Monday, 25 February 2019

സിപിഎം വെള്ളാപ്പള്ളിയെ വീണ്ടും വിശുദ്ധനാക്കുന്നു

"മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണം" 2015 നവംബർ 29 നു സമത്വമുന്നേറ്റയാത്രയിൽ പ്രസംഗിച്ചുകൊണ്ട് ആലുവയിൽ വച്ച് ശ്രീ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗത്തിലെ വാചകം ആണ് ഇത്. കോഴിക്കോട് മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ പെട്ട രണ്ട് തൊഴിലാളികളെ രക്ഷിക്കാൻ മാൻഹോളിൽ ഇറങ്ങി മരണപ്പെട്ട നൗഷാദ് എന്ന ചെറുപ്പക്കാരനു സർക്കാർ സഹായം പ്രഖ്യാപിക്കുകയും സമാനമായ സാഹചര്യങ്ങളിൽ മരണമടഞ്ഞ മറ്റു പലരേയും സർക്കാർ തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്തതിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് ശ്രീ വെള്ളാപ്പള്ളി നടേശൻ നടത്തിയ ഈ പരാമർശം വക്രീകരിച്ചു മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചു എന്ന കുറ്റം ചുമത്തി ഐ പി സി 153-ആം വകുപ്പനുസരിച്ച് ശ്രീ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്താണ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ പ്രതികാരം ചെയ്തത്. ഇടതുപക്ഷം അന്ന് വെള്ളപ്പള്ളി നടേശനെതിരെ നിശിതമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിന്റെ വീഡിയോ തെളിവായി ഉണ്ടായിട്ടും ഉമ്മൻ ചാണ്ടി സർക്കാർ ശക്തമായ നിലപാടെടുക്കുന്നില്ല എന്നായിരുന്നു അവരുടെ ആക്രോശം. വെള്ളാപ്പള്ളിയുടെ പ്രസംഗം കൊണ്ട് ഗുണം ഉണ്ടായി. നൗഷാദിനെ പോലെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങി സ്വന്തം ജീവൻ ത്യജിച്ച മറ്റു ചിലർക്കും സഹായം നൽകാൻ സർക്കാർ നിർബന്ധിതമായി.

അന്നും വെള്ളാപ്പള്ളി നടത്തിയ ഈ പരാമർശത്തോട് യോജിപ്പ് പ്രകടിപ്പിച്ച ആളാണ് ഞാൻ. അതിനു പലരും ഒരുപാട് വിമർശിച്ചു, ചിലർ ബ്ലോക്ക് ചെയ്തു, ചിലർ സൗഹൃദം അവസാനിപ്പിച്ചു പോയി. ഇടതും വലതും ഒരു പോലെ അന്ന് വെള്ളാപ്പള്ളിയെ എതിർക്കാൻ കാരണം ബി ഡി ജെ എസ് എന്ന സംഘടനയുടെ ആവിർഭാവവും വെള്ളാപ്പള്ളിയ്ക്ക് ബി ജെ പിയോട് ഉണ്ടായ അനുഭാവവും ആണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവുന്നതായിരുന്നു. ഈ പരാമർശത്തെ തുടർന്ന് ആരോപണങ്ങളുടെ ഒരു നിരതന്നെ അന്ന് ഇടതും വലതും കൂലിയെത്തുകാരായ മാദ്ധ്യമങ്ങളും ചേർന്ന് വെള്ളാപ്പള്ളിയ്ക്കെതിരെ ഉയർത്തിക്കൊണ്ടുവന്നു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം, വയർ‌ലസ് സെറ്റുകൾ പിടിച്ചത് അങ്ങനെ നിരവധി ആരോപണങ്ങൾ ആണ് ഉയർന്നു വന്നത്. നിയസമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ ആരോപണങ്ങളിൽ പലതും ചൂടോടെ നിന്നു. ഉമ്മൻ ചാണ്ടി മാറി പിണറായി അധികാരത്തിൽ വന്നു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് വേഗത പോരെന്ന് ഇടതു പക്ഷം ആക്ഷേപം ഉന്നയിച്ച "ആലുവ പ്രസംഗത്തിന്റെ" പേരിലെ കേസിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? എവിടെ പോയി ഇടതിന്റെ ന്യൂനപക്ഷപ്രേമം? 

