Thursday 17 October 2019

ഉപതിരഞ്ഞെടുപ്പും എൻ എസ് എസ് നിലപാടും

മുക്കിയ തിരഞ്ഞെടുപ്പ് ആപ്പീസർക്ക് എൻ എസ് എസ് വട്ടിയൂർക്കാവിൽ പ്രചാരണത്തിനിറങ്ങിയത് പിടിച്ചിട്ടില്ല പോലും. ആരും പരാതി ഒന്നും കൊടുത്തിട്ടില്ല. പക്ഷെ സംഗതി വർത്തകളിൽ കണ്ടാണ് ആപ്പീസർ അറിഞ്ഞത്. ആരെങ്കിലും പരാതി തന്നാൽ നടപടി എടുക്കും എന്നും ആപ്പീസർ പറഞ്ഞത് ഇന്നലെ ആണ്. ഇന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട് പരാതികൊടുക്കും എന്ന്. അല്ല കോടിയേരി നിങ്ങളുടെ ആറന്മുള നിയമസഭ മണ്ഡലത്തിലും പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലേയും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സഭാസ്ഥാനാർത്ഥി സഭാവ് വീണ ജോർജ്ജിനെ ഓർത്തഡൊക്സ് സഭയുടെ ലോഹഇട്ട അച്ചന്മാർ എഴുന്നള്ളിച്ചു കൊണ്ടു നടപ്പോഴും സഭ പരസ്യമായി ആ സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചോദിച്ചപ്പോളും അത് ചട്ടലംഘനം ആണെന്ന് തോന്നിയില്ലെ? തിരഞ്ഞെടുപ്പ് ആപ്പീസർ അന്നൊക്കെ കണ്ണും കെട്ടിയാണോ ഇരുന്നത്. ചിലർ ചെയ്യുമ്പോൽ മാത്രമേ ആപ്പീസർക്ക് ചട്ടോം വകുപ്പും ഒക്കെ ഓർമ്മവരൂ എന്നുണ്ടോ?

ഇനി എൻ എസ് എസിനോടാണ്. വട്ടിയൂർക്കാവിൽ മാത്രമേ യി ഡി എഫിനു പിന്തുണയുള്ളോ അതോ എല്ലാ മണ്ഡലങ്ങളിലും നയം അതാണോ? അങ്ങനെ ആണെങ്കിൽ അത് ആനമണ്ടത്തരം എന്നേ പറയാനുള്ളു. ഈ തീരുമാനം എടുക്കാനുള്ള കാരണം ശബരിമല വിഷയത്തിൽ വിസ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചു എന്നതാണല്ലൊ. അങ്ങനെ ആണെങ്കിൽ വിശ്വാസികളെ വഞ്ചിച്ചത് സി പി എം ആണ്. അതിനു ഏറാൻ മൂളിയ എൽ ഡി എഫിലെ സംഘടനകൾ ആണ് അവരെ തോല്പിക്കുക എന്നതാവണം ആയിരുന്നു എൻ എസ് എസിന്റെ നയം, നിലപാട്. അല്ലാതെ യു ഡി എഫിനു പിന്തുണ നൽകുക എന്നതല്ല. ശരിയാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ശബരിമല കേസിൽ എടുത്ത നിലപാടായിരുന്നു ശരി. കേസ് നടന്ന സമയത്തും അവർ എടുത്ത നിലപാട് ശരിയായിരുന്നു. കേസ് വിധി വന്നശേഷം മറ്റെല്ലാ സംഘടനകളേയും പോലെ ആദ്യം വിധിയ്ക്കൊപ്പം നിന്നെങ്കിലും പിന്നീട് വിശ്വാസികളുടെ വികാരം മാനിച്ച് നിലപാട് മാറ്റിയ സംഘടനയാണ് കോൺഗ്രസ്സ് അതും സമ്മതിക്കുന്നു.

എന്നാൽ ഒക്ടോബർ 8നു സംഘം ശബരിമല വിഷയത്തിൽ സുചിന്തിതമായി വ്യക്തമായ ഒരു നിലപാട് പ്രഖ്യാപിച്ച ശേഷം ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം പ്രത്യക്ഷമായി നിന്നതും ശബരിമലയിൽ ആക്റ്റിവിസ്റ്റുകളെ എത്തിക്കാനുള്ള പിണറായി വിജയന്റെ സർക്കാരിന്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ വിശ്വാസികൾക്കൊപ്പം പ്രത്യക്ഷമായി നിലകൊണ്ടതും ജയിൽ വാസവും പോലീസ് മർദ്ദനവും ഉൾപ്പടെയുള്ള പീഡനങ്ങൾ ഏറ്റുവാങ്ങിയതും വിവിധ സംഘപരിവാർ പ്രസ്താനങ്ങൾ ആണെന്ന കാര്യം പെരുന്നയിലെ ഡയർക്ടർബോർഡും ജനറൽ സെക്രട്ടറിയും മറക്കരുതായിരുന്നു. ആ ശക്തമായ പ്രതിരോധം കൊണ്ട് മാത്രമാണ് നെടുംബാശ്ശേരിയിൽ വന്നിറങ്ങിയ തൃപ്തി ദേശായി ഉൾപ്പടെയുള്ള ആക്റ്റിവിസ്റ്റുകൾക്ക് മടങ്ങിപ്പോകേണ്ടീ വന്നത്. രാത്രിയുടെ മറവിൽ ഹിജഡകൾ എന്ന വ്യാജേന എത്തിച്ച രണ്ട് ആക്റ്റിവിസ്റ്റുകളെ വളഞ്ഞ വഴിയിൽ സന്നിധാനത്ത് എത്തിക്കേണ്ട അവസ്ഥ കേരള പോലീസ് എസ്കോഋട്ട് സർവ്വീസിനുണ്ടായത്.

