Tuesday, 13 August 2019

പ്രളയവും പിണറായി സർക്കാരിന്റെ ധൂർത്തും

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പിണറായി വിജയൻ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലും കാലവർഷക്കെടുതിയിൽ ഉഴലുന്ന സഹജീവികളോട് കരുണകാണിച്ച രണ്ട് വ്യക്തികളെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ഉണ്ട്. ഒരാൾ എറണാകുളം ജില്ലയിൽ വൈപ്പിൻകരയിൽ മാലിപ്പുറം സ്വദേശിയും എറണാകുളത്ത് തെരുവോരത്ത് തുണിക്കച്ചവടം ചെയ്ത് ജീവിക്കുന്ന നൗഷാദാണ്. പ്രളയദുരിതാശ്വാസത്തിനായി വസ്ത്രങ്ങൾ ശേഖരിക്കാൻ എറണാകുളം ബ്രോഡ്-വേയിൽ എത്തിയ സന്നദ്ധപ്രവർത്തകർക്ക് തന്റെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന പുത്തൻ വസ്ത്രങ്ങളിൽ വലിയൊരു ഭാഗം തികച്ചും സൗജന്യമായി നൽകി നന്മയുടെ പ്രതീകമായി മാറിയ നൗഷാദിനെ കുറിച്ചാണ്. മറ്റൊന്ന് എല്ലാ വിദ്യാലയങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം സമാഹരിക്കുന്നതിനുള്ള ഒരു പദ്ധതിയുമായി അദ്ദേഹത്തെ ഓഫീസിൽ വന്നുകണ്ട തിരുവനന്തപുരം വ്ലാത്താങ്കര ഹയർ സെക്കന്ററി സ്ക്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് ആർ എ എന്ന മിടുക്കനെ കുറിച്ചാണ്. പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്ന സമയം മുതൽ തന്റെ പോക്കറ്റ് മണിയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനചെയ്തുവരുന്ന വ്യക്തിയാണ് ആദർശ്. ഈ രണ്ടു പേരും തീർച്ചയായും അഭിനന്ദത്തിനു അർഹരും മാതൃക ആകേണ്ടവരും തന്നെ ആണ്. സംശയമില്ല. ഇവർ രണ്ടു പേർ മാത്രമല്ല അറിയപ്പെടാത്ത അനവധി നിരവധി ആളുകൾ ഈ കേരളത്തിൽ ഉണ്ട്. സഹജീവികളുടെ കണ്ണീരൊപ്പാൻ തങ്ങൾക്കാവും വിധം മുണ്ടുമുറുക്കി ഉടുത്ത് സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവെയ്ക്കുന്നവർ. സ്വന്തം ജീവിതത്തിലെ ആർഭാടങ്ങൾ ഒഴിവാക്കി മറ്റുള്ളവർക്ക് സഹായം നൽകുന്നവർ.


