Showing posts with label RTI Act. Show all posts
Showing posts with label RTI Act. Show all posts

Sunday, 28 July 2019

വിവരാവകാശനിയമം ഭേദഗതി ചെയ്യുമ്പോൾ

വിവരാവകാശനിയമ ഭേദഗതിയുടെ പേരിൽ ഇവിടെ ഇടതും വലതും പക്ഷത്തുള്ള രാഷ്ട്രീയ നേതാക്കൾ മോദി സർക്കാരിനെ കുറ്റം പറയുന്നത് കണ്ടു. സഖാക്കൾക്ക് പ്രത്യേകിച്ച് ഭരണത്തിൽ ഉള്ളവർക്ക് വിവരാവകാശ നിയമത്തോട് ഇത്രയും ആദവ് ഉണ്ടായിരുന്നു എന്നത് ഇപ്പൊഴാണ് മനസ്സിലായത്. കേരളത്തിലെ വിവരാവകാശ കമ്മീഷൻ എന്ന് പറയുന്നത് ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും അഞ്ച് സംസ്ഥാന വിവരാവകാശ കമ്മീഷണർമാരും അടങ്ങുന്ന സംവിധാനം ആണ്. 2017 ജനുവരി 30നു മാതൃഭൂമിയിൽ വന്ന ഈ വാർത്ത അനുസരിച്ച് അന്നേദിവസം കേരളത്തിന്റെ വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീണർ ശ്രീ വിൽസൻ എം പോൾ മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായി ഉണ്ടാവേണ്ട അഞ്ചു പേരും നിയമിക്കപ്പെട്ടിരുന്നില്ല. പാർടി നിർദ്ദേശങ്ങൾ അനുസരിച്ചുള്ള വീതം വയ്പിന്റെ തർക്കം കോടതി കയറിയപ്പോൾ ഈ സംസ്ഥാന കമ്മിഷണർമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം മെയ്മാസത്തിൽ സംസ്ഥാനസർക്കാർ അഞ്ചു വിവരാവകാശ കമ്മീഷണർമാരുടെ ഒരു പട്ടിക ഗവർണ്ണർക്ക് അയച്ചു. സി പി എം അനുകൂല അദ്ധ്യാപക സംഘടന നേതാവ് കെ എൽ വിവേകാനന്ദൻ, ഭരണപരിഷ്കാര കമ്മീഷൻ വി എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി കെ വി സുധാകരൻ, നിയമവകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി പി ആർ ശ്രീലത, ടൈറ്റാനിയം മുൻ എം ഡി സോമനാഥൻ പിള്ള, സി പി എം പാളയം ഏരിയ സെക്രട്ടറി ആയിരുന്ന എ എ റഷീദ് എന്നിങ്ങനെ അഞ്ചു പേരുടെ പട്ടിക ഗവർണ്ണർക്ക് അയച്ചു. എന്നാൽ കേരള സർവ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പിൽ പ്രതിയായ എ എ റഷീദിന്റെ പേര് ഗവർണ്ണർ വെട്ടുകയും ബാക്കി നാലുപേരുടെ നിയമം അംഗീകരിക്കുകയും ചെയ്തു. ഇത നടക്കുന്നത് 2018 മെയ് മാസത്തിൽ ആണ്, കഴിഞ്ഞ ഒരു വർഷമായിട്ടും എ എ റഷീദിനു പകരം ഒരാളെ സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടില്ല. ഗവർണ്ണർ വിവരാവകാശ കമ്മീഷൺർ ആയി നിയമനം നിഷേധിച്ച എ എ റഷീദിനെ സർക്കാർ 2018 ജൂൺ മാസത്തിൽ തന്നെ ട്രാവൻകൂർ ടൈറ്റാനിയം ചെയർമാനായി നിയമിക്കുകയും ചെയ്തു. ഇതാണ് അവസ്ഥ. 