ഇത്രയും പ്രത്യക്ഷമായ പ്രതിരോധവുമായി പീഡനങ്ങളും ജയിൽ വാസവും ഏറ്റുവാങ്ങി സംഘപരിവാർ പ്രസ്ഥാനങ്ങൾ വിശ്വാസികൾക്കൊപ്പം നിന്നപ്പോൾ നാമമാത്രമായ പ്രതിരോധങ്ങൾ പേരിനു മാത്രമുള്ള പ്രതിഷേധങ്ങൾ ആണ് കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. സന്നിധാനത്ത് പിണറായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒന്നൊന്നായി സമാധാനപരമായി സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പിന്തുണയിൽ നടന്ന നാമജപത്തിലൂടെ തകർന്നുവീണത് നാമെല്ലാം കണ്ടതാണ്, സന്നിധാനത്ത് ശരണമന്ത്രം വിളിച്ചതിനു അറസ്റ്റുചെയ്യപ്പെട്ട ഭൂരിഭാഗം ആളുകളും വിവിധ സംഘപരിവാർ സംഘടനകളിൽ നിന്നുള്ളവർ ആയിരുന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിനു നിരുപാധിക പിന്തുണ നൽകാൻ തീരുമാനിച്ച എൻ എസ് എസ് ഡയറക്ടർബോർഡ് ഈ കാര്യങ്ങൾ ഒന്നും പരിഗണിച്ചില്ല എന്നത് ദുഃഖകരം തന്നെ ആണ്.

കോടതി വിധി എതിരായാൽ ശബരിമല വിശ്വാസസംരക്ഷണത്തിനുള്ള ഏകമാർഗ്ഗം നിയമ നിർമ്മാണം ആണ്, യു ഡി എഫ് പ്രതിനിധി ആയ എൻ കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിൽ പറയുന്നതുപോലെ അയ്യപ്പവിശ്വാസികളെ ഒരു പ്രത്യേകവിഭാഗമായി പരിഗണിക്കുകയും ശബരിമല ക്ഷേത്രത്തിലെ ആചാരസംരക്ഷണത്തിനായി ഒരു നിയമം നിർമ്മിക്കുകയും ചെയ്യണമെങ്കിൽ അതിനു ബിജെപിയുടെ പിന്തുണ ഇല്ലാതെ സാധിക്കില്ല എന്നത് അറിയാത്തവർ അല്ലല്ലൊ പെരുന്നയിൽ ഉള്ളത്. കോൺഗ്രസ്സ് ഇനി അടുത്ത ഏതെങ്കിലും കാലഘട്ടത്തിൽ ഭാരതം ഭരിക്കും എന്നതാണ് എൻ എസ് എസിന്റെ വിശ്വാസം എങ്കിൽ നിങ്ങൾ മൂഡസ്വർഗ്ഗത്തിൽ ആണെന്നല്ലാതെ മറ്റൊന്നും പറയാനില്ല.

എൻ എസ് എസ് ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം ആയിരുന്നു സാമ്പത്തിക സംവരണം. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ 10% സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത് ഈ സർക്കാരാണ്. കോൺഗ്രസ്സ്, മറ്റ് കോൺഗ്രസ്സ് ഇതര സർക്കാരുകൾ ചെയ്തതുപോലെ പിന്നോക്ക, ന്യൂനപക്ഷ വോട്ട് ബാങ്കുകളെ ലക്ഷ്യം വച്ചു മാത്രം പ്രവർത്തിക്കുന്ന ഒന്നല്ല എൻ ഡി എ സർക്കാർ എന്നതും പെരുന്നയിലെ ജനറൽ സെക്രട്ടറിയും ഡയറക്ടർ ബോർഡും ഓർക്കണമായിരുന്നു. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് എല്ലാ വിഭാഗത്തിനും വികസനം എന്നത് ആപ്തവാക്യമാക്കിയ സർക്കാരാണ് എൻ ഡി എയുടേത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കുന്നതിൽ പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ ആയിരുന്നു എന്നാണ് എനിക്ക് ജനറൽ സെക്രട്ടറിയേയും ഡയറക്ടർ ബോർഡ് മെംബർമാരേയും ഓർമ്മിപ്പിക്കാനുള്ളത്.

പിന്നെ പെരുന്നയിൽ നിന്നും എന്ത് തീരുമാനം വന്നാലും അതിനെ ചോദ്യം ചെയ്യാതെ ശിരസ്സാവഹിക്കുന്നവരല്ല കരയോഗങ്ങളും കരയോഗാംഗങ്ങളും എന്നത് ജനറൽ സെക്രട്ടറിയ്ക്കും ബോർഡ് മെംബർമാർക്കും നല്ലപോലെ അറിയാമെന്ന് കരുതുന്നു. നിങ്ങളിൽ പലരേയും പോലെ രാഷ്ട്രീയ അടിമത്തം ഇല്ലാത്ത എന്നാൽ വ്യക്തമായ രാഷ്ട്രീയ ബോധവും നിലപാടും ഉള്ളവരാണ് കരയോഗാംഗങ്ങൾ. അതുകൊണ്ട് തന്നെ ഉചിതമായ നിലപാട് അവരുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം.

മുഖ്യതിരഞ്ഞെടുപ്പ് ആപ്പീസർക്കും എൻ എസ് എസ് ജനറൽ സെക്രട്ടറിയ്ക്കും നല്ല നമസ്കാരം.

No comments:

Post a Comment

Thank you for visiting my blog. Please leave your comments here.