പ്രളയത്തിൽ തകർന്ന ഈ നാട്ടിലെ നിരാലംബരായ മനുഷ്യരെ സഹായിക്കാൻ സാധാരണക്കാർ ഈ ത്യാഗങ്ങൾ ഒക്കെ അനുഭവിക്കുമ്പോൾ കേരള സർക്കാർ എന്താണ് ചെയ്യുന്നതെന്നതും ഈ സന്ദർഭത്തിൽ പരിശോധിക്കണമല്ലൊ. എത്രമാത്രം ദുർവ്യയം ആണ് എത്രമാത്രം അധികഭാരമാണ് പൊതുഖനാവിനു ഈ സർക്കാർ വരുത്തിവെയ്ക്കുന്നത്. കഴിഞ്ഞ പ്രളയത്തെ തുടർന്ന് ചെലവു ചുരുക്കലിന്റെ ഭാഗമായി സ്ക്കൂൾ കലോത്സവം വരെ പരിമിതപ്പെടുത്തും എന്ന് പ്രഖ്യാപിച്ചവരാണ് ഈ സർക്കാർ. എന്നാൽ സർക്കാരിന്റെ ദുർവ്യയങ്ങൾ എന്തെങ്കിലും കുറവു വരുത്തിയോ? ഏറ്റവും കൂടുതൽ ഉപദേശകരെ നിയമിച്ചിട്ടുള്ളത് ഈ മുഖ്യമന്ത്രി ആണ്. പ്രളയത്തെ തുടർന്ന് ചിലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവരിൽ ആരെയെങ്കിലും ഒഴിവാക്കിയോ? ഇല്ല എന്നു മാത്രമല്ല വിരമിച്ച ഉദ്യോഗസ്ഥർക്ക് വീണ്ടും പുതിയ ലാവണങ്ങൾ ഒരുക്കി പൊതുഖജനാവിനു ബാധ്യത കൂട്ടുകയാണ് സർക്കർ ചെയ്യുന്നത്. 2011-ൽ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ ഇരുന്നു സർവ്വീസിൽ നിന്നും വിരമിച്ച ശേഷവും ഇക്കാലമത്രയും വിവിധ പദവികളിൽ വിരാജിച്ചു വന്നിരുന്ന ടി ബാലകൃഷ്ണൻ ഐ എ എസിനു തലസ്ഥാന നഗരവികസന പദ്ധതിയിൽ സ്പെഷ്യൽ ഓഫീസറുടെ അധിക തസ്തിക സൃഷ്ടിച്ച് വീണ്ടും നിയമനം നടത്തിയത് ഇക്കഴിഞ്ഞ ആഗസ്ത് രണ്ടിനു ആണ്. രണ്ടരക്ഷത്തോളും രൂപ മാസശംബളവും കൂടാതെ അലവൻസുകളും നൽകിയാണ് ഈ നിയമനം. ടി ബാലകൃഷ്ണനു നിലവിൽ ലഭിക്കുന്ന പെൻഷൻ തുക കഴിച്ചു ബാക്കി ശംബളമായി നൽകിയാൽ മതി എങ്കിലും അലവൻസുകളും ഡ്രൈവർ വാഹനം ഉൾപ്പടെയുള്ള ചെലവുകളും പൊതുഖജനാവിൽ നിന്നും തന്നെ ആണ്.


ക്യാബിനറ്റ് മന്ത്രിമാരെ കൂടാതെ ക്യാബിനറ്റ് റാങ്കിൽ ഭരണപരിഷ്കാരകമ്മീഷനും, മുന്നോക്കവികസനകമ്മീഷനും ഉള്ളപ്പോൾ ആണ് ചീഫ് വിപ്പ് എന്നൊരു ക്യാബിനറ്റ് പദവിയിൽ കഴിഞ്ഞ മാസം സി പി ഐ എം എൽ എ ആയ കെ രാജനെ നിയമിച്ചത്. ഇതും പൊതുഖജനാവിനു അമിതഭാരം ഉണ്ടാക്കുന്നതുതന്നെ. മുന്നോക്ക വികസന കമ്മീഷൻ, ചീഫ് വിപ്പ് എന്നീ ക്യാബിനറ്റ് പദവികൾ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് രൂപീകരിച്ചപ്പോൾ അതിനെ നഖശിഖാന്തം എതിർത്തവരാണ് ഇപ്പോൾ അതേ ദുഷ്ചെലവുകൾ പ്രളയത്തിൽ തകർന്ന കേരളത്തിനു മേൽ അടിച്ചേല്പിക്കുന്നതും സാധാരണക്കാരോട് മുണ്ടുമുറുക്കാൻ നിർദ്ദേശിക്കുന്നതും. ക്യാബിനറ്റ് റാങ്കിൽ ഉള്ള ദുഷ്ചെലവുകൾ അവിടെയും തീരുന്നില്ല. കേന്ദ്രവും കേരളവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ എ സമ്പത്ത് എന്ന മുൻ എം പിയെ ക്യാബിനറ്റ് റാങ്കോടെ കേരളഹൗസിൽ ലെയ്സൺ ഓഫീസറായി അവരോധിച്ചതും ഈ അടുത്ത ദിവസങ്ങളിൽ തന്നെ ആണ്.