നിലവിലെ കമ്മീഷനിലെ രണ്ട് അംഗങ്ങളുടെ യോഗ്യതയെപ്പറ്റി 2018 മെയ് 11നു ദേശാഭിമാനിയിൽ വന്ന വാർത്തയിൽ പറയുന്നത് ഇങ്ങനെ: 

കെ വി സുധാകരന്‍ കാല്‍ നൂറ്റാണ്ടിലേറെയായി ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. വി എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്നു. കേരള മീഡിയാ അക്കാദമി അധ്യാപകന്‍, തിരുവനന്തപുരം പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മികച്ച മാധ്യമപ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ആലപ്പുഴ അരൂര്‍ കൊടുവേലിക്കകത്ത് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പരേതനായ കെ കെ വാവയുടെയും അംബുജാക്ഷിയുടെയും മകനാണ്.ചെമ്പഴന്തി എസ്എന്‍കോളേജ് ജിയോളജിവകുപ്പ് തലവനാണ് ഡോ. കെ എല്‍വിവേകാനന്ദന്‍. രണ്ടുതവണ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമായിരുന്നു. മൂന്നുവര്‍ഷം എകെപിസിടിഎ ജനറല്‍ സെക്രട്ടറി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ദേശീയ സെക്രട്ടറിയാണ്.

ഇനി കോൺഗ്രസ്സിന്റെ കാലത്തെ അവസ്ഥ നോക്കിയാൽ 2015 ഒക്ടോബർ 11നു ജന്മഭൂമി പ്രസിദ്ധീകരിച്ച് വാർത്തയിൽ നിന്നും. സസ്പെൻഷനിലായ കമ്മീഷണറും ലക്ഷങ്ങൾ ആണ് പണിയെടുക്കാതെ ശംബളബും അലവൻസുകളും ആയി കൈപ്പറ്റുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ആ വാർത്തയിലെ ഒരു ഭാഗം താഴെ ചേർക്കുന്നു.

കൊച്ചി: ഭരണസംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിന് നിലവില്‍ വന്ന വിവരാവകാശ നിയമത്തിന് ഇന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. വിപ്ലവകരമെന്ന് വിശേഷിക്കപ്പെട്ട നിയമത്തിന് പതിറ്റാണ്ട് തികയുമ്പോഴും സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മതിയായ അംഗങ്ങളില്ലാതെ നിര്‍ജ്ജീവം. പതിനായിരത്തോളം അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. വിവരാവകാശ കമ്മീഷനില്‍ മുഖ്യവിവരാവകാശ കമ്മീഷണറടക്കം പത്ത് അംഗങ്ങള്‍ വരെയാകാം. സംസ്ഥാനത്ത് ആറ് അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഡോ.കുരിയാസ് കുമ്പളക്കുഴി ഈ വര്‍ഷം മാര്‍ച്ച് 20നും എം.എന്‍. ഗുണവര്‍ദ്ധനന്‍ഏപ്രില്‍ 15നും സോണി തെങ്ങമം ഓഗസ്റ്റ് 10നും വിരമിച്ചു. മറ്റൊരു അംഗമായ കെ. നടരാജന്‍ പ്രതിപക്ഷ നേതാവ് വി.എസ്സിനെതിരായ ഭൂമിദാനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് സസ്‌പെന്‍ഷനിലുമാണ്. 2012 നവംബര്‍ 9നാണ് നടരാജനെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷനിലാണെങ്കിലും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ട്. ഇതുവരെയായി 33 ലക്ഷത്തിലധികം രൂപ ഇയാള്‍ പണിയെടുക്കാതെ കൈപ്പറ്റി. സസ്‌പെന്‍ഷനായതിനാല്‍ പകരം ആളെ നിയമിക്കാന്‍സാധിക്കില്ലെന്ന പ്രശ്‌നമുണ്ട്. നിലവില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സി.എസ്. ശശികുമാറുമാണ് കമ്മീഷനിലുള്ളത്. ശശികുമാര്‍ ഈ മാസം 24ന് വിരമിക്കുകയും ചെയ്യും. അംഗങ്ങളുടെ നിയമനത്തിന് മൂന്ന് മാസം മുന്‍പ് നടപടികള്‍ആരംഭിക്കണമെന്ന് 2012ല്‍ കേന്ദ്രസര്‍ക്കാരും നമിത് ശര്‍മ്മയും തമ്മിലുണ്ടായ കേസില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ അംഗങ്ങളെ നിയമിക്കുന്നതിനുള്ള ഒദ്യോഗിക നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ശശികുമാര്‍ കൂടി വിരമിക്കുന്നതോടെ വിവരാവകാശ കമ്മീഷന്‍ ഫലത്തില്‍ ഏകാംഗ കമ്മീഷനായി മാറും. 

