Tuesday, 17 June 2008

കെ എസ് ആര്‍‌ ടി സിയുടെ ജനദ്രോഹങ്ങള്‍‌

ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട യാത്രാസൌകര്യം ഒരുക്കുകയും സ്വകാര്യബസ്സ്‌ സംവിധാനം ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍‌ നിന്നു സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കെ എസ്സ് ആര്‍‌ ടി സി യുടെ പ്രാഥമികമായ ലക്ഷ്യം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ വര്‍‌ഷങ്ങളായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍‌ യാത്രചെയ്തുവരുന്ന എനിക്കു എന്റെ ആ ധാരണ വാസ്തവവിരുദ്ധമാണെന്ന്‌ ഇപ്പോള്‍ തീരുമാനിക്കേണ്ടിവരുന്നു. കേരളത്തില്‍ ഏറ്റവും അധികം നിയമലംഘനം നടത്തുന്നത്‌ ഈ സര്‍ക്കാര്‍‌സ്ഥാപനം തന്നെയാണെന്നാണ് ഞാന്‍‌ മനസ്സിലക്കുന്നത്‌. പലപ്പോഴും യാത്രക്കാരോടു യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത പെരുമാറ്റമാണ് ചില കെ എസ്സ് ആര്‍‌ ടി സി ജീവനക്കാരില്‍ നിന്നും ഉണ്ടാവുന്നത്‌.

ഫാസ്റ്റ്‌പാസെഞ്ചറിനും അതിനു മുകളിലും പെര്‍‌മിറ്റുള്ള വാഹനങ്ങളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം ആ വാഹനത്തിന്റെ സീറ്റുകളുടെ എണ്ണത്തിനു തുല്ല്യമാണ്. എന്നാല്‍ ‘സൂപ്പര്‍‌ ഫാസ്റ്റും’ അതിനു മുകളിലും ഉള്ള മിക്ക കെ എസ്സ് ആര്‍ ടി സി വാഹനങ്ങളും സീറ്റുകളുടെ എണ്ണത്തിന്റെ മൂന്നിരട്ടി വരെ യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍‌വീസ്‌ നടത്തുന്നതു. കഴിഞ്ഞ പത്തുവര്‍‌ഷത്തെ എന്റെ യാത്രനുഭവത്തില്‍ ഇത്തരത്തില്‍ ‘സേവനം’ നടത്തുന്ന ഒരു കെ എസ്സ്‌ ആര്‍‌ ടി സി വാഹനത്തെപ്പോലും ‘സഞ്ചരിക്കുന്ന കോടതികളോ’ വഴിനീളെ ഗതാഗതനിയമപാലനത്തിനു കര്‍മ്മനിരതരായി നില്‍ക്കുന്ന ‘പോലീസു’കാരോ ശിക്ഷിച്ചതായി കണ്ടിട്ടില്ല. എന്തിനു അമിതവേഗത കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ പോലും ഈ വാഹനത്തിനുമുന്‍പില്‍ കണ്ണടക്കുകയാണ് പതിവ്‌. (അല്ലെങ്കിലും ഗതാഗത നിയമപാലനത്തെക്കാള്‍ പെട്ടിയിലും പോക്കറ്റിലും വല്ലതും വീഴാന്‍‌ സാധ്യതയുള്ള ഇരകളിലാണ് ഇവര്‍ക്കു താത്പര്യം.)


പലറൂട്ടുകളിലും സമ്പത്തികലാഭത്തിനു വേണ്ടി ഫാസ്റ്റ്പാസെഞ്ചര്‍ ബസ്സുകള്‍ കൂടുതലായി ഓടിക്കാറുണ്ട്‌. എന്റെ അനുഭവത്തില്‍ ദേശസാല്‍കൃത പാതയായ ആലപ്പുഴ - ചങ്ങനാശ്‌ശേരി തന്നെ ഉദാഹരണം. ഇവിടെ ‘ഫാസ്റ്റ്പസെഞ്ചറുകളെ’ പിന്തള്ളി ‘ഓര്‍ഡീനറി ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌‘ബസ്സുകള്‍ കടന്നുപോവുന്ന അനുഭവം പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്‌.
ഇത്തരത്തില്‍ കേരളത്തിലെ ഏറ്റവും ദൂരിതപൂര്‍‌ണ്ണമായ യാത്ര കോട്ടയം മുതല്‍ കിളിമാനൂര്‍ വരെ എം സി റോഡ്‌ വഴിയുള്ളതാണെന്നു ഞാന്‍ കരുതുന്നു.