ആലുവ പ്രസംഗത്തെ തുടർന്ന് വെള്ളാപ്പള്ളി നടേശനെ വിമർശിച്ചുകൊണ്ട്
പിണറായി വിജയൻ തന്റെ ഫേസ്ബുക്കി കുറിച്ച വരികൾ

ഇന്ന് 25/02/2019നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സംഘം വെള്ളപ്പള്ളി നടേശനെ കാണാൻ കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തിയ വാർത്ത കണ്ടപ്പോൾ ഈ പഴയ കാര്യങ്ങൾ ഒന്ന് ഓർത്ത് പോയി. ഇന്ന് വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തിന്റെ ഹൈന്ദവ നവോത്ഥാന നായകൻ ആണ്. പിണറായി സർക്കാർ സംഘടിപ്പിച്ച ജാതിമതിലിന്റെ നേതൃനിരയിൽ നിന്നത് വെള്ളാപ്പള്ളി ആണ്. വെള്ളാപ്പള്ളി നല്ലൊരു സംഘാടകൻ ആണെന്നതിൽ തർക്കമില്ല. ഈഴവസമുദായത്തെ സംഘടിപ്പിക്കുന്നതിലും അതിനെ ശക്തമായ ഒരു സാമൂദായിക സംഘടനയാക്കുന്നതിലും വലിയ സംഭാവനകൾ വെള്ളാപ്പള്ളിയുടേതായുണ്ട്. അതിലൂടെ സമുദായത്തിനുമൊത്തത്തിലും വ്യക്തിപരമായി വെള്ളാപ്പള്ളി നടേശനും ധാരാളം നേട്ടങ്ങൾ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. സമുദായസംഘടനകളുടെ തിണ്ണനിരങ്ങാൻ തങ്ങളെ കിട്ടില്ലെന്ന് വീമ്പുപറയുന്ന സിപിഎമ്മിന്റെ നേതൃത്വം ഇന്ന് സമുദായസംഘടനാനേതാവിന്റെ തിണ്ണനിരങ്ങാൻ എത്തിയത് കൗതുകകരമായി, അതും ഒരിക്കൽ അവർ ഏറ്റവും വിമർശിച്ച വെള്ളാപ്പള്ളി നടേശന്റെ തന്നെ തിണ്ണയാണെന്നത് പ്രത്യേകിച്ചും. തിരഞ്ഞെടുപ്പല്ലെ  ഇനിയും ഇത്തരം കൗതുകകരമായ കാഴ്ചകൾ ധാരാളം കാണാൻ സാധിക്കും

പോസ്റ്റിലെ വിവരങ്ങൾക്ക് അവലംബം:

Sunday, 17 February 2019

രാജ്യം നേരിടുന്ന രണ്ട് തീവ്രവാദ ഭീഷിണികൾ

പാടത്തെ പണിയ്ക്ക് വരമ്പത്ത് കൂലികൊടുക്കണം എന്ന് പാർടി അണികൾക്ക് ആഹ്വാനം നൽകുന്ന ആർടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പറയുന്നു കാശ്മീരിലെ പ്രശ്നങ്ങൾക്ക് ഹിംസ പരിഹാരമല്ലെന്ന്. അതെന്താ കാശ്മീരിൽ പ്രശ്നം ഉണ്ടാക്കുന്നവർക്ക് വരമ്പത്ത് കൂലികൊടുക്കുന്നതിൽ ബാലകൃഷ്നനു ഇത്ര സങ്കടം എന്ന ന്യായമായ സംശയം ഓരോ തീവ്രവാദി ആക്രമണത്തിനും കൂലിമാത്രം പോര  പലിശയടക്കം മറുപടി കൊടുക്കണം എന്ന് ആഗ്രഹിക്കുന്ന എന്നേപ്പോലുള്ളവർക്ക് തോന്നും.
പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാർക്ക്
ആദരം (ചിത്രത്തിനു കടപ്പാട് PTI)
ഈ രാജ്യം രണ്ടുതരം തീവ്രവാദ ഭീഷിണി നേരിടുന്നു എന്നാണ് ഞാൻ കരുതുന്നത്. കശ്മീരിൽ ഇസ്ലാമിക തീവ്രവാദവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നക്സലിസം എന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദവും. ഇന്ത്യയുടെ സൈനിക, അർദ്ധസൈനീക വിഭാഗങ്ങൾ കൊല്ലപ്പെടുന്നത് കൂടുതലായും ഈ രണ്ട് തീവ്രവാദി വിഭാഗങ്ങൾ നടത്തുന്ന സായുധ ആക്രമണങ്ങൾ മൂലമാണ്. ഇസ്ലാമിക തീവ്രവാദത്തോടും കമ്മ്യൂണിസ്റ്റ് തീവ്രവാദത്തോടും സന്ധിയില്ലാത്ത സമ‌രം തന്നെയാണ് ആവശ്യം. ഇത് രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ആയതുകൊണ്ടാണ് ബാലകൃഷ്ണൻ കശ്മീരിലെ ഇസ്ലാമിക തീവ്രവാദത്തോട് ആയുധം കൊണ്ടല്ല സമവായത്തിലൂടെ ആണ് പരിഹാരം കണ്ടെത്തേണ്ടതെന്ന് പറയുന്നത്. നാട്ടിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പോലും പാടത്തെ പണിയ്ക്ക് വരമ്പത്ത് കൂലികൊടുക്കണം എന്നും, നമ്മളെ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ തിരിച്ചു കണക്കിനു കൊടുക്കണം എന്നും അണികളോട് ആഹ്വാനം ചെയ്യുന്ന ആളാണ് ബാലകൃഷ്ണൻ. പണ്ട് ഇദ്ദേഹം പറഞ്ഞത് വേണ്ടിവന്നാൽ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കും എന്നാണ്. ബോംബിലൂടേയും തോക്കിൻകുഴലിലൂടേയും സായുധവിപ്ലവം നടത്തി അധികാരം പിടിച്ചെടുക്കണം എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ജനാധിപത്യകേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നു എന്ന് ചിരുക്കം. കേരളത്തിലെ കമ്മ്യൂണീസ്റ്റ് നേതാവിന്റെ ഭാഷ്യം ഇങ്ങനെ ആണെങ്കിൽ രാജ്യത്തെ ഇടതുപക്ഷ സഹയാത്രികൾ എന്തിനാണ് ശ്രമിക്കുന്നതെന്ന് നോക്കൂ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാർ തന്നെ മനഃപൂർവ്വം നടത്തിയതാണ് ഈ ആക്രമം എന്ന് ഒരു വിഭാഗം ഇടതു അനുകൂലികൾ. ഇന്റെലിജൻസ് റിപ്പോർട്ട് മനഃപൂർവ്വം അവഗണിച്ച സർക്കാർ വീഴ്ചകൊണ്ടാണ് ഈ സംഭവം ഉണ്ടായതെന്ന് മറ്റൊരു വിഭാഗം ഇടതു ജീവികൾ. മുഹമ്മദിന്റെ സേന എന്നർത്ഥം വരുന്ന ജെയ്ഷ്-ഇ-മുഹമ്മദ് എന്ന തീവ്രവാദസംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടും ചാവേറായ തീവ്രവാദിയുടെ വീഡിയോ കണ്ടിട്ടും ആ ആക്രമണത്തെ അപലപിക്കാനോ ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി ചെറുക്കണം എന്ന് പറയാനോ അല്ല ഈ ഇടതു നേതാക്കൾക്കും അനുയായികൾക്കും തോന്നുന്നത്. പാർശ്വവൽക്കരിക്കപ്പെടുന്ന കശ്മീർ യുവതയെക്കുറിച്ചാണ് അവരുടെ സങ്കടം. ഇസ്ലാമിക തീവ്രവാദം മൂലം സ്വന്തം ജന്മദേശം വിട്ട് സ്വന്തം രാജ്യത്തിന്റെ മറ്റിടങ്ങളിൽ അഭയാർത്ഥികളായി കഴിയുന്ന കാശ്മീരി പണ്ഡിറ്റുകളെ കുറിച്ച് ആവലാതിയില്ല ഇവർക്ക്. പക്ഷെ റോഹിങ്യകളെ കുറിച്ച് ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾക്ക് ആശങ്കകൾ ഉണ്ട്. രണ്ടും ഒരു നാണയത്തിന്റെ രണ്ട് പുറങ്ങൾ ആണ്. കമ്മ്യൂണീസ്റ്റ് തീവ്രവാദവും ഇസ്ലാമിക തീവ്രവാദവും. രണ്ടും ഒരു പോലെ എതിർക്കപ്പെടേണ്ടതാണ്

