Wednesday 4 April 2018

പിണറായി സർക്കാരിന്റെ സ്വാശ്രയപ്രേമം

ഇന്ന് കേരളനിയമസഭ രണ്ട് സ്വാശ്രയകോളേജുകൾ നടത്തിയ വഴിവിട്ട, ക്രമവിരുദ്ധമായ പ്രവേശനങ്ങൾക്ക് നിയമസാധുതനൽകുന്നതിനുള്ള ബിൽ നിയമമാക്കി മാറ്റിയ ഈ വേളയിൽ രണ്ട് വ്യക്തികളോട് നന്ദി പറയണം എന്ന് എനിക്ക് തോന്നുന്നു. ഈ രണ്ട് വ്യക്തികളും എന്റെ രാഷ്ട്രീയവിശ്വാസങ്ങൾക്ക് കടകവിരുദ്ധമായ വിശ്വാസങ്ങൾ ഉള്ളവരാണെങ്കിലും അവരെ അഭിനന്ദിക്കാതെ തരമില്ല. അതിൽ പ്രഥമഗണനീയൻ ഡെക്കാൺ ക്രോണിക്കിളിന്റെ എഡിറ്റർ കൂടിയായ ശ്രീ കെ ജെ ജേക്കബ് ആണ്. നവമാദ്ധ്യമങ്ങളിലെ തന്റെ പോസ്റ്റുകളിലൂടെ ആയാലും ഡെക്കാൺ ക്രോണീക്കിളിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളിലൂടെ ആയാലും സർക്കാർ ചെയ്യുന്ന ഈ തട്ടിപ്പിനെ കുറിച്ച് വലിയൊരു അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഗഹനമായ പഠനം അദ്ദേഹം നടത്തിയിട്ടുണ്ട്. ഏതൊക്കെ ഘട്ടത്തിൽ എന്തെല്ലാം തട്ടിപ്പുകൾ ആണ് സർക്കാർ ഈ കോളേജിലെ നിയമനങ്ങൾക്ക് സാധുത ലഭിക്കുന്നത് ചെയ്തതെന്ന് തന്റെ റിപ്പോർട്ടുകളിലൂടേയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടേയും നിരന്തരമായി അദ്ദേഹം വായനക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ഭാവിയെകരുതിയാണ് ഈ നിയമം കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ സ്വരത്തിൽ പറയുമ്പോഴും ദാൽ മേം കുച്ച് കാലാ ഹെ എന്ന് ഞാൻ ഉൾപ്പടെ പലർക്കും പറയാൻ സാധിക്കുന്നത് അതു കൊണ്ടാണ്. അത്തരം അറിവുകൾക്ക് ശ്രീ കെ ജെ ജേക്കബിനെ നന്ദി അറിയിക്കുന്നു.

രണ്ടാമത്തെ വ്യക്തി ത്രിത്താല മണ്ഡലത്തെ കേരളനിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന ശ്രീ വി ടി ബൽറാം എം എൽ എ ആണ്. ഇന്ന് ഈ ബില്ലിനെതിരായി കേരളനിയമസഭയിൽ കേട്ട ഏകശബ്ദം VT Balram എം എൽ എയുടേതാണ്. നിങ്ങൾ ചെയ്യുന്നത തട്ടിപ്പാണെന്ന് സർക്കാരിന്റെ മുഖത്തുനോക്കി പറയാൻ കേരളനിയമസഭയിൽ ഇന്ന് ധൈര്യം കാണിച്ച ഏകജനപ്രതിനിധി ശ്രീ വി ടി ബൽറാം എം എൽ എ ആണ്. അദ്ദേഹത്തിന്റെ പല നിലപാടുകളോടും രാഷ്ട്രീയത്തോടും ഉള്ള വിയോജിപ്പ് നിലനിറുത്തിക്കൊണ്ട് തന്നെ ഈ വിഷയത്തിൽ സത്യം തുറന്നു പറയാൻ അദ്ദേഹം കാണിച്ച ആത്മാർത്ഥതയ്ക്ക് ധൈര്യത്തിനു അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