ഇതു പോലുള്ള ദേശസാത്കൃത റൂട്ടുകളില്‍ ഉള്ളവരാണ് കെ എസ്സ് ആര്‍ ടി സി യുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്‌. ഞാന്‍ സ്ഥിരമായി യാത്രചെയ്തിരുന്ന ആലുവ - പറവൂര്‍ ‌ ഇത്തരം ദുരിതയാത്രക്കു ഉദാഹരണമാണ്. രാവിലെ പറവൂരില്‍‌നിന്നും സര്‍വീസ്‌ ആരംഭിക്കുന്ന ബസ്സുകള്‍ പറവൂര്‍‌ടൌണ്‍ വിടുന്നതിനുമുന്‍‌പേ നിറയും. പിന്നെ അങ്ങോട്ടുള്ള പത്തൊന്‍പതുകിലോമീറ്റര്‍ ദൂരത്തു കാത്തുനില്‍ക്കുന്നവര്‍ക്കു വല്ലബസ്സും നിറുത്തിക്കിട്ടിയാല്‍‌ ഭാഗ്യം. രാവിലെ പതിനഞ്ചു മിനിറ്റ് വ്യത്യാസത്തില്‍ പറവൂരില്‍നിന്നും ആലുവായ്ക്കു ടൌണ്‍‌ലിമിറ്റഡ് ബസ്സുകള്‍ ഉണ്ട്. പറവൂര്‍ വിട്ടാല്‍ പിന്നെ പതിനാറുകിലോമീറ്റര്‍ കഴിഞ്ഞു ദേശീയപാത നാല്‍‌പത്തിയേഴില്‍ പറവൂര്‍ക്കവലയിലെ ഇവയ്ക്കു സ്‌റ്റോപ്പുള്ളു. ഈ ബസ്സുകള്‍ പോലും രാവിലെ 7:30 നും 10:30 നും ഇടക്കു പറവൂര്‍‌ടൌണ്‍ വിടുന്നതുതന്നെ മിക്കാവാറും അറുപതില്‍ കുറയാത്ത യാത്രക്കാരുമായാണ്. മറ്റു സമയങ്ങളില്‍ 50% യാത്രക്കര്‍ ഉറപ്പായും ഉണ്ടാവുകയും ചെയ്യും. എന്നാലും ഈ റൂട്ടില്‍ ബസ്സുകളുടെ എണ്ണം കൂട്ടണം എന്ന ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെടതെ കിടക്കുന്നു. ഇതിനു കാരണമായി പറയുന്നതു ആവശ്യത്തിനു ബസ്സുകള്‍ ഇല്ല എന്നതാണ്. എന്നാല്‍ ഗോശ്രീപാലം വഴി പുതുതായി 18 ബസ്സുകള്‍ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്. നൂറ്റി‌ഇരുപതോളം സ്വകാര്യബസ്സുകള്‍ ഉള്ളപ്പോഴാണ് ഇവിടെ 18 കെ എസ്സ് ആര്‍ ടി സി ബസ്സുകള്‍ പുതുതായി ആരംഭിച്ചതെന്നോര്‍ക്കണം. നിലവില്‍ ഉള്ള റൂട്ടുകളിലെ സര്‍വീസ് കാര്യക്ഷമമാക്കാതെ കൂടുതല്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നതും, കൂടുതല്‍ റൂട്ടുകള്‍ ദേശസാത്കരിക്കുന്നതും പൊതുജനങ്ങളോടു ചെയ്യുന്ന കടുത്ത അനീതി തന്ന്നെയാണ്.


സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചര്‍ജിന്‌ അനുസരിച്ചാണ് സ്വകാര്യ ബസ്സുകളും സര്‍വീസ്‌ നടത്തുന്നത്‌. എന്നാല്‍ കെ എസ്സ് ആര്‍ ടി സി ക്കു ഈ നിരക്കുകള്‍ക്കു പുറമെ ഇരുപത്റ്റിഅഞ്ചു രൂപക്കു മുകളിലുള്ള ഓരോ ടിക്കറ്റിലും ഒരു രൂപ ഇന്‍ഷുറന്‍സ് സെസ്സ് ആയി പിരിക്കാന്‍ അവകാശം ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്താലും വൃത്തിഹീനവും, ചോര്‍ന്നൊലിക്കുന്നതും ആയ ബസ്സുകളാണ് മിക്കപ്പോഴും കാണന്‍‌ സാധിക്കുന്നത്‌. എറണാകുളത്തുനിന്നും പലപ്പോഴും ഔദ്യോഗീകാവശ്യങ്ങള്‍ക്കായി കണ്ണൂരിലോ കാസര്‍‌ഗോടിനോ പോകേണ്ടിവരുമ്പോള്‍ പലപ്പോഴും ഞാന്‍ ആശ്രയിക്കുന്നത്‌ കലൂരില്‍ നിന്നും പുറപ്പെടുന്ന ഹൈറേഞ്ച് - മലബാര്‍ബസ്സുകളെത്തന്നെയാണ്. ഓര്‍‌ഡിനറി ബസ്സിന്റെ ചാര്‍ജില്‍‌ സെമിസ്ലീപ്പര്‍ യാത്ര സൌകര്യം ഉള്ളവയാണ് അവയില്‍ പലതും. അമിതമായി യാത്രക്കാരും ഉണ്ടാവാറില്ല. ഈ സമയത്തുള്ള കെ എസ്സ് ആര്‍ ടി സി ബസ്സുകളാവട്ടെ തീരെ സൌകര്യപ്രദമല്ലാത സീറ്റുകളും, തിങ്ങിനിറഞ്ഞ യാത്രക്കാരുമായി പോകുന്നവയാണ്. അതിനെല്ലാം പുറമെയാണ് ഈടാക്കുന്ന അമിത ചാര്‍ജ്ജ്. ദൌര്‍‌ഭഗ്യവശാല്‍ തിരുവനന്തപുരത്തിനോ കൊല്ലത്തിനോ പോകേണ്ടിവരുമ്പോള്‍ കെ എസ്സ് ആര്‍ ടി സി യെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.