കാശ്മീരിന്റെ നാലിലൊന്നു പോലും വിസ്തീർണ്ണമില്ലാത്ത ഇത്രയും സങ്കീർണ്ണമല്ലാത്ത ഭൂപ്രകൃതിയുള്ള, ഇതിനേക്കാൾ വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന, ഇത്രയും ജനസംഖ്യ ഇല്ലാത്ത, ഇതിനേക്കാൾ പതിന്മടങ്ങ് ആശയവിനിമയ സംവിധാനങ്ങൾ ഉള്ള, ഇതിനേക്കാൾ സാങ്കേതികമായി വികാസം പ്രാപിച്ച, മെച്ചപ്പെട്ട സൈനീകശക്തിയുള്ള യൂറോപ്യൻ / അമേരിക്കൻ നാടുകളിൽ പോലും ഇതുപോലെ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. അവരും കൈയ്യും കെട്ടി ഇരിക്കുകയല്ല ചെയ്യുന്നത്. കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്. എന്നിട്ടും സംഭവിക്കുന്നു. അതുപോലെ തന്നെയാണ് അതിനേക്കാൾ സങ്കീർണ്ണമായ പരിസ്ഥിതിയുള്ള ജമ്മു കാശ്മീരിൽ ഇന്ത്യയുടെ വിവിധ ഏജൻസികൾ അതിശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. അതിന്റെ ഫലമായി പല നുഴഞ്ഞുകയറ്റങ്ങളും തീവ്രവാദി ആക്രമണങ്ങളും തടയപ്പെടുന്നുണ്ട്. അതിർത്തിയോട് ചേർന്നുള്ള പല തീവ്രവാദപരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സൈന്യം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിലൊക്കെ വിവിധ തീവ്രവാദസംഘടനയുടെ നേതാക്കൾ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ബുർഹാൻ വാണി ഉൾപ്പടെ പലരും കൊല്ലപ്പെട്ടപ്പോൾ ഇപ്പോൾ ഇന്ത്യൻ സൈന്യത്തേയും അതിന്റെ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങളെയും കുറ്റപ്പെടുത്തുന്ന പലരേയും എന്ന് ഇതേ സൈനിക സംവിധാനങ്ങളെ അഭിനന്ദിക്കാൻ കണ്ടില്ലായിരുന്നു. അനേകം തവണ നമ്മൾ ജയിക്കുന്നുണ്ട്. ഹർക്കത്ത് ഉൽ മുജാഹിദീൻ, ലഷ്കർ എ തോയ്ബ എന്നിങ്ങനെ ചില തീവ്രവാദസംഘടനകളുടെ കാശ്മീരിലെ നേതാക്കളെ പൂർണ്ണമായി ഇല്ലാതാക്കാനും അവയുടെ പ്രവർത്തനം നിറുത്താനും സാധിച്ചിട്ടുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ തീവ്രവാദികളുടെ നീക്കങ്ങൾ അറിയുന്നതിൽ പരാജയം സംഭവിക്കുന്നുണ്ട്. അതിനു ഇതുപോലെ കനത്ത വിലനൽകേണ്ടതായും വരുന്നുണ്ട്. പക്ഷെ അതിലൊന്നും പതറി പിന്മാറുക അല്ല ചെയ്യുന്നത്. ശക്തമായ തിരിച്ചടി തന്നെ നൽകും. സമവായം അല്ല തീവ്രവാദത്തോട് സൈന്യത്തിന്റെ ഭാഷ പ്രതിരോധവും പ്രത്യാക്രമണവും തന്നെയാണ്. ആ റിസ്ക് അറിഞ്ഞു തന്നെയാണ് ഓരോ ധീരന്മാരും സൈന്യത്തിൽ ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങൾ നോക്കിയാൽ കാണാൻ സാധിക്കും ഇന്ത്യൻ സൈന്യ ഏറ്റുമുട്ടലിൽ വധിച്ച ചില കൊടുംഭീകരരെ സംബ്ന്ധിക്കുന്ന വാർത്തകൾ. അതെല്ലാം ജഗ്രതയോടെ അവർ ഇരിക്കുന്നതുകൊണ്ട് തന്നെയാണ് സാധിക്കുന്നത്. സൈന്യത്തിനു വേണ്ടത പ്രവർത്തന സ്വാതന്ത്ര്യം ആണ്. ഇവിടെ പുറമെനിന്നുള്ള ആക്രമണകാരികൾക്കൊപ്പം ആ ആക്രമണകാരികൾക്ക് പിന്തുണനൽകുന്ന വലിയൊരു വിഭാഗവും ഈ രാജ്യത്തിലുണ്ടെന്നതാണ് നമ്മുടെ വലിയ ദൗർഭാഗ്യം