ഇനി നാളെ ഈ കേസ് സുപ്രീംകോടതി പരിഗണിക്കുകയാണ്. കേരളനിയമസഭപാസാക്കിയ ഈ നിയമം അംഗീകരിക്കുമോ ചറ്റുകൊട്ടയിൽ കളയുമോ എന്നറിയില്ല. ഡി എൽ എഫ് എന്ന വമ്പൻ കൈയ്യേറ്റകാരൻ ഇവിടെ ചിലവന്നൂർ കായൽ കൈയ്യേറി നിർമ്മിച്ച അനധികൃതനിർമ്മാണം ഒരു കോടിയുടെ നാമമാത്രമായ പിഴ ഈടാക്കി നിയമസാധുത നൽകിയ സംവിധാനം ആണ് നമുക്കുള്ളത്. ആ നിർമ്മാണം യഥാസമയം നിയമലംഘനം കണ്ടെത്തി തടയേണ്ടിരുന്ന സംവിധാനങ്ങൾ കുംഭകർണ്ണ സേവനടത്തുകയാണെന്ന് പറഞ്ഞതല്ലാതെ ആ സംവിധാനങ്ങളെ ഉണർത്താൻ പോന്ന ഒന്നും ആ വിധിയിൽ ഉണ്ടായിരുന്നില്ല. സർക്കാർ ഈ രണ്ട് കോളേജുകൾക്ക് വിധിച്ച കുട്ടിയൊന്നുക്ക് 3 ലക്ഷം രൂപ എന്ന പിഴ അംഗീകരിച്ച് ഈ നിയമലഘനവും സാധൂകരിച്ചു നൽകിക്കൂടായ്കയില്ല. രണ്ട് കോളേജുകൾ നടത്തിയ അനധികൃത പ്രവേശനങ്ങൾക്ക് ചൂട്ടുപിടിക്കുന്ന ഈ കേസ് നടത്താൻ സർക്കാർ ഇതുവരെ ചിലവാക്കിയത് 3 കോടി രൂപയാണെന്ന് കേൾക്കുന്നു. നാളേയും കേരളത്തിനു വേണ്ടി ഹാജരാകുന്നത് മുൻ സോളിസിറ്റർ ജനറൽ മുകുൾ റൊത്തഗിയെ പോലെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകൻ ആണ്. അതും പോകുന്നത് കാലിയായിക്കൊണ്ടിരിക്കുന്ന, ക്ഷേമപെൻഷനുകൾ നൽകാൻ പോലും പണമില്ലാത്ത കേരളത്തിന്റെ പൊതുഖജനാവിൽ നിന്നാണ്. ഓർക്കുക എല്ലാം ശരിയാക്കാൻ വന്നവർ ശരിയാക്കുന്നത് ആരുടെയൊക്കെ അവശ്യങ്ങൾ ആണെന്ന. "കള്ളം പറയുന്നവരെ കരുതിയിരിക്കുക"

1 comment:

  1. കേരള സർക്കാർ 20/10/2017-ൽ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീംകോടതി റദാക്കി. വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞ വാക്കുകൾ റിപ്പോർട്ടർ ചാനലിലെ ബാലഗോപാൽ ബി നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

    In our Prima facie view, the Ordinance in question blatantly seeks to nullify the binding effect of the order passed by this court.

    Prima facie it was not open to declare this Court’s order as void or ineffective as was sought to be done by way of ordnance.

    We place on record that we had scanned the documents regarding admission in the first round of litigation and the case was heard at length for several days.

    Hard copies were also placed before us; where after we rendered the decision after considering that admissions were not given to the students in accordance with law and approved the decision of regulatory committee effective.

    Thus, it was prima facie not open to sit over the judgment and validate those very admissions and to venture into regularising them. We therefore, stay the operation of the ordinance and make it clear that no student shall be permitted to reap any benefit of any action taken and they shall not be permitted to attend the college or the classes or continue in medical colleges in any manner pursuant to ordinance.

    It is made clear to all concerned that any violation of the order shall be treated seriously by this court

    ReplyDelete

Thank you for visiting my blog. Please leave your comments here.