കെ എസ്സ് ആര്‍ ടി സി യാത്രയില്‍ പിന്നെ ഏറ്റവും അരോചകമായി തൊന്നുന്നതു നിറുത്താതെയുള്ള എയര്‍‌ഹോണ്‍‌ പ്രയോഗം ആണ്. നിയമം മൂലം എയര്‍‌ഹോണിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും മിക്കവാറും കെ എസ്സ് ആര്‍ ടി സി ബസ്സുകളിലും, സ്വകാര്യബസ്സുകളിലും ഇതിന്റെ ഉപയോഗം നിര്‍ബാധം തുടരുന്നു. വ്യത്യാസം സ്വകാര്യബസ്സുകളിലെ എയര്‍‌ഹോണ്‍ പോലീസ്‌ പിടിച്ചിടുക്കാറുണ്ടെന്നതുമാത്രം. ഇടുങ്ങിയ വഴിയില്‍ പോലും നിറുത്താതെ എയര്‍ ഹോണ്‍ അടിക്കുന്ന സ്വഭാവം പല ഡ്രൈവര്‍മാരിലും കാണാം. സത്യത്തില്‍ ആ എയര്‍ ഹോണ്‍ ഒന്നിന്റെ ബലത്തില്‍ മാത്രമണ് പല കെ എസ്സ് ആര്‍ ടി സി ബസ്സുകളും ഓടുന്നതുതന്നെ.


രസകരമായി തോന്നിയ മറ്റൊരുകാര്യം ഏതെങ്കിലും ബസ്സു ഒരു ഡിപ്പോയില്‍നിന്നും പുറ്പ്പെടുന്ന സമയം ചോദിച്ചാല്‍ ലഭിക്കുന്ന മറുപടിയാണ്. മിക്കവാറും കിട്ടുക ‘ഉടനെ‘ എന്ന മറുപടിയാണ്. അതുകേട്ടു കയറിയിരുന്നാല്‍ ചിലപ്പോള്‍ ഒരു പതിനഞ്ചുമിനുറ്റെങ്കിലും കഴിഞ്ഞെ ആ വണ്ടി പുറപ്പെടൂ. ഇനി അബദ്ധത്തില്‍ ഒരു കൃത്യസമയം പറഞ്ഞാലോ അതിനും വളരെ മുന്‍പേ വണ്ടി പോയിരിക്കും. അത്തരം ഒരനുഭവമാണ് ഇന്നു (16/06/2008) രാവിലെ ഉണ്ടായത്‌. പത്തനം‌തിട്ടക്കുള്ള ഒരു ഫാസ്റ്റ്പാസെഞ്ചര്‍‌ പുറപ്പെടുന്നസമയം ചോദിച്ച എനിക്കു കിട്ടിയ മറുപടി 9:15 എന്നാണ്. അപ്പോള്‍ എന്റെ വാച്ചിലെ സമയം 8:55. സ്‌റ്റേഷനിലെ ക്ലോക്കില്‍ 9:00. പതിനഞ്ചു മിനിറ്റുണ്ടല്ലൊ എന്നുകരുതി ചായകുടിക്കാന്‍‌ ഞാന്‍ സ്റ്റാളിനടുത്തേക്കു നടന്നു. സ്റ്റാളില്‍ ഞാന്‍ എത്തുമ്പോഴേക്കും ബസ്സ്‌ നീങ്ങിത്തുടങ്ങിയിരുന്നു. എന്നോടു പറഞ്ഞതിലും 10 മിനിറ്റ് നേരത്തെ.

കെ ബി ഗണേശ്‌കുമാര്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ഇറക്കിയ ‘ഹൈട്ടെക്’ ഡിസൈനില്‍ ഉള്ള ബസ്സുകളിലെ യാത്ര ഇപ്പോഴും നടുവൊടിക്കുന്നതുതന്നെ. ‘ഹൈടെക്’ എന്നതു ഡിസൈനിന്റെ പ്രത്യേകത അല്ലെന്നും അതു നിര്‍മ്മിച്ച സ്ഥാപനത്തിന്റെ (ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌) പേരാണെന്നതും ഞാന്‍ മനസ്സിലാക്കിയതു വൈകിയാണ്. എന്നാല്‍ പിന്നീട് അങ്ങോട്ട് ആ ഡിസൈന്‍ ഉപേക്ഷിച്ചു എന്നതു ആശ്വാസകരമായി തോന്നുന്നു. അതുപോലെ ‘വേണാട്’ ‘അനന്തപുരിഫാസ്റ്റ്’ എന്നീ മോഡലുകളും ഇപ്പോള്‍ പുതുതായി വന്നിരിക്കുന്ന മോഡലുകളും സൌകര്യപ്രദമായ സീറ്റുകള്‍ ഉള്ളവയാണ്.