ഇനിയും ഉണ്ട ദുഷ്ചെലവുകളുടെ പട്ടിക. കമ്മ്യൂണിസ്റ്റ് ഗുണ്ടകളാൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കരുതെന്ന് കേരള ഹൈക്കോടതിയിൽ വാദിക്കാൻ ഏർപ്പാടാക്കിയ സുപ്രീംകോടതി വക്കീലന്മാർക്ക് പിണറായി സർക്കാർ കൊടുത്ത ഫീസ് മാത്രം അരക്കോടിയ്ക്ക് മുകളിൽ വരും. നൂറുകണക്കിനു സർക്കാർ വക്കീലന്മാരും സ്റ്റേറ്റ് അറ്റോർണിയും, ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനും ഒക്കെ ലക്ഷങ്ങൾ ശംബളം വാങ്ങി കേരള ഹൈക്കോടതിയിൽ സർക്കാരിനെ പ്രതിനിധാനം ചെയ്യാൻ ഉള്ളപ്പോൾ ആണ് ഈ കേസ് സി ബി ഐയ്ക്ക് വിട്ടുകൊടുക്കരുതെന്ന പിണറായി വിജയന്റെ ഈഗോ ശമിപ്പിക്കാൻ മാത്രം അരക്കോടിയിൽ അധികം ചിവാക്കി സുപ്രീംകോടതി വക്കീലന്മാരെ ഹൈക്കോടതിയിൽ എത്തിച്ചത്.


റിബിൽഡ് കേരളയുടെ പേരിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ തിരുവനന്തപുരത്ത് സ്വകര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊതുഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി സജ്ജീകരിക്കുന്നു എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. കേരള പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രയും അതിന്റെ ഫലമായി കാര്യമായ ധനസഹായം ഒന്നും ലഭിച്ചില്ല എന്നവാർത്തയും മലയാളികൾ മറന്നുകാണില്ല. മറ്റ് മന്ത്രിമാർക്ക് വിദേശയാത്ര നടത്താൻ കേന്ദ്രാനുമതി ലഭിക്കാതിരുന്നത് ഒരു വിധത്തിൽ നന്നായി എന്നുകരുതാം. അത്രയും പണം പൊതുഖജനാവിനു ലാഭിക്കാൻ സാധിച്ചല്ലോ.


സാധാരണക്കാരനോട് മുണ്ടുമുറുക്കാൻ നിർദ്ദേശിച്ച് ധൂർത്ത് നടത്തുന്ന സർക്കാരിനെ കുറിച്ച് പറയാൻ ഇനിയും ഉണ്ട്. തൽക്കാലം നിറുത്തുന്നു. ഒരുകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, സഹജീവികളെ രക്ഷിക്കാൻ ഇറങ്ങി സ്വന്തം ജീവൻ ബലികഴിച്ച ഒരു സന്നദ്ധപ്രവർത്തകൻ ഉണ്ട് കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ലിനു. കോഴിക്കോട് പ്രളയ ദുരിതാശ്വാസക്യാമ്പിൽ അച്ഛനേയും അമ്മയേയും ആക്കിയ ശേഷം ചാലിയാർ കരകവിഞ്ഞ് ദുരിതം വിതച്ച കുണ്ടായിത്തോട് ഭാഗത്ത് ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ രണ്ട് തോണികളിലായി പോയ സന്നദ്ധപ്രവർത്തകർക്കൊപ്പം പോയതായിരുന്നു ലിനു. പക്ഷെ ആ രക്ഷാപ്രവർത്തനത്തിനിടയിൽ ലിനു മുങ്ങിമരിച്ചു. നൗഷാദിനേയും ആദർശിനേയും അഭിനന്ദിക്കുന്ന മുഖ്യമന്ത്രി ലിനുവിന്റെ ജീവത്യാഗത്തെക്കുറിച്ച് ഈ സമയം വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒന്നും പറഞ്ഞതായി കാണുന്നില്ല. എന്നാൽ ധനമന്ത്രി തോമസ് ഐസക് ലിനുവിന്റെ ജീവത്യാഗം അനേകം ചെറുപ്പക്കാർക്ക് ഊർജ്ജം പകരുന്ന ഒന്നണെന്ന് എഴുതിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ ഒരു വ്യക്തിയെ സ്മരിക്കാൻ പോലും മുഖ്യമന്ത്രിയുടെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി അനുവദിക്കുന്നില്ല എന്നതല്ലെ ഇത് വ്യക്തമാക്കുന്നത്?