വനിതാ കമ്മീഷൻ, യുവജന കമ്മീഷൻ എന്നിങ്ങനെ പാർടിയ്ക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ളവരെ ലാവണമായി വിവരാവകാശ കമ്മീഷനെ മാറ്റാനുള്ള സർക്കാരിന്റെ അധികാരത്തിനു പുതിയ നിയമഭേദഗതിയോടെ അവസാനമാകും എന്ന് കരുതാം. വിവരാവകാശ കമ്മീഷണർമാക്ക് വേണ്ട അടിസ്ഥാന യോഗ്യതകളും ഈ നിയമഭേദഗതിയിൽ നിഷ്കർഷിക്കുന്നുണ്ടെന്നാണ് അറിവ്.

വിവരങ്ങൾക്ക് കടപ്പാട്
  1. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ സൈറ്റ് http://keralasic.gov.in/
  2. വിവരാവകാശകമ്മീഷൻ നിയമനം സംബന്ധിച്ച് മാതൃഭൂമി വാർത്ത   https://www.mathrubhumi.com/news/kerala/information-commission-appointment-governor-reject-cpim-leader-name-1.2800446
  3. വിവരാവകാശകമ്മീഷൻ നിയമനം സംബന്ധിച്ച് ദേശാഭിമാനി വാർത്ത   https://www.deshabhimani.com/news/kerala/right-to-information-commission-pledge/724338
  4. മാതൃഭൂമിയിൽ 2017 ജനുവരി 30നു വന്ന വാർത്ത https://www.mathrubhumi.com/print-edition/kerala/right-information-act-kerala-1.1691106?
  5. ജന്മഭൂമിയിൽ 2015 ഒക്ടോബർ 11 നു ജന്മഭൂമിയിൽ വന്ന വാർത്ത   https://www.janmabhumidaily.com/news332600?

Saturday, 18 January 2014

വിവരാവകാശം - അല്പം പ്രതീക്ഷ നൽകുന്ന വാർത്ത.

ബസ്സുകളുടെ സമയക്രമം ആവശ്യപ്പെട്ടുകൊണ്ട് ആർ ടി ഓഫീസിൽ കൊടുത്ത വിവരാവകാശ അപേക്ഷയിൽ അത്തരം വിവരം സൂക്ഷിച്ചുവെച്ചിട്ടില്ല എന്ന മറുപടികിട്ടിയത് ഞാൻ കഴിഞ്ഞ ബ്ലോഗ്‌പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലൊ. ഈ വിഷയത്തിൽ മറ്റൊരു വിവരാവകാശ അപേക്ഷയും അതിനു കിട്ടിയ മറുപടിയിൽ ഒരു അപ്പീൽ അപേക്ഷയും നൽകിയിരുന്നു. ഇതിൽ അപ്പീൽ പരിഗണിച്ച ആർ ടി ഒ ബസ്സുകളുടെ സമയ വിവരപ്പട്ടിക തയ്യാറാക്കിവെയ്ക്കാൻ പബ്ലിക് ഇൻഫോർമേഷൻ ആഫീസർക്ക് നിർദ്ദേശം നൽകിയതായുള്ള മറുപടി കിട്ടിയുണ്ട്.
വിശദമായ വായന്യ്ക്ക് ദയവായി എന്റെ പുതിയ ബ്ലോഗ് സന്ദർശിക്കുക. നിങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി.

Saturday, 21 September 2013

ബസ്സുകളുടെ സമയക്രമം ആർ ടി ഓഫീസിൽ ലഭ്യമല്ല!

എറണാകുളം ജില്ലയിൽ സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയക്രമം എറണാകുളം ആർ ടി ഓഫീസിൽ അന്വേഷിച്ചാൽ കിട്ടും എന്നായിരുന്നു എന്റെ ധാരണ. ഇനി നിങ്ങൾക്കാർക്കെങ്കിലും അങ്ങനെ ഒരു ധാരണ ഉണ്ടെങ്കിൽ അതുമാറ്റാൻ സമയമായി. കാരണം അങ്ങനെ സമയക്രമം 'ക്രോഡീകരിച്ച്' വയ്ക്കുന്ന സമ്പ്രദായം ആർ ടി ഓഫീസിൽ ഇല്ലത്രെ! എനിക്ക് ഇതൊരു പുതിയ അറിവാണ്. ഇനി സമയക്രമം അറിയാൻ എന്തുചെയ്യണം? അതാണ് എന്റെ ചോദ്യം.