പല ബഡ്ജറ്റുകളിലും കെ എസ്സ് ആര്‍ ടി സിക്കുവേണ്ടി സര്‍ക്കാര്‍ ധാരാളം പണം നീക്കിവെക്കുന്നുണ്ട്‌. ഇത്തവണത്തെ ബഡ്ജറ്റ് അതില്‍ സര്‍വ്വകാല റെക്കോര്‍‌ഡിട്ടു എന്നു വേണമെങ്കില്‍ പറയാം. എന്നിട്ടും കഴിഞ്ഞമാസം ജീവനക്കാരുടേ പെന്‍‌ഷനും മറ്റാനുകൂല്യങ്ങളും നല്‍‌കുന്നതിനു ഡീസല്‍ വാങ്ങിയ വകയില്‍ നല്‍‌കാന്‍ വെച്ച പണം വകമാറ്റിയതു പല ട്രിപ്പുകളും റദ്ദാക്കുന്നതിലാണ് അവസാനിച്ചത്‌. ഇതു മൂലം കഷ്ടപ്പെട്ടാതാവട്ടെ സാധരണ ജനവും. കെ എസ്സ് ആ‍ര്‍ റ്റി ബസ്സിന്റെ ശരാശരി ഒരു കിലോമീറ്ററില്‍ നിന്നുള്ള വരുമാനം 12 രൂപക്കു മുകളില്‍ ആണെന്നാണ്‌ പറയുന്നതു. സ്വകാര്യബസ്സുകളില്‍ പലതും ഇതിലും താ‍ഴ്ന്ന വരുമാനത്തിലാണ് ഓറടുന്നത്‌. എന്നിട്ടും അവ റോഡ് നികുതിയും, തൊഴിലാളീ ക്ഷേമനിധി വിഹിതവും, അറ്റകുറ്റപ്പണികളും, പിന്നെ ഉള്ളതിനും ഇല്ലാത്തതിനും അടക്കേണ്ട പിഴയും കഴിച്ചിട്ടും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണല്ലൊ കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്കു നിക്ഷേപിക്കാന്‍ വരുന്നതും, ഉള്ളവര്‍ കൂടുതല്‍ റൂട്ടുകളില്‍ പുതിയ ബസ്സുകള്‍ ഇറക്കാന്‍ സന്നദ്ധരാവുന്നതും. എന്നാലും സര്‍ക്കാര്‍ സ്ഥാപനം എന്നും നഷ്ടത്തില്‍ തുടരുന്നു.

മുഴുവന്‍ സ്വകാര്യ ബസ്സുകളും നിയമാനുസൃതം ഓടുന്നവയാണെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. അവയിലും ധാരാളം കള്ളനാണയങ്ങള്‍ ഉണ്ട്‌. എന്നാല്‍ പൊതുഗതാഗതരംഗത്തിനു മാതൃകയാവേണ്ട കെ എസ്സ് ആര്‍ ടി സി യുടെ പ്രവര്‍ത്തനം ഒട്ടും ആശാവഹം അല്ല അന്നതാണ് എന്റെ അഭിപ്രായം.

Tuesday, 10 June 2008

ഹരിപ്പാട് ശ്രീ രാമകൃഷ്ണാശ്രമം.