Sunday, 28 July 2019

വിവരാവകാശനിയമം ഭേദഗതി ചെയ്യുമ്പോൾ

വിവരാവകാശനിയമ ഭേദഗതിയുടെ പേരിൽ ഇവിടെ ഇടതും വലതും പക്ഷത്തുള്ള രാഷ്ട്രീയ നേതാക്കൾ മോദി സർക്കാരിനെ കുറ്റം പറയുന്നത് കണ്ടു. സഖാക്കൾക്ക് പ്രത്യേകിച്ച് ഭരണത്തിൽ ഉള്ളവർക്ക് വിവരാവകാശ നിയമത്തോട് ഇത്രയും ആദവ് ഉണ്ടായിരുന്നു എന്നത് ഇപ്പൊഴാണ് മനസ്സിലായത്. കേരളത്തിലെ വിവരാവകാശ കമ്മീഷൻ എന്ന് പറയുന്നത് ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും അഞ്ച് സംസ്ഥാന വിവരാവകാശ കമ്മീഷണർമാരും അടങ്ങുന്ന സംവിധാനം ആണ്. 2017 ജനുവരി 30നു മാതൃഭൂമിയിൽ വന്ന ഈ വാർത്ത അനുസരിച്ച് അന്നേദിവസം കേരളത്തിന്റെ വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീണർ ശ്രീ വിൽസൻ എം പോൾ മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായി ഉണ്ടാവേണ്ട അഞ്ചു പേരും നിയമിക്കപ്പെട്ടിരുന്നില്ല. പാർടി നിർദ്ദേശങ്ങൾ അനുസരിച്ചുള്ള വീതം വയ്പിന്റെ തർക്കം കോടതി കയറിയപ്പോൾ ഈ സംസ്ഥാന കമ്മിഷണർമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം മെയ്മാസത്തിൽ സംസ്ഥാനസർക്കാർ അഞ്ചു വിവരാവകാശ കമ്മീഷണർമാരുടെ ഒരു പട്ടിക ഗവർണ്ണർക്ക് അയച്ചു. സി പി എം അനുകൂല അദ്ധ്യാപക സംഘടന നേതാവ് കെ എൽ വിവേകാനന്ദൻ, ഭരണപരിഷ്കാര കമ്മീഷൻ വി എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി കെ വി സുധാകരൻ, നിയമവകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി പി ആർ ശ്രീലത, ടൈറ്റാനിയം മുൻ എം ഡി സോമനാഥൻ പിള്ള, സി പി എം പാളയം ഏരിയ സെക്രട്ടറി ആയിരുന്ന എ എ റഷീദ് എന്നിങ്ങനെ അഞ്ചു പേരുടെ പട്ടിക ഗവർണ്ണർക്ക് അയച്ചു. എന്നാൽ കേരള സർവ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പിൽ പ്രതിയായ എ എ റഷീദിന്റെ പേര് ഗവർണ്ണർ വെട്ടുകയും ബാക്കി നാലുപേരുടെ നിയമം അംഗീകരിക്കുകയും ചെയ്തു. ഇത നടക്കുന്നത് 2018 മെയ് മാസത്തിൽ ആണ്, കഴിഞ്ഞ ഒരു വർഷമായിട്ടും എ എ റഷീദിനു പകരം ഒരാളെ സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടില്ല. ഗവർണ്ണർ വിവരാവകാശ കമ്മീഷൺർ ആയി നിയമനം നിഷേധിച്ച എ എ റഷീദിനെ സർക്കാർ 2018 ജൂൺ മാസത്തിൽ തന്നെ ട്രാവൻകൂർ ടൈറ്റാനിയം ചെയർമാനായി നിയമിക്കുകയും ചെയ്തു. ഇതാണ് അവസ്ഥ. 