Thursday, 27 December 2018

അയ്യപ്പജ്യോതി

  ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് മേൽ സുപ്രീംകോടതിയും കേരളസർക്കാരും നടത്തുന്ന കടന്നുകയറ്റങ്ങളിൽ പ്രതിഷേധിച്ചും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ശബരിമല കർമ്മന്മിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ വടക്കേഅറ്റം മുതൽ തെക്കേഅറ്റം വരെ വിശ്വാസികൾ ദേശീയപാതയുടെയും സംസ്ഥാനപാതയുടേയും ഒരു വശത്ത് അണിനിരന്നു കൈയ്യിൽ ദീപം തെളിയിച്ചു പിടിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. എറണാകുളം ജില്ലയിൽ ഈ പ്രതിഷേധം നടത്തുന്നത് അങ്കമാലി-കാലടി-പെരുമ്പാവൂർ-മൂവാറ്റുപുഴ വഴിയാണ്. എന്റെ നാടായ കുഴുപ്പിള്ളിക്കാർക്ക് അങ്കമാലിയിൽ കരയാപറമ്പ് എന്ന സ്ഥലത്ത് പ്രതിഷേധനിരയിൽ അണിചേരാനാണ് നിർദ്ദേശം കിട്ടിയിരുന്നത്. ഇന്ന് ഓഫീസിൽ നിന്നും ഇറങ്ങി ആറ് മണിയോടെ കരയാപറമ്പിൽ എത്തണം എന്നതായിരുന്നു ആഗ്രഹം. 

  വൈകീട്ട് അഞ്ചുമണിയ്ക്ക് കളമശ്ശേരി ഓഫീസിൽ നിന്നും ഇറങ്ങുന്ന സമയത്തും എങ്ങനെ ആറുമണിയ്ക്ക് മുൻപ് കരയാപറമ്പിൽ എത്താം എന്നതായിരുന്നു ചിന്ത. ഞാൻ വാഹനം ഒന്നും ഓടിക്കാത്ത ആളാണ്. ബസ്സു തന്നെ ശരണം. അപ്പോഴാണ് സഹപ്രവർത്തകനായ അനൂപ് പറഞ്ഞത് മണികണ്ഠൻഭായി ശരത്ത് അങ്കമാലിയ്ക്ക് പോകുന്നുണ്ട് വേണമെങ്കിൽ അവന്റെ ഒപ്പം പോയിക്കോളൂ. ജോയിച്ചേട്ടനും ഞാൻ കൊണ്ടുപോയ്ക്കോളാം. ശരത്തും അനൂപും പാറപ്പുറത്തും (കാഞ്ഞൂർ) ജോയിച്ചേട്ടൻ മലയാറ്റൂരും ആണ് താമസം. ശരത്ത് ഇന്ന് അങ്കമാലി വഴി പോകുന്നു. പിന്നെ വേറെ ഒന്നും ആലോചിക്കാനുണ്ടായില്ല. ശരത്തിന്റെ ബൈക്കിൽ അങ്കമാലിയിലേയ്ക്ക്.