ഇന്റര്‍‌നെറ്റും ചാറ്റിങ്ങും വളരെ അധികം നല്ല സുഹൃത്തുക്കളെ എനിക്കു നല്‍‌കിയിട്ടുണ്ടു. ഞങ്ങള്‍ ഇടക്കു ഒത്തുകൂടി ചിലയാത്രകളും നടത്താറുണ്ട്‌. അത്തരം യാത്രകളില്‍ എടുക്കുന്ന ചിത്രങ്ങളാണ് എന്റെ പഴയ പല പോസ്റ്റുകളിലും ഞാന്‍ ചേര്‍‌ത്തിട്ടുള്ളത്‌. കഴിഞ്ഞ ദിവസവും അത്തരം ഒരു യാത്ര ഞങ്ങള്‍ നടത്തുകയുണ്ടായി. ഞങ്ങളുടെ ചില സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. അങ്ങനെ അവസാനം ഞങ്ങള്‍ എത്തിയതു ഞങ്ങള്‍‌ക്കു ജ്യേഷ്‌ഠതുല്ല്യനായ സഞ്ചുവേട്ടന്റെ ഹരിപ്പാട്ടുള്ള വീട്ടില്‍ ആണ്. അവിടെ അടുത്തുതെന്നെ കണ്ട തകര്‍ന്ന ഒരു കെട്ടിടം ഞങ്ങളുടെ ശ്രദ്ധയാകര്‍‌ഷിച്ചു. അപ്പോള്‍ സഞ്ചുവേട്ടനാണ് പറഞ്ഞത്‌ അതു ഹരിപ്പാട്‌ ശ്രീ രാമകൃഷ്ണാശ്രമം ആണെന്ന്‌. കേരളത്തിലെ ആദ്യത്തെ രാമകൃഷ്ണാശ്രമം. അതു തികച്ചും ഒരു പുതിയ അറിവായിരുന്നു ഞങ്ങള്‍ക്ക്‌. ഹിന്ദു ധര്‍മ്മത്തിലെ അപചയങ്ങള്‍‌ക്കെതിരെ പ്രവര്‍ത്തിച്ച ശ്രീ രാമകൃഷ്ണപരമഹംസരുടെയും, സ്വാമി വിവേകനന്ദന്റേയും, മറ്റും ആശയങ്ങളില്‍ നിന്നും ഉടലെടുത്ത രാമകൃഷ്ണാമിഷന്റെ കീഴില്‍ കേരളത്തില്‍‌ സ്ഥാ‍പിതമായ ആദ്യ ആശ്രമത്തിന്റെ ഇന്നത്തെ അവസ്ഥ ശരിക്കും വേദനാജനകം തന്നെയാണ്. ഈ ആശ്രമത്തെപ്പറ്റി അവിടെനിന്നും പിന്നീട്‌ ഇന്റെര്‍‌നെറ്റില്‍‌ നിന്നും ശേഖരിച്ച ചില വിവരങ്ങള്‍‌ ഇവിടെ ചേര്‍ക്കുന്നു.
ഇതു ഈ ആശ്രമത്തിന്റെ തറക്കല്ലിട്ടതിന്റെ സൂചകമായി പ്രധാനകവാടത്തിലുള്ള ശിലാഫലകം. ഇതില്‍ പറയുന്നതനുസരിച്ചു ശ്രീരാ‍മകൃഷ്ണപരമഹംസരുടെ ശിഷ്യനായിരുന്ന ശ്രീ നിര്‍മ്മലാനന്ദ സ്വാമികള്‍ 1912 സെപ്തംബര്‍ മാസം നലാം തീയതി കൃഷ്ണാഷ്ടമി ദിവസം രാവിലെ ഈ ആശ്രമത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു എന്നാണ്. എന്നാല്‍‌ സ്വമി നിര്‍മ്മലാനന്ദജിയെപ്പറ്റി ശ്രീ രാമകൃഷ്ണാമിഷന്‍‌ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ 1912 സെപ്റ്റംബര്‍‌ പതിനൊന്നിനു തന്റെ മൂന്നാമത്തെ കേരളസന്ദര്‍‌ശനവേളയിലാണ് സ്വാമികള്‍ ഇതിന്റെ ശിലാസ്ഥാപനം നടത്തിയത്‌ എന്നാണ് പറയുന്നത്‌.
ഇതു ആശ്രമത്തിന്റെ ഇന്നത്തെ ചിത്രം. ബ്രഹ്മചാരി വെങ്കിടസുബ്രഹ്മണ്യ അയ്യര്‍‌ നല്‍കിയ സ്ഥലത്താണ് അന്ന്‌ ഈ ആശ്രമം പണിതതു. അദ്ദേഹം പിന്നീടു സന്യാസം സ്വീകരിക്കുകയും സ്വാമി ചിത്‌സുഖാനന്ദ എന്ന പേരില്‍ പ്രശസ്തനാവുകയും ചെയ്തു. അന്നു ആശ്രമത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ പ്രധാന സംഭവന വക്കീലും രാമകൃഷ്ണ അസോസിയേഷന്റെ വൈസ്‌ പ്രസിഡന്റും ആയിരുന്നു ശ്രീ സുബ്ബരായ അയ്യര്‍ നല്‍കിയ ആയിരം രൂപയും ആയിരുന്നു.
ശ്രമത്തിലെ പ്രധാന പ്രാര്‍ത്ഥനാമുറിയും പൂജാമുറിയും ആണ് ചിത്രത്തില്‍. ഒരു കാ‍ലത്തു സമൂഹം തഴ്ന്ന ജാതിക്കാര്‍ എന്നു പ്രഖ്യാപിച്ചു അകറ്റിനിറിത്തിയിരുന്നവര്‍ക്കും ഇവിടെ പ്രവേശനവും പൂജകളില്‍ പങ്കെടുക്കുന്നതിനുള്ള അവകാശവും ഉണ്ടായിരുന്നു. ജാതിമത ഭേതമന്യേ എല്ലാവരും ഒന്നിച്ചു പ്രസാദം കഴിച്ചിരുന്നതും ഇവിടെത്തന്നെയാണ്. അയിത്തം ഒഴിവക്കുന്നതിനു ആശ്രമം സമൂഹഭോജനം സംഘടിപ്പിച്ചിരുന്നതും ഇവിടെത്തന്നെ.