നിലവിലെ കമ്മീഷനിലെ രണ്ട് അംഗങ്ങളുടെ യോഗ്യതയെപ്പറ്റി 2018 മെയ് 11നു ദേശാഭിമാനിയിൽ വന്ന വാർത്തയിൽ പറയുന്നത് ഇങ്ങനെ: 

കെ വി സുധാകരന്‍ കാല്‍ നൂറ്റാണ്ടിലേറെയായി ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. വി എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്നു. കേരള മീഡിയാ അക്കാദമി അധ്യാപകന്‍, തിരുവനന്തപുരം പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മികച്ച മാധ്യമപ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ആലപ്പുഴ അരൂര്‍ കൊടുവേലിക്കകത്ത് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പരേതനായ കെ കെ വാവയുടെയും അംബുജാക്ഷിയുടെയും മകനാണ്.ചെമ്പഴന്തി എസ്എന്‍കോളേജ് ജിയോളജിവകുപ്പ് തലവനാണ് ഡോ. കെ എല്‍വിവേകാനന്ദന്‍. രണ്ടുതവണ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമായിരുന്നു. മൂന്നുവര്‍ഷം എകെപിസിടിഎ ജനറല്‍ സെക്രട്ടറി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ദേശീയ സെക്രട്ടറിയാണ്.

ഇനി കോൺഗ്രസ്സിന്റെ കാലത്തെ അവസ്ഥ നോക്കിയാൽ 2015 ഒക്ടോബർ 11നു ജന്മഭൂമി പ്രസിദ്ധീകരിച്ച് വാർത്തയിൽ നിന്നും. സസ്പെൻഷനിലായ കമ്മീഷണറും ലക്ഷങ്ങൾ ആണ് പണിയെടുക്കാതെ ശംബളബും അലവൻസുകളും ആയി കൈപ്പറ്റുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ആ വാർത്തയിലെ ഒരു ഭാഗം താഴെ ചേർക്കുന്നു.

കൊച്ചി: ഭരണസംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിന് നിലവില്‍ വന്ന വിവരാവകാശ നിയമത്തിന് ഇന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. വിപ്ലവകരമെന്ന് വിശേഷിക്കപ്പെട്ട നിയമത്തിന് പതിറ്റാണ്ട് തികയുമ്പോഴും സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മതിയായ അംഗങ്ങളില്ലാതെ നിര്‍ജ്ജീവം. പതിനായിരത്തോളം അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. വിവരാവകാശ കമ്മീഷനില്‍ മുഖ്യവിവരാവകാശ കമ്മീഷണറടക്കം പത്ത് അംഗങ്ങള്‍ വരെയാകാം. സംസ്ഥാനത്ത് ആറ് അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഡോ.കുരിയാസ് കുമ്പളക്കുഴി ഈ വര്‍ഷം മാര്‍ച്ച് 20നും എം.എന്‍. ഗുണവര്‍ദ്ധനന്‍ഏപ്രില്‍ 15നും സോണി തെങ്ങമം ഓഗസ്റ്റ് 10നും വിരമിച്ചു. മറ്റൊരു അംഗമായ കെ. നടരാജന്‍ പ്രതിപക്ഷ നേതാവ് വി.എസ്സിനെതിരായ ഭൂമിദാനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് സസ്‌പെന്‍ഷനിലുമാണ്. 2012 നവംബര്‍ 9നാണ് നടരാജനെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷനിലാണെങ്കിലും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ട്. ഇതുവരെയായി 33 ലക്ഷത്തിലധികം രൂപ ഇയാള്‍ പണിയെടുക്കാതെ കൈപ്പറ്റി. സസ്‌പെന്‍ഷനായതിനാല്‍ പകരം ആളെ നിയമിക്കാന്‍സാധിക്കില്ലെന്ന പ്രശ്‌നമുണ്ട്. നിലവില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സി.എസ്. ശശികുമാറുമാണ് കമ്മീഷനിലുള്ളത്. ശശികുമാര്‍ ഈ മാസം 24ന് വിരമിക്കുകയും ചെയ്യും. അംഗങ്ങളുടെ നിയമനത്തിന് മൂന്ന് മാസം മുന്‍പ് നടപടികള്‍ആരംഭിക്കണമെന്ന് 2012ല്‍ കേന്ദ്രസര്‍ക്കാരും നമിത് ശര്‍മ്മയും തമ്മിലുണ്ടായ കേസില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ അംഗങ്ങളെ നിയമിക്കുന്നതിനുള്ള ഒദ്യോഗിക നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ശശികുമാര്‍ കൂടി വിരമിക്കുന്നതോടെ വിവരാവകാശ കമ്മീഷന്‍ ഫലത്തില്‍ ഏകാംഗ കമ്മീഷനായി മാറും. 