G7/188/2013/RTI/E റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എറണാകുളം തീയതി 11/09/2013

ഇനി അല്പം ചരിത്രം കൂടി പറയാം. ഞാൻ താമസിക്കുന്നത് എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലാണ്. എറണാകുളത്ത് ഹൈക്കോടതി ജങ്ഷനിൽ നിന്നും സ്വകാര്യബസ്സുകളും കെ എസ് ആർ ടി സി ബസ്സുകളുമായി മുന്നൂറിനടുത്ത് ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. രാത്രി 10:10വരെ ഹൈക്കോടതി ജങ്ഷനിൽ നിന്നും ഈ റൂട്ടിൽ ബസ്സ് സർവ്വീസ് ഉണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി രാത്രി 8 മണിക്ക് ശേഷം ഈ റൂട്ടിൽ സർവ്വീസ് നടത്തേണ്ട പല ബസ്സുകളും സർവ്വീസ് നടത്തുന്നില്ല. കാരണം കുടിവെള്ളപൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത (കഴിഞ്ഞ ഏഴുവർഷമായി തകരാതെ കിടന്ന ഈ പാത സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്ന് ഹൈക്കോടതി വരെ പരാമർശിച്ചതാണ്. കുടിവെള്ള പൈപ്പുകൾക്കായി വെട്ടിപ്പൊളിക്കാത്ത ഭാഗങ്ങൾ ഇപ്പോഴും ഒരു തകരാറും ഇല്ലാതെ നിൽക്കുന്നുണ്ട്) സഞ്ചാരയോഗ്യമാക്കാത്തതു തന്നെ. ഇതുമൂലം രാത്രി 8 മണിയ്ക്ക് ശേഷം ഹൈക്കോടതി ജങഷനിൽ നിന്നും ബസ്സിൽ കയറാൻ വല്ലാത്ത ബുദ്ധിമുട്ടാണ്. വൈപ്പിനിൽ താമസിക്കുന്ന നല്ലൊരു വിഭാഗം ആളുകളും ജോലിയ്ക്കും പഠനത്തിനും ആശ്രയിക്കുന്നത് എറണാകുളം നഗരത്തെ ആണ്. ജോലിക്കാരിൽ നല്ലൊരു വിഭാഗം കുറഞ്ഞ ശംബളത്തിൽ എറണാകുളത്തെ വിവിധവാണിജ്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും. ഇങ്ങനെയുള്ള ജനങ്ങൾ പലപ്പോഴും ബസ്സ് ലഭിക്കാതെ ഓട്ടോ റിക്ഷയിൽ ഇരുന്നൂറും മുന്നൂറും രൂപ മുടക്കിയാണ് രാത്രി വീടെത്തുന്നതുതന്നെ. സ്ഥിരമായി രാത്രി സർവ്വീസുകൾ മുടക്കുന്ന ബസ്സുകൾക്കെതിരെ പരാതി നൽകുക എന്ന ഉദ്ദേശത്തോടെ രാത്രി 8 മണിക്ക് ശേഷം ഹൈക്കോടതി ജങ്ഷനിൽ നിന്നും സർവ്വീസ് ആരംഭിക്കേണ്ട ബസ്സുകളുടെ വിവരം നൽകണം എന്ന് ആവശ്യപ്പെട്ട് ഞാൻ 16/08/2013 എറണാകുളം ആർ ടി ഓഫീസിൽ വിവരാവകാശനിയമപ്രകാരം അപേക്ഷനൽകി. അതിനുള്ള മറുപടിയാണ് മുകളിലെ ചിത്രം.ഈ മറുപടിയിൽ  ബസ്സുകളുടെ നമ്പർ സഹിതം അപേക്ഷിച്ചാൽ അവയുടെ സമയക്രമം അറിയിക്കാം എന്നാണ് പറയുന്നത്.  ബസ്സുകൾ ഏതൊക്കെ എന്നറിയാതെ എങ്ങനെയാണ് ഞാൻ അവയുടെ നമ്പർ വെച്ച് സമയക്രമം (ടൈം ഷെഡ്യൂൾ) നൽകാൻ ആവശ്യപ്പെടുക? കെ എസ് ആർ ടി സി ബസ്സുകളുടെ നമ്പർ എങ്ങനെ നൽകും? സാധാരണ വിവരാവകാശനിയമപ്രകാരം നൽകുന്ന മറുപടിയിൽ ആ മറുപടി തൃപ്തികരമല്ലെങ്കിൽ സമീപിക്കേണ്ട അപ്പെലറ്റ് അതോറിറ്റി ഏതെന്ന വിവരം രേഖപ്പെടുത്തിയിരിക്കും. ഇവിടെ അതും സൂചിപ്പിച്ചിട്ടില്ല.