ഒട്ടനവധി പ്രമുഖരുടെ സംഗീതകച്ചേരികള്‍ക്കും അരങ്ങേറ്റത്തിനും ഈ മുറി സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. പ്രശസ്ത സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ അരങ്ങേറ്റവും ഇവിടെ ആയിരുന്നെന്ന്‌ പറയപ്പെടുന്നു. കൂടതെ നിത്യവും രാവിലെയും വൈകീട്ടും ഭജന ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതില്‍ എല്ലാവിഭാഗക്കാരും പങ്കെടുത്തിരുന്നു.
ഇതു പ്രധാന പൂജാമുറിയുടെ ഉള്‍ഭാഗത്തിന്റെ ചിത്രം. ഇവിടെ രാമകൃഷ്ണപരമഹംസരുടേയും, ശാരദാ‌ദേവിയുടേയും, സ്വാമി വിവേകനന്ദന്റേയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇന്നു രാമകൃഷ്ണാമിഷന്റെ മങ്ങിത്തുടങ്ങിയ ചിഹ്നം മാത്രം കാണാം.
രാമകൃഷ്ണാമിഷന്റെ മായാതെ അവശേഷിച്ച ചിഹ്നം.
ആശ്രമം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം നല്‍കിയത്‌ ബ്രഹ്മചാരി വെങ്കിടസുബ്രഹ്മണ്യ അയ്യര്‍‌ ആണ്. അദ്ദേഹം പിന്നീ‍ട്‌ സന്യാസി ആവുകയും ഒടുവില്‍ ആയിരത്തിതൊള്ളയിരത്തി എഴുപത്തിമൂന്ന്‌ സെപ്റ്റംബര്‍ ഇരുപത്തിഅഞ്ചാം തീയതി ഇവിടെവെച്ചു സമാധിഅടയുകയും ചെയ്തു. ആശ്രമവളപ്പില്‍‌ ഉള്ള അദ്ദേഹത്തിന്റെ സമാധിസ്ഥലം ആണിത്‌.
ആശ്രമത്തിലെ പ്രധാന പൂജാമുറിയുടെ പുറത്തുള്ള ചെറിയ ഗണപതിവിഗ്രഹം. ഇത്രയും കാലത്തിനിടയിലും ഇതിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ഗണപതി വിഗ്രഹത്തിനു മറുവശത്തു പൂജമുറിക്കു പുറത്തുള്ള മറ്റൊരു വിഗ്രഹം. ഇതു എതു ദേവന്റേതാണെന്നു എനിക്കറിയില്ല.
1912 മുതല്‍‌ 1978 വരെ ഈ ആശ്രമം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്നുണ്ടാ‍യ ചില തര്‍ക്കങ്ങള്‍‌ ആശ്രമത്തെ കോടതിവ്യവഹാരത്തില്‍ എത്തിച്ചു. തുടര്‍ന്നു ആശ്രമം അടച്ചുപൂട്ടുകയാ‍യിരുന്നു. ഈ സമയത്തിനിടക്കു ആശ്രമത്തിന്റെ കീഴില്‍ ഒരു വിദ്യാലയവും, ആതുരാലയവും, വായനശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇന്നു ആതുരാലയം മാത്രം അവശേഷിക്കുന്നു. ഇതു ഇന്നു സര്‍ക്കാര്‍‌ പ്രാഥമിക ആരോഗ്യ കേന്ദ്രം ആണ്. ആശ്രമത്തിന്റെ കീ‍ഴിലുള്ള വിദ്യാലയത്തില്‍ ജാതിമത ഭേദമന്യേ എല്ലവര്‍ക്കും വിദ്യാഭ്യസത്തിനുള്ള സൌകര്യം ഉണ്ടായിരുന്നു. ഈ പ്രദേശത്തു ആദ്യമായി അലോപ്പതി ചികിത്സാ‍സമ്പ്രദായം എത്തീച്ചതും ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചതും ആശ്രമം തന്നെ.
ഇപ്പോള്‍ കോടതിയില്‍ ഉള്ള കേസുകളില്‍ ആശ്രമത്തിനു അനുകൂലമായ വിധി വന്നിട്ടുള്ളതായും ഈ സ്ഥലത്തു ഒരു പുതിയ ആശ്രമം നിര്‍മ്മിക്കാന്‍ പോവുന്നതായൂം അറിയാന്‍ കഴിഞ്ഞു. ഒരുകാലഘട്ടത്തില്‍ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിനു കാര്യമായ സംഭാവനകള്‍ നല്‍കിയ ഈ സ്ഥാപനം വീണ്ടും ഉയര്‍‌ത്തെണീക്കും എന്ന പ്രതീക്ഷയോടെ ഈ ബ്ലോഗു നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി സമര്‍‌പ്പിക്കുന്നു.