വനിതാ കമ്മീഷൻ, യുവജന കമ്മീഷൻ എന്നിങ്ങനെ പാർടിയ്ക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ളവരെ ലാവണമായി വിവരാവകാശ കമ്മീഷനെ മാറ്റാനുള്ള സർക്കാരിന്റെ അധികാരത്തിനു പുതിയ നിയമഭേദഗതിയോടെ അവസാനമാകും എന്ന് കരുതാം. വിവരാവകാശ കമ്മീഷണർമാക്ക് വേണ്ട അടിസ്ഥാന യോഗ്യതകളും ഈ നിയമഭേദഗതിയിൽ നിഷ്കർഷിക്കുന്നുണ്ടെന്നാണ് അറിവ്.

വിവരങ്ങൾക്ക് കടപ്പാട്
  1. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ സൈറ്റ് http://keralasic.gov.in/
  2. വിവരാവകാശകമ്മീഷൻ നിയമനം സംബന്ധിച്ച് മാതൃഭൂമി വാർത്ത   https://www.mathrubhumi.com/news/kerala/information-commission-appointment-governor-reject-cpim-leader-name-1.2800446
  3. വിവരാവകാശകമ്മീഷൻ നിയമനം സംബന്ധിച്ച് ദേശാഭിമാനി വാർത്ത   https://www.deshabhimani.com/news/kerala/right-to-information-commission-pledge/724338
  4. മാതൃഭൂമിയിൽ 2017 ജനുവരി 30നു വന്ന വാർത്ത https://www.mathrubhumi.com/print-edition/kerala/right-information-act-kerala-1.1691106?
  5. ജന്മഭൂമിയിൽ 2015 ഒക്ടോബർ 11 നു ജന്മഭൂമിയിൽ വന്ന വാർത്ത   https://www.janmabhumidaily.com/news332600?