   ആലുവയിലും, ദേശംകവലയിലും, കരിയാടും അത്താണിയിലും എല്ലാം ബ്ലോക്ക് ഉണ്ടായിരുന്നു. എന്നിട്ടും അഞ്ച് നാല്പതോടെ അങ്കമാലിയിൽ എത്തി. അവിടെ ഇറങ്ങി ശ്രീകാന്തിനെ വിളിച്ചു, ഞാൻ അങ്കമാലിയിൽ എത്തി കരയാപറമ്പ് വരെ എത്താൻ പറ്റുമെന്ന് തോന്നുന്നില്ല. ഇവിടെ കൂടട്ടെ. സമയമുണ്ട് കരയാപറമ്പിൽ എത്താനായിരുന്നു നിർദ്ദേശം. കെ എസ് ആർ ടി സി സ്റ്റാന്റിൽ ബസ്സൊന്നും കാണുന്നില്ല. കുറെ ഓട്ടോകൾക്ക് കൈകാണിച്ചു. ഒന്നും നിറുത്തിയില്ല. അങ്ങനെ പത്തുമിനിറ്റ് തെക്കോട്ടും വടക്കോട്ടും ഓട്ടം. പെട്ടന്ന് ഒരാൾ ബൈക്കിൽ മുന്നിൽ വന്നു നിറുത്തി. മണികണ്ഠൻ ചേട്ടാ എങ്ങോട്ടാ. എനിക്ക് ആദ്യം ആളെ മനസ്സിലായില്ല. ഞാൻ പറഞ്ഞു കരയാപറമ്പ് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനാണ്. എന്റെ നാട്ടുകാർ അവിടെ ആണ്. ബൈക്കിൽ വന്ന ആൾ പറഞ്ഞു കയറിക്കോ ഞാൻ ഇറക്കാം. അങ്ങനെ ആ ബൈക്കിന്റെ പുറകിൽ കയറി. ചേട്ടന് എന്ന് മനസ്സിലായോ? ഞാൻ വിനോദ്, വിനോദ് പട്ടമന നമ്മൾ കൃഷ്ണൻകുട്ടിച്ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ പരിചയപ്പെട്ടിരുന്നു. അപ്പോൾ ഞാൻ ഓർത്തു. അമ്മാവൻ പറവൂർ കെ എം കെ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ ബൈസ്റ്റാന്റർ ആയി നിന്നിരുന്നു, അന്ന് അമ്മാവനെ കാണാൻ വന്നതാണ് ഏഴിക്കരക്കാരനായ വിനോദ്. ബൈക്കിൽ പോകുമ്പോൾ എന്റെ നാട്ടുകാർ നിൽക്കുന്നത് ഞാൻ കണ്ടു. അവിടെ ധാരാളമാളുകളുണ്ട്.ഏഴിക്കരയിൽ നിന്നും വന്നവർ കരയാപറമ്പ് പാലത്തിന്റെ വടക്കു വശത്താണ് എന്റെ നാട്ടുകാർ (കുഴുപ്പിള്ളിക്കാർ) തെക്കുഭാഗത്തും. ഏഴിക്കര എന്റെ അച്ഛന്റെ നാടാണ്. ആ നിലയിൽ ഞാൻ ഏഴിക്കരക്കാരനും ആണ്. അങ്ങനെ വിനോദിനൊപ്പം ഏഴിക്കരക്കാർ നിൽക്കുന്ന സ്ഥലത്തേയ്ക്കായി യാത്ര. അവിടെ ഞങ്ങളുടെ തന്നെ കുടുംബാംഗമായ മുട്ടത്തിൽ വിജയൻ ചേട്ടൻ ബൈക്കിറങ്ങുന്നതിനും മുൻപേ എന്നെ കൈകാട്ടി വിളിച്ചു. ബൈക്ക് പാർക്ക്ചെയ്ത് റോഡ് മുറിച്ചുകടന്ന് ഞാനും വിനോദും ഏഴിക്കരക്കാർക്കൊപ്പം നിന്ന് അയപ്പജ്യോതിയുടെ ഭാഗമായി. 

   രാവിലെ മുതൽ ഒരു പ്രാർത്ഥന ഇതുമാത്രമായിരുന്നു. എന്തായാലും സ്വാമി കൈവിട്ടില്ല. ആറുമണിയ്ക്ക് തന്നെ കരയാപറമ്പിൽ എത്താനും ആറര വരെ അയ്യപ്പജ്യോതിയുടെ ഭാഗമാകാനും സാധിച്ചു. എല്ലാം സ്വാമിയുടെ തന്നെ അനുഗ്രഹം. കൃത്യസമയത്ത് ശരത്തിനേയും വിനോദിനേയും എന്റെ മുന്നിൽ എത്തിച്ചതും സ്വാമിയല്ലാതെ മറ്റാര്. ജ്യോതി തെളിയിച്ചു കഴിഞ്ഞ് കുഴുപ്പിള്ളിക്കാർക്കൊപ്പംതിരികെ കുഴുപ്പള്ളിയിൽ എത്തി. ഇപ്പോൾ നല്ല സന്തോഷവും സമാധാനവും ഉണ്ട്. ആഗ്രഹിച്ചതു പോലെ അയ്യപ്പജ്യോതിയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം. 

അങ്കമാലിയിൽ എളവൂർ കവലയ്ക്കും കരയാപറമ്പ് പാലത്തിനും ഇടയിൽ
ദേശീയപാത-47-ൽ ഏഴിക്കരക്കാർക്കൊപ്പം അയ്യപ്പജ്യോതിയുടെ ഭാഗമായി.