Tuesday, 3 June 2008

ഗോള്‍‌ഫ്‌ക്ലബ് - ഞാന്‍‌ മനസ്സിലാക്കുന്ന കാര്യങ്ങള്‍‌

തിരുവനന്തപുരം ഗോള്‍‌ഫ്‌ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുത്തതു വലിയ വിവാദം ആയിരിക്കുകയാണല്ലൊ. ഈ വിഷയത്തില്‍ ഞാന്‍‌ മറ്റോരു ബ്ലോഗില്‍‌ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ എവിടെ ചേര്‍ക്കുന്നു.

ഈ വിഷയത്തില്‍ കോടതിയുടെ മുന്‍പിലുള്ള നിയമപ്രശ്നത്തിന്റെ ന്യായാന്യായങ്ങളിലേക്കു കോടതി കടന്നിട്ടില്ല. ഈ വിഷയം തിങ്കളാഴ്ച് ഹൈക്കോടതി പരിഗണിക്കുന്നതാണെന്നും അതിനാല്‍ ഈ വിഷയത്തിലുള്ള സര്‍‌ക്കാര്‍‌നടപടികള്‍‌ തിങ്കളാഴ്ചവരെ നിറുത്തിവെക്കണമെന്നും അഭ്യര്‍‌ത്ഥിച്ചു കൊണ്ടുള്ള അഡ്വക്കേറ്റ്‌ ജനറലിന്റെ അറിയിപ്പ്‌ നിയമ സെക്രട്ടറി റവന്യു സെക്രട്ടറിയെ കത്തുമുഖാന്തരം അറിയിച്ചിരുന്നതാണ്. അഡ്വക്കേറ്റ്‌ ജനറലിന്റെ ഈ അഭ്യര്‍‌ത്ഥന തള്ളിക്കളഞ്ഞ റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയുടെ നിലപാടാണ് ഇന്നത്തെ ഈ ഉത്തരവിനു കാരണം. അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനത്തോടു കാട്ടിയ ഈ അവഗണന ആണ് ഹൈക്കോടതി വിമര്‍‌ശിച്ചതിനും റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയോടു നേരിട്ടു ഹാജരാവാന്‍‌ ഉത്തരവിറക്കിയതിനും കാരണം. ഇത്തരം ഒരു അറിയിപ്പു അഡ്വക്കേറ്റ്‌ ജനറലില്‍‌ നിന്നും ഉണ്ടായകാര്യം ഹൈക്കോടതിയെ അറിയിച്ചതും സര്‍ക്കാര്‍‌ അഭിഭാഷകന്‍‌ തന്നെയാണ്. സാധരണ ഇത്തരം കേസുകളില്‍ ഇടക്കാ‍ല ഉത്തരവുകള്‍‌ ഉണ്ടാവുക സാധരണമാണ്. കരാറിലെ വ്യവസ്ഥകളും രണ്ടു കക്ഷികളുടേയും വാദങ്ങളും കേട്ടശേഷം ആവും അന്തിമവിധിവരുക. അഡ്വക്കേറ്റ് ജനറലിന്റെ ഇത്തരം അറിയിപ്പുകള്‍‌ സ്വീകരിക്കേണ്ട ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനും സെക്രട്ടറിമാര്‍ക്കും ഉണ്ടെന്നാണ് വിവിധ ദൃശ്യമാധ്യമങ്ങളില്‍ കണ്ട ചര്‍ച്ചയില്‍‌നിന്നും ഞാന്‍‌ മനസ്സിലാക്കുന്നത്‌.

വീണ്ടുവിചാരം ഇല്ലാത്ത ഇത്തരം എടുത്തുചാട്ടങ്ങളാണ് സര്‍ക്കാരിന്റെ പ്രതിഛായക്കു കോട്ടം വരുത്തുന്നത്‌. നാം ധന്യശ്രീയിലും, എം ജി റോഡിലും, മൂലമ്പള്ളിയിലും കണ്ടതു തന്നെയാണ് ഇന്നു ഗോള്‍‌ഫ്‌ക്ലബ്ബിന്റെ കാര്യത്തിലും സംഭവിച്ചത്. സര്‍ക്കാരയതുകൊണ്ട്‌ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാദ്ധ്യമല്ല.

തുടര്‍ന്നുവന്ന ചില അഭിപ്രായങ്ങള്‍ക്കു മറുപടിയായി ഞാന്‍ ഇപ്രകാരം എഴിതി.

സങ്കീര്‍‌ണ്ണമായ ഇത്തരം നിയമപ്രശ്നങ്ങള്‍‌ക്കു നിയമപരിഞ്ജാനം ഉള്ള ആരെയെങ്കിലും നമുക്കു സമീപിക്കേണ്ടതായി വരും. എന്നാലും എന്റെ അഭിപ്രായത്തെപ്പറ്റിവന്ന ചില ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ മനസ്സിലക്കിയിട്ടുള്ള ചില വസ്തുതകള്‍ ഇവിടെ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. “സ്വാര്‍ത്ഥം” അനുവദിക്കുമന്നു കരുതുന്നു.

1. അഡ്വക്കേറ്റ് ജനറല്‍‌ എന്നതു ഭരണഘടന 165, 177 എന്നീ ഖണ്ഡങ്ങളില്‍ വിവരിച്ചിരിക്കുന്ന ഒരു പദവിയാണ്‍. അദ്ദേഹത്തെ നിയമിക്കുന്നത്‌ ഗവര്‍‌ണ്ണര്‍ ആണ്‍` ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിനു തുല്യമായ യോഗ്യതകള്‍ ഉള്ള ഒരാളെയാണ് അഡ്വക്കേറ്റ്‌ ജനറല്‍ ആയി നിയമിക്കുന്നത്‌. അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിയമ‌ഉദ്യോഗസ്ഥന്‍‌ ആണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ (വാക്കല്‍‌ ഉള്ളവപോലും) അനുസരിക്കന്‍‌ മറ്റു ഉദ്യോഗസ്ഥര്‍‌ ബാദ്ധ്യസ്ഥരാണ്.

