുകളിലും കെ എസ്സ് ആര്‍ ടി സിക്കുവേണ്ടി സര്‍ക്കാര്‍ ധാരാളം പണം നീക്കിവെക്കുന്നുണ്ട്‌. ഇത്തവണത്തെ ബഡ്ജറ്റ് അതില്‍ സര്‍വ്വകാല റെക്കോര്‍‌ഡിട്ടു എന്നു വേണമെങ്കില്‍ പറയാം. എന്നിട്ടും കഴിഞ്ഞമാസം ജീവനക്കാരുടേ പെന്‍‌ഷനും മറ്റാനുകൂല്യങ്ങളും നല്‍‌കുന്നതിനു ഡീസല്‍ വാങ്ങിയ വകയില്‍ നല്‍‌കാന്‍ വെച്ച പണം വകമാറ്റിയതു പല ട്രിപ്പുകളും റദ്ദാക്കുന്നതിലാണ് അവസാനിച്ചത്‌. ഇതു മൂലം കഷ്ടപ്പെട്ടാതാവട്ടെ സാധരണ ജനവും. കെ എസ്സ് ആ‍ര്‍ റ്റി ബസ്സിന്റെ ശരാശരി ഒരു കിലോമീറ്ററില്‍ നിന്നുള്ള വരുമാനം 12 രൂപക്കു മുകളില്‍ ആണെന്നാണ്‌ പറയുന്നതു. സ്വകാര്യബസ്സുകളില്‍ പലതും ഇതിലും താ‍ഴ്ന്ന വരുമാനത്തിലാണ് ഓറടുന്നത്‌. എന്നിട്ടും അവ റോഡ് നികുതിയും, തൊഴിലാളീ ക്ഷേമനിധി വിഹിതവും, അറ്റകുറ്റപ്പണികളും, പിന്നെ ഉള്ളതിനും ഇല്ലാത്തതിനും അടക്കേണ്ട പിഴയും കഴിച്ചിട്ടും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണല്ലൊ കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്കു നിക്ഷേപിക്കാന്‍ വരുന്നതും, ഉള്ളവര്‍ കൂടുതല്‍ റൂട്ടുകളില്‍ പുതിയ ബസ്സുകള്‍ ഇറക്കാന്‍ സന്നദ്ധരാവുന്നതും. എന്നാലും സര്‍ക്കാര്‍ സ്ഥാപനം എന്നും നഷ്ടത്തില്‍ തുടരുന്നു.

മുഴുവന്‍ സ്വകാര്യ ബസ്സുകളും നിയമാനുസൃതം ഓടുന്നവയാണെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. അവയിലും ധാരാളം കള്ളനാണയങ്ങള്‍ ഉണ്ട്‌. എന്നാല്‍ പൊതുഗതാഗതരംഗത്തിനു മാതൃകയാവേണ്ട കെ എസ്സ് ആര്‍ ടി സി യുടെ പ്രവര്‍ത്തനം ഒട്ടും ആശാവഹം അല്ല അന്നതാണ് എന്റെ അഭിപ്രായം.