Thursday, 6 June 2019

പി എസ് സി എന്ന വെള്ളാന

ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലെ ഒൻപതുമണി ചർച്ച കാണേണ്ടതായിരുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന വെള്ളാനയെക്കുറിച്ചായിരുന്നു ചർച്ച. ചർച്ച ആങ്കർ ചെയ്ത വിനു വി ജോണിനെ കൂടാതെ കെ എം ഷാജഹാൻ (അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി) ബി എ പ്രകാശ് ( സാമ്പത്തിക വിദഗ്ദ്ധൻ) അഡ്വ: ഡി ബി ബിനു (വിവരാവകാശനിയമം) അഡ്വ എം ആർ അഭിലാഷ് (നിയമവിദഗ്ദ്ധൻ) എന്നിവരായിരുന്നു ഉണ്ടായിരുന്നത്. പി എസ് സി എന്ന വെള്ളാനയെകുറിച്ച് അറിയാൻ ഈ ചർച്ച ഉപകരിച്ചു. 23 കോടി ജനസംഖ്യ ഉള്ള ഉത്തർപ്രദേശിൽ പി എസ് സിയിൽ ആകെ 9 അംഗങ്ങൾ. മൂന്നരക്കോടി ജനങ്ങൾ ഉള്ള കേരളത്തിലെ പി എസ് സിയിൽ 21 അംഗങ്ങൾ. ഒരാൾക്ക് മാസ ശംബളം 2 ലക്ഷം രൂപ. ഓരോ അംഗത്തിനും ഗസറ്റഡ് റാങ്ക് തസ്തികയിൽ പി എ, ഡഫേദാർ എന്നിവർ ഉണ്ട്. വണ്ടിയ്ക്ക് ഡ്രൈവറെവയ്ക്കാം ശംബളം പി എസ് സി നൽകും. ഇതിനെല്ലാം പുറമെ മെഡിക്കൽ അലവൻസും മറ്റ് ആനുകൂല്യങ്ങളും. അങ്ങനെ ഒരു അംഗത്തിനു സർക്കാർ ശരാശരി ചിലവാക്കുന്നത് 6 ലക്ഷം രൂപ! ഒരു വർഷം ഒരംഗത്തിനു ചെലവാകുന്നത് 72 ലക്ഷം രൂപ! ആറുവർഷം പൂർത്തിയാക്കിയാൽ ഈ ശംബളത്തിന്റെ പകുതി അതായത് ഒരു ലക്ഷം രൂപ മാസം പെൻഷൻ ആയി ലഭിക്കും. പി എസ് അംഗങ്ങൾക്ക് ഉണ്ടാകേണ്ട വിദ്യാഭ്യാസ യോഗ്യതകൾ പ്രത്യേകം പറഞ്ഞിട്ടില്ലാത്തതിനാൽ അധികം നിയമനവും രാഷ്ട്രീയ നിയമനം ആകുന്നു. പലരും രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും ആകുന്നു. മുൻപ് 15 അംഗങ്ങൾ ഉണ്ടായിരുന്ന പി എസ് സിയെ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് 21 ആക്കി ഉയർത്തി. അതിനെ അന്ന് നഖശിഖാന്തം എതിർത്തവർ ആണ് ഇപ്പോൾ ഭരിക്കുന്നത്. എന്നിട്ടും അംഗങ്ങളെ കുറയ്ക്കാൻ തയ്യാറാകുന്നില്ല. ഇന്ത്യയിൽ ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറ്റവും അധികം പി എസ് സി അംഗങ്ങൾ ഉള്ളത് കേരളത്തിൽ ആണ്. ഇനി ഈ പി എസ് സിയിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ കണക്കെടുത്താൽ അത് 1600-ൽ അധികം വരും. ഒരു സെക്രട്ടറി, 3 അഡീഷണൽ സെക്രട്ടറിമാർ, 12 ജോയിന്റ് സെക്രട്ടറിമാർ, 22 ഡെപ്യൂട്ടി സെക്രട്ടറിമാർ, 64 അണ്ടർ സെക്രട്ടറിമാർ, 196 സെഷൻ ഓഫീസർമാർ ആങ്ങനെ പോകുന്നു ആ കണക്ക്. കേരളത്തിൽ പി എസ് സിയ്ക്ക് ഇങ്ങനെ 21 അംഗങ്ങൾ ആവശ്യമുണ്ടോ? ഈ ജംബോ പി എസ് സി ആർക്ക് വേണ്ടി. ചർച്ച കാണാതെ പോകണ്ട. ചർച്ചയുടെ യു ട്യൂബ് ലിങ്ക് ചുവടെ ചേർക്കുന്നു. ഈ കൊള്ളയ്ക്കെതിരെ ആര് പ്രതികരിക്കും?




ഈ ജംബോ പി എസ് സി കൊണ്ടുള്ള ഗുണം രാഷ്ട്രീയക്കാർക്കും അവരുടെ പാർശ്വവർത്തികൾ ആയി തുടരുന്നവർക്കും മാത്രമാണ്. അതിനാണ് ഓരോ സർക്കാരുകൾ വരുമ്പോളും പി എസ് സി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത്. അതിന്റെ ദുരിതം അനുഭവിക്കുന്നത് നാട്ടിലെ ജനങ്ങളും. പി എസ് സി അംഗത്തിനു പെൻഷൻ ലഭിക്കാൻ ആറുവർഷം കാലാവധി പൂർത്തിയാക്കണം എന്ന് ഈ ചർച്ചയിൽ നിന്നും മനസ്സിലാക്കുന്നു. എന്നാൽ ഒരു മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽ അംഗമായാൽ രണ്ടര വർഷത്തെ സേവനം പൂർത്തിയാക്കിയാൽ പെൻഷനു അർഹതയായി. ചുമ്മാതാണോ സ്വന്തം പുത്രന്റെ ഭാര്യയെ തന്നെ കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ശ്രീമതി ടീച്ചർ പേഴ്സനൽ സ്റ്റാഫിൽ കുശനിക്കാരി (അടുക്കളക്കാരി) ആയി നിയമിച്ചത്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി അത്രതന്നെ.