2. ജസ്റ്റിസ്‌ ശിരി ജഗന് ഈക്കേസില്‍ പ്രത്യേകതാത്പര്യം ഉള്ളതായി ഞാന്‍‌ കരുതുനില്ല. ഗോള്‍‌ഫ്‌ ക്ലബ്ബ്‌ഭാരവാഹികള്‍ സമര്‍പ്പിച്ച ഹര്‍ജി അവധിദിവസമായ ശനിയാഴ്ച പ്രത്യേകസിറ്റിങ് നടത്തി പരിഗണിക്കുന്നതിനേപ്പറ്റി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രാ‍യം രജിസ്ട്രാര്‍ മുഖാന്തരം ആരയുകമാത്രമാണ് അദ്ദേഹം ചെയ്തത്‌. ഇത്തരം ആശയവിനിമയങ്ങള്‍ ജഡ്ജിമാരും അഡ്വക്കേറ്റ്ജനറലും തമ്മില്‍ നടക്കാറുള്ളതണെന്നും ഞാന്‍‌ വിശ്വസിക്കുന്നു. അടിയന്തിരസ്വഭാവമുള്ള കേസുകള്‍ അവധി ദിവനങ്ങളില്‍ വീട്ടില്‍ വെച്ചുപോലും ജഡ്ജിമാര്‍‌ വാദം കേള്‍ക്കറുണ്ട്‌. ഇതിനു മറുപടിയായി തിങ്കളാഴ്ച വാദം കേട്ടാല്‍ മതിയാവും എന്നു അഡ്വക്കേറ്റ് ജനറല്‍‌ രജിസ്ട്രാറെ അറിയിക്കുകയും അതു റജിസ്ട്രാര്‍ ജസ്റ്റിസ്‌ ശിരി ജഗന് കൈമാറുകയും ആണ് ചെയ്തിട്ടുള്ളത്‌. ഇതില്‍ ഞാന് മനസ്സിലക്കുന്നതു തിങ്കളാഴ്ച കോടതി ഈ വിഷയം പരിഗണിക്കുന്നതുവരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകില്ലെന്ന്‌ അഡ്വക്കേറ്റ് ജനറല്‍‌ ഹൈക്കോടതിക്കു ഉറപ്പുനല്‍കി എന്നാണ്. ഇതു അദ്ദേഹം നിയമവകുപ്പ്‌ സെക്രട്ടറിയേയും, റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയേയും അറിയിച്ചിട്ടുള്ളതാണ്. ഇപ്രകാരം അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ ഉറപ്പു പാലിക്കേണ്ട ഭരണഘടനാപരമായ ബാദ്ധ്യത സെക്രട്ടറിമാര്‍‌ക്കുണ്ട്‌ എന്നും ഞാന്‍ കരുതുന്നു.

3. അഡ്വക്കേറ്റ് ജനറല്‍ ഉദ്യോഗസ്ഥര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാന്റേറ്ററി ആണെന്നാണ് ഞാന് വിശ്വസിക്കുന്നത്‌.

4. സാധരണഗതിയില്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതി മുഖവിലക്കെടുക്കുന്നതാണ്. ഇതു കൊണ്ടാവണം ഗോള്‍‌ഫ് ക്ലബ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച ഹര്‍‌ജി പ്രത്യേകസിറ്റിങ്ങ് നടത്തി കോടതി പരിഗണിക്കാതിരുന്നത്‌.

5. ഹൈക്കോടതി ജഡ്ജിയുടെ തീരുമാനങ്ങള്‍ അതിനു മുകളില്‍ ഉള്ള ഒരു നീതിന്യായപീഠം അസ്ഥിരപ്പെടുത്തുന്നതുവരെ അനുസരിക്കന്‍‌ എല്ലാവരും ബാദ്ധ്യസ്ഥരാണ്.

ഈ വിഷയത്തെപ്പറ്റി ഞാന്‍‌ മനസ്സിലക്കിയ കാര്യങ്ങളാണ് മേല്പറഞ്ഞതു.

അതുപോലെ തന്നെ ഗോള്‍ഫ്ക്ലബ് ഒഴിപ്പിക്കുന്നതിനു 24 മണിക്കൂര്‍‌നോട്ടീസ്‌ ശനിയാഴ്ച നല്‍കിയത്‌ ഗോള്‍ഫ് ക്ലബ് അധികൃതര്‍‌ കോടതിയെ സമീപിക്കുന്നതു തടയാന്‍‌ വേണ്ടിയാണെന്നും സംശയിക്കുന്നതില്‍‌ തെറ്റില്ല.

ഗോള്‍ഫ്‌ക്ലബ്ബും അതിന്റെ 25 ഏക്കറോളം വരുന്ന ഭൂമിയുടേയും ഉടമസ്ഥന്‍ കേരളസര്‍‌ക്കര്‍‌ തന്നെ ആണെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ ഭൂമി തിരിച്ചുപിടിക്കുന്നതിനു സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും ധൃതിയും അനാവശ്യമായി തോന്നുന്നു. പതിനൊന്നു പേരുള്ള ഇതിന്റെ ഭരണസമിതിയില്‍ ആറ്‌ അംഗങ്ങള്‍ സര്‍ക്കാര്‍‌പ്രതിനിധികളാണെന്നും കേട്ടൂ. ചീഫ്‌സെക്രട്ടറിയും, തിരുവനന്തപുരം ജില്ലാ കളക്ടറും, പൊതുമരാമത്തുവകുപ്പു ചീഫ്‌എഞ്ചിനീയറും ഒക്കെ ആണത്രെ അവര്‍. പിന്നെ എന്തിനാണ് സര്‍ക്കാര്‍‌ ഇത്ര ധൃതിപിടിച്ചു നടപടികള്‍ കൈക്കൊള്ളുന്നത്‌.