Wednesday, 29 October 2008

വിവരാവകാശ നിയമം - എന്റെ അനുഭവം.

വിവരാവകാശനിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് പാർലമെന്റ് നടപടിക്രമങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശുപാർശചെയ്യുന്ന വി കിഷോർ എസ് ദേവ് കമ്മറ്റിയുടെ റിപ്പോർട്ടിൽ ഉത്കണ്ഠരേഖപ്പെടുത്തി വികടശിരോമണി എഴുതിയ വിവരാവകാശനിയമത്തെ ദുർബലമാക്കണോ? എന്ന പോസ്റ്റിൽ ഞാൻ എഴുതിയ അഭിപ്രായം ഇവിടെ ചേർക്കുന്നു. വിവരാവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷനൽകാൻ ചെന്ന എനിക്കുണ്ടായ രണ്ടു അനുഭവങ്ങൾ ആണ് ഇതിലെ പ്രതിപാദ്യം.

വിവരാവകാശ നിയമത്തെ സംബന്ധിച്ച് എനിക്കുള്ള രണ്ടു അനുഭവങ്ങൾ ഞാൻ പറയാം. ഓന്നമത്തേതു ബി എസ് എൻ എല്ലു മായി ബന്ധപ്പെട്ടതാണ്. ഒരു ബ്രോഡ്‌ബാന്റ് ഇന്റെർനെറ്റ് കണക്ഷനു അപേക്ഷനൽകി എട്ടുമാസത്തോളം കാത്തിരുന്നു. പലതവണ ബന്ധപ്പെട്ട അധികാരികളെക്കണ്ട് ഇതിന്റെ വിവരങ്ങൾ അന്വേഷിച്ചു. എന്നാൽ ഒരിക്കലും വ്യക്തമായ ഒരു മറുപടി ലഭിച്ചില്ല. ഒടുവിൽ വിവരാവകാശനിയമം അനുസരിച്ചു അപേക്ഷിക്കാം എന്നു കരുതി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആരാണെന്നറിയാൻ ബി എസ് എൻ എലിന്റെ സൈറ്റിൽ നോക്കി ആഫീസ് വിലാസവും കണ്ടുപിടിച്ചു എറണാകുളം കളത്തിപറൻപിൽ റോഡിലുള്ള ബി എസ് എൻ എൽ ഭവനിൽ എത്തി. അപ്പോൾ അറിയാൻ കഴിഞ്ഞത് സൈറ്റിൽ പേരുനൽകിയിരിക്കുന്ന ഉദ്യോഗസ്ഥൻ വിരമിച്ചിട്ടു മസങ്ങൾ ആയെന്നും പുതിയ ആൾ സ്ഥലത്തില്ലെന്നും ആണ് (വിവരാവകാശ നിയമം അദ്ധ്യായം 2 4ബി (2) പ്രകാരം ഈ വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കേണ്ട ചുമതല ബന്ധപ്പെട്ട വകുപ്പിനുണ്ട്) പിന്നീട് വരുവാൻ ആണ് എനിക്കുകിട്ടിയ മറുപടി. പിന്നീട് ആ വഴി പോയില്ല മൂന്നു മസത്തിനുള്ളിൽ നെറ്റ് കണക്ഷൻ കിട്ടി.

രണ്ടാമത്തേത് രാത്രികാലങ്ങളിൽ ഞങ്ങളുടെ റൂട്ടിൽ സ്വകാര്യ ബസ്സുകൾ ട്രിപ്പ് കാൻസൽ ചെയ്യുന്നതു പതിവാണ്. അങ്ങനെ പെരുവഴിയിൽ ആയ ഒരു ദിവസം ഇപ്രകാരം രാത്രി 8:30നു ശേഷം സർവ്വീസ് നടത്തേണ്ട ബസ്സുകളുടെ ചില വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന ഒരു അപേക്ഷ പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നൽകാൻ തീരുമാനിച്ചു. ആവശ്യപ്പെട്ട വിവരങ്ങൾ
1. എറണാകുളത്ത് ഹൈക്കോടതി ജംങ്‌ഷനിൽ നിന്നും വൈപ്പിൻ - പള്ളിപ്പുറം റൂട്ടിൽ രാത്രി 8:30നു ശേഷം സർവ്വീസ് നടത്തേണ്ട ബസ്സുകളുടെ പേര്, രജിസ്‌ട്രേഷൻ നമ്പർ, ഉടമസ്ഥന്റെ പേര്, സർവീസ് അവസാനിപ്പിക്കേണ്ട സ്ഥലം.
2. ബസ്സുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നു എന്നുറപ്പിക്കാൻ ആർ ടി എ, പോലീസ് എന്നിവർ സ്വീകരിച്ചിട്ടുള്ള നടപടികൾ.
3. സർവ്വീസ് മുടക്കുന്ന ബസ്സുടമകൾക്കെതിരേ പരാതിപ്പെടുന്നതിനുള്ള നടപടികൾ.
4. ഇത്തരം പരാതികൾ പ്രകാരം ഉടമക്കു ലഭിക്കാവുന്ന ശിക്ഷയുടെ വിശദാംശങ്ങൾ.

എന്നാൽ ഈ അപേക്ഷ സ്വീകരിക്കാൻ കഴിയില്ല എന്നും ഈ കാര്യങ്ങൾ തീരുമാനിക്കുന്നത് അർ ടി ഒ ആണെന്നും അദ്ദേഹത്തെ സമീപിക്കാനും ആണ് പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നിന്നും എനിക്കു കിട്ടിയ മറുപടി. (വിവരാവകാശനിയമം അനുസരിച്ച് (II 6(3)) “ഒരു വിവരത്തിനു വേണ്ടി പബ്ലിക് അഥോറിറ്റിയോടു അപേക്ഷനൽകുമ്പോൾ; മറ്റൊരു പബ്ലിക് അഥോറിറ്റി കൈവശം വെച്ചിട്ടുള്ള വിവരമോ അല്ലെങ്കിൽ മറ്റൊരു പബ്ലിക് അഥോറിറ്റിയുമായി വളരെ അടുത്തുബന്ധപ്പെട്ടിരിക്കുന്ന വിഷയമോ ആകുമ്പോൾ അത്തരം അപേക്ഷനൽകുന്നതു ഏതു പബ്ലിക് അഥോറിറ്റിക്കാണോ ആ ഥോറിറ്റി അപേക്ഷയോ അതിന്റെ ആവശ്യമായിട്ടുള്ള ഭാഗമോ മറ്റേ പബ്ലിക് അഥോറിറ്റിക്കു കൈമറേണ്ടതും അങ്ങനെ കൈമാറിയതിനെക്കുറിച്ച് അപേക്ഷകനെ അറിയിക്കേണ്ടതും ആണ്” എന്നു വിവക്ഷിക്കുന്നു. എന്നാൽ ഇതു ഒരേ അഥോറിറ്റിയുടെ തന്നെ കീഴിലുള്ള വിവരമായിട്ടും അപേക്ഷ സ്വീകരിച്ചില്ല. കക്കാനാട്ടുള്ള ആർ ടി ഓഫീസിൽ അപേക്ഷ നൽകുന്നതിനു മുൻപ വിവരാവകാശനിയമത്തെക്കുറിച്ച് അല്പം വിവരം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞാൻ.

പിന്നെ ഒരു അപേക്ഷകനു മറുപടിനൽകുന്നത് വിവരം വളരെ ബൃഹത്താനെന്ന കാരണത്താൽ നിഷേധിക്കാൻ പാടില്ല എന്നു Kananra Bank Vs Central Information Commission (2007(3) KHC 185) എന്ന കേസിന്റെ വിധിപ്രസ്താവിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായം അല്പം ദീർഘിച്ചതിനു വികടശിരോമണിയോടു ക്ഷമ ചോദിക്കുന്നു.